Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അക്ഷയ തൃതീയക്ക് വ്രതമെടുത്ത് ഭജനമിരിക്കുകയാണ് വേണ്ടത്; അന്ന് സ്വർണം, വെള്ളി, ചെമ്പ് ഈ മൂന്നു ലോഹങ്ങളും കാണുകയോ കൈ കൊണ്ട് തൊടുകയോ പാടില്ലെന്ന് ജ്യോതിഷികൾ; ഈ ദിവസത്തെ നേട്ടം മുതലാളിമാർക്ക് മാത്രമെന്ന് ചിദാനന്ദപുരി; പരസ്യത്തട്ടിപ്പിലെ ബുദ്ധി കേന്ദ്രം ശിവറാം എന്ന ഗോൾഡ് കൗൺസിൽ മേധാവിയെന്ന് സമ്മതിച്ച് ജോയ് ആലുക്കാസും; അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ ധനം കുമിഞ്ഞുകൂടുമെന്നത് ജൂവലറികളുടെ മാർക്കറ്റിങ്ങ് തന്ത്രം മാത്രം

അക്ഷയ തൃതീയക്ക് വ്രതമെടുത്ത് ഭജനമിരിക്കുകയാണ് വേണ്ടത്; അന്ന് സ്വർണം, വെള്ളി, ചെമ്പ് ഈ മൂന്നു ലോഹങ്ങളും കാണുകയോ കൈ കൊണ്ട് തൊടുകയോ പാടില്ലെന്ന് ജ്യോതിഷികൾ; ഈ ദിവസത്തെ നേട്ടം മുതലാളിമാർക്ക് മാത്രമെന്ന് ചിദാനന്ദപുരി; പരസ്യത്തട്ടിപ്പിലെ ബുദ്ധി കേന്ദ്രം ശിവറാം എന്ന ഗോൾഡ് കൗൺസിൽ മേധാവിയെന്ന് സമ്മതിച്ച് ജോയ് ആലുക്കാസും; അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ ധനം കുമിഞ്ഞുകൂടുമെന്നത് ജൂവലറികളുടെ മാർക്കറ്റിങ്ങ് തന്ത്രം മാത്രം

ആർ പീയൂഷ്

കൊച്ചി: സ്വർണ്ണക്കടക്കാർക്ക് നാളെ ചാകരയാണ്. പരസ്യത്തിലൂടെ ഉപഭോക്താക്കളെ അവർ തങ്ങളിലേക്ക് അടുപ്പിക്കുന്നു. സ്വർണം വാങ്ങിയാൽ സ്വർഗ്ഗം കിട്ടുമെന്ന തരത്തിലാണ് പരസ്യ കോലാഹലങ്ങൾ. എന്തിനും ഏതിനും നല്ലതാണ് ഈ ദിവസമെന്ന് പറഞ്ഞ് പാത്രക്കടക്കാർ മുതൽ മൊട്ടുസൂചി വിൽപ്പനക്കാർ വരെ രംഗത്തുണ്ട്. എന്നാൽ ഈ ദിവസം എന്ത് വാങ്ങിയാലും പുണ്യം കിട്ടില്ലെന്നാണ് ഹൈന്ദവ ആത്മീയാചാര്യന്മാർ പോലും പറയുന്നത്. ഉപഭോഗ ഭ്രാന്തിന് അടിമയായ മലയാളിയെ പറ്റിക്കാനുള്ള കച്ചവട തന്ത്രമാണ് അക്ഷയ തൃതീയയെന്ന് ഹൈന്ദവ ആത്മീയ ഗുരുക്കളിൽ പ്രമുഖനായ ചിദാനന്ദപുരിയും പറയുന്നു. സ്വർണ്ണക്കട മുതലാളിയായ ജോയ് ആലുക്ക തന്നെ ഇതിന് പിന്നലെ പരസ്യ ബുദ്ധിയെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. എന്നിട്ടും മെഴുകു നിറച്ചതും അല്ലാത്തതുമായ സ്വർണം വാങ്ങാൻ മലയാളി അക്ഷയ തൃതീയ ദിവസം ജൂലറികളിലെത്തുന്നു.

ഹിന്ദുക്കൾക്കും ജൈനന്മാർക്കും വിശേഷദിവസമാണ് അക്ഷയ തൃതീയ. വിഷ്ണുവിന്റെ അവതാരമായ പരശുരാമന്റെ ജന്മദിനമാണ് അക്ഷയ തൃതീയ. വേദവ്യാസനും ഗണപതിയും ചേർന്ന് മഹാഭാരതം എഴുതിത്ത്ത്ത്ത്ത്ത്ത്തുടങ്ങിയതും ആ നാളിലാണ്. ജൈന വിശ്വാസമനുസരിച്ച് 24 തീർത്ഥങ്കരന്മാരിൽ ആദ്യത്തെ തീർത്ഥങ്കരനായിരുന്ന ഋഷഭദേവ 11 മാസത്തെയും 13 ദിവസത്തേയും ഉപവാസത്തിനുശേഷം ആദ്യത്തെ ആഹാരമായി ഒരു കൈക്കുമ്പിൾ കരിമ്പിൻ നീരു കുടിച്ചതും അക്ഷയ ത്രിതിയ നാളിലായിരുന്നു. ഈ ദിവസം ദാനധർമ്മങ്ങൾ ചെയ്താൽ നിങ്ങൾക്ക് ഏറ്റവും വലിയ പുണ്യം കിട്ടും എന്നാണ് വിശ്വാസം. ദാനം ചെയ്യേണ്ട ദിവസം സ്വർണം വാങ്ങി ഉള്ള കാശ് കൂടി കളയുകയാണ് മലയാളികൾ.

ഹർത്താലിനു തലേന്നാൾ ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിലുള്ളതിനേക്കാൾ വലിയ ക്യൂ അക്ഷയ തൃതീയ നാളിൽ സ്വർണ്ണക്കടകൾക്കു മുന്നിലുണ്ടായിരുന്നു എന്നു പറഞ്ഞാൽ കാര്യം കൂടുതൽ വ്യക്തമാകും. ഒന്ന് ആണുങ്ങളുടെ ക്യൂ ആണെങ്കിൽ മറ്റേത് സ്ത്രീകളുടേത്.-അക്ഷയ തൃതീയ ദിവസത്തെ സ്വാമി ചിദാനന്ദപുരി പോലും വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ദാനം നൽകുവാൻ ഏറ്റവും പവിത്രമെന്ന് വിശ്വസിക്കുന്ന ഈ ദിവസമാണ് സ്വർണം വാങ്ങാൻ ഏറ്റവും പുണ്യദിനമെന്ന് പരസ്യം ചെയ്ത്, കഴിഞ്ഞ കുറേ വർഷങ്ങളായി, സ്വർണ്ണക്കച്ചവടക്കാർ മലയാളിയെ പറ്റിച്ചുകൊണ്ടിരിക്കുന്നത്. ഏതു പറ്റിക്കലും കാന്തം വച്ചുപിടിച്ചെടുക്കുന്ന മലയാളി ഈ പറ്റിക്കലിനും വർഷങ്ങളായി പണം മുടക്കിപ്പോരുന്നു. അത്രമാത്രം. നാളെയും അത് തുടരും. അതുകൊണ്ടാണ് ഇന്ന് വമ്പൻ ബ്രാൻഡുകളെല്ലാം പരസ്യവുമായെത്തുന്നത്.

അക്ഷയ ത്രിതിയ ഹിന്ദുക്കൾക്കും ജൈനന്മാർക്കും പുണ്യദിനമാണെങ്കിൽ, ആ ദിവസത്തിൽ അതിന്റെ പേരിൽ കച്ചവടം പൊടിപൊടിച്ച സ്വർണ്ണ കച്ചവടക്കാർക്കിടയിൽ മതപരമായ യാതൊരു വ്യത്യാസവുമില്ല. മഹാഭാരതത്തിന്റെ പേരിൽ മതപരമായോ വിശ്വാസപരമായോ വൈകാരികതകളൊന്നുമില്ലാത്ത ക്രിസ്ത്യാനിയും മുസൽമാനുമൊക്കെ മഹാഭാരതം എഴുതിത്ത്ത്ത്ത്ത്ത്ത്തുടങ്ങിയതിന്റെ ഓർമ്മ സ്വർണം വിൽക്കുക എന്ന 'സൽക്കർമ്മ'ത്തിലൂടെ പുതുക്കുകയാണ്. കാമുകനും കാമുകിയും ഒളിച്ചോടാൻ തീരുമാനിക്കുന്നു. കാമുകൻ ദൂരെ ഒരിടത്ത് കാറുമായി കാമുകിയെ കാത്തുനിൽക്കുന്നു. ഒരു കുറിപ്പ് എഴുതിവച്ചിട്ട് കാമുകി ബസ്സിൽ കയറി വീടുവിടുന്നു. കുറിപ്പ് കണ്ട അച്ഛൻ തകർന്നുപോകുന്നു. ഇതേ സമയം തന്നെ മകളുടെ ചങ്കുപിടയ്ക്കുന്നു. ബസ്സ് നിർത്തിച്ച്, മകൾ വീട്ടിലെത്തുന്നു. അച്ഛന്റെ അടുത്തേയ്ക്ക് ഓടിവരുന്നു. അച്ഛൻ മകളെ ചേർത്തുപിടിക്കുന്നു. ''വിശ്വാസം അതല്ലേ എല്ലാം.''-ഇവിടെ കാമുകനെ വഞ്ചിക്കുകയാണ് കാമുകി. അച്ഛന്റെ വിശ്വാസം പിടിച്ചു പറ്റാൻ. ഈ പരസ്യത്തിന് സമാനമാണ് കാര്യങ്ങൾ. കാശുണ്ടാക്കാൻ ഉപഭോക്താക്കളെ ഇല്ലാത്ത ആചാരത്തിന്റെ പേരിൽ വഞ്ചിക്കുന്നു.

കേരളത്തിലെ ഏറ്റവും വലിയ തട്ടിപ്പാണ് 'അക്ഷയതൃതീയ' എന്ന സ്വർണ വ്യാപാരത്തട്ടിപ്പ്. സ്വർണം വാങ്ങിയാൽ ധനം കുമിഞ്ഞു കൂടുമെന്നും ഐശ്വര്യം വന്നു ചേരുമെന്നുമൊക്കെയാണ് സ്വർണ്ണ വ്യാപാരികളുടെ അവകാശ വാദം. എന്നാൽ അത്തരത്തിൽ യാതൊരു വിശ്വാസവും ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ജ്യോതിഷി കാണിപ്പയ്യൂർ കുട്ടൻ നമ്പൂതിരിപ്പാട് പറയുന്നു. ഇത് ജനങ്ങളെ കബളിപ്പിച്ച് സ്വർണം വിൽക്കുവാനുള്ള സ്വർണ്ണ വ്യാപാരികളുടെ മാർക്കറ്റിങ്ങ് തന്ത്രം മാത്രമാണെന്ന് അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. അക്ഷയും തൃതീയയും സ്വർണവുമായി ഒരു ബന്ധവുമില്ലെന്ന എത്രപേർക്ക് അറിയാം കുത്തക സ്വർണവ്യാപാരികൾ ഈ ദിനത്തിന്റെ പേരിൽ നടത്തുന്ന വൻ തട്ടിപ്പാണിത് ഇതെന്നും അദ്ദേഹം വിശദീകരിക്കുന്നു

തൃതീയയ്ക്ക് ഈശ്വരോപവാസമാണ് വേണ്ടത്. സ്വർണം, വെള്ളി തുടങ്ങിയ ലോഹങ്ങൾ ഈ സമയം ഉപയോഗിക്കുന്നത് നല്ലതല്ല. എന്തുകൊണ്ടെന്നാൽ ഇവയൊക്കെ മനുഷ്യന്റെ ആഗ്രഹങ്ങളെ ഉദ്ദീപിപിക്കുന്നവയാണ്. അതിനാൽ ഈശ്വര വിചാരം ഇല്ലാതെയാവും. അങ്ങനെയുള്ളപ്പോൾ ഇവയെ പറ്റി ചിന്തിക്കുകയോ വാങ്ങുകയോ ചെയ്യരുത്. ഒരു വ്രതം എടുക്കുമ്പോൾ ഈശ്വരനോട് എത്രത്തോളം അടുക്കാമോ അത്രത്തോളം അടുക്കുക. അതിനിടയിൽ ലോഹങ്ങൾക്ക് സ്ഥാനമില്ല. അങ്ങനെയുണ്ടായാൽ ആ വ്രതം എടുക്കുന്നതുകൊണ്ടുള്ള ഫലം കിട്ടാതെ വരും. വൈശാഖം തുടങ്ങി മൂന്നാമത്തെ ദിവസമാണ് തൃതീയ. പൊതുവേ ഈശ്വരനോടടുത്തിരിക്കുന്ന സമയം. ക്ഷണികങ്ങളായ ഇത്തരം കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ട് വേണം ഈ ദിവസങ്ങളിൽ വ്രതമെടുത്ത് ഈശ്വര നാമം ചെയ്യേണ്ടത് എന്നും കുട്ടൻ നമ്പൂതിരിപ്പാട് പറയുന്നു.

വിശ്വാസത്തെ വ്യഭിചരിച്ചു നടത്തിയ ഈ പരസ്യത്തിന്റെ മറ്റൊരു മുഖമാണ് അക്ഷയ ത്രിതിയ നാളിൽ സ്വർണം വാങ്ങിയാൽ ഐശ്വര്യം ഉണ്ടാകുമെന്ന പരസ്യമെന്ന് ജ്യോതിഷികളും പറയുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണക്കച്ചവടക്കാരുള്ളത് കേരളത്തിലാണ്. അയ്യായിരത്തിലേറെ. കേരളത്തിന്റെ മുക്കിലും മൂലയിലും ഇതുണ്ട്. അവർക്ക് കോളാണ് നാളെ. കൂടുതൽ പൊലീസുകാരെ നിയോഗിച്ച് തിരിക്ക് നിയന്ത്രിക്കേണ്ട അവസ്ഥ. ഈ സാഹചര്യത്തിൽ അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട ചില പ്രതികരണങ്ങൾ അവതരിപ്പിക്കുകയാണ്.

ക്ഷയിക്കാത്തത് അറിവ് മാത്രം- ചിദാനന്ദപുരി

ക്ഷയിക്കാത്തത് ജ്ഞാനം മാത്രമാണ്. അതിന് വേണ്ടത് തപസ്സും ദാനവുമാണെന്ന് ചിദാനന്ദപുരി പറയുന്നു. പത്മപുരാണത്തിലാണ് അക്ഷയ തൃതീയയെ പറ്റി പറയുന്നത്. സ്വർണം വാങ്ങണമെന്ന് ആരും ഒരിടത്തും പറഞ്ഞിട്ടില്ല. അക്ഷയ തൃതീയ ദിവസം സ്വർണം വാങ്ങിയാൽ അതിന്റെ ഗുണം ജുലറിക്കാരന് മാത്രമാണ്. സ്വർണം വീട്ടിൽ കൊണ്ടു വയ്ക്കുമ്പോൾ കള്ളനെ ഓർത്തി ഉറക്കവും പോകും. 12 കൊല്ലം മുമ്പ് രണ്ട് സ്വർണ്ണക്കടക്കാർ ഉണ്ടാക്കിയെടുത്തതാണ് ഇത്. അതിന് അപ്പുറം ഒന്നും വിശ്വാസപരമായി അക്ഷയ തൃതീയ ദിവസം ഇല്ല.

വ്രതമെടുത്ത് ഭജനമിരിക്കുകയാണ് വേണ്ടത്-കാണിപ്പയ്യൂർ കുട്ടൻ നമ്പൂതിരി

'അക്ഷയ തൃതീയക്ക് വ്രതമെടുത്ത് ഭജനമിരിക്കുകയാണ് വേണ്ടത്. അന്ന് സ്വർണം, വെള്ളി, ചെമ്പ് ഈ മൂന്നു ലോഹങ്ങളും കാണുകയോ കൈ കൊണ്ട് തൊടുകയോ പാടില്ല. സ്വർണം വാങ്ങണം എന്ന് വരുത്തി തീർത്തത് സ്വർണ്ണ വ്യാപാരികളും ബാങ്കുകളുമാണ്. ഇനിയെങ്കിലും ഈ മൂഢകർമ്മത്തിൽ നിന്നു മാറി നിൽക്കുക.

നാരായണബാലസുതാചാര്യൻ പറയുന്നത് കേൾക്കുക:

'തൃതീയാ തിഥി വർജ്ജ്യം ഹി
മേഷേ അർത്ഥേഷു സർവ്വത
ദർശനോപി മഹാ പാപം
രജത സ്വർണ്ണ ലോഹിതേ'

ഇതിന് ജയാനാഥ സ്വാമി മലയാളത്തിൽ തർജ്ജമയും ചെയ്തിട്ടുണ്ട്.

മേഷമാസം വരുന്നോരു
തൃതീയാ തിഥി നൂനമായ്
ഒഴിവാക്കൂ ഭൗതികത്തിൽ
പ്രധാനം സമ്പദാർജ്ജനേ
സ്വർണ്ണമോ, വെള്ളിയോ, ചെമ്പോ
കണ്ടു പോകരുതദ്ദിനേ
തൊട്ടാലോ കാൺകയോ ചെയ്താൽ
ഗംഗയിൽ കുളി ചെയ്യണം' എന്നാണ്.

900 പേർക്കായി 30 പേർ വൈശാഖമാസത്തിൽ വ്രതമനുഷ്ഠിച്ചാൽ മതി. അത് ബ്രാഹ്മണരാണ് കൂടുതലും വ്രതം അനുഷ്ഠിക്കാറ്. ആളുകൾ ചില പരസ്യങ്ങളുടെ പിന്നാലെ പോയി ഈ ദിനത്തിൽ ചതിയിൽ വീഴുന്നത് ഏറെ ദുഃഖം ഉളവാക്കുന്നതായും അദ്ദേഹം പറയുന്നു.

ഹൈന്ദവരും ജൈനരും ഒരുപോലെ പവിത്രവും മംഗളകരവുമായി കണക്കാക്കുന്ന ഒരു വിശേഷ ദിവസമാണ് അക്ഷയ തൃതീയ ദിനം. വൈശാഖമാസത്തിലെ (മേടം-ഇടവം) ശുക്ലപക്ഷത്തിൽ വരുന്ന മൂന്നാം തിഥി. ജൈനവിശ്വാസപ്രകാരം ഋഷഭദേവ തീർത്ഥങ്കരനു തന്റെ ഉപവാസമവസാനിപ്പിക്കാനുള്ള ഭക്ഷ്യം ദാനം കിട്ടിയ ദിനമാണ് അക്ഷയ തൃതീയ. ഹിന്ദുവിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ ആറാം അവതാരം പരശുരാമന്റെ ജന്മദിനവും. ഭാരതീയസമൂഹത്തെ സംബന്ധിച്ച് ഈ ദിനം അതിവിശിഷ്ടവും മംഗളകരവുമാണെന്നതു പൗരാണിക മതസങ്കൽപ്പം. അക്ഷയ തൃതീയ ദിനത്തിലെ പ്രവൃത്തികളുടെ ഫലവും അന്നു ലഭ്യമാകുന്ന അനുഗ്രഹങ്ങളും ക്ഷയമില്ലാത്തതെന്നും. ഈ വിശ്വാസമാണ്, ഏതു സംരംഭവും തുടങ്ങാൻ ഇതു നല്ല ദിവസമെന്ന സങ്കൽപ്പത്തിലെത്തിയത്. ഇങ്ങനെയൊരു പശ്ചാത്തലം ധാരാളം മതിയായിരുന്നു കൗശലക്കാരായ സ്വർണവ്യാപാരികൾക്ക്.

അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ അങ്ങേയറ്റം ഐശ്വര്യദായകം എന്ന വിശ്വാസം സ്വർണക്കടക്കാർ നന്നായി പരത്തി. അങ്ങനെ സ്വർണവ്യാപാരം ഉഷാർ കൊള്ളുന്ന നാളായി അക്ഷയ തൃതീയയെ അവർ പ്രചരിപ്പിച്ചു. ഫലം, രാജ്യത്തെവിടെയും അന്നു സ്വർണം ജനങ്ങളെ വശീകരിച്ചു. സ്വർണത്തിന് ഡിമാൻഡ് ഏറി. സ്വാഭാവികമായി വിലയും. സൂര്യനും ചന്ദ്രനും ഉജ്ജ്വലമായി പ്രകാശിച്ചു നിൽക്കുന്ന അക്ഷയ തൃതീയ മേടമാസത്തിലെ വെളുത്ത പക്ഷത്തിൽ വരുന്ന മൂന്നാമത്തെ തിഥിയാണ്. ഈ ദിവസം എന്തു ശുഭകർമ്മങ്ങൾക്കും വളരെ ശ്രേഷ്ഠമാണ്. പ്രത്യേകിച്ചും മുഹൂർത്തം നോക്കേണ്ടതില്ല. അക്ഷയതൃതീയ പ്രഭാതത്തിൽ ആദ്യമായി ചെയ്യേണ്ട കർമം സ്വന്തം ഗൃഹത്തിൽ ലക്ഷ്മീസമേതനായ മഹാവിഷ്ണുവിനെ തുളസിയും പുഷ്പങ്ങളും കൊണ്ട് പൂജിക്കുക എന്നതാണ്. മഹാവിഷ്ണു പൂജയ്ക്ക് ഇത്രയും ശ്രേഷ്ടമായ മറ്റൊരു ദിനമില്ല.

ദിവസം വാങ്ങുന്നതിനെക്കാൾ ഗുണം ദാനം ചെയ്യുന്നതിനാണ്. ദാനങ്ങളിൽ വച്ച് ശ്രേഷ്ഠമായ അന്നദാനമാണ് അക്ഷയതൃതീയയിൽ കൂടുതൽ പുണ്യം തേടിതരുന്നത്. ഭഗവാൻ ശ്രീകൃഷ്ണൻ പാഞ്ചാലിക്കു അക്ഷയപാത്രം ദാനം ചെയ്തത് അക്ഷയതൃതീയയിലായിരുന്നു. അക്ഷയം എന്ന വാക്കിനർത്ഥം ഒരിക്കലും ക്ഷയിക്കാത്തത് എന്നാണ്. ശിവക്ഷേത്രദർശനമോ അന്നപൂർണേശ്വരി ക്ഷേത്ര ദർഷനമോ നടത്തുന്നതും ഉത്തമമായിരിക്കും. കൃതായുഗത്തിന്റെ ആരംഭം അക്ഷയ തൃതീയയിലായിരുന്നു. മഹാവിഷ്ണുവിന്റെ അവതാരങ്ങളായ ബലരാമൻ, പരശുരാമൻ, നരസിംഹം അവതാരങ്ങൾ അവതരിച്ച ജന്മദിനം. ബലരാമ ജയന്തി പരശുരാമജയന്തിയായും ആഘോഷിച്ചുവരുന്നു.

ഈ ദിവസങ്ങളിൽ പുണ്യ പ്രവർത്തികളാണ് ചെയ്യേണ്ടത്. അല്ലാതെ വൻകിട മുതലാളിമാരുടെ തട്ടിപ്പിനിരയാകരുത്. അക്ഷയതൃതീയയെ സ്വർണവുമായി ബന്ധിപ്പിച്ചത് ഏതോ കൈശലക്കാരനായ സ്വർണ്ണ വ്യാപാരിയാണ്. അതെന്തായാലും വിജയിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണക്കച്ചവടം നടക്കുന്ന രാജ്യം ആണ് ഇന്ത്യ. ഇന്ത്യയിൽ സ്വർണം കൂടുതൽ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനം കേരളവുമാണ്. അതുകൊണ്ട് തന്നെ അക്ഷയതൃതീയയുടെ കെണിയിൽ വീണു കിടക്കുന്നവരിൽ കൂടുതലും കേരളീയരും ആയിരിക്കാം. അതിനാൽ തട്ടിപ്പിൽ വീഴാതെ സൂക്ഷിക്കുക.

ഇത് ജന്മിമാർ ദാനം ചെയ്തിരുന്ന ദിവസം-ഹരി പത്തനാപുരം

അക്ഷ തൃതീയ എന്ന ആചാരമാണ് ഇത്. ഇത് ജന്മിമാർ അടിയാന്മാർക്ക് ദാനം ചെയ്യുന്ന ദിവമായിരുന്നു. പുണ്യം കിട്ടുമെന്ന വിശ്വാസത്തിൽ ജന്മിമാർ ചെയ്തിരുന്ന ദാനം. ആ ദിവസമാണ് ഇത്. ദാനം ചെയ്യുന്നവർക്ക് പുണ്യം കിട്ടും. ആചാര പ്രകാരം ആരാണോ കൊടുക്കുന്നത് അവർക്കാണ് പുണ്യം കിട്ടുന്നത്. ഇന്ന് ആ ദിവസം സ്വർണം വാങ്ങുന്നു. കൊടുക്കുന്നവന് പുണ്യം കിട്ടുന്ന ദിവസത്തെ മറ്റ് തരത്തിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ജ്യോതിഷനായ ഹരിപത്തനാപുരവും പറയുന്നു.

ഇത് 2002ലെ ശിവറാമിന്റെ ബുദ്ധി-ആലുക്കാസ്

അക്ഷയ തൃതീയ ഒരു കച്ചവടം തന്നെയാണെന്ന് അത് നടപ്പിലാക്കിയ വർഷവും, നടപ്പിലാക്കിയ വ്യക്തിയുടെ വിവരങ്ങൾ അടക്കം സ്ര്വർണ്ണ മുതലാളിയായ ജോയ് ആലുക്കാസ് വെളിപ്പെടുത്തിയിട്ടുണ്ട്. 2002ൽ വേൾഡ് ഗോൾഡ് കൗൺസിൽ മേധാവിയായിരുന്ന ശിവറാം എന്ന വ്യക്തിയാണ് ഈ കച്ചവട തൃതീയ്ക്ക് പിന്നിൽ എന്ന് ഏഷ്യനെറ്റ് ന്യുസ് അവറിൽ മുമ്പ് ജോയി ആലുക്കാസ് വിശദീകരിച്ചിരുന്നു. അതിന് അപ്പുറം ഒരു വിശ്വാസവും അതിനില്ല. ശിവറാമിന്റെ പദ്ധതിക്ക് വലിയ ശ്രദ്ധ കിട്ടിയത് 2005ൽ ടെലിവിഷൻ പസ്യത്തോടെയാണ്. അതോടെ കച്ചവടം പൊടിപൊടിക്കാൻ തുടങ്ങിയെന്നും ജോയ് ആലുക്കാസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP