Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൂര്യനെല്ലിയിൽ തുടങ്ങി; പൂനയിൽ ദേശീയ ആസ്ഥാനവും ഇംഗ്ലണ്ടിൽ അന്താരാഷ്ട്ര ആസ്ഥാനവും സ്ഥാപിച്ചു; സ്വർഗ്ഗത്തിന്റെ മുത്തെന്ന് പേരിൽ യുവതി നേതൃത്വം നൽകി; കത്തോലിക്ക സഭ നിരോധിച്ച സ്പിരിറ്റ് ഇൻ ജീസസിന്റെ പ്രധാന അജണ്ട അന്യമത വിദ്വേഷം

സൂര്യനെല്ലിയിൽ തുടങ്ങി; പൂനയിൽ ദേശീയ ആസ്ഥാനവും ഇംഗ്ലണ്ടിൽ അന്താരാഷ്ട്ര ആസ്ഥാനവും സ്ഥാപിച്ചു; സ്വർഗ്ഗത്തിന്റെ മുത്തെന്ന് പേരിൽ യുവതി നേതൃത്വം നൽകി; കത്തോലിക്ക സഭ നിരോധിച്ച സ്പിരിറ്റ് ഇൻ ജീസസിന്റെ പ്രധാന അജണ്ട അന്യമത വിദ്വേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ സിറിയൻ കത്തോലിക്ക സഭയ്ക്ക് ഭീഷണിയായി ഉയരുന്നത് അതിനകത്ത് തന്നെ വളരുന്ന പ്രത്യേക സെക്ടുകൾ ആണ്. ഇവയല്ലാം തന്നെ വളരുന്നത് സഭയുടെ തണലിൽ തന്നെയാണ്. പത്തു വർഷം മുൻപ് വരെ പെന്തക്കോസ്ത് പ്രസ്ഥാനങ്ങൾ മാത്രമാണ് സഭയ്ക്കു ബദലായി ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ പത്തോളം സജീവമായ നവയുഗ പ്രസ്ഥാനങ്ങളാണ് കത്തോലിക്കാ സഭയുടെ നിലനിൽപിനു തന്നെ വെല്ലുവിളി ഉയത്തുന്നത്.

കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കവനന്റ് പീപ്പിൾ, കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വർഗ്ഗീയ വിരുന്ന്, തൃശൂർ മൂരിയാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇമ്മാനുവേൽ എംപറർ, തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്പിരിറ്റ് ഇൻ ജീസസ്, കണ്ണൂർ പുളിങ്ങോം കേന്ദ്രമായി പ്രവർത്തിക്കുന്ന ദേവസ്യ മുല്ലക്കരയുടെ ചർച്ച് ഓഫ് എറ്റേണിറ്റി എന്നിവയാണ് കത്തോലിക്കാ സഭയ്ക്കു വെല്ലവിളി ഉയർത്തുന്ന നവയുഗ പ്രസ്ഥാനങ്ങൾ. ഇവയുടെയെല്ലാം തലപ്പത്ത് ഒരു കാലത്ത് വൈദികർക്കും മെത്രാന്മാർക്കും പ്രിയങ്കരരായ അൽമായർ തന്നെയാണ് എന്നതാണ് രസം. എന്നാൽ അവർ ആ അതിരു വിട്ട് വളർന്നു കഴിയുമ്പോൾ മാത്രമാണ് സഭ അപകടം മണക്കുന്നത്. ഒടുവിൽ സഭയെ മറികടന്ന് സ്വന്തം വഴിതേടുമ്പോൾ നടപടിയെടുക്കുകയാണ് ചെയ്യുക. ഇത്തരത്തിൽ ഏറ്റവും ഒടുവിൽ സഭയ്ക്ക് ബദലായി വളർന്ന പ്രസ്ഥാനമാണ് ഇടുക്കിയിലെ സൂര്യാനെല്ലി ആസ്ഥാനമായി തുടങ്ങി പടർന്ന് പന്തലിച്ച സ്പിരിറ്റ് ഇൻ ജീസസും. ഈ സംഘനയെ നിരേധിച്ച് കൊണ്ട് കഴിഞ്ഞ ദിവസം കത്തോലിക്ക മെത്രാൻ സമിതി ഉത്തരവിറങ്ങി. സഭ പഠനങ്ങളെ ധിക്കരിക്കുന്നു എന്നത് മാത്രമല്ല അന്യമത വിദ്വേഷം അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും ഈ സംഘടനയുടെ മേൽ ആരോപിക്കപ്പെടുന്നുണ്ട്.

യേശുവിന്റെ ആത്മാവ് എന്നാണ് സ്പിരിറ്റ് ഇൻ ജീസസ് എന്ന വാക്കിന്റെ അർത്ഥം. ഇത് ടോം സഖറിയയുടെ സൃഷ്ടിയായിരുന്നു. ഈ പ്രാർത്ഥനാക്കൂട്ടം ഇന്ന് ക്രൈസ്തവ രീതികളെ വെല്ലുവിളിച്ച് മുന്നേറുകയാണ്. മറ്റ് മതങ്ങളെ അധിക്ഷേപിച്ചും അവിടെയുള്ള മോശം മാതൃകകളെ പുനരവതരിപ്പിക്കുകയും ചെയ്യുന്നു. അന്ധവിശ്വാസത്തിലേക്ക് ആളുകളെ തള്ളിവിടുകയാണ് ഈ കൂട്ടായ്മ ചെയ്തു പോന്നത്. യേശുക്രിസ്തുവിന്റെ ആത്മാവിനെ സ്വീകരിച്ചു എന്നവകാശപ്പെടുന്ന ഇക്കൂട്ടർ ദിവംഗതനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെയാണ് തങ്ങളുടെ സ്വർഗീയ മദ്ധ്യസ്ഥനായി സ്വീകരിച്ചിരിക്കുന്നത്. വിശുദ്ധ കുർബാനയ്ക്കും പരിശുദ്ധ കന്യകാമറിയത്തിനും ഇവർ കത്തോലിക്കാ പരമായ പ്രാധാന്യം നൽകുന്നു. 1988 ൽ ഇടുക്കി ജില്ലയിലെ സൂര്യനെല്ലിയിൽ ഈ പ്രസ്ഥാനം ആരംഭിച്ചു. തുടർന്ന് ദേവികുളത്ത് 1997 ൽ സമാഗമ കൂടാരം എന്ന പേരിൽ ഒരു പ്രാർത്ഥനാലയം സ്ഥാപിക്കപ്പെട്ടു.

1998 ൽ 'ഇതാ നിന്റെ അമ്മ' എന്ന പേരിൽ ഒരു പ്രസിദ്ധീകരണം രംഗത്തിറക്കി. കത്തോലിക്കാ സഭയുടെ പഠനങ്ങൾക്കെതിരെയും പുരോഹിതഗണത്തെ അവമതിക്കുന്നതിനും വേണ്ടിയുള്ള ധാരാളം ലേഖനങ്ങൾ ഈ പ്രസിദ്ധീകരണത്തിൽ അടങ്ങിയിട്ടുണ്ട്. 2000 ൽ സ്പിരിറ്റ് ഇൻ ജീസസ് അതിന്റെ പ്രവർത്തനകേന്ദ്രം ത്രിശൂരിലേക്ക് മാറ്റി. മണ്ണുത്തിയിൽ 'മരിയൻ കൂടാരം' എന്ന പേരിൽ ഒരു ധ്യാനകേന്ദ്രവും പ്രാർത്ഥനാലയവും സ്ഥാപിച്ചു. തുടർന്ന് 2008 ൽ ഈ കേന്ദ്രം ചിയ്യാരത്തേക്ക് മാറ്റി. ഇന്നു ഈ പ്രധാന കേന്ദ്രത്തെ കൂടാതെ ബാംഗ്ലൂർ, വേളാങ്കണ്ണി, ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലും ഇവരുടെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സ്പിരിറ്റ് ഇൻ ജീസസിന്റെ ആരംഭകനായ ടോം സഖറിയാ തന്നെയാണ് കഴിഞ്ഞ 20 വർഷക്കാലമായി ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സണ്ണി തോണിക്കുഴി, സ്വർഗ്ഗത്തിലെ മുത്ത് എന്ന് ഇവർ വിശേഷിപ്പിക്കുന്ന സിന്ധു തോമസ്, ബബിതാ ജോൺ എന്നിവരാണ് മറ്റു പ്രാധാനികൾ.

1996ൽ സ്പിരിറ്റ് ഇൻ ജീസസിൽ വന്ന സിന്ധു 2003 മാർച്ച് മുതൽ കർത്താവ് ഇറങ്ങിവന്ന് ഇരുപത്തിനാല് മണിക്കൂറും വിട്ടുപിരിയാതെ നിൽക്കുന്നവളായി. ഈ ലോകവും മാതാവും അൾക്ക് വെളിപാടുകൾ പറഞ്ഞുകൊടുത്ത് എഴുതിക്കുന്നു. ചിലപ്പോൾ പരിശുദ്ധരുമെത്തും-സ്പിരിറ്റ് ഇൻ ജീസസിന്റെ മാസികയായ ഇതാ നിന്റെ അമ്മ തന്നെ സ്വർഗ്ഗത്തിലെ മുത്തിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഇവരെ ദൈവം പോലെ പൂജിക്കുന്നവരുമുണ്ട്. യേശുക്രിസ്തുവിനെ തന്റെ കളിക്കൂട്ടുകാരനായാണ് സിന്ധു തോമസും വിശദീകരിക്കുന്നത്. സിന്ധു തോമസിനെ ഉപയോഗിച്ച് തെറ്റായ സന്ദേശമാണ് വിശ്വാസികൾക്ക് നൽകുന്നത്. മരണവുമായും ആത്മാവുമായി ബന്ധപ്പെട്ടും ക്രൈസ്തവരിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് ഇവരുടെ ശ്രമം. പ്രലോഭനങ്ങളിൽ വീഴ്‌ത്തി ക്രൈസ്തവ വിശ്വാസികളെ കൂടുതലായി അടുപ്പിക്കുന്നു. മാജിക്കും മന്ത്രവാദക്കളങ്ങളുമെല്ലാം ഇവിടേയും നിറയുന്നു. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് സിന്ധു തോമസ് എന്ന സ്വർഗ്ഗത്തിലെ മുത്തിന്റെ ഇടപടെൽ.

സ്പിരിറ്റ് ഇൻ ജീസസുകാർ അവകാശപ്പെടുന്നത് അവർക്ക് മരിച്ചുപോയ ആത്മാക്കളുമായി സംസാരിക്കാൻ കഴിവുണ്ടെന്നാണ്. തങ്ങൾക്കുണ്ടാകുന്ന തോലുകളെല്ലാം ദൈവിക ദർശനങ്ങളായി വ്യാഖ്യാനിച്ച് വിശ്വാസികളെ വഴിതെറ്റിക്കുവാൻ വചനത്തെ ദുരുപയോഗം ചെയ്യുന്ന സ്പിരിറ്റ് ഇൻജീസസുകാർ എന്നാണ് സഭയുടെ വിലയിരുത്തൽ. മറ്റൊരു തെറ്റായ പഠനം ശാപത്തേക്കുറിച്ചാണ്. ജീവിച്ചിരിക്കുവരുടെ ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും കാരണം മരണമടഞ്ഞ ആത്മാക്കളുടെ മോക്ഷംകിട്ടാത്ത അവസ്ഥയാണത്രെ. ശാപമേറ്റ പൂർവ്വികരുടെ ആത്മാക്കൾ മോക്ഷം കിട്ടാതെ അലയുതിനാൽ അവരെ രക്ഷിച്ച് മോചനം നൽകുതിലൂടെ മാത്രമേ ഇന്നത്ത മനുഷ്യന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാവുകയുള്ളൂവെന്നും സ്പിരിറ്റ് ഇൻ ജീസസ് പറയുന്നു. ദൈവമക്കളെന്നും പിശാചിന്റെ മക്കളെന്നും മനുഷ്യവർഗ്ഗത്തെ സ്പിരിറ്റ് ഇൻ ജീസസ് രണ്ടായി തിരിച്ചിരിക്കുന്നു. തങ്ങളുടെ ഇഷ്ടങ്ങളെ പിൻതുടരുവരെ നല്ലവരെന്നും ദൈവമക്കളെന്നും വ്യാഖ്യാനിക്കുകയും മറ്റുള്ളവരെ പിശാചിന്റെ മക്കളെന്നും തിരിക്കുന്നുവെന്നും വിമർശനം സജീവമാണ്. ഈ സാഹചര്യത്തിലാണ് കത്തോലിക്കാ സഭയുടെ ഇടപെടലും നിരോധനവും. അന്യമതങ്ങളെ കളിയാക്കി വർഗ്ഗീയ ചിന്തവളർത്തുന്നു. വോട്ട് ബാങ്കാരാഷ്ട്രീയത്തിന്റെ സാധ്യതകളും തേടുന്നു.

സമാന്തര സഭകളിലേക്കു വിശ്വാസികളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് കേരളത്തിൽ കത്തോലിക്കാ സഭയെ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാഴ്‌ത്തുകയാണ്. ''രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ അവരുടെ മധ്യേ ഞാനുണ്ടായിരിക്കും'' ബൈബിൾ ഈ ബൈബിൾ വചനം ഇപ്പോൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയാണക്ക കേരളത്തിലെ സമാന്തര സഭകൾ. വിവിധ പെന്തക്കോസ്തക്ക പ്രസ്ഥാനങ്ങൾ, യഹോവാ സാക്ഷികൾ, സാത്താൻ ആരാധനക്കാർ എന്നിവരുടെ ഭീഷണിക്ക് പുറമേയയാണ് ഇവയുടെ വരവ്. ചില പ്രദേശങ്ങളിൽ കത്തോലിക്കാ സഭയിൽ നിന്നു വ്യാപകമായി വിശ്വാസികളെ അടർത്തിയെടുക്കാനും സമാന്തര പ്രസ്ഥാനങ്ങൾക്കു കഴിഞ്ഞു. ചില സമാന്തര സഭകളിലുള്ള വൈദികരുടേയും കന്യാസ്ത്രീകളുടേയും സാന്നിധ്യവും കത്തോലിക്കാ സഭയ്ക്കു തലവേദനയാകുന്നുണ്ട്.

ഗ്രോട്ടോകളും പള്ളികളും എഞ്ചിനീയറിങ് കോളെജുകളും നിർമ്മിക്കുന്നതിനിടെ വിശ്വാസികളെ മനസ്സിലാക്കാൻ സഭയും സഭാധികാരികളും ശ്രമിച്ചില്ലെന്നതാണക്ക നവയുഗ പ്രസ്ഥാനങ്ങളിലേക്കുള്ള വിശ്വാസികളുടെ ഒഴുക്കു വ്യക്തമാക്കുന്നത്. മെത്രാന്മാർക്കും വൈദികർക്കുമായി തയാറാക്കിയ പഠനരേഖയിൽ നിറഞ്ഞതും ഇത് തന്നെയായിരുന്നു. വിശ്വാസ മേഖലയിൽ രൂപപ്പെട്ട പുതിയ പ്രവണതകളെക്കുറിച്ച് ഇതിൽ വിശദമായി പ്രതിപാദിക്കുന്നു. സ്വന്തം കടമകൾ മറന്ന് ഭൗതിക ആഗ്രഹങ്ങൾക്കു വേണ്ടി ജീവിക്കുന്ന വൈദികർക്കും സഭാനേതൃത്വത്തിനും നേരേ ആത്മവിമർശനം നടത്തുന്ന രേഖ പുതു തലമുറ വിശ്വാസ കേന്ദ്രങ്ങൾ സൃഷ്ടിക്കുന്ന ഭീഷണികളും അവ ചെറുക്കാനുള്ള മാർഗങ്ങളും വിശദമായി പ്രതിപാദിക്കുന്നു. സഭ വിട്ടു പുറത്തുപോയവരെ ഏതു വിധേനയും സഭയിൽ തിരിച്ചെത്തിക്കണമെന്നും വിശ്വാസ പഠന സംരക്ഷണ രേഖ മുന്നറിയിപ്പു നൽകുന്നു.

മുൻകാലങ്ങളിൽ കത്തോലിക്കാ സഭയുമായോ വൈദികരുമായോ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യതാസമുണ്ടായി പുറത്തു പോകുന്നവർക്കുള്ള അഭയ കേന്ദ്രങ്ങളായിരുന്നു പെന്തക്കോസ്തക്ക സഭകൾ. അതിലും വലിയ ഭീഷണിയാണ്. 1990 കൾക്കു ശേഷം ആരംഭിച്ച സഭ സെക്ടുകളെന്നു വിശേഷിപ്പിക്കുന്ന സമാന്തര സഭകളുടെ വളർച്ച അതിശയിപ്പിക്കുന്നതാണ്. കേരളത്തിനകത്തും പുറത്തുമുള്ള സമാന്തര സഭകളുടെ ഞായറാഴ്ച ആരാധനകളിൽ പങ്കെടുക്കുന്നത് നൂറുകണക്കിനാളുകളാണ്. സമൂഹത്തിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരും ഉന്നത കുടുംബത്തിൽപെട്ടവരും സമാന്തര സഭകളിലേക്കു വ്യാപകമായി ചേക്കേറുന്നുണ്ട്. അതുകൊണ്ടു തന്നെയാണക്ക ഇത്തരം സമാന്തര സഭകളുടെ വളർച്ച കത്തോലിക്കാ സഭയെ അലോരസപ്പെടുത്തുന്നതും. ഒരു കാലത്ത് പെന്തക്കോസ്തക്ക സഭകളിലുള്ള കരിസ്മാറ്റിക് പ്രാർത്ഥനകളെ സഭ വ്യാപകമായി എതിർത്തിരുന്നു.

എന്നാൽ ഇത്തരംപ്രസ്ഥാനങ്ങളിലേക്കു വിശ്വാസികൾ കൂടുതൽ ആകർഷിക്കപ്പെടുന്നുവെന്നു മനസിലാക്കിയതോടെ കത്തോലിക്കാ സഭയിലും കരിസ്മാറ്റിക് ധ്യാനങ്ങൾ വ്യാപകമായി. അന്നുവരെ സാധാരണ വിശ്വാസികൾക്കു പരിചിതമല്ലാതിരുന്നകൈകൊട്ടിയുള്ള പ്രാർത്ഥനകൾക്കും കരിസ്മാറ്റിക് ധ്യാനങ്ങൾ സാക്ഷ്യം വഹിച്ചു. പിന്നീടു കണ്ടതക്ക വ്യാപകമായി കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങൾ തുടങ്ങുന്ന കാഴ്ചയാണ്. ഇത് തന്നെയാണ് സ്പിരിറ്റ് ഇൻ ജീസസ് പോലുള്ള സംഘടനകൾക്ക് വളക്കൂറായതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP