Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയുടെയും ഷായുടെ ചാണക്യ തന്ത്രങ്ങളെ ഒരിക്കൽ തട്ടിത്തകർന്നത് 'ഡികെ' എന്ന അതികായന് മുന്നിൽ! ബിജെപി കുതന്ത്രങ്ങളോട് മുട്ടാൻ ദേശീയ രാഷ്ട്രീയത്തിൽ പിറവിയെടുത്ത പുതിയ 'അവതാര'മെന്ന് കോൺഗ്രസ് പ്രവർത്തകർ; നക്ഷത്ര ഹോട്ടലുകളും കോളജുകളും ഹോട്ടലുകളും ഖനികളുമടക്കം കോടിക്കളുടെ സ്വത്തും ബുദ്ധികൂർമ്മതയുടെ കൈമുതലാക്കിയ ശിവകുമാർ എന്നും ഉന്നം പിഴയ്ക്കാത്ത ഷാർപ്പ് ഷൂട്ടർ

മോദിയുടെയും ഷായുടെ ചാണക്യ തന്ത്രങ്ങളെ ഒരിക്കൽ തട്ടിത്തകർന്നത് 'ഡികെ' എന്ന അതികായന് മുന്നിൽ! ബിജെപി കുതന്ത്രങ്ങളോട് മുട്ടാൻ ദേശീയ രാഷ്ട്രീയത്തിൽ പിറവിയെടുത്ത പുതിയ 'അവതാര'മെന്ന് കോൺഗ്രസ് പ്രവർത്തകർ; നക്ഷത്ര ഹോട്ടലുകളും കോളജുകളും ഹോട്ടലുകളും ഖനികളുമടക്കം കോടിക്കളുടെ സ്വത്തും ബുദ്ധികൂർമ്മതയുടെ കൈമുതലാക്കിയ ശിവകുമാർ എന്നും ഉന്നം പിഴയ്ക്കാത്ത ഷാർപ്പ് ഷൂട്ടർ

മറുനാടൻ ഡെസ്‌ക്‌

ബംഗളുരു: ദേശീയ രാഷ്ട്രീയത്തിൽ അമിത് ഷായെയു മോദിയെയും നേരിടാൻ കരുത്തുള്ള നേതാക്കന്മാരുണ്ടോ? ഈ ചോദ്യം കുറച്ചു കാലം മുമ്പ് വരെ ഉയർന്നിരുന്നു. കോൺഗ്രസിൽ രാഹുൽ ഗാന്ധിക്ക് അതിന് കഴിയുമെന്ന് തന്നെയാണ് അടുത്തകാലത്തുണ്ടായ ട്രെൻഡുകൾ സൂചിപ്പിച്ചത്. രാഹുൽ കോൺഗ്രസ് അധ്യക്ഷനായ ശേഷം അദ്ദേഹം കഠിനപ്രയത്ന്നം ചെയ്യുന്നുണ്ട്. എന്നാൽ, കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭരണ നഷ്ടം ഉണ്ടാകുമെന്ന ഘട്ടത്തിൽ രാഹുലിനെ നോക്കി നെറ്റിചുളിച്ചവർ ഏറെയാണ്. ആ ഘട്ടത്തിലാണ് കോൺഗ്രസ് കുമാരസ്വാമിയെ മുന്നിൽ നിർത്തി തന്ത്രം മാറ്റിക്കളിക്കുകയാണ് രാഹുൽ ചെയ്തത്. എന്നാൽ, ഈ തന്ത്രം പൊളിയാൻ സാധ്യത ഏറെയായിരുന്നു. പ്രത്യേകിച്ചും എംഎൽഎമാർ മറുകണ്ടം ചാടുമെന്ന ഘട്ടത്തിൽ. ഈ അവസരത്തിലാണ് രാഹുലിനെ രക്ഷിക്കാൻ കോൺഗ്രസ് പ്രവർത്തകർ ഇഷ്ടത്തോടെ 'ഡികെ' എന്നു വിൡക്കുന്ന ഡി കെ ശിവകുമാർ തന്റെ രണ്ടാം രക്ഷാദൗത്യം ഏറ്റെടുത്തത്.

കോൺഗ്രസ് എംഎൽഎമാർ മറുകണ്ടം ചാടാതെ കരുതൽ സ്വീകരിക്കുക എന്നതായിരുന്നു ഡി കെ ശിവകുമാറിൽ നിയുക്തമായ കർത്തവ്യം. അദ്ദേഹം കൃത്യമായി ആ ദൗത്യം നിർവഹിച്ചു. ഇന്ന് വിശ്വാസ വോട്ടെടുപ്പിന് മുമ്പ് യെദ്യൂരപ്പ രാജിവെച്ചതോടെ കോൺഗ്രസിന്റെ തന്ത്രങ്ങൾ ഫലം കണ്ടു എന്നുതന്നെ പറയണം. അതിന് രാഹുൽഗാന്ധി അടക്കം കടപ്പെട്ടിരിക്കുന്നത് ഡികെ ശിവകുമാറിനോടാണ്. അദ്ദേഹത്തിന്റെ ബുദ്ധി കൂർമ്മതയാണ് കർണാടകത്തിൽ കോൺഗ്രസിന് അനുകൂലമായി കാര്യങ്ങൾ നീങ്ങാൻ പ്രധാന കാരണമായത്.

കർണാടകയിൽ ഖനി മുതലാളിമാരുടെയും വൻകിട ഭൂമാഫിയമാരുടെയും പണക്കൊഴുപ്പായിരുന്നു ബിജെപിയുടെ കരുത്തെങ്കിൽ അതിനെ വെല്ലിവുളിക്കാൻ പോന്ന കരുത്തായിരുന്നു ഡി കെ ശിവകുമാറിന്റേത്. ശിവകുമാറിന്റെ ചാണക്യ ബുദ്ധിക്ക് മുമ്പിൽ ഇത് രണ്ടാം തവണയാണ് അമിത് ഷായും കൂട്ടരും പരാജയം അടയുന്നത്. അതുകൊണ്ട് തന്നെ കർണാടക കോൺഗ്രസ് രാഷ്ട്രീയത്തിൽ താരപരിവേഷമുള്ള നേതാവായി ഡി കെ ശിവകുമാർ മാറിക്കഴിഞ്ഞു. അമിത്ഷായുടെ തന്ത്രങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കഴിയുന്ന നേതാവായി ഡികെ മാറിക്കഴിഞ്ഞു. 56 വയസു മാത്രമുള്ള അദ്ദേഹം ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷനായി മാറിയേക്കുമെന്നാണ് വിലയിരുത്തൽ.

ഡി.കെ. എന്ന പേര് കോൺഗ്രസ് അണികൾക്കിടയിൽ ആദ്യം ചർച്ചയാകുന്നത് ഗുജറാത്ത് രാജ്യസഭ തെരഞ്ഞടുപ്പ് കാലത്താണ്. അന്ന് അഹമ്മദ് പട്ടേലിനെ തോല്പിക്കാൻ കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ കോടികളുമായി ബിജെപി പാഞ്ഞു നടന്നപ്പോൾ രക്ഷകനായത് ശിവകുമാറായിരുന്നു. അന്ന് എംഎൽഎമാരെ രാത്രി ഗുജറാത്തിൽ നിന്ന് എംഎൽഎമാരെ ബംഗളൂരുവിൽ എത്തിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന അശോക് ഗെലോട്ട് നേരിട്ട് സിദ്ധരാമയ്യയെ വിളിക്കുന്നു. അദ്ദേഹം കർണാടകത്തിൽ താവളം വാഗ്ദാനം ചെയ്തു. സിദ്ധു ആ ദൗത്യം ഏൽപിച്ചത് ഊർജമന്ത്രിയായ ഡി.കെയായിരുന്നു.

റിസോർട്ട് രാഷ്ട്രീയത്തിന്റെ എപ്പിസോഡ് കർണാടകത്തിൽ അരങ്ങേറുന്നു. സഹോദരനും ബെംഗളൂരു റൂറൽ എംപിയുമായ ഡി.കെ സുരേഷിനോട് എംഎൽഎമാരെ റിസോർട്ടിലേക്ക് എത്തിക്കാനുള്ള ചുമതല ഡി.കെ ഏൽപിച്ചു. അങ്ങനെ എംഎ‍ൽഎമാരെ ഇപ്പോൾ റിസോർട്ട് രാഷ്ട്രീയത്തിൽ കണ്ട അതേ ഈഗിൾട്ടൺ റിസോർട്ടിലേക്ക് മാറ്റി. വൈകാതെ സംരക്ഷണ ദൗത്യം ഡി.കെ നേരിട്ട് ഏറ്റെടുത്തു. വോട്ടെടുപ്പ് വേളയിൽ സസ്‌പെൻസിനൊടുവിൽ അഹമ്മദ് പട്ടേൽ ജയിച്ചു കയറി.

കർണാടകയിലെത്തിയ എംഎൽഎമാരെ പാട്ടിലാക്കാൻ ബിജെപി പഠിച്ച പണി പതിനെട്ടും നടത്തിയിട്ടും ശിവകുമാറിന് മുന്നിൽ പിടിച്ചു നിൽക്കാൻ അവർക്കായില്ല. അന്ന് അഹമ്മദ് പട്ടേൽ ജയിച്ചതിന്റെ ക്ഷീണം ബിജെപി തീർത്തത് എൻഫോഴ്‌സ്‌മെന്റ് റെയ്ഡിലൂടെയായിരുന്നു. മണിക്കൂറുകൾക്കുള്ളിലായിരുന്നു ഡികെയുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നത്. ഇത്തവണയും റിസോർട്ട് രാഷ് ട്രീയത്തിനായി ചുക്കാൻ പിടിച്ചതും ഡി.കെയായിരുന്നു.


കോൺഗ്രസിൽ നിന്ന് ആളെ അടർത്തിയെടുത്താൽ തങ്ങളും അത് പയറ്റുമെന്ന പറയാനും അദ്ദേഹത്തിന് മടിയുണ്ടായില്ല, അത്രയ്ക്കു ശക്തനാണ് ഡികെ എന്ന് അണികൾ വിളിക്കുന്ന ഈ അൻപത്താറുകാരൻ. കർണാടകയിലെ കോളജുകളും ഹോട്ടലുകളും ഖനികളുമടക്കം കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമാണ് ഡികെയ്ക്കുള്ളത്. ഡികെയുടെ ആൾബലവും തന്ത്രങ്ങളുമായിരുന്നു ഇത്തവണയും കോൺഗ്രസിന് തുണയായി മാറിയത്. ബിജെപിയിലേക്ക് ആളുകൾ കൊഴിയാതെ കാത്തത്. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എംഎൽഎമാരെ മാറ്റാനുള്ള ദൗത്യം അദ്ദേഹം ഏറ്റെടുത്ത് വിജയിപ്പിച്ചു.

ഒരു ഘട്ടത്തിൽ ബിജെപിയിലെ ആറ് എംഎൽഎമാരുമായി അദ്ദേഹം ചർച്ചനടത്തിയതായി പോലും വാർത്തകൾ വന്നു. ഡി.കെ സുരേഷും ഡി.കെ ശിവകുമാറും നയിച്ച റിസോർട്ട് നാടകത്തിൽ എംഎ‍ൽഎമാരുടെ പട്ടികയുമായി വിധാൻസൗധയിൽ നിന്ന് ഈഗിൾട്ടണിലേക്കും അവിടെ നിന്ന് നേരെ ഹൈദരബാദിലേക്കും തിരിച്ച് വിശ്വാസ വോട്ടിനായി നിയമസഭയിലേക്കും നീണ്ട നാടകത്തിൽ ആദ്യവസാനം മാധ്യമങ്ങൾക്ക് അപ്‌ഡേറ്റുകൾ നൽകിയതും തന്ത്രങ്ങൾ ഒരുക്കിയതും ഡികെയായിരുന്നു. ഭാവിയിൽ മുഖ്യമന്ത്രി സ്ഥാനം തന്നെയാണ് ഡികെ ലക്ഷ്യമിടുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അദ്ദേഹത്തെ തേടി കെപിസിസി അധ്യക്ഷ പദവി എത്തിയേക്കും.

കുമാരസ്വാമി മുഖ്യമന്ത്രിയാകുമ്പോൾ വോക്കലിഗ സമുദായക്കാരൻ തന്നെയാകും എന്നാണ് അദ്ദേഹത്തിന് ഉപമുഖ്യമന്ത്രിയാകാൻ തടസമായി നിന്നത്. എന്നാൽ വെല്ലുവിളികൾ അതിജീവിച്ചതിനുള്ള പ്രത്യുപകാരമായി അദ്ദേഹത്തിന് അർഹിക്കുന്ന സ്ഥാനം കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനകീയത മാത്രം മതിയാകില്ല രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ എന്ന് കോൺഗ്രസിനെ പഠിപ്പിച്ച രാഷ്ട്രീയ കാലാവസ്ഥയായിരുന്നു കഴിഞ്ഞുപോയത്.

കാലങ്ങളായി തന്നെ ഡികെ കോൺഗ്രസ് രാഷ്ട്രീയത്തിലുണ്ട്. ഡി.കെ. രാഷ്ട്രീയത്തിൽ മത്സരിക്കാനിറങ്ങുന്നത് 1985ൽ ആണ്. അന്ന് സന്തനൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുമ്പോൾ എതിരാളി മുൻപ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. ശക്തമായ പോരാട്ടത്തിനൊടുവിൽ ഡി.കെ. തോറ്റു. എന്നാൽ ഗൗഡ ലോക്‌സഭയിലേക്ക് മത്സരിക്കാൻ രാജിവച്ചതോടെ ശിവകുമാർ ഉപതെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് ജയിച്ചുകയറി. പിന്നീട് പിടിച്ചാൽ കിട്ടാതെ പറക്കുന്ന നേതാവായി വളരുന്നതാണ് കണ്ടത്. 1989ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വീണ്ടും ഗൗഡയ്‌ക്കെതിരേ മത്സരിച്ചു. ഇത്തവണയും തോൽവിയായിരുന്നു ഫലം. പക്ഷേ പാർട്ടിയിൽ ശക്തനാകാൻ അദേഹത്തിനായി. 94ലെ തെരഞ്ഞെടുപ്പിൽ എച്ച്.ഡി കുമാരസ്വാമിയോട് തോറ്റെങ്കിലും ബെംഗളൂരു മേഖലയിൽ കുടുതൽ കരുത്തനാകാൻ ശിവകുമാറിനായി.

2013ൽ ഒരുലക്ഷത്തിലേറെ വോട്ടിന് കനകപുരയിൽ നിന്ന് ജയിച്ച് മന്ത്രിയായി. സിദ്ധരാമയ്യ കഴിഞ്ഞാൽ കോൺഗ്രസിലെ രണ്ടാമനാണ് ശിവകുമാർ. ഇത്തവണ ജെഡിഎസിന്റെ നേതൃത്വത്തിൽ ഭരണം പിടിച്ചാൽ ഉപമുഖ്യമന്ത്രി സ്ഥാനവും. ഡി.കെയെ ബിജെപിയിലെത്തിക്കാൻ അമിത് ഷാ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടുണ്ട്. എന്നാൽ താനെന്നും കോൺഗ്രസുകാരനായിരിക്കുമെന്നാണ് അദേഹം പറയുന്നത്.

സ്വന്തം ബിസിനസ് സ്ഥാപനങ്ങളിലും ബന്ധുക്കളുടെ വീടുകളിലും അടിക്കടി റെയ്ഡുകൾ നടത്തിയെങ്കിലും കുലുങ്ങിയില്ല ഡി.കെ. ഇത്തവണ ബിജെപി ചാക്കിട്ടു പിടുത്തവുമായി ഇറങ്ങിയപ്പോൾ സിദ്ധരാമയ്യ പോലും ഒന്നു വിരണ്ടു. എന്നാൽ കോൺഗ്രസിന്റെ രക്ഷക റോളിലേക്ക് ഡികെ വരുന്നതാണ് പിന്നെ കണ്ടത്. സാമ്പത്തികവും രാഷ്ട്രീയവുമായി ബിജെപിക്ക് തിരിച്ചടി നല്കിയ ഡി.കെയെ ഉന്നം പിഴക്കാത്ത ഷാർപ്പ് ഷൂട്ടറായി കോൺഗ്രസ് നേതൃത്വം വിലയിരുത്തി കഴിഞ്ഞു. അദ്ദേഹം ഇനി കൂടുതൽ വലിയ റോളിൽ കോൺഗ്രസിൽ എത്തുമെന്ന കാര്യം ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP