Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രസാദം വാങ്ങരുതെന്നും കാണിക്ക ഇടരുതെന്നുമുള്ള വർഗീയവാദികളുടെ ആഹ്വാനം ഭക്തർ തള്ളികളഞ്ഞത് ക്രിയാത്മക ഇടപെടലിന്റെ ഫലം; അയ്യപ്പന്മാരെ വടിയെടുക്കാതെ നിയന്ത്രിച്ച് മാതൃകയായി പൊലീസ്; അടുത്ത തീർത്ഥാടനകാലത്ത് തിരുപ്പതി മോഡൽ നടപ്പാക്കും; മകരവിളക്ക് മഹോത്സവം നടന്നത് പരാതിരഹിതമായി; ശബരിമലയിലെ പിണറായി മോഡൽ ഇടപെടലിന് എങ്ങും കൈയടി

പ്രസാദം വാങ്ങരുതെന്നും കാണിക്ക ഇടരുതെന്നുമുള്ള വർഗീയവാദികളുടെ ആഹ്വാനം ഭക്തർ തള്ളികളഞ്ഞത് ക്രിയാത്മക ഇടപെടലിന്റെ ഫലം; അയ്യപ്പന്മാരെ വടിയെടുക്കാതെ നിയന്ത്രിച്ച് മാതൃകയായി പൊലീസ്; അടുത്ത തീർത്ഥാടനകാലത്ത് തിരുപ്പതി മോഡൽ നടപ്പാക്കും; മകരവിളക്ക് മഹോത്സവം നടന്നത് പരാതിരഹിതമായി; ശബരിമലയിലെ പിണറായി മോഡൽ ഇടപെടലിന് എങ്ങും കൈയടി

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിൽ പിണറായി സർക്കാരിന് പിഴച്ചില്ല. ഈ വർഷത്തെ ശബരിമല മണ്ഡലമകരവിളക്ക് ഉൽസവത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ശബരിമലയിലും തിരുവനന്തപുരത്തുമായി 3 അവലോകന യോഗങ്ങളും ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ ശബരിമലയിലും തിരുവനന്തപുരത്തുമായി നിരവധി അവലോകന യോഗങ്ങളും നടത്തിയിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഇത്തവണത്തെ ശബരിമല ഉൽസവം പരാതി രഹിതമായി നടത്താൻ സംസ്ഥാന സർക്കാരിന് സാധിച്ചു. വിവിധ പ്രചരണങ്ങളെ എതിർത്ത് തോൽപ്പിച്ചായിരുന്നു തീർത്ഥാടനത്തെ സർക്കാർ വിജയമാക്കിയത്.

മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം വളരെ സമാധാനപരമായി സുത്യർഹമായ പ്രവർത്തനമാണ് ശബരിമലയിൽ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പൊലീസ് നടത്തിയത്. ഭക്തരെ മർദ്ദിക്കുന്ന പൊലീസുകാരുടെ കഥകൾ ഇത്തവണ ഉയർന്നതുമില്ല. ഇതു തന്നെയാണ് തീർത്ഥാടനകാലത്തെ പൊലീസിന്റെ ക്രിയാത്മക ഇടപെടലിന് തെളിവ്. എല്ലാ പ്രധാന ദിവസങ്ങളിലും മന്ത്രി കടകംപള്ളിയുടെ സാന്നിധ്യവും ശബരിമലയിൽ ഉറപ്പുവരുത്തി. ഇതോടെ ശബരിമലയിൽ പരമാവധി ഏകോപനം ഉറപ്പാക്കാൻ സർക്കാരിനായി. തീർത്ഥാടനവുമായി ബന്ധപ്പെട്ട് പൊലീസും വനം വകുപ്പും ഒറ്റക്കെട്ടായി മാറി. ഇതും സർക്കാരിന്റെ ഇടപെടലുകളുടെ ഫലമായിരുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചില്ലറ പ്രശ്‌നങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.

ശബരിമലയിലെ ഏറ്റവും വലിയ പ്രശ്‌നമാണ് മാലിന്യ സംസ്‌കരണം. പ്ലാസ്റ്റിക് വിമുക്ത ശബരിമലയാണ് സർക്കാരിന്റേയും ദേവസ്വം ബോർഡിന്റേയും ആത്യന്തിക ലക്ഷ്യം. ഇതിനായി ഭക്തജനങ്ങളുടെ സഹകരണത്തോടെയും പുണ്യം പൂങ്കാവനം പദ്ധതി പോലുള്ളവയിലൂടെയും പ്ലാസ്റ്റിക് വിമുക്ത ശബരിമല അഥവാ ഗ്രീൻ ശബരിമല എന്നതാണ് ലക്ഷ്യം. ശബരിമലയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പൂർണ്ണതോതിൽ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ തന്നെ പമ്പയിലെ മാലിന്യത്തിന്റെ തോത് വളരെ കുറഞ്ഞതായി കാണാം. വിശുദ്ധി സേനയുടെ ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ ശബരിമലയിലെയും പരിസരത്തെയും മാലിന്യങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞു. ഇതിലും മുഖ്യമന്ത്രിയുടെ ഇടപെടൽ വ്യക്തമാണ്.

പലരും പല കുപ്രചാരണങ്ങളും ഉയർത്തി ശബരിമല തീർത്ഥാടനത്തെ തന്നെ അട്ടിമറിക്കാൻ ശ്രമിച്ചു. അതിനെ അതിജീവിക്കാനും, ചരിത്രത്തിൽ തന്നെ വളരെ നല്ല രീതിയിൽ തീർത്ഥാടകർക്ക് സൗകര്യങ്ങളൊരുക്കാനും സർക്കാരിന് സാധിച്ചുവെന്നത് നിസ്സാരമല്ല. ശുചിത്വത്തിന് പ്രാധാന്യം നൽകിയ തീർത്ഥാടന കാലമായിരുന്നു ഇത്തവണത്തേത്. ഹരിതചട്ടം പരിമിതികൾ കടന്ന് നടപ്പാക്കാനായി. പമ്പയിലേക്ക് തുണിയും മാലയും ഭക്ഷണ അവശിഷ്ടങ്ങളും ഒക്കെ ഉപേക്ഷിക്കുന്ന അനാചാരം അവസാനിപ്പിക്കാനായി. ഗ്രീൻ ശബരിമല എന്ന വലിയ ക്യാമ്പയിനിലൂടെയാണ് അത് സാധിച്ചത്. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ അടക്കമുള്ളവർ ഈ ക്യാമ്പയിന്റെ ഭാഗമായി. ഇതും പിണറായി സർക്കാരിന്റെ ഇടപെടലിന്റെ ഫരമാണ്.

എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും, ഹിന്ദിയിലും ഇതിനായി പ്രചരണം നടത്തി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിൽ ഹരിത ചട്ടം പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി വെട്ടിചുരുക്കിയപ്പോൾ വലിയ കോലാഹലമുണ്ടാക്കിയവർക്ക് ഇപ്പോൾ വസ്തുതതകൾ ബോധ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എ. പത്മകുമാറിനെ പ്രസിഡന്റാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡിന് പുതിയ ഭരണസമിതിയെ നിയോഗിച്ചപ്പോൾ ശബരിമല തീർത്ഥാടനമാകെ അലങ്കോലമാകുമെന്ന് പ്രചരിപ്പിച്ചവർ പോലും ഇത്തവണ പൂർവാധികം ഭംഗിയായി കാര്യങ്ങൾ നടന്നുവെന്ന് സമ്മതിക്കുന്നുണ്ട്.

അത്ര ശ്രദ്ധയോടും ഏകോപനത്തോടും കൂടിയാണ് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശബരിമലയിലെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെട്ടത്. അപ്പവും അരവണയും അടക്കമുള്ള പ്രസാദങ്ങൾ ആവശ്യാനുസരണം ഭക്തർക്ക് ലഭ്യമാക്കി. ശബരിമലയിൽ കാണിക്ക ഇടരുത്, അത് സർക്കാർ എടുക്കുമെന്നും, കാണിക്കയിലെ പണം പാർട്ടി ഫണ്ടിലേക്കാണ് പോകുന്നതെന്നും അടക്കമുള്ള നട്ടാൽ കുരുക്കാത്ത നുണകൾ വരെ പ്രചരിപ്പിച്ചു. അതൊന്നും ഫലം കാണുന്നില്ലെന്ന് വന്നപ്പോൾ ശബരിമല ക്ഷേത്രം അടച്ചിട്ടിരിക്കുന്നുവെന്ന പ്രചാരണവും മറ്റ് സംസ്ഥാനങ്ങളിൽ നടത്തി. ഇതിനെയില്ലാം സോഷ്യൽ മീഡിയ ഇടപെടിലൂടെ സർക്കാർ പൊളിച്ചു.

ശബരിമലയിൽ നിന്ന് പ്രസാദം വാങ്ങരുതെന്നും കാണിക്ക ഇടരുതെന്നുമുള്ള വർഗീയവാദികളുടെ ആഹ്വാനം ഭക്തർ തള്ളികളഞ്ഞു. റിക്കോർഡ് വരുമാനമാണ് ശബരിമലയിൽ ഇത്തവണ ലഭിച്ചത്. മകരവിളക്ക് ദിവസം വരെയുള്ള നടവരവ് 255 കോടി രൂപയാണ്. കഴിഞ്ഞ തീർത്ഥാടന കാലത്ത് ഇതേ സമയം 210 കോടി രൂപയാണ് നടവരവ് ഉണ്ടായിരുന്നത്. 45 കോടി രൂപയുടെ വർധനവാണ് ഇത്തവണ ഉണ്ടായത്.
ശബരിമലയിലെ വരുമാനം സംസ്ഥാന സർക്കാർ എടുക്കുന്നില്ലെന്ന് ഇപ്പോൾ മിക്കവർക്കും ബോധ്യമായിട്ടുണ്ട്.

ഈ തീർത്ഥാടന കാലത്ത് മാത്രം 38 കോടി രൂപയാണ് സംസ്ഥാന സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മാത്രം ചെലവഴിച്ചത്. കഴിഞ്ഞ തീർത്ഥാടന കാലത്തേക്കാൾ ആറ് കോടി രൂപയാണ് കൂടുതലായി മുടക്കിയത്. മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ മുടക്കുന്ന കോടിക്കണക്കിന് രൂപയുടെ പുറമേയാണ് ഇത്. ക്രമസമാധാന പാലത്തിനും അയ്യപ്പ ഭക്തന്മാരുടെ സുരക്ഷയ്ക്കുമായി 3000 ത്തോളം പൊലീസ് ഉദ്യോഗസ്ഥന്മാരുടെ സേവനം സന്നിധാനത്തും 2000 ത്തോളം പൊലീസ് ഉദ്യോഗസ്ഥന്മാരുടെ സേവനം പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും ലഭ്യമാക്കി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം വളരെ സമാധാനപരമായി സുത്യർഹമായ പ്രവർത്തനമാണ് ശബരിമലയിൽ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പൊലീസ് നടത്തിയത്. ശബരിമലയുടേയും ശബരിമലയുമായി ബന്ധപ്പെട്ട ഇതര പ്രദേശങ്ങളുടേയും അടുത്ത 50 വർഷത്തെ സമഗ്ര വികസനം മുന്നിൽകണ്ടു കൊണ്ടാണ് ശബരിമല മാസ്റ്റർ പ്ലാൻ സമയബന്ധിതമായി നടപ്പാക്കുകയാണ് ഈ സർക്കാർ.

തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ തീർത്ഥാടകർക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങളിൽ ശബരിമലയ്ക്ക് അനുയോജ്യമായവ പ്രാവർത്തികതലത്തിൽ എത്തിക്കാനാവുമോയെന്നത് പരിശോധിക്കും. ഇതിനായി ഒരു വിദഗ്ധ സമിതി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം ഉടൻ തന്നെ തിരുപ്പതിക്ക് പോകും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരുപ്പതി മോഡൽ പദ്ധതികളെ കുറിച്ച് പഠിക്കുന്നതിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ശബരിമലയിൽ നമുക്ക് ഒട്ടേറെ പരിമിതികളുണ്ട്. സ്ഥലപരിമിതിയാണ് അതിൽ പ്രധാനം. കാടിന് നടുക്ക് നിൽക്കുന്ന ക്ഷേത്രം എന്നത് മനസിലാക്കിയുള്ള വികസനപ്രവർത്തനങ്ങൾ മാത്രമേ ശബരിമലയിൽ നടത്താനാകൂ എന്നതാണ് സർക്കാരിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP