Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മൂന്നാറിൽ പിണറായി സർക്കാരന് 'പൂച്ചകളെ' മതി; 'പുലിമുരുകനാകാൻ' ശ്രീറാം വെങ്കിട്ടരാമിനെ അനുവദിക്കില്ല; ഇടുക്കി സബ്കളക്ടറെ നീക്കാൻ സിപിഎമ്മും സിപിഐയും യോജിച്ചു; കൈയേറ്റം വെടിപ്പാക്കാനിറങ്ങിയ സബ് കളക്ടറെ ഉടൻ മാറ്റും

മൂന്നാറിൽ പിണറായി സർക്കാരന് 'പൂച്ചകളെ' മതി; 'പുലിമുരുകനാകാൻ' ശ്രീറാം വെങ്കിട്ടരാമിനെ അനുവദിക്കില്ല; ഇടുക്കി സബ്കളക്ടറെ നീക്കാൻ സിപിഎമ്മും സിപിഐയും യോജിച്ചു; കൈയേറ്റം വെടിപ്പാക്കാനിറങ്ങിയ സബ് കളക്ടറെ ഉടൻ മാറ്റും

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: മൂന്നാറിലെ അനധികൃത കൈയേറ്റത്തിനെതിരേയും റിസോർട്ട് മാഫിയകൾക്കെതിരേയും നിലപാട് കർശനമാക്കിയ സബ് കളക്ടറെ തെറിപ്പിക്കാൻ കരുനീക്കം സജീവം. എല്ലാ പാർട്ടികളുടേയും നേതാക്കൾ ഇതിനായി രംഗത്തുണ്ട്. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ ൈകയേറ്റഭൂമിയൊഴിപ്പിക്കാൻ സബ്കളക്ടർ ശ്രീറാം വെങ്കിട്ടറാം നടത്തുന്ന നീക്കങ്ങളോട് കടുത്ത എതിർപ്പാണ് സിപിഐ.യും സിപിഎമ്മും പുലർത്തുന്നത്. ഇരുകക്ഷികളുടെയും ജില്ലാനേതൃത്വവും മന്ത്രി എം.എം. മണിയും സബ്കളക്ടറെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.

കളക്ടറുടെ മുൻകൂർ അനുമതി വാങ്ങാതെ മൂന്നാർ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇതു ലംഘിച്ചു ചില റിസോർട്ടുകൾ നിർമ്മാണം നടത്തിയിരുന്നു. ഇവയ്ക്കു നേരത്തെ ഇരുന്ന ദേവികുളം ആർഡിഒ സ്റ്റോപ്പ് മെമോ നൽകിയിരുന്നു. എന്നാൽ, സ്റ്റോപ്പ് മെമോ വകവയ്ക്കാതെ ചിലർ വീണ്ടും നിർമ്മാണം നടത്തി. ഇതിനെതിരേ കർശന നടപടിയുമായി സബ് കളക്ടർ രംഗത്ത് വന്നതാണ് റിസോർട്ട് മാഫിയയെ ചൊടിപ്പിച്ചത്. സ്റ്റോപ്പ് മെമോ വകവയ്ക്കാതെ നിർമ്മാണം നടത്തിയവർക്കെതിരേ ക്രിമിനൽ കേസ് എടുത്തതോടെയാണ് ഇവർ ശ്രീറാമിനെതിരേ തിരിയുകയായിരുന്നു.

ഇതിന് മുന്നോടിയായി ചില ഇടതു കർഷക സംഘടനകളുടെ പേരിൽ കളക്ടർക്കെതിരേ സമരം തുടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ദേവികുളം മേഖലയിലെ ചില ഇടത് അനുഭാവികളുടെ ഭൂമിക്രമക്കേടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ സബ് കളക്ടർ ശക്തമായ നടപടിയെടുക്കുമെന്ന അഭ്യൂഹവും പ്രതിഷേധം ശക്തമാക്കാൻ കാരണമായിരുന്നു. റിസോർട്ടുകളിൽ നിന്നു പുഴകളിലേക്കും മറ്റും മാലിന്യമൊഴുക്കുന്നതിനെതിരേയും മറ്റു ജില്ലകളിൽ നിന്ന് ആശുപത്രി മാലിന്യവും മറ്റും കൊണ്ടുവന്നു വനത്തിൽ തള്ളുന്നതിനെതിരേയും സബ് കളക്ടർ എടുത്ത നിലപാടുകൾ പ്രശംസിക്കപ്പെട്ടിരുന്നു. ഇദ്ദേഹം പത്തനംതിട്ടയിൽ അസിസ്റ്റന്റ് കളക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.

മൂന്നാറിലെ കയ്യേറ്റങ്ങൾ സംബന്ധിച്ച് വിശദമായി പഠനം നടത്തിയ നിയമസഭാ ഉപസമിതി അവിടെ നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ നീക്കം ചെയ്യണമെന്ന് ശുപാർശ ചെയ്തിരുനനു. ഇത് ശ്രീറാമിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതുമാണ്. ഈ സാഹചര്യത്തിലാണ് ശ്രീറാമിനെ മാറ്റാൻ നീക്കം അണിയറയിൽ സജീവമാകുന്നത്. ഇതോടെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടത്തിയ മൂന്നാർ ദൗത്യത്തിന് ചിറകൊടിച്ചതുപോലെ ഇപ്പോൾ ഒരു യുവ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ റിസോർട്ട് മാഫിയകൾക്കെതിരെ സ്വീകരിക്കുന്ന ശക്തമായ നിലപാടുകളെ തടയാനാവില്ലെന്ന സ്ഥിതിയാണ് നിയമസഭാ സമിതിയുടെ റിപ്പോർട്ടിലൂടെ ഉണ്ടായത്.

മൂന്നാർ മേഖലയിൽ ഇതുവരെ നൽകിയ, വ്യവസ്ഥകൾക്ക് വിരുദ്ധമായ എല്ലാ പട്ടയങ്ങളും റദ്ദ് ചെയ്യണമെന്നും അനുവദനീയമല്ലാത്ത ഉയരുള്ള റഇസോർട്ടുകൾ ഉൾപ്പെടെയുള്ള വാണിജ്യസ്ഥാപനങ്ങളുടെ നിർമ്മാണം നിർത്തണമെന്നും ഉപസമിതിയുടെ വ്യക്തമായി പറയുന്ന റിപ്പോർട്ടാണ് നിയമസഭാ ഉപസമിതി നൽകിയിട്ടുള്ളത്. മൂന്നാറിലെ പാരിസ്ഥിതിക പ്രശ്‌നങ്ങൾ സംബന്ധിച്ച പഠനം നടത്താൻ നിയോഗിച്ച സമിതി ഇന്ന് നിയമസഭയിൽ വെച്ച ഒന്നാമത്തെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. മുല്ലക്കര രത്‌നാകരനാണ് നിയമസഭാ ഉപസമിതിയുടെ അധ്യക്ഷൻ. ഇത് കൂടാതെ പാരിസ്ഥിതിക പരിപാലന വികസന അഥോറിറ്റി രൂപീകരിക്കണമെന്നും അഥോറിറ്റി രൂപീകരിക്കുന്നത് വരെ കെട്ടിട നിർമ്മാണം നിർത്തിവെക്കണമെന്നും ഉപസമിതി ശുപാർശ ചെയ്തിട്ടുണ്ട്.

മൂന്നാറിനെ രക്ഷിക്കാൻ അവസാന ശ്രമം എന്ന നിലയിലാണ് മാസങ്ങൾക്കു മുമ്പ് ദേവികുളം സബ്കളക്ടറായി അധികാരമേറ്റ ശ്രീറാം വെങ്കിട്ടരാമൻ കടുത്ത നടപടികൾ കൈക്കൊണ്ടത്. ഇതിൽ പല നടപടികളും ഉന്നത രാഷ്ട്രീയ ബന്ധമുള്ള ചിലരുടെ റിസോർട്ടുകളിലേക്കും എസ്റ്റേറ്റുകളിലേക്കും എത്തിയതോടെയാണ് ജില്ലയിലെ സി.പി.എം നേതൃത്വവും ഇപ്പോൾ സിപിഐ നേതൃത്വവും ഉൾപ്പെടെ ശ്രീറാമിനെതിരെ തിരിഞ്ഞത്. ഇക്കാര്യം മറുനാടൻ റിപ്പോർട്ടുചെയ്തതോടെ വിഷയം വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു. പുതിയ എൽഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് കഴിഞ്ഞവർഷം ജൂലായ് 22ന് ശ്രീറാം മൂന്നാറിലെത്തുന്നത്. ഇപ്പോഴത്തെ സാഹചര്യം മുമ്പ് വി എസ് മൂന്നാർ ദൗത്യം നടത്തിയതിൽ നിന്നും അൽപം ഭിന്നമായിരുന്നു. 2007-08 കാലത്തെ കെട്ടിടം പൊളിക്കലിനും കോലാഹലങ്ങൾക്കുംശേഷം വൺ എർത്ത് വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടന ഫയൽ ചെയ്ത കേസിൽ, മൂന്നാർ പ്രദേശത്തെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ജില്ലാകളക്ടറുടെ എൻഓസി ലഭിച്ചതിന് ശേഷമേ നടത്താവൂ എന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരുന്നു.

എന്നാൽ മൂന്നാർ ടൗൺ ഉൾപ്പെടുന്ന കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ മാത്രമേ ഈ ഉത്തരവ് ഭാഗികമായി പോലും പാലിക്കപ്പെട്ടുള്ളൂ. കണ്ണൻ ദേവൻ കമ്പനി ആദ്യകാലത്ത് തൊഴിലാളികൾക്കായി സ്ഥാപിച്ച പരിമിതമായ സൗകര്യങ്ങളുള്ള ടൗൺഷിപ്പായിരുന്നു മൂന്നാർ. മൂന്നാറിന്റെ വിനോദസഞ്ചാര സാധ്യതകൾ തിരിച്ചറിയപ്പെടുകയും, ഇതു മുന്നിൽക്കണ്ട് 1995 മുതലിങ്ങോട്ട് നിരവധി വ്യാപാര സ്ഥാപനങ്ങളും, ലോഡ്ജുകളും റിസോർട്ടുകളും മുതിരപ്പുഴയാറിന്റെ ഇരുകരകളിലുമായി നിർമ്മിക്കപ്പെടുകയും ക്രമേണ പുഴയുടെതീരം കൂടുതൽകൂടുതൽ കൈയേറപ്പെടുകയും ചെയ്തു. 2015 അവസാനത്തോടെ മുതിരപ്പുഴയുടെ സ്വാഭാവിക ഒഴുക്കിനെവരെ തടസ്സപ്പെടുത്തുന്ന വിധത്തിൽ നിർമ്മാണങ്ങളും കൈയേറ്റങ്ങളും വർദ്ധിച്ച ദയനീയമായ അവസ്ഥ സംജാതമായി.

കോടതി ഉത്തരവ് വന്ന 2010 ജനുവരി മുതൽ 2015 വരെ നിരവധി സബ്കളക്ടർമാരും, ജില്ലാകളക്ടർമാരും വന്നുപോയി. പക്ഷേ, ഇവരിലാരും കോടതി ഉത്തരവ് പാലിക്കാൻ ധൈര്യം കാണിച്ചില്ല. എന്നാൽ ശ്രീറാം നിയമം നടപ്പാക്കി. ഇതാണ് രാഷ്ട്രീയക്കാരുടെ കണ്ണിലെ കരാടായി ഈ ഉദ്യോഗസ്ഥനെ മാറ്റിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP