Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്പായത്തോടിനെ ശ്വാസംമുട്ടിച്ച് ടാർ മിക്‌സിങ് പ്‌ളാന്റുകൾ; താമരശ്ശേരി ചുരം റോഡിന്റെ പണിക്കായി എത്തിയവർ മറ്റിടങ്ങളിലേക്കും ടാർ മികിസ് ചെയ്യുന്നത് തുടരുന്നു; ഇടതടവില്ലാതെ ടിപ്പറുകൾ കുതിച്ചുപായുന്നതും ഭീഷണി; വിഷവാതകം ശ്വസിച്ച് ശ്വാസംമുട്ടലുമായി കുട്ടികളടക്കം നിരവധി പേർ ആശുപത്രികളിൽ

അമ്പായത്തോടിനെ ശ്വാസംമുട്ടിച്ച് ടാർ മിക്‌സിങ് പ്‌ളാന്റുകൾ; താമരശ്ശേരി ചുരം റോഡിന്റെ പണിക്കായി എത്തിയവർ മറ്റിടങ്ങളിലേക്കും ടാർ മികിസ് ചെയ്യുന്നത് തുടരുന്നു; ഇടതടവില്ലാതെ ടിപ്പറുകൾ കുതിച്ചുപായുന്നതും ഭീഷണി; വിഷവാതകം ശ്വസിച്ച് ശ്വാസംമുട്ടലുമായി കുട്ടികളടക്കം നിരവധി പേർ ആശുപത്രികളിൽ

ജാസിം മൊയ്തീൻ

താമരശ്ശേരി: അമ്പായത്തോട്ടിലെ ജനങ്ങളെ ശ്വാസം മുട്ടിച്ച് ടാർമിക്സിങ് പ്ലാന്റുകൾ. താമരശ്ശേരി കൽപറ്റ റോട്ടിൽ അമ്പായത്തോടുള്ള ടാർ മിക്‌സിങ് പ്ലാന്റുകളാണ് നാട്ടുകാരുടെ ശ്വാസം മുട്ടിക്കുന്നത്. താമരശ്ശേരി ചുരം റോഡിന്റെ അറ്റകുറ്റപണികൾക്കും മറ്റുമായി അമ്പായത്തോട് സ്ഥാപിച്ച ടാർമിക്സിങ് പ്ലാന്റുകൾക്ക് എതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും മലബാർ ടാർമിക്സിംഗിന്റേയും പ്‌ളാന്റുകളിൽ നിന്നുമുള്ള പൊടിയും പുകയും ശ്വസിച്ച് അമ്പായത്തോട്, താമരശ്ശേരി മേഖലകളിലുള്ള നിരവധി പേരാണ് ഇപ്പോൾ ശ്വാസതടസ്സം മൂലമുള്ള അസുഖങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്.

രാവും പകലും ഇടതടവില്ലാതെ പ്രവർത്തിക്കുന്ന പ്ലാന്റുകളിലേക്ക് ദിവസവും നൂറുകണക്കിന് ടിപ്പറുകൾ വന്ന് പോകുന്നത് നാട്ടിലെ റോഡുകളിൽ അപകടവും ഉണ്ടാക്കുന്നുമുണ്ട്. ടാർമിക്സിംഗിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളിൽ നിന്നുള്ള വിഷപ്പുകയും മിക്സിങ് നടക്കുമ്പോഴും വാഹനം പോകുമ്പോഴുമുള്ള പുകയും ആളുകൾക്ക് അസുഖത്തിന് കാരണമാകുന്നു. ശ്വാസകോശ അർബുദത്തിന് പോലും കാരണമാകുന്ന രീതിയിലാണ് ഇവിടത്തെ അന്തരീക്ഷ മലിനീകരണമെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്.

മിക്സിങ് പ്ലാന്റുകളിലേക്ക് വാഹനങ്ങൾ വരുമ്പോഴും പോകുമ്പോഴും തൊട്ടടുത്തെ തെരുവ് കച്ചവടക്കാരുടെ കടകളിൽ പൊടികാരണം നിൽക്കാൻ കഴിയില്ലെന്നാണ് കച്ചവടക്കാരുടെ പരാതി. ഈ പൊടിശല്യം ഒഴിവാക്കാനായി പ്ലാന്റുകളിലേക്കുള്ള വഴികളിൽ വെള്ളം നനക്കാൻ നാട്ടുകാരും കച്ചവടക്കാരും പ്ലാന്റിന്റെ അധികൃതരോട് പറഞ്ഞെങ്കിലും ഇതുവരെയായിട്ടും അതിനുള്ള നടപടികളുണ്ടായിട്ടില്ല. തൊട്ടടുത്തായി പ്രവർത്തിക്കുന്ന രണ്ട് പ്ലാന്റുകളിലെയും മാനേജ്മെന്റുമായി നാട്ടുകാരുടെ ആവശ്യപ്രകാരം പഞ്ചായത്ത് അധികൃതർ ചർച്ച നടത്തിയെങ്കിലും അന്തരീക്ഷ മലീനീകരണമുണ്ടാക്കുന്ന രീതിയിൽ തന്നെയാണ് ഇപ്പോഴും പ്ലാന്റുകളുടെ പ്രവർത്തനം.

പ്ലാന്റിൽ നിന്നുണ്ടാകുന്ന പൊടിശല്യത്തിന് പുറമെ ടാർമിക്സിംഗിന് ഉപയോഗിക്കുന്ന ഫർണസ് ഓയിലടക്കമുള്ളവയുടെ മലനീകരണവും ഉണ്ടാകുന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ താമരശ്ശേരി ചുരം വഴി വയനാട്ടിലേക്ക് പോയിരുന്ന ടൂറിസ്റ്റുകൾ സ്ഥിരമായി വാഹനം നിർത്തി വിശ്രമിച്ചിരുന്ന സ്ഥലമായിരുന്നു താമരശ്ശേരിക്ക് തൊട്ടടുത്തുള്ള അമ്പായത്തോട് പ്രദേശം. ഇതാശ്രയിച്ച് നിരവധി ചെറുകിട വ്യാപാര സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചിരുന്നു. ഇവരുടെയൊക്കെ പ്രധാന വരുമാന മാർഗ്ഗമായിരുന്നു വിശ്രമത്തിനായി ഇവിടെ വാഹനങ്ങൾ നിർത്തുന്ന ടൂറിസ്റ്റുകൾ.

എന്നാൽ പ്ലാന്റുകൾ തുടങ്ങിയതിന് ശേഷം ഇവിടെ വാഹനങ്ങൾ നിർത്താതായതോടെ ഈ കച്ചവടക്കാരുടെ ഉപജീവനം കൂടി ഇല്ലാതായി. പലരും ഇവിടെ നിന്നും കച്ചവടം ഒഴിവാക്കി പോയി. ബാക്കിയുള്ളവർ ഇപ്പോഴും പ്ലാന്റിൽ നിന്നുള്ള പൊടിയും പുകയും സഹിച്ച് ഇവിടെ തന്നെ നിൽക്കുന്നു. താമരശ്ശേരി ചുരത്തിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഇവിടെ ഇത് നിർമ്മിച്ചിരുന്നതെങ്കിലും ഇപ്പോൾ ഈ കമ്പനികൾ കോൺട്രാക്ടെടുത്തിരുന്ന മറ്റിടങ്ങളിലേക്കൊക്കെ ഇവിടെ നിന്നാണ് ടാർ മിക്സ് ചെയ്തുകൊണ്ട് പോകുന്നത്.

സാധാരണ പ്രവൃത്തി നടക്കുന്ന പ്രദേശങ്ങൾക്ക് സമീപത്ത് താത്കാലിക പ്ലാന്റുകളാണ് സ്ഥാപിക്കാറെങ്കിലും ദൂര സ്ഥലങ്ങളിലേക്ക് പോലും ഇപ്പോൾ ഇവിടെ നിന്നാണ് ടാർമിക്സ് ചെയ്തുകൊണ്ട് പോകുന്നതെന്നും നാട്ടുകാർ പറയുന്നു. രാത്രിയും പകലും മുടക്കമില്ലാതെ ഇത്തരത്തിൽ മിക്‌സിങ് തുടർന്നാൽ മാരകരോഗങ്ങൾ പിടിപെടുമെന്ന ഭീതിയിലാണ് പ്രദേശ വാസികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP