Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എന്ത് സേവനം വേണമെങ്കിലും ഫീസ്; തൊട്ടതിനും പിടിച്ചതിനുമെല്ലാം പിഴ; ലോൺ കൊടുക്കാനുള്ള മടി: സഹികെട്ട് എസ്‌ബിഐ ഉപേക്ഷിച്ച് പോയത് 41 ലക്ഷം അക്കൗണ്ട് ഉടമകൾ; വായ്പാ ഇടപാടിൽ മാത്രം 6000 കോടിയുടെ കുറവ്; ജനകീയ ബാങ്കായി പ്രവർത്തിച്ചിരുന്ന എസ്‌ബിറ്റി ലയിച്ചതോടെ സർവ്വത്ര നാശത്തിൽ: പ്രക്ഷോഭത്തിനിറങ്ങാൻ ഒരുങ്ങി പഴയ എസ്‌ബിറ്റി ജീവനക്കാർ

എന്ത് സേവനം വേണമെങ്കിലും ഫീസ്; തൊട്ടതിനും പിടിച്ചതിനുമെല്ലാം പിഴ; ലോൺ കൊടുക്കാനുള്ള മടി: സഹികെട്ട് എസ്‌ബിഐ ഉപേക്ഷിച്ച് പോയത് 41 ലക്ഷം അക്കൗണ്ട് ഉടമകൾ; വായ്പാ ഇടപാടിൽ മാത്രം 6000 കോടിയുടെ കുറവ്; ജനകീയ ബാങ്കായി പ്രവർത്തിച്ചിരുന്ന എസ്‌ബിറ്റി ലയിച്ചതോടെ സർവ്വത്ര നാശത്തിൽ: പ്രക്ഷോഭത്തിനിറങ്ങാൻ ഒരുങ്ങി പഴയ എസ്‌ബിറ്റി ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉപഭോക്താക്കളെ കൊള്ളയടിച്ചും പിഴിഞ്ഞും കീശ വീർപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന എസ്‌ബിഐയുടെ പതനം തുടങ്ങിയോ? എസ്‌ബിഐ-എസ്‌ബിറ്റി ബാങ്ക് ലയനത്തിനുശേഷം കേരളത്തിന് ആറായിരം കോടിയുടെ വായ്പകൾ കുറഞ്ഞതായി ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് ജീവനക്കാർ. എസ്.ബി.ഐയെ ആഗോള ബാങ്കായി മാറ്റാനുള്ള ശ്രമത്തിനിടയിൽ നടത്തിയ നീക്കങ്ങൾ എല്ലാം പാളിപോയതായാണ് റിപ്പോർട്ട്.

ഏത് സേവനത്തിനും ഫീസ് ഈടാക്കിയും തൊട്ടതിനും പിടിച്ചതിനുമെല്ലാം പിഴയിട്ടും വരുമാനം കൂട്ടാനുള്ള നീക്കവുമായി എസ്‌ബിഐ മുന്നിട്ടിറങ്ങിയപ്പോൾ സഹികെട്ട് എസ്‌ബിഐ ഉപേക്ഷിച്ച് പോയത് 41 ലക്ഷം അക്കൗണ്ട് ഉടമകളാണ്. എസ്.ബി.ഐയെ ആഗോള ബാങ്കായി മാറ്റാനുള്ള ശ്രമത്തിനിടയിൽ ശാഖകൾ അടച്ചുപൂട്ടുക, സേവനനിരക്കുകൾ വർദ്ധിപ്പിക്കുക, നിക്ഷേപ പലിശനിരക്ക് കുറയ്ക്കുക, മിനിമം ബാലൻസ് നിബന്ധനകൾ ചുമത്തുക, ചെറുകിട ഇടപാടുകാരെ അവഗണിക്കുക തുടങ്ങിയ ജനവിരുദ്ധ നയങ്ങൾ എസ്‌ബിഐയെ പൊതു ജനത്തിൽ നിന്നും അകറ്റിക്കൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

എസ്‌ബിഐ എസ്‌ബിറ്റി ലയനം നടന്നതിന് പിന്നാലെ നടപ്പിലാക്കിയ സേവന നിരക്കുകൾ, അഞ്ച് വർഷത്തിനുശേഷം പുനഃസ്ഥാപിച്ച മിനിമം ബാലൻസ് നിബന്ധനകൾ, അത് പാലിച്ചില്ലെങ്കിൽ ഈടാക്കുന്ന പിഴകൾ തുടങ്ങിയവ ഇടപാടുകാരെ ബാധിച്ചതായി ജീവനക്കാർ വ്യക്തമാക്കുന്നു. അസോസിയേറ്റ് ബാങ്ക്- എസ്‌ബിഐ ലയനത്തിനുശേഷം 2017 ഡിസംബർ 31 വരെയുള്ള കാലയളവിൽ 2416 കോടിയുടെ നഷ്ടമാണ് ബാങ്കിന് ഉണ്ടായത്. ബാങ്കിന്റെ നിക്ഷേപ വളർച്ച ഗണ്യമായി കുറഞ്ഞതായും ആരോപണമുണ്ട്. സേവനങ്ങളിൽ അതൃപ്തരായ ഇടപാടുകാർ അക്കൗണ്ട് ക്ലോസ് ചെയ്ത് ബാങ്കുമായുള്ള ബന്ധം അവസാനിപ്പിച്ചു. 41 ലക്ഷം അക്കൗണ്ടുകൾ ക്ലോസ് ചെയ്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

വായ്പാ ഇടപാടിൽ കേരളത്തിൽ മാത്രം 6000 കോടിയുടെ കുറവ് ഉണ്ടായി. കൂടാതെ സേവിങ്ങ് ബാങ്ക് പലിശ അര ശതമാനം കുറച്ചതും ഇടപാടുകാരെ ബാധിച്ചു. ഇതുവഴി ബാങ്ക് ലഭിച്ചത് 4230 കോടി രൂപയാണ്. കൂടാതെ മിനിമം ബാലൻസ് നിബന്ധനകൾ പാലിക്കാത്ത ഇടപാടുകാരിൽനിന്ന് പിഴ ഈടാക്കാൻ തുടങ്ങിയതും കടുത്ത പ്രതിഷേധം വിളിച്ചുവരുത്തി. 1770 കോടി രൂപയാണ് കഴിഞ്ഞ വർഷം നവംബർ വരെ മാത്രം ബാങ്ക് പിഴ ഇനത്തിൽ മാത്രം ലാഭിച്ചത്. പ്രതിഷേധം ശക്തമാക്കിയതോടെ പിഴ നിരക്കുകളിൽൽ ഇളവുവരുത്താൻ ബാങ്ക് മാനേജ്‌മെന്റ് നിർബന്ധിതരായി.

ചെറുകിട വായ്പകളോട് മുഖംതിരിക്കുന്ന എസ്‌ബിഐ മാനേജ്‌മെന്റ് വൻകിട കമ്പനികൾക്കും വ്യവസായ മേഖലകൾക്കും വൻതോതിൽ വായ്പ നൽകുന്നതും പ്രതിഷേധാർഹമാണ്. സ്വകാര്യ വ്യവസായികൾക്ക് നൽകിയ വൻകിട വായ്പകൾ കിട്ടാക്കടങ്ങളായി മാറിയ യാഥാർത്ഥ്യം മറച്ചുവച്ചാണ് കൂടുതൽ വൻകിട വായ്പകൾ നൽകാൻ എസ്‌ബിഐ തയ്യാറെടുക്കുന്നത്. ചെറുകിട വായ്പകൾ തിരിച്ചടവിൽ മുൻപന്തിയിലാണ് എന്ന വസ്തുത മറുവച്ചാണ് വൻകിടക്കാർക്ക് വേണ്ടി എസ്‌ബിഐ മാനേജ്‌മെന്റ് നിലകൊള്ളുന്നതെന്നും ജീവനക്കാർ ആരോപിക്കുന്നു.

ബാങ്കുകളുടെ നിക്ഷേപത്തിൽ പത്ത് ശതമാനം മാത്രമാണ് കോർപ്പറേറ്റുകൾ നടത്തിയിട്ടുള്ളത്. എന്നാൽ വായ്പകയിൽ 60 ശതമാനവും കോർപ്പറേറ്റുകൾക്കാണെന്നും ഇത് സാധാരണക്കാരെ ബാങ്കിൽനിന്ന് അകറ്റാൻ കാരണമാക്കിയെന്നും ജീവനക്കാർ വ്യക്തമാക്കുന്നു. സർക്കാർ ഉടമസ്ഥതയും നിയന്ത്രണങ്ങളും നഷ്ടമാകുമ്പോൾ ജനക്ഷേമ ബാങ്കിങ് സങ്കൽപ്പങ്ങളും പ്രയോഗങ്ങളും ഇല്ലാതാകുമെന്നും ജനകീയ ബാങ്കിങ് നയപരിപാടികളെ തകർക്കുന്നതിലേയ്ക്ക ഇത് നയിക്കുമെന്നും ജീവനക്കാരുടെ സംഘടന ആരോപിക്കുന്നു.

കോർപ്പറേറ്റ് കിട്ടാക്കടങ്ങൾ എഴുതിത്ത്ത്ത്ത്തള്ളുന്നത് ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളെ നഷ്ടത്തിലാക്കുന്നു. ഈ നഷ്ടം തികത്താൻ വേണ്ടിയാണ് സേവന നിരക്കുകൾ വർദ്ധിപ്പിച്ചും മിനിമം ബാലൻസ് നിബന്ധനകൾ ശക്തമാക്കിയും ബാങ്ക് മാനേജ്‌മെന്റുകൾ ജനവിരുദ്ധമുഖം പ്രകടമാക്കുകയാണെന്നും ജീവനക്കാർ വ്യക്തമാക്കുന്നു. സേവന മേഖലയിലെ പരിഷ്‌കാരങ്ങളും മിനിമം ബാലൻസ് നിബന്ധനകളും സാധാരണക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.

സർക്കാർ ഉടമസ്ഥതയും നിയന്ത്രണങ്ങളും നിലനിർത്തി ജനകീയ പൊതുമേഖലാ ബാങ്കിങ് സംവിധാനങ്ങളെയും സമ്പ്രദായങ്ങളെയും ശക്തിപ്പെടുത്തുക, എല്ലാ ഗ്രാമങ്ങളിലും ബാങ്ക് ശാഖകൾ ആരംഭിക്കുക, ലയന നയങ്ങൾ റദ്ദാക്കുക, വൻകിട വായ്പാ കുടിശിക ക്രിമിനൽ കുറ്റമാക്കുക, വായ്പാ കുടിശിക വരുത്തിയ വൻകിടക്കാരുടെ പേരുകൾ പരസ്യപ്പെടുത്തുക, വൻകിട വായ്പകൾ എഴുതി തള്ളാതിരിക്കുക, അന്യായ സേവന നിരക്കുകൾ പിൻവലിക്കുക, സേവിങ്‌സ് ബാങ്ക് നിക്ഷേപ പലിശ വർദ്ധിപ്പിക്കുക, കൃഷി ഉൾപ്പെടെയുള്ള ചെറുകിട വ്യവസായങ്ങൾക്ക് ഉദാരമായി വായ്പ അനുവദിക്കുക, ഗ്രാമീണ സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചതായി ജീവനക്കാർ വ്യക്തമാക്കുന്നു.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണ് ജീവനക്കാർ എസ്‌ബിഐ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. നാളെയാണ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് അസ്സോസിയേഷൻ സംസ്ഥാന സമ്മേളനം ആരംഭിക്കുന്നത്. നാളെ തുടങ്ങുന്ന ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസിന്റെ സംസ്ഥാന സമ്മേളനത്തെ ഏറെ പ്രതീക്ഷയോടെയാണ് ഇടപാടുകാർ നോക്കി കാണുന്നത്.

ബാങ്ക് ലയനത്തിന് പിന്നാലെ ജനവിരുദ്ധനയങ്ങൾ നടപ്പിലാക്കിയ എസ്‌ബിഐ മാനേജ്മെന്റിനെതിരെ ശക്തമായ പ്രക്ഷോഭമാണ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയത്. നടപ്പിലാക്കിയ പല ജനവിരുദ്ധനയങ്ങൾ പിൻവലിക്കാൻ എസ്‌ബിഐ നിർബന്ധിതരായതിന് പിന്നിൽ പഴയ എസ്‌ബിറ്റി ജീവനക്കാരുടെ ശക്തമായ പ്രതിഷേധവും കാരണമായിരുന്നു. ജനവിരുദ്ധ ബാങ്കിങ്ങ് നയങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനുള്ള തീരുമാനം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നും കെഎസ് കൃഷ്ണ അറിയിച്ചു. ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തിയാണ് എസ്‌ബിഐ നടപ്പിലാക്കിയ പല ജനവിരുദ്ധ നയങ്ങളും റദ്ദാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതുകൊണ്ടുതന്നെ നാളെ തുടങ്ങുന്ന പഴയ എസ്‌ബിറ്റി ജീവനക്കാരുടെ സംസ്ഥാന സമ്മേളനത്തിൽ ബാങ്ക് ഇടപാടുകാർ പ്രതീക്ഷ വയ്ക്കുന്നു. 12, 13 തീയതികളിൽ തിരുവനന്തപുരം രാജധാനി ഓഡിറ്റോറിയം, ഗാന്ധി പാർക്ക് എന്നിവിടങ്ങളിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. ലനയശേഷം നടക്കുന്ന ആദ്യ സംസ്ഥാന സമ്മേളനം എന്ന പ്രത്യേകതയും നാളെ തുടങ്ങുന്ന സമ്മേളനത്തിനുണ്ട്. രാജ്യത്തെ ബാങ്കിങ്ങ് മേഖലയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ഘടകമാണ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP