Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല വിമാനത്താവളം കെപി യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റിൽ; ബിലീവേഴ്സ് ചർച്ച് അനധികൃതമായി കൈവശം വെക്കുന്ന ഭൂമിക്ക് വില നൽകുമോ അതോ ഏറ്റെടുക്കുമോ എന്നു വ്യക്തമാക്കാതെ സർക്കാർ; നിർമ്മാണ കരാർ ലക്ഷ്യമിട്ട് കെജിഎസ്; പണംപോയ നിരാശയിൽ രാജീവിന്റെ കടലാസു കമ്പനിയിൽ നിക്ഷേപമിറക്കിയവർ

ശബരിമല വിമാനത്താവളം കെപി യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റിൽ; ബിലീവേഴ്സ് ചർച്ച് അനധികൃതമായി കൈവശം വെക്കുന്ന ഭൂമിക്ക് വില നൽകുമോ അതോ ഏറ്റെടുക്കുമോ എന്നു വ്യക്തമാക്കാതെ സർക്കാർ; നിർമ്മാണ കരാർ ലക്ഷ്യമിട്ട് കെജിഎസ്; പണംപോയ നിരാശയിൽ രാജീവിന്റെ കടലാസു കമ്പനിയിൽ നിക്ഷേപമിറക്കിയവർ

മറുനാടൻ മലയാളി ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല വിമാനത്താവളം എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ സ്ഥാപിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. 2263 ഏക്കർ വിസ്തൃതിയുള്ള ചെറുവള്ളി ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലാണ്. ഹാരിസൺ കമ്പനിയുടെ കൈവശമുണ്ടായിരുന്ന ഈ ഭൂമി ചട്ടവിരുദ്ധമായി ബിലീവേഴ്‌സ് ചർച്ച് ഉടമ കെപി യോഹന്നാന് മറിച്ചു വിൽക്കുകയായിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയിൽ നിലനിൽക്കുന്നതിനിടെയാണ് ചെറുവള്ളി എസ്‌റ്റേറ്റിൽ വിമാനത്താവളം നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ പത്തനംതിട്ടയിലെ ആറന്മുളയിൽ വിമാനത്താവളം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും വിമാനത്താവളത്തിന്റെ ഉടമകളായ കെജിഎസ് കമ്പനി പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ജനകീയപ്രക്ഷോഭത്തെ തുടർന്ന് പദ്ധതി റദ്ദാക്കുകയായിരുന്നു. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ചെറുവള്ളി എസ്‌റ്റേറ്റിൽ വിമാനത്താവളം നിർമ്മിക്കാൻ തീരുമാനിച്ചത്.

അതേസമയം യോഹന്നാൻ നിയമവിരുദ്ധമായി കൈവശംവച്ചിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് പണം കൊടുത്താണോ സർക്കാർ ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ചെറുവള്ളി എസ്‌റ്റേറ്റ് ഉൾപ്പെടെയുള്ള കൈയേറ്റഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് രാജമാണിക്യം സമിതി നേരത്തെ ശിപാർശ ചെയ്തിരുന്നു. എന്നാൽ തുടർനടപടി സ്വീകരിക്കാൻ സർക്കാർ തയാറായിരുന്നില്ല. ഇതിനിടെയാണ് ശബരിമല വിമാനത്താവള പദ്ധതി ചെറുവള്ളി എസ്റ്റേറ്റിൽ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ചെറുവള്ളി എസ്‌റ്റേറ്റ് തങ്ങളുടേതാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കെപി യോഹന്നാനും ബിലീവേഴ്‌സ് ചർച്ചും.

പദ്ധതി നടപ്പാക്കുന്നത് ഏത് ഏജൻസി മുഖേനയാണെന്നും തീരുമാനമെടുത്തിട്ടില്ല. പ്രാഥമിക പഠനത്തിന് ഏജൻസിയെ നിശ്ചയിക്കാൻ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ ടെൻഡർ ക്ഷണിച്ചിരുന്നു. ലൂയി ബ്ഗർ കൺസൽറ്റൻസി എന്ന സ്ഥാപനമാണ് ഏറ്റവും കുറഞ്ഞ തുകയ്ക്ക് പഠനം വാഗ്ദാനം ചെയ്തത്. സാങ്കേതിക കാര്യങ്ങളിലും ഈ സ്ഥാപനമാണ് മുന്നിൽ. പഠനത്തിനായി മൂന്നു കോടിയിലേറെ രൂപയാണ് സ്ഥാപനം ആവശ്യപ്പെടുന്നത്.

റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ ഡോ. എം. ബീന, പത്തനംതിട്ട ജില്ലാ കലക്ടർ ആർ. ഗിരിജ എന്നിവരടങ്ങിയ സമിതിയാണ് ചെറുവള്ളി എസ്റ്റേറ്റിൽ പദ്ധതി നടപ്പാക്കാമെന്ന നിർദ്ദേശം സർക്കാരിനു നൽകിയത്. ഹാരിസണിൽ നിന്നും കോടികൾ നൽകിയാണ് ചെറുവള്ളി എസ്റ്റേറ്റ് ബിലീവേഴ്‌സ് ചർച്ച് വാങ്ങിയത്. ഈ ഭൂമി വിലയ്ക്ക് കൊടുക്കാൻ ബിലിവേഴ്സ് ചർച്ച് സർ്കകാരിന് നൽകാൻ തയ്യാറാണ്. എന്നാൽ ശബരിമല വിമാനത്താവളത്തിനായി ബിലിവേഴ്സ് ചർച്ചിന്റെ കൈയേറ്റ ഭൂമി വാങ്ങുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. ഈ ഭൂമി സർക്കാർ തിരിച്ചു പിടിക്കണമെന്ന ആവശ്യത്തിനാണ് പ്രാമുഖ്യം.

വിമാനത്താവളത്തിന്റെ പേരിൽ ഇൻഡോ ഹെറിറ്റേജ് ഇന്റർനാഷണൽ എയ്‌റോപോളിസ് എന്ന കടലാസുകമ്പനിയുണ്ടാക്കി തട്ടിപ്പു നടത്താനും അടുത്തിടെ ശ്രമം നടന്നിരുന്നു. ഇതിനിടെ ആറന്മുളയിൽ പാളിപ്പോയ പദ്ധതി ചെറുവള്ളിയിലെങ്കിലും നടപ്പാക്കാനുള്ള ശ്രമത്തിൽ കെ.ജി.എസ് ഗ്രൂപ്പും രംഗത്തിറങ്ങിയിട്ടുണ്ട്.

വിമാനത്താവളത്തെ കുറിച്ച് സർക്കാർ തലത്തിൽ ഒരു തീരുമാനം വരുന്നതിന് മുമ്പായി തന്നെ രാജീവ് ജോസഫും സംഘവും ഇൻഡോ ഹെറിറ്റേജ് ഇന്റർനാഷണൽ എയ്‌റോപോളിസ് എന്ന കടലാസുകമ്പനിയുണ്ടാക്കി പണപ്പിരിവ് തുടങ്ങിയിരുന്നു. പത്തനംതിട്ടയിലെ ചെറുവള്ളി, ളാഹ എസ്റ്റേറ്റുകൾ വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് പഠനം നടത്തിയെന്ന് അവകാശപ്പെട്ട് സ്വയം മുന്നോട്ടുവന്ന കമ്പനി അടുത്തിടെ സർക്കാരിന് ഇതുസംബന്ധിച്ച റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇത്തരത്തിലൊരു റിപ്പോർട്ട് സർക്കാർ മുഖവിലയ്ക്ക് എടുത്തിട്ടില്ല. അതുകൊണ്ട് തന്നെയാണ് കെ എസ് ഐ ഡി സിയെ സാധ്യതാ പഠനത്തിന് സർക്കാർ ചുമതലപ്പെടുത്തിയത്. ഇപ്പോഴിതാ മറ്റൊരു ഏജൻസിയും.

ഡിസംബർ അവസാനവാരം കൈരളി ടിവി റാന്നിയിൽ നടത്തിയ റാന്നിഫെസ്റ്റിൽ മുഖ്യ സ്‌പോൺസർമാരായി എത്തിയ കമ്പനി ഫെസ്റ്റിവൽ വേദിയിൽവച്ച് വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുകയും അതിലൂടെ കമ്പനിയുടെ ഷെയർ എടുക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചുതുടങ്ങുകയും ചെയ്യുകയാണ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP