Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജസ്റ്റിസ് അലക്‌സാണ്ടറെ ചൊടിപ്പിച്ചത് സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് നൽകാനുള്ള നീക്കം തടയാൻ എജിയുടെ ഓഫീസ് കാട്ടിയ അലംഭാവം; വ്യാജപ്പട്ടയക്കാർക്ക് വേണ്ടി ഉന്നതർ നിക്കം നടത്തിയ പെരിങ്ങോം കേസ് കളമശ്ശേരി-കടകംപള്ളി ഭൂമി തട്ടിപ്പിനെ അനുസ്മരിപ്പിക്കും ഇടപാട്

ജസ്റ്റിസ് അലക്‌സാണ്ടറെ ചൊടിപ്പിച്ചത് സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് നൽകാനുള്ള നീക്കം തടയാൻ എജിയുടെ ഓഫീസ് കാട്ടിയ അലംഭാവം; വ്യാജപ്പട്ടയക്കാർക്ക് വേണ്ടി ഉന്നതർ നിക്കം നടത്തിയ പെരിങ്ങോം കേസ് കളമശ്ശേരി-കടകംപള്ളി ഭൂമി തട്ടിപ്പിനെ അനുസ്മരിപ്പിക്കും ഇടപാട്

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോരഗ്രാമമായ പെരിങ്ങോത്തെ ഭൂമി തട്ടിപ്പുകേസിലെ കള്ളക്കളികളാണ് ജസ്റ്റീസ് അലകസാണ്ടർ തോമസിനെ പലതും പറയാൻ പ്രേരിപ്പിച്ചത്. ഭൂമി തട്ടിപ്പിനുള്ള ശ്രമത്തെ പ്രതിരോധിക്കാൻ ശ്രമിക്കാത്തതിനെ തുടർന്നാണ് അഡ്വക്കറ്റ് ജനറൽ ഓഫീസിനു നേരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് കാരണമായത്. ഹൈക്കോടതിയിൽ കേസ് നടത്തുന്നതിൽ സർക്കാർ അഭിഭാഷകർ കാട്ടുന്ന അനാസ്ഥയ്‌ക്കെതിരായാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ഉയർത്തിക്കാട്ടിയത്. ഭൂമി തട്ടിപ്പു കേസിൽ സർക്കാരിന്റെ താൽപ്പര്യം ആരും സംരക്ഷിക്കുന്നില്ലെന്നതിന് തെളിവാണ് പെരിങ്ങാം കേസും. കളമശ്ശേരി-കടംപള്ളി മാതൃകയിലെ ഭൂമി തട്ടിപ്പ് തന്നെയാണ് ഇവിടേയും അരങ്ങേറിയത്. ഉന്നത സ്വാധീനത്തിന്റെ നേർ ചിത്രം കൂടിയാണ് ഈ കേസും.

പയ്യന്നൂർ താലൂക്കിൽപ്പെട്ട ഈ പ്രദേശത്ത് അഞ്ചേക്കർ ഭൂമിയാണ് വ്യാജരേഖയുണ്ടാക്കി പട്ടയം നേടാൻ ശ്രമിച്ചത്. പെരിങ്ങോം സ്വദേശി കടക്കര ദാമോദരന്റെ പേരിൽ രണ്ടേക്കർ ഭൂമിയും താഴത്തെ വീട്ടിൽ ദേവിയമ്മയുടെ പേരിൽ മൂന്നേക്കർ ഭൂമിയുമാണ് വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമിച്ചത്. റവന്യൂ അധികാരികളുടെ ഒത്താശയോടെ കേരള- കർണാടക അതിർത്തി മേഖലയായ ഈ സ്ഥലത്ത് റവന്യൂ -വനഭൂമിയുൾപ്പെടെ നിരവധി സ്ഥലം ഇന്നും സ്വകാര്യ വ്യക്തികളുടെ കൈവശമാണുള്ളത്. വ്യാജരേഖയുണ്ടാക്കി മുൻ കാലങ്ങളിൽ തട്ടിയെടുത്ത ഭൂമിയെ സംബന്ധിച്ച് കാലങ്ങൾ കഴിയുന്നതോടെ ആരോപണങ്ങളും ഇല്ലാതാവുകയാണ്.

2002- 2007 കാലഘട്ടത്തിലാണ് ദാമോദരനും ദേവിയമ്മയും കൈവശം വച്ചു വന്ന ഭൂമിക്ക് പട്ടയം ലഭിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോയത്. റവന്യൂ വകുപ്പിന്റേയും അധികാരികളുടേയും പിൻബലത്തിൽ ഇവർ കൈവശം വച്ച് പോന്ന അഞ്ചേക്കർ ഭൂമിക്ക് പട്ടയം അനുവദിക്കപ്പെടുകയും ചെയ്തു. വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുക്കാൻ പയ്യന്നൂർ താലൂക്കോഫീസുമുതൽ വില്ലേജ് ഓഫീസുവരെ അന്ന് ഉദ്യോഗസ്ഥലോബിതന്നെ പ്രവർത്തിച്ചിരുന്നു. ഇത്തരം ഭൂമി തട്ടിയെടുക്കാൻ കൈവശക്കാരെ സഹായിക്കാൻ വില്ലേജ് തലത്തിലാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. അവരുമായി ബന്ധമുള്ള മേലുദ്യോഗസ്ഥരെ വിവരമറിയിച്ചും നല്ലതോതിൽ കോഴയുറപ്പിച്ചുമാണ് വ്യാജരേഖ ചമയ്ക്കൽ അരങ്ങേറുന്നത്.

മാന്യമായി പണം കൊടുത്ത് ഭൂമി വാങ്ങി കുടിയേറ്റം നടത്തിയവരേക്കാൾ ഭൂവുടമകളായി മാറിയത് ഇത്തരം വ്യാജ പട്ടയക്കാരാണ്. കൃഷിചെയ്ത ഭൂമിയിൽ പൊന്നു വിളയിച്ചവർ ഇന്ന് കടക്കാരായി മാറിയപ്പോൾ വ്യാജപട്ടയം നേടിയും ഭൂമി മറിച്ചുവിറ്റും വൻസമ്പത്ത് കരസ്ഥമാക്കിയവർ ഈ മേഖലയിൽ രാജാക്കന്മാരെപ്പോലെ കഴിയുകയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരി മൂന്നിനാണ് വ്യാജരേഖയുണ്ടാക്കി പട്ടയം തരപ്പെടുത്തിയ പെരിങ്ങോത്തെ ദാമോദരൻ, ദേവിയമ്മ എന്നിവർക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ 2002-2007 കാലഘട്ടത്തിൽ ഇത്തരം കേസുകളിൽ ഉദ്യോഗസ്ഥർ കുറ്റക്കാരല്ലെന്ന ഉത്തരവ് 2015 ഫെബ്രവരിയിൽ സർക്കാർ ഇറക്കിയെന്നായിരുന്നു റവന്യൂ ഉദ്യോഗസ്ഥരുടെ വാദം.

ഇങ്ങനെ ഒരു ഉത്തരവുണ്ടോയെന്നും ഈ കേസിൽ പ്രതികൾക്ക് ഉത്തരവ് ബാധകമാണോ എന്നും അറിയിക്കാൻ കോടതി പല തവണ അഡ്വക്കേറ്റ് ജനറൽ ഓഫീസിനോട് നിർദ്ദേശിച്ചു. എന്നാൽ എ.ജി. ഓഫീസ് കോടതി നിർദ്ദേശത്തോട് പ്രതികരിച്ചില്ല. കുറ്റകരമായ ഈ അനാസ്ഥയാണ് സർക്കാർ അഭിഭാഷകരെ വിമർശിക്കാൻ ജസ്റ്റിസ് അലക്‌സാണ്ടർ തോമസിനെ പ്രേരിപ്പിച്ചത്. വ്യാജ പട്ടയക്കേസിൽ അന്വേഷണം നേരിടുന്ന പയ്യന്നൂർ മുൻ അഡീഷണൽ തഹസിൽദാർ ടി.രാമചന്ദ്രൻ, മുൻ റവന്യൂ ഇൻസ്പക്ടർ കെ.കെ. ഗോപാലകൃഷ്ണൻ, മുൻ വില്ലേജ് ഓഫീസർമാരായ രാമചന്ദ്രൻ നായർ, സി.കെ ഷാജി മോൻ, മുൻ വില്ലേജ് അസിസ്റ്റന്റ് എം ദിവാകരൻ എന്നിവരാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ ഈ കേസിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാവില്ലെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ടോ എന്ന കാരൃത്തിലും സംശയം ഉയർന്നിരിക്കയാണ്. പല തവണ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും ഉത്തരവ് ഹാജരാക്കാൻ സർക്കാർ അഭിഭാഷകർ തയ്യാറാവാത്തതിനു പിന്നിൽ കുറ്റക്കാരായ മുൻ റവനൃൂ ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP