രാവിലെ മുതൽ ജോലിക്കുണ്ടായിരുന്ന ജീവനക്കാരും ക്ഷീണിച്ച് തളർന്ന് വിശ്രമിക്കാൻ പോയപ്പോൾ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അരിയുടെ ലോഡെത്തി; ആരെയും ബുദ്ധിമുട്ടിക്കാൻ നിൽക്കാതെ അരിച്ചാക്കുകൾ തോളിലേറ്റി എം ജി രാജമാണിക്യവും സബ് കലക്ടർ എൻഎസ്‌കെ ഉമേഷും! ഹാറ്റ്‌സ് ഓഫ് യു ഐഎഎസ് ബ്രോസ് എന്നു പറഞ്ഞ് ബിഗ് സല്യൂട്ട് നൽകി സോഷ്യൽ മീഡിയ
August 14, 2018 | 11:13 AM IST | Permalink

മറുനാടൻ ഡെസ്‌ക്
കൽപ്പറ്റ: കേരളം മൊത്തം ഒരു കെടുതിയെ നേരിടുകയാണ്. കാലവർഷത്തെ തുടർന്നുണ്ടായ ദുരിതത്തെ മറികടക്കാൻ വേണ്ട നടപടികളുമായി മുന്നോട്ടു പോകുകയാണ് സർക്കാർ. അതിന് വേണ്ടി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും കൈമെയ് മറന്ന് സഹകരിക്കുന്നുണ്ട്. വയനാടാണ് കടുത്ത ദുരിതത്തിൽ കഴിയുന്നത്. ഈ സാഹചര്യത്തിൽ വയനാടിന് വേണ്ട സഹായങ്ങൾ എത്തിക്കാൻ വേണ്ടി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് എം ജി രാജമാണിക്യം. അദ്ദേഹത്തിനുള്ള ചുമതല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയാണ്. എത്രത്തോളം ആത്മാർത്ഥമായാണ് രാജമാണിക്യം തന്റെ ചുമതല നിർവഹിക്കുന്നതെന്ന് ഏവരും കണ്ടു തന്നെ പഠിക്കേണ്ടതാണ്.
കൊച്ചിയിലുള്ള അൻപോടു കൊച്ചി കൂട്ടായ്മയുമായി അടക്കം സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഇതിനിടെയാണ് അദ്ദേഹത്തിന് ഇപ്പോൽ സൈബർലോകം കൈയടിക്കുന്ന മറ്റൊരു അവസരം കൂടി ഉണ്ടായിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുന്നതിനായി വയനാട് കളക്ടറേറ്റിലെത്തിയ അരിച്ചാക്കുകൾ ഇറക്കാൻ പ്രോട്ടോകോളും പദവിയും ചട്ടങ്ങളൊന്നും നോക്കാൻ അദ്ദേഹം തയ്യാറായില്ല. അരിച്ചാക്ക് ചുമലിൽ ഏന്തി അദ്ദേഹം മുന്നോട്ടു പോകുകയായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലക്കാരനായ രാജമാണിക്യത്തിനൊപ്പം വയനാട് സബ് കളക്ടർ എൻ.എസ്.കെ ഉമേഷുമാണ് പ്രോട്ടോകോൾ മാറ്റിവച്ച് അരിച്ചാക്ക് തോളിൽ ചുമന്നിറക്കിവച്ചത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം ഇരുവരും കളക്ടറേറ്റിൽ മടങ്ങിയെത്തിയത് രാത്രി 9.30ന്. ഈ സമയം രാവിലെ മുതൽ അവിടെയുണ്ടായിരുന്ന പല ജീവനക്കാരും ക്ഷീണിച്ച് തളർന്ന് വിശ്രമിക്കാൻ പോയിരിക്കുകയായിരുന്നു. അപ്പോഴാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ഒരു ലോഡ് അരി കലക്ട്രേറ്റിൽ എത്തിയത്. അവിടെ കുറച്ച് ജീവനക്കാരെ ഉള്ളൂവെന്ന് മനസിലാക്കിയ രാജമാണിക്യവും ഉമേഷും അവർക്കൊപ്പം ചേർന്ന് ലോഡിറക്കുകയായിരുന്നു. അരിച്ചാക്ക് തലയിലും ചുമലിലുമായി ചുമന്നിറക്കിവച്ചു. ലോഡ് മുഴുവൻ ഇറക്കി കഴിഞ്ഞ ശേഷം മാത്രമാണ് ഇരുവരും പോയത്.
സംഗതി എന്തായാലും രാവും പകലും മറന്ന് പണിയെടുക്കുന്ന റവന്യൂ ജീവനക്കാർക്കൊപ്പം കൈയടി വാങ്ങുകയാണ് എം.ജി രാജമാണിക്യവും സബ് കളക്ടർ ഉമേഷും. പ്രോട്ടോക്കോൾ നോക്കാതെ എങ്ങനെയാണ് ഒരു ഉദ്യോഗസ്ഥൻ ഇക്കാര്യത്തിൽ ഇടപെടേണ്ടത് എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്. വയനാട്ടിലെ കെടുതികൾ സർക്കാരിന് ബോധ്യമാക്കാൻ വേണ്ടി അദ്ദേഹം സജീവമായി തന്നെ രംഗത്തുണ്ടായിരുന്നു. ബാണാസുരസാഗർ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നതിൽ അടക്കം ജില്ലാ ഭരണകൂടത്തിനും കെഎസ്ഇബിക്കും വീഴ്‌ച്ച ഉണ്ടായെന്ന ആരോപണം ഉയർന്നിരുന്നു.
