Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ രാജുവിന്റെ ജർമ്മൻ യാത്രയെ കുറിച്ച് അറിയില്ല; സാധാരണ ഗതിയിൽ മന്ത്രിമാർ വിദേശയാത്ര നടത്തിയാൽ മുഖ്യമന്ത്രിയെ അറിയിക്കും; കെ.രാജു വനത്തിന്റെ കാര്യം ഭംഗിയായി നോക്കുന്നുണ്ട്; അദ്ദേഹം മടങ്ങിയെത്തിയ ശേഷം വനത്തിന്റെ കാര്യം ഭംഗിയായി നോക്കും: സിപിഐ മന്ത്രിയുടെ ഔചിത്യമില്ലായ്മയെ പരോക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി

കെ രാജുവിന്റെ ജർമ്മൻ യാത്രയെ കുറിച്ച് അറിയില്ല; സാധാരണ ഗതിയിൽ മന്ത്രിമാർ വിദേശയാത്ര നടത്തിയാൽ മുഖ്യമന്ത്രിയെ അറിയിക്കും; കെ.രാജു വനത്തിന്റെ കാര്യം ഭംഗിയായി നോക്കുന്നുണ്ട്; അദ്ദേഹം മടങ്ങിയെത്തിയ ശേഷം വനത്തിന്റെ കാര്യം ഭംഗിയായി നോക്കും: സിപിഐ മന്ത്രിയുടെ ഔചിത്യമില്ലായ്മയെ പരോക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ദുരിതകെടുതിയിൽ കേരളം നിൽക്കവേ വിദേശയാത്രക്ക് പോയ മന്ത്രി പി രാജുവിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.രാജുവിന്റെ വിദേശ യാത്രയെക്കുറിച്ച് അറിയില്ലെന്നു മുഖ്യമന്ത്രി പ്രതികരിച്ചു. സാധാരണഗതിയിൽ മന്ത്രിമാർ വിദേശയാത്ര നടത്തിയാൽ മുഖ്യമന്ത്രിയെ അറിയിക്കും. കെ.രാജു വനത്തിന്റെ കാര്യം ഭംഗിയായി നോക്കുന്നുണ്ട്. അദ്ദേഹം മടങ്ങിയെത്തിയ ശേഷം വനത്തിന്റെ കാര്യം ഭംഗിയായി നോക്കുമെന്നും ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.

പ്രളയക്കെടുതിയിൽ കേരളം നട്ടംതിരിയുന്നതിനിടെ വിദേശയാത്ര പോയ മന്ത്രി കെ.രാജുവിനെ സിപിഐ തിരിച്ചുവിളിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ സമ്മേളനത്തിൽ പങ്കെടുക്കാൻ വ്യാഴാഴ്ച രാവിലെ ജർമനിയിലേക്കു പുറപ്പെട്ട മന്ത്രിയോടു തിരിച്ചുവരാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു.

കോട്ടയം ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിസഭ കെ. രാജുവിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കോട്ടയത്ത് റെഡ് അലർട്ട് നിലനിൽക്കെ തന്നെയാണ് മന്ത്രി നാടുവിട്ടത്. മന്ത്രിക്കൊപ്പം ലീഗ് നേതാവും എംപിയുമായ ഇ.ടി മുഹമ്മദ് ബഷീറുമുണ്ട്. മന്ത്രിമാരായ വി എസ്.സുനിൽകുമാർ, കെ. രാജു, എംപിമാരായ ശശി തരൂർ, ഇ.ടി.മുഹമ്മദ് ബഷീർ, എം.കെ.മുനീർ എംഎൽഎ എന്നിവരെയാണ് സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. എന്നാൽ മന്ത്രിയും ഇ.ടി മുഹമ്മദ് ബഷീറും ഒഴികെയുള്ളവർ നാട്ടിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.

ഒരു പരിപാടിയിൽ പങ്കെടുക്കാനായാണ് വ്യാഴാഴ്‌ച്ച രാവിലെ കെ.രാജു ജർമ്മനിയിലെ ബേണിലേക്ക് പോയത്. മഴക്കെടുതി നേരിടുന്നതിനിടെ ജില്ലകളുടെ ചുമതലയുള്ള മന്ത്രി വിദേശയാത്ര പോയത് വലിയ ആക്ഷേപങ്ങൾക്ക് വഴിവച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും അദ്ദേഹത്തിന് നേരെ കടുത്ത വിമർശം ഉയർന്നിരുന്നു. വിദേശയാത്ര നടത്താൻ കെ. രാജു നേരത്തെ പാർട്ടിയുടെ അനുമതി വാങ്ങിയിരുന്നു. എന്നാൽ, മഴക്കെടുതിയുടെ സാഹചര്യത്തിൽ യാത്ര നടത്തുന്നത് ഉചിതമാകുമോ എന്ന കാര്യം പാർട്ടിയുമായി ചർച്ച ചെയ്തിട്ടില്ല എന്നാണ് വിവരം. ഈ പശ്ചാത്തലത്തിലാണ് പാർട്ടി അടിയന്തരമായി ഇടപെട്ട് മന്ത്രി രാജുവിനോട് ഉടൻ തിരികെയെത്താൻ നിർദ്ദേശിച്ചിരിക്കുന്നത്.

ഒരാഴ്‌ച്ചത്തെ വിദേശയാത്രക്കായാണ് മന്ത്രി രാജു ബേണിൽ എത്തിയത്. കോട്ടയത്തിന്റെ ചുമതലയായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നത്. സംഭവം വിവാദമായതോടെ ഒരാഴ്ചത്തെ സന്ദർശനപരിപാടി ചുരുക്കി രണ്ടു ദിവസത്തിനകം കേരളത്തിലെത്തുമെന്ന് രാജു വ്യക്തമാക്കി. വേൾഡ് മലയാളി കൗൺസിലിന്റെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് രാജു ജർമ്മനിയിൽ എത്തിയത്. ഒരാഴ്ചത്തെ പരിപാടി വെട്ടിച്ചുരുക്കി രണ്ടു ദിവസം കൊണ്ട് തീർത്ത് നാട്ടിൽ തിരിച്ചെത്താനാണ് തീരുമാനമെന്നാണ് ഇപ്പോൾ മന്ത്രി പറയുന്നത്. വേൾഡ് മലയാളി കൗൺസിലിന്റെ ഭാരവാഹികളോട് കേരളത്തിലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അവസ്ഥ പറഞ്ഞിട്ടുണ്ടെന്നും കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും ആവശ്യപ്പെട്ടതായും രാജു പറഞ്ഞു.

ജർമനിയിലെ വിവിധ ദേവാലയങ്ങളിൽ ദുരിതാശ്വാസത്തിനുള്ള ഫണ്ട് പിരിവ് ആരംഭിച്ചതായും വേൾഡ് മലയാളി കൗൺസിലിന്റെ വിവിധ പ്രൊവിൻസുകളിൽ നിന്നു നാട്ടിലെത്തി നേരിട്ടു സഹായം ചെയ്യാനുള്ള കാര്യങ്ങളും തീരുമാനിച്ചെന്നാണ് വേൾഡ് മലയാളി കൗൺസിൽ പ്രതിനിധികളും വ്യക്തമാക്കുന്നത്. പുനലൂരിന്റെ എംഎൽഎയാണ് വനംമന്ത്രി കെ. രാജു. കാലവർഷക്കെടുതിയിൽ വിറയ്ക്കുന്ന മണ്ഡലം. ജനപ്രതിനിധിയുടെ സാന്നിധ്യം ഏറ്റവും വേണ്ട പ്രദേശം. ഇതിനൊപ്പം കേരളത്തിലെ ദുരിതാശ്വാസത്തെ ഏകോപിപ്പിക്കുന്നതിൽ വനംവകുപ്പിനും ഏറെ പങ്കുണ്ട്. റവന്യൂ-വനം വകുപ്പുകൾക്കാണ് ദുരിതാശ്വാസത്തിൽ പ്രധാന ഇടപെടൽ നടത്താനുള്ളത്. എന്നാൽ ഇതൊന്നും വകവെക്കാതെയാണ് കോട്ടും സ്യൂട്ടുമിട്ട് ജർമ്മനിക്ക് പുറപ്പെട്ടത്.

കോട്ടയം ജില്ലയിൽ ഇപ്പോഴും റെഡ് അലർട്ട് തുടരുന്നതിനിടെയാണ് ജില്ലയുടെ ചുമതലയുള്ള രാജുവിന്റെ വിദേശ യാത്രയെന്നതും ശ്രദ്ധേയം. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ യാത്ര റദ്ദാക്കിയെന്ന് മന്ത്രി അറിയിച്ചെന്നാണ് സിപിഐ നേതാക്കൾ പറയുന്നത്. എന്നാൽ പാർട്ടി നേതൃത്വത്തെപ്പോലും അമ്പരപ്പിക്കുകയും പ്രതിരോധത്തിലാക്കുകയും ചെയ്യുന്ന തരത്തിലാണ് രാജുവിന്റെ പോക്ക്. ഇക്കാര്യത്തിൽ സിപിഐ മന്ത്രിയോട് വിശദീകരണം തേടാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം മന്ത്രിക്കെതിരെ ജനവികാരം ഉയരുമ്പോഴും ഇതിൽ നിന്നും ശ്രദ്ധപറ്റാതെ മുങ്ങിനടക്കുന്നൊരു നേതാവുണ്ട്. മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറാണത്. പൊന്നാനിയിൽ പ്രളയക്കെടുതി രൂക്ഷമായിരിക്കയാണ് സ്ഥലം എംപിയുടെ മുങ്ങൽ എന്നതും ശ്രദ്ധേയമാണ്. ഇടിക്കെതിരെയും കടുത്ത ജനരോഷം ഇരമ്പുന്നുണ്ട്. ചികിത്സയ്ക്കു വേണ്ടിയുള്ള അമേരിക്കൻ യാത്ര പോലും ഉപേക്ഷിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അപ്പോഴാണ് രാജു വെറുമൊരു തട്ടിക്കൂട്ട് പരിപാടിക്കായി യാത്ര പോയത്.

കോട്ടയം ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ ചുമതലപ്പെടുത്തിയത് മന്ത്രി കെ. രാജുവിനെയാണ്. തന്റെ മണ്ഡലമായ പുനലൂരും ഭീതിയിൽ. എന്നിട്ടും വിദേശയാത്ര മുടക്കാൻ മന്ത്രി തയ്യാറായില്ല. പിണറായി മന്ത്രിസഭയിൽ തീരെ ഇമേജ് കുറഞ്ഞ മന്ത്രിമാരിൽ ഒരാളാണ് രാജു. അതുകൊണ്ട് തന്നെ വിദേശത്തെ മലയാളി സംഘടനാ പരിപാടികൾക്ക് ആരും ക്ഷണിക്കാറുമില്ല. വീണു കിട്ടിയ അവസരമായിരുന്നു ജർമ്മനിയിലേത്. അതുകൊണ്ട് തന്നെ വിട്ടുകളയാൻ മന്ത്രിയുടെ മനസ്സ് അനുവദിച്ചില്ല.
25-ാമത്തെ വയസ്സിൽ ഏരൂർ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ജില്ലാ പഞ്ചായത്തിൽ കുളത്തൂപ്പുഴ ഡിവിഷനിൽനിന്ന് വിജയിച്ചു. ഇങ്ങനെ താഴെ തട്ടിൽ പ്രവർത്തിച്ച് എംഎൽഎയും മന്ത്രിയുമായ നേതാവാണ് രാജു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP