Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നഗരത്തിൽ വീടു വയ്ക്കാൻ സ്ഥലം ഇല്ലെന്ന പിടി ഉഷയുടെ അവകാശവാദം തെറ്റ്; കെഎസ് ആർടിസി സ്റ്റാൻഡിനോട് ചേർന്ന് ഉഷ വാങ്ങിയ സ്ഥലത്തിന് ഇന്ന് 15 കോടിയുടെ മതിപ്പ് വില; സർക്കാർ എൻജിനിയറിങ് കോളേജ് വക പത്ത് സെന്റ് ഭൂമി സ്വന്തമാക്കാനുള്ള ഉഷയുടെ നീക്കത്തിന് തടയിട്ട് നാട്ടുകാർ

നഗരത്തിൽ വീടു വയ്ക്കാൻ സ്ഥലം ഇല്ലെന്ന പിടി ഉഷയുടെ അവകാശവാദം തെറ്റ്; കെഎസ് ആർടിസി സ്റ്റാൻഡിനോട് ചേർന്ന് ഉഷ വാങ്ങിയ സ്ഥലത്തിന് ഇന്ന് 15 കോടിയുടെ മതിപ്പ് വില; സർക്കാർ എൻജിനിയറിങ് കോളേജ് വക പത്ത് സെന്റ് ഭൂമി സ്വന്തമാക്കാനുള്ള ഉഷയുടെ നീക്കത്തിന് തടയിട്ട് നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: 1984ൽ പത്മശ്രീ ബഹുമതി. തുടർന്ന് അർജുന അവാർഡ്. 1986ൽ ലോക അത്ലറ്റിക്സിലെ മികച്ച താരങ്ങളിലൊരാൾ. 1985 മുതൽ 89 വരെ മികച്ച കായികതാരത്തിനുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം. 86ൽ അഡിഡാസ് ഗോൾഡൻ ഷൂ. സ്‌കൂൾ ഓഫ് അത്ലറ്റിക്സ് എന്ന പേരിൽ കേരള സർക്കാർ വക മുപ്പത് ഏക്കർ സ്ഥലം. 15 ലക്ഷം രൂപ മാസാമാസം. മറ്റു ചെലവിനങ്ങൾക്കായി വേറെ തുകകൾ.. അങ്ങനെ പിടി ഉഷയെന്ന അത്‌ലറ്റിന് രാജ്യം നൽകി അംഗീകാരങ്ങൾ ഏറെ. പതിനെട്ട് വയസ്സ് മുതൽ ഇന്ത്യൻ റെയിൽവേയിൽ ഉയർന്ന ശമ്പളത്തോടെ സകല ആനുകൂല്യങ്ങളോടെയും ഉദ്യോഗം. ഫസ്റ്റ് ക്ലാസ് സൗജന്യ യാത്ര. വിമാനത്തിലും യാത്രയ്ക്ക് എക്സിക്യൂട്ടീവ് ക്ലാസ് പരിഗണന-അങ്ങനെ ഉഷയ്ക്ക് എല്ലാമുണ്ട്. എന്നാൽ വീടുവയ്ക്കാൻ പോലും സ്ഥലമില്ലെന്നാണ് ഈ 53കാരി പറയുന്നത്. അതുകൊണ്ടാണ് പി.ടി. ഉഷക്ക് ഗവ. എൻജിനീയറിങ് കോളജ് സ്ഥലം കൈമാറാനുള്ള സർക്കാർ നീക്കം വീണ്ടും വിവാദമാകുന്നത്.

ഉഷക്ക് നൽകാനുള്ള സ്ഥലത്തിന്റെ വിവരങ്ങൾ ഉടൻ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ടെക്‌നിക്കൽ എജുക്കേഷൻ ഡയറക്ടർക്ക് ഗവ. സെക്രട്ടറി കഴിഞ്ഞദിവസം കത്ത് നൽകിയതോടെയാണിത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്താണ് ഭൂമി അനുവദിച്ചതെങ്കിലും വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് തൽക്കാലം നിർത്തിവെക്കുകയായിരുന്നു. ഇടത് സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ടെക്‌നിക്കൽ എജുക്കേഷൻ വകുപ്പിന്റെ വനിത ഹോസ്റ്റലിനായി നീക്കിവെച്ച ഭൂമി വിട്ടു കൊടുക്കരുതെന്നാവശ്യപ്പെട്ട് ഗവ. എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ അടക്കം വിദ്യാർത്ഥി സംഘടനകൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കോഴിക്കോട് നഗരസഭ കൗൺസിലും ഏകകണ്ഠമായി ഇക്കാര്യത്തിൽ പ്രതിഷേധിച്ചു.

സ്വന്തം വീട് പയ്യോളിയിൽ ആയതിനാൽ നഗരത്തിൽ 20 സന്റെ് ഭൂമി വിട്ടുനൽകണമെന്ന് ഉഷ 2013ൽ സർക്കാറിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത് തെറ്റാണെന്നാണ് വ്യക്തമാകുന്നത്. കോഴിക്കോട് നഗരഹൃദയത്തിൽ പത്ത് സെന്റ് ഭൂമി ഉഷയ്ക്കുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. 15 കോടി രൂപയുടെ മതിപ്പ് വിലയുണ്ട് പത്ത് സെന്റ് ഭൂമിക്ക്. മാവൂർ റോഡിലെ കെഎസ് ആർടിസി ബസ് സ്റ്റാൻഡിനോട് ചേർന്നാണ് ഈ ഭൂമി. കസബ വില്ലേജിലെ റീസർവ്വേ 5/8/865 റീസർവ്വേ നമ്പറിലാണ് ഭൂമി. 1991ലാണ് കെപി അബ്ദുൾ ജലീലിൽ നിന്നാണ് വിലയാധാരം ചെയ്ത് ഈ വസ്തു സ്വന്തമാക്കിയത്. ഇവിടെ തറകെട്ടാനായി കരിങ്കല്ലും ഇറക്കിയിട്ടുണ്ട്. തൊട്ടടുത്ത് നാഷണൽ ആശുപത്രിയാണ്. ആശുപത്രി വികസനത്തിന് സെന്റിന് ഒരു കോടിക്ക് ഈ വസ്തു വിലയ്ക്ക് കൊടുക്കുമോ  എന്ന് ഉഷയോട് ചോദിച്ചിരുന്നു. എന്നാൽ അന്ന് വിറ്റില്ല. ഈ ഭൂമി നഗരഹൃദയത്തിലുള്ളപ്പോഴാണ് പുതിയ പത്ത് സെന്റിനായി ഉഷ നീക്കം നടത്തുന്നത്. വെസ്റ്റ്ഹില്ലിൽ ഉഷയ്ക്ക് അര ഏക്കർ ഭൂമിയുണ്ടെന്നും സൂചനയുണ്ട്.

ഉഷയുടെ അപേക്ഷയിൽ നഗരത്തിന്റെ സമീപത്ത് അഞ്ചു സെന്റ് റവന്യൂ ഭൂമി ലഭ്യമാണോ എന്ന് ലാൻഡ് റവന്യൂ കമീഷണർ അന്ന് അന്വേഷിച്ചിരുന്നു. സ്ഥലം ലഭ്യമല്ലെന്ന റിപ്പോർട്ട് നൽകിയെങ്കിലും പിന്നീട് ഗവ. എൻജിനീയറിങ് കോളജിന് പിന്നിൽ ടി.പി. നാരായണൻ നായർ റോഡിലുള്ള സ്ഥലം ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ഗവ. എൻജിനീയറിങ് കോളജ്, ഗവ. പോളിടെക്‌നിക് കോളജ്, ടെക്‌നിക്കൽ ഹൈസ്‌കൂൾ എന്നീ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇവിടെ ടെക്‌നിക്കൽ എജുക്കേഷൻ വകുപ്പിന് കീഴിൽ 1.43 ഏക്കർ ഭൂമിയാണുള്ളത്. ഇതിൽനിന്ന് പത്ത് സന്റെ്, 1995ലെ കേരള ഭൂമി പതിവു ചട്ടങ്ങളിലെ 21(11) പ്രകാരം സർക്കാറിൽ നിക്ഷിപ്തമായ പ്രത്യേക അധികാരം ഉപയോഗിച്ച് പി.ടി. ഉഷക്ക് നൽകാൻ പദ്ധതിയുള്ളതായാണ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ കത്തിലുള്ളത്. ഭൂമി ഏറ്റെടുത്ത് കൈമാറുന്നതിനായി നേരത്തേ ജില്ല കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. നിലവിലെ ഹോസ്റ്റലിൽ 150 പേർേക്ക താമസസൗകര്യമുള്ളൂ. ബാക്കി അഞ്ഞൂറോളം പെൺകുട്ടികൾ സ്വകാര്യ ലോഡ്ജുകളിലും മറ്റുമാണ് താമസിക്കുന്നത്. ഇതിനിടെയാണ് വസ്തു കൈമാറാനുള്ള പുതിയ നീക്കം.

കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഗവ. ടെക്നിക്കൽ ഹൈസ്‌കൂൾ ഗ്രൗണ്ടിലെ 10 സെന്റ് സ്ഥലം വിട്ടുനൽകാനുള്ള സർക്കാർ ഉത്തരവിനെതിരെ കുട്ടികളും രക്ഷിതാക്കളും രംഗത്ത് ഇറങ്ങിയതോടെ പ്രതിഷേധം ശക്തമായിക്കഴിഞ്ഞു. സെന്റിന് 30 ലക്ഷമെങ്കിലും വില മതിക്കുന്ന പത്ത് സെന്റ് സ്ഥലമാണ് സൗജന്യമായി പി ടി ഉഷയ്ക്ക് ഏറ്റെടുത്ത് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. തനിക്ക് സർക്കാർ ഒന്നും നൽകിയില്ല എന്ന പല്ലവിയാണ് ഉഷയ്ക്ക് എപ്പോഴുമുള്ളത്. എന്നാൽ അത് ശരിയല്ലെന്ന് അവരെ അടുത്തറിയാവുന്നവർ പറയുന്നു. പി ടി ഉഷയുടെ പയ്യോളിയിലെ വീട് നിർമ്മിക്കാൻ സർക്കാർ ഇതിന് മുമ്പ് സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ഉഷാ സ്‌കൂളിന് കിനാലൂരിൽ ഭൂമി ഏറ്റെടുത്തും നൽകി. കോടികൾ വിലമതിക്കുന്ന ഭൂമിയാണ് സർക്കാർ സ്‌കൂളിന് ചെറിയൊരു പാട്ടം ഈടാക്കി നൽകിയത്. ഒരു നിശ്ചിത കാലയളവ് കഴിഞ്ഞാൽ സ്ഥലം സ്വന്തമാക്കാനും പാട്ടക്കരാറിൽ പറഞ്ഞിട്ടുണ്ട്. കൂടാതെ സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മുഴുവൻ സർക്കാർ ഫണ്ടുകൊണ്ടും മറ്റുള്ളഴരുടെ സഹായം കൊണ്ടുാമാണ് നിർമ്മിച്ചിരിക്കുന്നതാണ്. സിന്തെറ്റിക് ട്രാക്ക് നിർമ്മിക്കാൻ കോടികളാണ് കേന്ദ്ര സർക്കാർ നൽകിയത്.

കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് പുറമെ ഒട്ടേറെ വ്യക്തികളും സംഘടനകളും ഉഷ സ്‌കൂളിന് സ്ഥിരം സാമ്പത്തിക സഹായം ചെയ്യുന്നു. ഉഷ ആരംഭിക്കുന്ന ഒരു സംരംഭം എന്ന നിലയിൽ ബോളിവുഡ് നടന്മാരും ഇന്ത്യയിലെ വൻകിട കമ്പനികളും അടക്കം നൽകിയ പണത്തിന്റെ കണക്ക് വ്യക്തമല്ല. എത്ര കിട്ടിയാലും പിന്നെയും പരാതിപ്പെടുന്ന ഉഷയുടെ ശല്യം സഹിക്കാൻ ആവാതെയാണ് അവസാനം വീടിന് പണം അനുവദിച്ചത്. വീടില്ലാത്ത കായികതാരങ്ങൾക്ക് വീട് നൽകുന്നത് പോലെയല്ല ഉഷയുടെ കാര്യം എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഇത്രയധികം പണം കൈപ്പറ്റിയാലും ഏഷ്യൻ ഗെയിംസിൽ മെഡൽ വാങ്ങുന്ന ഒരു ടിന്റു ലൂക്ക മാത്രമാണ് ഇതുവരെ ഉഷയുടെ സംഭാവന എന്നതും വിമർശകർ ചൂണ്ടിക്കാട്ടുന്ന വിഷയമാണ്. ഒരു സഹായവും നൽകാതെ അനേകം ടിന്റു ലൂക്കമാർ കേരളത്തിൽ ഉണ്ടായി കഴിഞ്ഞു എന്നതാണ് ഇവർ പറയുന്നത്.

വിവിധ വ്യക്തികളുടെ സംഭാവനകളും സർക്കാർ ധനസഹായവും കൊണ്ടെല്ലാമാണ് കിനാലൂരിലെ ഉഷാ സ്‌കൂൾ ഓഫ് അത്ലറ്റിക്സ് പ്രവർത്തിക്കുന്നത്. എന്നാൽ കായികതാരങ്ങൾക്ക് മത്സരങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന പാരിതോഷികത്തിന്റെ ഇരുപത്തഞ്ച് ശതമാനം പോലും ഉഷ ഈടാക്കുന്നുണ്ട് എന്ന ആരോപണവും ഉഷ സ്‌കൂളിലെ വിദ്യാർത്ഥികൾ തന്നെ ഉന്നയിച്ചിട്ടുണ്ട്. ഉഷ സ്‌കൂളിന് പേരും പെരുമയും ഉണ്ടാക്കി കൊടുത്ത ടിന്റു ലൂക്ക ചെറ്റക്കുടിലിൽ തന്നെ താമസിക്കുന്നത് നാണക്കേടായപ്പോൾ സർക്കാരാണ് വീട് വച്ച് നൽകിയത്. ഡിവിഷണൽ മാനേജരുടെ തസ്തികയിൽ ലക്ഷങ്ങൾ ആണ് ഉഷ ജോലിക്ക് പോകാതെ ശമ്പളം വാങ്ങുന്നത്. ഇതൊന്നും പോരാഞ്ഞിട്ടാണ് വീണ്ടും സർക്കാരിനോട് വീട് വാങ്ങാൻ സ്ഥലം വാങ്ങിയത് എന്നതാണ് പ്രധാന പരാതി.

കൊയിലാണ്ടിയിൽ ഉഷ സ്‌കൂൾ പ്രവർത്തിക്കവെ കോഴിക്കോട് നഗരത്തിൽ എന്തിനാണ് ഉഷയ്ക്ക് വീട് എന്ന ചോദ്യം ചിലർ ഉന്നയിക്കുന്നുണ്ട്. ഇനി നഗരത്തിൽ തന്നെ വീടുണ്ടാക്കണമെങ്കിൽ കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റാന്റിന് തൊട്ടടുത്തായി ഉഷയ്ക്ക് സ്വന്തമായി സ്ഥലമുണ്ട്. ഇത് വച്ചിട്ടാണ് വീടുണ്ടാക്കാൻ സർക്കാർ സ്ഥലം തേടി ഉഷ പോയിട്ടുള്ളത് എന്നതാണ് ഏറെ വിവാദമായിരിക്കുന്നത്. സർക്കാർ ഭൂമി അടിച്ചു മാറ്റിയാൽ ആരും ചോദിക്കാൻ വരില്ല, ഒരു പത്രവും വാർത്ത അക്കില്ല എന്ന ചിന്തയാണ് ഇതിന്റെ പിന്നിൽ എന്നാണ് ആരോപണം ഉയരുന്നത്. സാങ്കതേിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോഴിക്കൊട് ഗവ. എഞ്ചനീയറിങ് കോളെജ്, ഗവ. പോളിടെക്നിക് കോളെജ്, വെസ്റ്റ് ഹിൽ ഗവ. ടെക്നിക്കൽ ഹൈസ്‌കൂൾ, എന്നീ സ്ഥാപനങ്ങൾക്ക് പുറമെ സമീപ പ്രദേശത്തുള്ള നിരവധി സ്‌കൂളുകളും റസിഡന്റ്സ് അസോസിയേഷനുകളും സ്പോർട്സ് ക്ളബുകളും കായിക പരിശീലനത്തിന് ഉപയോഗപ്പെടുത്തുന്ന മൈതാനമാണ് പി ടി ഉഷയ്ക്ക് നൽകാൻ സർക്കാർ കണ്ടത്തെിയിട്ടുള്ളത്.

ആവശ്യത്തിന് കളിസ്ഥലമില്ലാതെ പ്രയാസപ്പെടുന്ന നഗരത്തിൽ അവശേഷിക്കുന്ന ഗ്രൗണ്ട് കൂടി നഷ്ടപ്പെടുത്തുന്ന നീക്കത്തിനെതിരെ വെസ്റ്റ്ഹിൽ പ്രദേശത്താകെ പോസ്റ്ററുകൾ നിറഞ്ഞിട്ടുണ്ട്. ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഭൂമി കൈമാറ്റം തടയുമെന്ന് പോസ്റ്ററുകളിൽ മുന്നറിയിപ്പ് നൽകുന്നു. നിബന്ധനകൾ പ്രകാരം ടെക്നിക്കൽ സ്‌കൂളുകൾ പ്രവർത്തിക്കുന്നതിന് ചുരുങ്ങിയത് രണ്ടര ഏക്കർ സ്ഥലമെങ്കിലും വേണമെന്നിരിക്കേ,വെസ്റ്റ്ഹിൽ ടെക്നിക്കൽ സ്‌കൂൾ പ്രവർത്തിക്കുന്നത് ഒന്നര ഏക്കർ സ്ഥലത്ത് ഏറെ പരിമിതികൾക്ക് നടുവിലാണ്. ഈ പ്രയാസങ്ങളിൽ സ്‌കൂൾ മുന്നോട്ട് പോകുമ്പോഴാണ് ഭൂമി വിട്ടു നൽകാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സ്‌കൂൾ പി ടി എ ഭാരവാഹികളുടെ തീരുമാനം. കഴിഞ്ഞ ജൂലൈയിൽ സാങ്കതേിക വിദ്യാഭ്യാസ ഡയറക്ടർ, സ്‌കൂൾ സൂപ്രണ്ടിനോട് അഞ്ച് സെന്റ് സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായമാരാഞ്ഞ് ഫാക്സ് സന്ദശേം അയച്ചിരുന്നു.

സ്‌കൂളിന്റെ കൈവശമുള്ള ഒരു ഏക്കർ 43 സെന്റ് ഭൂമിയിൽ നിന്ന് പി ടി ഉഷയ്ക്ക് വീട് നിർമ്മിക്കുവാൻ അഞ്ച് സെന്റ് നൽകുന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കാനായിരുന്നു സാങ്കതേിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയരക്ടർ സാമുവേൽ മാത്യുവിന്റെ കത്തിലെ നിർദ്ദശേം. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ച് ഗവ. അണ്ടർ സെക്രട്ടറി സ്റ്റീഫൻ എം എയുടെ കത്തും വന്നു. ഇതിന് മറുപടിയായി സ്‌കൂളിന്റെ സ്ഥലപരിമിതികളും ശോചനീയാവസ്ഥയും വിശദീകരിച്ചുകൊണ്ട് ഒരു സെന്റ് ഭൂമി പോലും വിട്ടുനൽകാൻ കഴായാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി മറുപടിയും നൽകി. പി ടി ഉഷയ്ക്ക് വീട് നിർമ്മിക്കാൻ സർക്കാർ അധീനതയിലുള്ള സൗകര്യപ്രദമായ ഭൂമി ലഭ്യമാക്കാൻ വേണ്ട നടപടി കൈക്കോള്ളണമെന്ന അഭ്യർത്ഥനയും സർക്കാറിനെ അറിയിച്ചു.

എന്നാൽ അതെല്ലാം തള്ളിക്കോണ്ടാണ് 10 സെന്റ് സ്ഥലം വിട്ടുനൽകാൻ സർക്കാർ ഉത്തരവിറക്കിയിട്ടുള്ളത്. ആദ്യം അഞ്ച് സെന്റ് ആവശ്യപ്പെട്ട സർക്കാർ അത് പിന്നീട് പത്ത് സെന്റായി ഉയർത്തിക്കോണ്ടാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്. ഇതാണ് വിവാദമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP