Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രസവം കഴിഞ്ഞ് ഓഫീസിൽ ചെല്ലുന്ന ടെക്കികൾക്ക് ഇനി മുലപ്പാൽ പിഴിഞ്ഞു വാഷ് ബെയ്‌സിനിൽ ഒഴിക്കേണ്ട! കുഞ്ഞുങ്ങൾക്ക് മുലകൊടുക്കാനായി ജോലിയും കളയേണ്ട; ആ മഹാഭാഗ്യത്തിന് ഇവർ കടപ്പെട്ടിരിക്കേണ്ടത് ഒരു ടെക്കിയുടെ അമ്മയായ ഈ വീട്ടമ്മയോട്

പ്രസവം കഴിഞ്ഞ് ഓഫീസിൽ ചെല്ലുന്ന ടെക്കികൾക്ക് ഇനി മുലപ്പാൽ പിഴിഞ്ഞു വാഷ് ബെയ്‌സിനിൽ ഒഴിക്കേണ്ട! കുഞ്ഞുങ്ങൾക്ക് മുലകൊടുക്കാനായി ജോലിയും കളയേണ്ട; ആ മഹാഭാഗ്യത്തിന് ഇവർ കടപ്പെട്ടിരിക്കേണ്ടത് ഒരു ടെക്കിയുടെ അമ്മയായ ഈ വീട്ടമ്മയോട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കുന്നവരോട് മൾട്ടി നാഷണൽ കമ്പനികൾ കാണിക്കുന്നത് വിവേചനമാണ്. പ്രസവിക്കുന്നതുപോലും തെറ്റാണെന്നുള്ള സമീപനമാണ് അവർ കൈക്കൊണ്ടിരുന്നത്-ഇതൊന്നും ഇനി നടക്കില്ല. ഐ. ടി. മേഖലയിലെ അമ്മമാർക്ക് അനുകൂലമായ ഒരു കോടതി വിധി കഴിഞ്ഞ ദിവസം വന്നു. സ്വകാര്യമേഖലയിൽ ഉൾപ്പെടെ പ്രസവാവധി ആറുമാസം അനുവദിച്ചുകൊണ്ട് കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തും. നിർണ്ണായകമായ ഈ നിയമനിർമ്മാണത്തിന് കടപ്പെട്ടിരിക്കുന്നത് കുസുമം പുന്നപ്ര എന്ന ഈ അമ്മയോടാണ്. രണ്ടുവർഷമായി കുസുമം നടത്തുന്ന നിയമയുദ്ധങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമാണ് ഈ സുപ്രധാന നീക്കം.

സ്വകാര്യ മേഖലയിലും ആറുമാസത്തെ പ്രസവ അവധി നിർബന്ധമാക്കുന്ന ബില്ലിന് കേന്ദ്ര സർക്കാർ രൂപം നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തോടെ പാർലമെന്റിന്റെ വരുന്ന മഴക്കാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചിട്ടുണ്ട്. ശമ്പളത്തോടെ 26 ആഴ്ച അല്ലെങ്കിൽ ആറുമാസം പ്രസവ അവധി നിലവിൽ സർക്കാർ ജീവനക്കാരായ ഗർഭിണികൾക്ക് ലഭിക്കുന്നുണ്ട്. സ്വകാര്യ മേഖലയിൽ 12ആഴ്ചയാണ് പ്രസവ അവധി നൽകുന്നത്. ചെറുകിട സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് ഈ സൗകര്യവും ലഭിക്കുന്നില്ല. സ്വകാര്യ മേഖലയിൽ നൽകുന്ന 12 ആഴ്ച പ്രസവ അവധി 26 ആഴ്ചയായി വർദ്ധിപ്പിക്കാൻ 1961ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിൽ ഭേദഗതി വരുത്തുകയാണ് ചെയ്യുക.

അവധി നൽകുന്നില്ലെങ്കിൽ സ്ത്രീകൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കാനുള്ള ഭേദഗതിയും ബില്ലിൽ ഉണ്ടാകും.ഇതുസംബന്ധിച്ച കാബിനറ്റ് കുറിപ്പ് ഉടൻ കേന്ദ്ര മന്ത്രിസഭ പരിഗണിക്കും. വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയുടെ നിർദ്ദേശമനുസരിച്ചാണ് തൊഴിൽ മന്ത്രാലയം സ്വകാര്യ മേഖലയിലെ പ്രസവ അവധി വർദ്ധിപ്പിക്കാനുള്ള ബില്ലിന് രൂപം നൽകിയത്. മന്ത്രിതല സമിതിയുടെ അനുമതിയും ലഭിച്ചു. ഭേദഗതി ബിൽ പാസായാൽ 18ആഴ്ചയിലേറെ പ്രസവ അവധി ലഭിക്കുന്ന 40 രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ചേരും. പ്രസവ സമയത്ത് അവധി ലഭിക്കാതെ സ്ത്രീകൾ ജോലി രാജിവയ്ക്കുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. ഇതിനെല്ലാം സാഹചര്യം ഒരുക്കിയത് കുസുമമാണ്.

ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന മകളിൽ നിന്നാണ് കർശനമായ ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന മുലയൂട്ടുന്ന അമ്മമാരുടെ ബുദ്ധിമുട്ടുകൾ കുസുമം ആദ്യം കേൾക്കുന്നത്. പിന്നീടൊരിക്കൽ ബസിൽ വച്ച് യാദൃശ്ചികമായി രണ്ടു പെൺകുട്ടികൾ സംസാരിക്കുന്നത് കേൾക്കാനിടയായി. ഇതോടെ ഈ അമ്മ പലതും മനസ്സിലുറപ്പിച്ചു. കെൽട്രോണിൽ ജീവനക്കാരിയായിരുന്ന കുസുമം ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷമാണ് ഈ നിയമയുദ്ധം ആരംഭിക്കുന്നത്. അതിനുവേണ്ടി തൊഴിൽ നിയമങ്ങൾ നന്നായി പഠിച്ചു. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പ്രസവാനുകൂല്യനിയമങ്ങൾ ഒന്ന് തന്നെയാണെന്ന് മനസ്സിലാക്കി. 1961ലെ ഈ നിയമത്തിന്റെ പതിനൊന്നാം വകുപ്പനുസരിച്ച് കുഞ്ഞിനു പതിനഞ്ചു മാസം ആകുന്നത് വരെ അമ്മമാർക്ക് ജോലിസ്ഥലത്ത് മുലയൂട്ടാനായി രണ്ടു ഇടവേളകൾ അനുവദിയ്‌ക്കേണ്ടതാണ്.

സർക്കാർ സ്ഥാപനങ്ങളിൽ ശിശുപരിപാലന കേന്ദ്രങ്ങൾ ഇതിനു സഹായകമാകുമ്പോൾ പ്രത്യേക സാമ്പത്തിക മേഖലയിൽ വരുന്ന ഐ ടി കമ്പനികൾ ഈ കാര്യത്തിൽ ഇത് നടന്നിരുന്നില്ല. കുറഞ്ഞ പ്രസവാവധിയും കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കുന്ന അമ്മമാർ മുലപ്പാൽ വാഷ് ബേസനുകളിൽ പിഴിഞ്ഞു കളയുകയോ പാൽ വറ്റാനുള്ള മരുന്നുകൾ ഉപയോഗിക്കുകയോ ചെയ്യുന്നു. ഇത്തരത്തിലുള്ള സമ്മർദ്ദങ്ങൾ അധികകാലം താങ്ങാനാവാതെ ജോലി വേണ്ടെന്ന് വയ്ക്കുകയോ മുലയൂട്ടൽ നിർത്തുകയോ കുഞ്ഞുങ്ങൾ തന്നെ വേണ്ടെന്ന് വയ്ക്കുകയോ വരെ ചെയ്യുന്നവരുണ്ട്. പല രാജ്യങ്ങളിലും സ്വകാര്യ കമ്പനികൾ ഈ കാര്യത്തിൽ വിവേചനം കാണിക്കുന്നുണ്ട്. യു കെയിൽ 198ദിവസം പ്രസവാവധി നൽകുന്ന അതേ കമ്പനി ഇന്ത്യയിൽ 84 ദിവസമാണ് നൽകുന്നത്. ഇതെല്ലാം മനസ്സിലാക്കി കുസുമം പോരാട്ടത്തിനിരങ്ങി.

ഈ വിഷയത്തിൽ കുസുമം എഴുതിയ ചില ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2014 ൽ അവർ ഈ ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നു. സംഭവത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ കമ്മീഷൻ തൊഴിൽ വകുപ്പ് സെക്രട്ടറിയോടും ലേബർ കമ്മീഷണറോടും ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. അതുകൂടാതെ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും നിവേദനങ്ങൾ. കുസുമത്തിന്റ പരിശ്രമങ്ങളും ലേബർ കമ്മീഷന്റെ സമ്മർദ്ദങ്ങളും കൂടിയായപ്പോൾ കേരള ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ്‌റ് ചട്ടം ഭേദഗതി ചെയ്തു സർക്കാരിനു ശുപാർശ സമർപ്പിച്ചു. ഇതാണ് കേന്ദ്രസർക്കാരിന്റെ കണ്ണ് തുറപ്പിച്ചത്. കേന്ദ്രമന്ത്രി മേനകാ ഗാന്ധിയും സജീവമായി ഇടപെട്ടു.

ഇതനുസരിച്ച് ഇരുപത്തഞ്ചിലധികം ആളുകൾ ജോലി ചെയ്യുന്ന ഐ ടി സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള തൊഴിലിടങ്ങളിൽ ശിശുസംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന നിബന്ധന സർക്കാർ ഗസറ്റിലൂടെ വിജ്ഞാപനം ചെയ്തു. മാത്രമല്ല കുഞ്ഞിനെ മുലയൂട്ടുന്നത് കണക്കിലെടുത്ത് പ്രസവാവധി 84 ദിവസം എന്നുള്ളത് ആറുമാസം എന്നാക്കി മാറ്റാനും ശുപാർശ നൽകുകയും ചെയ്തു. ഇതാണ് കേന്ദ്ര സർക്കാരും ഏറ്റെടുക്കുന്നത്. ഇതോടെ രാജ്യത്താകെ ടെക്കികൾക്ക് നിയമത്തിന്റെ ആനുകൂല്യം കിട്ടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP