Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയിലിൽ പോകുന്നതും ദിവസങ്ങൾക്കുള്ളിൽ തിരിച്ചിറങ്ങുന്നതും സൽമാൻ ഖാന് പുത്തരിയല്ല; വഴിയരികിൽ ഉറങ്ങികിടന്നയാളെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൂപ്പർതാരം ജയിലിൽ കിടന്നത് ഏതാനും ദിവസങ്ങൾ മാത്രം; കൃഷ്ണമൃഗത്തിനെ വേട്ടയാടിയ കേസിൽ അഞ്ച് വർഷത്തെ തടവ് ലഭിച്ച താരം പുറത്തിറങ്ങുന്നത് വെറും രണ്ട് ദിവസത്തെ ജയിൽ വാസത്തിന് ശേഷം; ഇപ്പോഴും ജാമ്യം പുല്ലുപോലെ നേടിയെന്ന് ആഹ്ളാദിച്ച് തെരുവിലിറങ്ങി ആരാധകരും; സൂപ്പർ താരത്തിന് വേണ്ടി നിയമം വീണ്ടും വഴിമാറിയത് ചർച്ചയാകുമ്പോൾ

ജയിലിൽ പോകുന്നതും ദിവസങ്ങൾക്കുള്ളിൽ തിരിച്ചിറങ്ങുന്നതും സൽമാൻ ഖാന് പുത്തരിയല്ല; വഴിയരികിൽ ഉറങ്ങികിടന്നയാളെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൂപ്പർതാരം ജയിലിൽ കിടന്നത് ഏതാനും ദിവസങ്ങൾ മാത്രം; കൃഷ്ണമൃഗത്തിനെ വേട്ടയാടിയ കേസിൽ അഞ്ച് വർഷത്തെ തടവ് ലഭിച്ച താരം പുറത്തിറങ്ങുന്നത് വെറും രണ്ട് ദിവസത്തെ ജയിൽ വാസത്തിന് ശേഷം; ഇപ്പോഴും ജാമ്യം പുല്ലുപോലെ നേടിയെന്ന് ആഹ്ളാദിച്ച് തെരുവിലിറങ്ങി ആരാധകരും; സൂപ്പർ താരത്തിന് വേണ്ടി നിയമം വീണ്ടും വഴിമാറിയത് ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് ജാമ്യം ലഭിച്ചു. അരലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. ജോധ്പുർ സെഷൻസ് കോടതിയാണ് സൽമാന് ജാമ്യം അനുവദിച്ചത്. ജയിലിൽ പോകുന്നതും ദിവസങ്ങൾക്കുള്ളിൽ തിരിച്ചിറങ്ങുന്നതും സൽമാൻ ഖാന് ഇതാദ്യമല്ല. വഴിയരികിൽ ഉറങ്ങികിടന്നയാളെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൂപ്പർതാരം ജയിലിൽ കിടന്നത് ഏതാനും ദിവസങ്ങൾ മാത്രമാണ്. ഇരുപത് വർഷത്തെ നിയമയുദ്ധത്തിന് ശേഷമാണ് കൃഷ്ണമൃഗത്തിനെ വേട്ടയാടിയ കേസിൽ താരത്തിന് അഞ്ച് വർഷത്തെ തടവ് ലഭിച്ചത്. ശിക്ഷ ലഭിച്ച രണ്ട് ദിവസത്തിനുള്ള താരം വീണ്ടും ജാമ്യത്തിന് ഇറങ്ങി.

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ട സൽമാൻഖാന്റെ ജാമ്യാപേക്ഷയിൽ ജോധ്പുർ സെഷൻസ് കോടതി ഇന്ന് രാവിലെ വാദം കേട്ടിരുന്നു. ശിക്ഷ വിധിച്ച ജഡ്ജിയെ ഇന്നലെ സ്ഥലംമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ജാമ്യാപേക്ഷയിൽ വാദം നടന്നതും സൽമാന് ജാമ്യം അനുവദിക്കപ്പെട്ടതും. അനുമതിയില്ലാതെ രാജ്യം വിടരുതെന്നും ജാ്യമ്യം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടിട്ടുണ്ട്.

സാക്ഷിമൊഴികൾ അവിശ്വസനീയമാണെന്നും ശിക്ഷ കടുത്തതാണെന്നും സൽമാന്റെ അഭിഭാഷകർ ഇന്ന് വാദിച്ചു. ദൃക്സാക്ഷികളുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും കെട്ടിച്ചമച്ച തെളിവുകളാണു പൊലീസ് ഹാജരാക്കിയതെന്നും ആയിരുന്നു വാദം. ഇത് അനുവദിച്ചുകൊണ്ടാണ് ജാമ്യം ലഭിക്കുന്നത്. പ്രതിഭാഗത്തിന്റെ വാദം. ഇതോടൊപ്പം സേവനപ്രവർത്തനങ്ങൾ ചെയ്യുന്ന നടനാണ് സൽമാൻ എന്നും മാനുഷികപരിഗണന നൽകി ജാമ്യം അനുവദിക്കണമെന്നും വാദമുയർന്നു. ജാമ്യം നൽകരുതെന്നു പ്രോസിക്യൂഷൻ വാദിച്ചു. വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിനു വ്യാഴാഴ്ചയാണു ജോധ്പുരിലെ സിജെഎം കോടതി സൽമാന് അഞ്ചുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചത്. ജാമ്യം ലഭിച്ചതോടെ അപ്പീൽ അപേക്ഷ നൽകി കേസ് നീട്ടാനും അവസരമൊരുങ്ങി. നടൻ ഇന്നുതന്നെ പുറത്തിറങ്ങുമെന്നാണ് സൂചനകൾ. നടന് ജാമ്യം ലഭിച്ചതോടെ ബോളിവുഡും വലിയ സന്തോഷത്തിലായി.

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് വേണ്ടി നിയമം പലതവണ വഴിമാറിയതാണ്. മുൻപ് പല കേസുകളിലെയും എന്നപോലെ നിയമ വിരുദ്ധമായി തോക്ക് കൈവശം വച്ച കേസിൽ നടൻ സൽമാൻ ഖാനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പാവപ്പെട്ടവനും പണക്കാരനും രണ്ട് നീതിയെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ വിധി. ജോധ്പൂർ സിജെഎം കോടതിയാണ് സൽമാൻ ഖാനെ തെളിവില്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കിയത്. കാലാവധി കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കാത്ത ആയുധം കൈവശം വച്ചുവെന്നാണ് സൽമാൻ ഖാന് എതിരെയുള്ളതായിരുന്നു ആരോപണം. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ഏഴ് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു സൽമാൻ ഖാനെതിരെ ചുമത്തിയിരുന്നത്.

മാൻവേട്ട കേസിൽ ശിക്ഷ വിധിക്കുന്നത് 20 വർഷത്തെ നിയമയുദ്ധത്തിന് ശേഷം

ഇരുപതു വർഷങ്ങൾക്ക് ശേഷമാണ് മാൻവേട്ട കേസിലാണ് ഇപ്പോൾ താരത്തിനെതിരെ വീണ്ടും ജോധ്പുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 5 കൊല്ലം തടവിന് ശിക്ഷിച്ചത്. പതിനായിരം രൂപ പിഴയും നൽകണം. സൽമാൻ ഖാനൊഴികെ മറ്റുള്ളവരെ ജോധ്പുർ കോടതി കുറ്റവിമുക്തരാക്കി. 1998 ഒക്ടോബറിൽ ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരങ്ങൾ രാജസ്ഥാനിലെ ജോധ്പൂരിലെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. കങ്കാണി ഗ്രാമത്തിൽ രാത്രി വേട്ടയ്ക്കിറങ്ങിയ ഖാനും സംഘവും കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നായിരുന്നു കേസ്.

സെയ്ഫ് അലിഖാൻ, സൊനാലി ബേന്ദ്രേ, തബു, നീലം എന്നിവരായിരുന്നു കൂട്ടുപ്രതികൾ. ജിപ്സി വാഹനം ഓടിച്ചിരുന്ന സൽമാനാണ് കൃഷ്ണമൃഗത്തെ കണ്ടപ്പോൾ തോക്കെടുത്തു വെടിവച്ചതെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. സംരക്ഷിത വനമേഖലയിൽ അനധികൃതമായി കടന്നു, വംശനാശ ഭീഷണി നേരിടുന്ന മാനിനെ കൊലപ്പെടുത്തി, ലൈസൻസ് ഇല്ലാത്ത ആയുധം വേട്ടയ്ക്കായി ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സൽമാനെതിരെ ചുമത്തിയത്. പട്ടിയുടെ കടിയേറ്റ് കുഴിയിൽ വീണാണ് മാനുകൾ ചത്തതെന്നും ഇതിൽ താരങ്ങളെ കുടുക്കുകയായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. 2007-ൽ ഈ കേസിൽ അഞ്ചുകൊല്ലം തടവിന് ശിക്ഷിക്കപ്പെട്ട സൽമാൻ ഓരാഴ്ചത്തെ ജയിൽ വാസത്തിനുശേഷം ജാമ്യത്തിലിറങ്ങി.

കഴിഞ്ഞമാസം 28-ന് വാദം പൂർത്തിയായ കേസിലാണ് ഒരാഴ്ചയ്ക്കുശേഷം വിധിവരുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി ബോളിവുഡിൽ സൂപ്പർതാര പദവിയിൽ വിലസുന്ന സല്മാൻ വിവാദങ്ങളിലൂടെയും വാർത്തകളിൽ നിറഞ്ഞു. മറ്റൊരു മാൻവേട്ട കേസിൽ നിന്ന് രണ്ടുകൊല്ലം മുമ്പ് ഖാൻ ശിക്ഷകിട്ടാതെ രക്ഷപെട്ടിരുന്നു. ചിങ്കാരമാനുകളെ കൊന്നകേസിലാണ് ജോധ്പുർ കോടതി സൽമാനെ കോടതി വെറുതെവിട്ടത്. 2002-ൽ വഴിയരികിൽ ഉറങ്ങിക്കിടന്നവരെ കാർ കയറ്റി കൊന്നുവെന്ന കേസിലും ഖാന് ശിക്ഷിക്കപ്പെട്ടില്ല. 300 കോടിയിലേറെ കളക്റ്റ് ചെയ്യുന്ന സിനിമകളുള്ള താരം ജയിലിലാകുന്നത് ബോളിവുഡിന് വലിയ തിരിച്ചടിയാകും.

ഹിറ്റ് ആൻഡ് റൺ കേസിൽ താരം ജയിലിൽ കഴിഞ്ഞത് രണ്ട് ദിവസം മാത്രം

2002ൽ മുംബൈയിൽ വഴിയരികിൽ ഉറങ്ങികിടന്നയാളെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മുൻപ് സൽമാൻഖാന് ഇതിന് മുൻപ് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. അപകടമുണ്ടായ വേളയിൽ വാഹനം ഓടിച്ചത് സൽമാൻ തന്നെയാണെന്നും മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും തെളിഞ്ഞിരുന്നു. പ്രോസിക്യൂഷൻ ആരോപിച്ച കേസുകളെല്ലാം തെളിഞ്ഞതിനാൽ സൽമാന് പത്ത് വർഷത്തെ ശിക്ഷ ലഭിക്കേണ്ടതാണ്. എന്നാൽ, വിധിക്കുമുമ്പ് സൽമാന്റെ സാമൂഹ്യ സേവനം കൂടി പരിഗണിക്കണമെന്ന് സൽമാന്റെ അഭിഭാഷകർ വാദിച്ചത്. ഇതു കൂടി പരിഗണിച്ചാണ് ശിക്ഷ അഞ്ച് വർഷമായി നിജപ്പെടുത്തിയത്. മനപ്പൂർവ്വമല്ലാത്ത നരഹത്യക്കുള്ള ശിക്ഷയാണ് സൽമാൻ ഖാന് ലഭിച്ചത്. സെക്ഷൻ 304 (2) വകുപ്പ്, 279ാം വകുപ്പ്, 337, 338 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. സൽമാനെതിരെ ചുമത്തിയ എട്ടുകുറ്റങ്ങളും തെളിഞ്ഞിരുന്നു.

ഖാൻ അഭിനയിക്കുന്നതും നിർമ്മിക്കുന്നതുമായ അരഡസനോളം ബോളിവുഡ് ചിത്രങ്ങളെ ഇത് ബാധിക്കും. ചിത്രീകരണം നടക്കുന്ന റേസ്-3 അടക്കമുള്ള ചിത്രങ്ങളും ചില ടെലിവിഷൻ ഷോകളും മുടങ്ങുന്നതോടെ 1000 കോടിയോളം രൂപയുടെ പ്രതിസന്ധി വിനോദ വ്യവസായത്തിൽ ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്.

സൽമാൻ ഖാന് വേണ്ടി ജഡ്ജിയെ സ്ഥലം മാറ്റിയോ ?

മുമ്പ് പല കേസുകളിലും ശിക്ഷകളിൽ നിന്ന് രക്ഷപ്പെട്ട സൽമാൻഖാനുവേണ്ടി വലിയ വിലപേശൽ നടക്കുന്നുവെന്ന നിലയിലാണ് ചർച്ചകൾ നടന്നത്. ഇതിനെല്ലാം പിന്നാലെയാണ് സൽമാന് എതിരെ വിധി പ്രഖ്യാപിച്ച ജഡ്ജിയെ ഉൾപ്പെടെ സ്ഥലം മാറ്റി ഹൈക്കോടതി ഉത്തരവിറങ്ങിയത്. കേസ് പരിഗണിച്ച് ശിക്ഷ വിധിച്ച ജഡ്ജിക്കു മുന്നിൽ തന്നെ ജാമ്യാപേക്ഷ എത്തിയാൽ അത് നടന് പ്രതികൂലമാകുമെന്നും ജാമ്യം ലഭിക്കില്ലെന്നും കണ്ടാണ് ജഡ്ജിയുടെ മാറ്റം ഉണ്ടായതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

ഇതോടൊപ്പം ജാമ്യാപേക്ഷ എത്താൻ സാധ്യതയുള്ള കോടതിയിലെ ജഡ്ജിക്കും സ്ഥാനചലനമുണ്ടായി. സൽമാന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്ന ജഡ്ജി ഉൾപ്പെടെ 87 പേരെ സ്ഥലംമാറ്റിയാണ് ഉത്തരവിറങ്ങിയത്. സൽമാൻ ഖാനു ശിക്ഷ വിധിച്ച ജഡ്ജി ദേവ്കുമാർ ഖാത്രി, വാദം കേൾക്കുന്ന ജോധ്പുർ സെഷൻസ് കോടതി ജഡ്ജി രവീന്ദ്ര കുമാർ ജോഷിയുമടക്കം 87 ജഡ്ജിമാരുടെ സ്ഥലംമാറ്റ പട്ടിക രാജസ്ഥാൻ ഹൈക്കോടതി പുറത്തിറക്കി. രാജസ്ഥാനിൽ സാധാരന ഏപ്രിൽ 15 നുശേഷമാണു ജഡ്ജിമാരുടെ സ്ഥലമാറ്റമെങ്കിലും ഇത്തവണ നേരത്തെയാണെന്ന് റിപ്പോർ്ട്ടുകൾ പുറത്തുവന്നതോടെയാണ് ഇക്കാര്യം ചർച്ചയായത്.

സൽമാന്റെ ശിക്ഷ റദ്ദ് ചെയ്തില്ലെങ്കിൽ ബോളിവുഡിന് നഷ്ടമാകുക കോടികൾ

ബോളിവുഡിൽ വൻ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സൽമാൻ. ഇപ്പോൾ തന്നെ സൽമാൻ ചെയ്യുന്ന മൂന്ന് പ്രൊജക്റ്റുകൾ മുടങ്ങിയൽ സിനിമാ മേഖലയ്ക്ക് ശതകോടികളുടെ നഷ്ടമുണ്ടാകുമെന്ന തരത്തിൽ പ്രതികരണങ്ങളും വന്നു. കഴിഞ്ഞദിവസം സൽമാൻ ശിക്ഷിക്കപ്പെട്ട് ജയിലിൽ ആയതോടെ ഇത്തരത്തിൽ ആയിരുന്നു പ്രതികരണങ്ങൾ. പ്രമുഖ താരങ്ങൾ ഉൾപ്പെടെ സൽമാൻ തെറ്റുകാരനല്ലെന്ന മട്ടിൽ പ്രതികരിച്ച് രംഗത്തെത്തി. എന്നാൽ ഇത്തരം പ്രചരണങ്ങളെല്ലാം വിധിയെ സ്വാധീനിക്കാനോ ജുഡീഷ്യറിയെ തെറ്റിദ്ധരിപ്പിക്കാനോ ആണെന്ന എതിർ പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായി.

കേസിൽ മേൽക്കോടതി സൽമാന്റെ ശിക്ഷ റദ്ദ് ചെയ്തില്ലെങ്കിൽ ബോളിവുഡിന് നഷ്ടമാകുക 800 കോടിയോളം രൂപയാണ് എന്ന റിപ്പോർട്ടുകളും കഴിഞ്ഞദിവസം പുറത്തുവന്നു. സൽമാൻ ഖാന്റെ അഞ്ചോളം ബിഗ്ബജറ്റ് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. റേസ് 3യുടെ ഷൂട്ടിങ് ഇതോടെ മുടങ്ങും. ദുബായിയിൽ സെറ്റിട്ട് ചിത്രീകരിക്കുന്ന സിനിമയ്ക്ക് ഇതുമൂലം വലിയ നഷ്ടമാണ് ഉണ്ടാകുക. അനിൽ കപൂർ, ബോബി ഡിയോൾ, ജാക്വിലിൻ ഫെർണാണ്ടസ്, ഡെയ്സി ഷാ, സഖീബ് സലീം എന്നിവരടങ്ങുന്ന സിനിമയാണ് അണിയറയിൽ ഒരുങ്ങുന്നത്.

സൽമാൻ അകത്താകുന്നതോടെ ഡേറ്റ് പ്രശ്‌നവും പുലിവാലാകുമെന്ന മട്ടിലും പ്രതികരണങ്ങൾ ഉണ്ടായി. 150 കോടി രൂപയുടെ ബജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. അതിനൊപ്പം കിക്ക് 2, സാജിദ് നദിയാ വാലയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം, ദബാംഗ് 3, ൈടഗർ സിന്ദാ ഹേ, സുൽത്താൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അലി അബ്ബാസ് സഫറും സൽമാനും ഒന്നിക്കുന്ന 200 കോടി മുടക്കുമുതലുള്ള ചിത്രം. ഇത്തരത്തിൽ വമ്പൻ പ്രോജക്ടുകളാണ് വിധിയോടെ ആശങ്കയിലായത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP