Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ നടപടിക്കുള്ള സ്റ്റേ നീക്കാൻ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയതോടെ ആവലാതികളുമായി പൊലീസ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയയിൽ; ആത്മഹത്യയെന്ന് സ്ഥാപിക്കാൻ വീറോടെ ന്യായീകരണ തൊഴിലാളികൾ; കമന്ററുകൾക്ക് മറുപടി മുട്ടിയതോടെ സൂക്ഷിച്ചു നടന്നോളാൻ ഭീഷണിയും

ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ നടപടിക്കുള്ള സ്റ്റേ നീക്കാൻ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയതോടെ ആവലാതികളുമായി പൊലീസ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയയിൽ; ആത്മഹത്യയെന്ന് സ്ഥാപിക്കാൻ വീറോടെ ന്യായീകരണ തൊഴിലാളികൾ; കമന്ററുകൾക്ക് മറുപടി മുട്ടിയതോടെ സൂക്ഷിച്ചു നടന്നോളാൻ ഭീഷണിയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ നീതി തേടി രണ്ടുവർഷമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ശ്രീജിത്തിന്റെ തുണയ്ക്ക് ഒടുവിൽ സർക്കാരെത്തി. സംഭവത്തിൽ ആരോപണവിധേയരായ പൊലീസുകാർക്ക് എതിരെ നടപടിക്കുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. സർക്കാരിന്റെ ഹർജി കോടതി നാളെ പരിഗണിക്കും. നടപടിക്ക് സ്റ്റേ ഉള്ളതിനാൽ കേസിന്റെ അന്വേഷണവുമായി മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.

ജസ്റ്റിസ് നാരായണക്കുറുപ്പ് ചെയർമാനായിരിക്കെ പൊലീസ് കംപ്ലെയിന്റ് അഥോറിറ്റി ശ്രീജിവിന്റേത് കസ്റ്റഡി മരണമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ശ്രീജിവിന്റെ മരണത്തിൽ ആരോപണവിധേയരായ പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും വകുപ്പ്തല നടപടി സ്വീകരിക്കണമെന്നുമാണ് പൊലീസ് കംപ്ലെയിന്റ് അഥോറിറ്റിയുടെ ഉത്തരവ്.

എന്നാൽ ഈ ഉത്തരവിനെതിരെ ആരോപണവിധേയരായ പൊലീസുകാർ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയുമായിരുന്നു. പുതിയ ഉത്തരവ് പ്രകാരം പൊലീസുകാർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാനോ നഷ്ടപരിഹാരതുക ഈടാക്കാനാ സാധിക്കുമായിരുന്നില്ല. ഇത് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹെക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതി സിബിഐയുടെ നിലപാട് തേടിയിരുന്നു. ശ്രീജിവിന്റെ സഹോദരൻ ശ്രീജിത്ത് നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നടപടി. ശ്രീജിവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ സത്യം പുറത്തുകൊണ്ടുവരാനാകില്ലെന്നും ശ്രീജിത്ത് ഹർജിയിൽ പറഞ്ഞു.സോഷ്യൽ മീഡിയ പ്രശ്‌നം ഏറ്റെടുക്കുകയും കഴിഞ്ഞ ഞായറാഴ്ച സെക്രട്ടേറിയറ്റിന് മുന്നിൽ പിന്തുണയുമായി ആയിരങ്ങൾ അണിനിരക്കുകയും ചെയ്തതോടെയാണ് സർക്കാർ നടപടിക്ക് തയ്യാറായത്.

അതിനിടെ, സോഷ്യൽ മീഡിയയിലൂടെ ശ്രീജിത്തിനും മരിച്ചുപോയ സഹോദരൻ ശ്രീജിവിനും പിന്തുണ വർദ്ധിച്ചുവരുന്നത് കണ്ട് പരിഭ്രാന്തരായ പൊലീസ് ഉദ്യോഗസ്ഥരും ഫേസ്‌ബുക്കിൽ പോസ്റ്റുകളുമായി പ്രത്യക്ഷപ്പെട്ടു. പൊലീസിനോട് സംസാരിച്ച് ഉറപ്പിച്ചത് എന്ന നിലയിൽ സാം വി ജോൺ എന്നയാളാണ് കുറിപ്പുമായി ഫ്രീതിങ്കർ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലെത്തിയത്. എന്നാൽ ഗ്രൂപ്പ് അംഗങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം കൊടുക്കാൻ ഇദ്ദേഹത്തിനോ ന്യായീകരണവുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കോ സാധിച്ചില്ല.

ശ്രീജിവ് എന്തിന് അടിവസ്ത്രത്തിൽ വിഷവുമൊളിപ്പിച്ച് നടക്കണം, എന്തിന് പൊലീസ് സ്റ്റേഷനിലെത്തി ആത്മഹത്യ ചെയ്യണം എന്നതിൽ ചുറ്റിപ്പറ്റിയാണ് കൂടുതൽ ആളുകളും സംശയമുന്നയിച്ചത്. കൃത്യമായി ഇതിന് വിശദീകരണം പലരും ആവശ്യപ്പെട്ടെങ്കിലും ഉത്തരമുണ്ടായില്ല. ഇതിനിടയിലാണ് സോഷ്യൽ മീഡിയ തന്നെ അപമാനിച്ചുവെന്നുപറഞ്ഞ് രഘു പിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ രംഗത്തെത്തിയത്. മേലുദ്യോഗസ്ഥനായ പൊലീസ് കമ്മീഷണർക്കാണ് രഘു പരാതി നൽകിയത്.

ആ പൊലീസ് സ്റ്റേഷനിൽ ഉള്ള എല്ലാ ഊളകളേയും സസ്പെന്റ് ചെയ്യണം, ഈ പോസ്റ്റിൽ കമന്റുന്ന എല്ലാ പൊലീസ് ഉളകളേയും സസ്പെന്റ് ചെയ്യണം. ജട്ടിക്കകത്ത് ബോംബുവച്ച ഒരു ക്രിമിനലിനെ ഈ ഊളകൾ അറസ്റ്റ് ചെയ്താൽ എന്ത് സംഭവിക്കും? ഇത്തരം ഊളകൾ പൊലീസുകാരായി തുടരുന്നത് നാടിന് ആപത്ത് -ഇതായിരുന്നു ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന്റെ അഭിപ്രായം.

ഇത് പൊലിസ് ഡിപ്പാർട്ട്മെന്റിനെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് രഘു പി എസ് പരാതി നൽകിയത്. പൊലീസിനെ ഊളകൾ എന്നുവിളിച്ചുവെന്നാണ് രഘുവിന്റെ മറ്റൊരു പരാതി. ഐപിസി വകുപ്പുകൾ പ്രകാരം തെളിവുകൾ ശേഖരിച്ച് കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം. എന്നാൽ പിന്നീട് കമ്മീഷണർക്ക് നൽകി പരാതി പിൻവലിച്ചു.

പാറശ്ശാല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കസ്റ്റഡി മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുക്കണമെന്ന് 2017 ജൂലൈയിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേസുകളുടെ ബാഹുല്യമുണ്ടെന്നും ശ്രീജീവിന്റെ കേസ് അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന ഗണത്തിൽ വരുന്നില്ലെന്നും പറഞ്ഞ് സിബിഐ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന നിരസിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP