Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കപ്പലിൽ ജോലി മോഹിച്ച് കുഴിയിൽ ചാടരുത്; ജോലി വാഗ്ദാനം ചെയ്യുന്ന പല കമ്പനികളും വെറും തട്ടിപ്പ്; കപ്പലിൽ പരിശീലനത്തിനു പോയി മയക്കുമരുന്നു കേസിൽ കെനിയൻ ജയിലിൽ കുടുങ്ങിയ പ്രവീണിന്റെ സുഹൃത്തുക്കൾക്കു പറയാനുള്ളത്

കപ്പലിൽ ജോലി മോഹിച്ച് കുഴിയിൽ ചാടരുത്; ജോലി വാഗ്ദാനം ചെയ്യുന്ന പല കമ്പനികളും വെറും തട്ടിപ്പ്; കപ്പലിൽ പരിശീലനത്തിനു പോയി മയക്കുമരുന്നു കേസിൽ കെനിയൻ ജയിലിൽ കുടുങ്ങിയ പ്രവീണിന്റെ സുഹൃത്തുക്കൾക്കു പറയാനുള്ളത്

അരുൺ ജയകുമാർ

തിരുവനന്തപുരം: കപ്പലിൽ ജോലി വാഗ്ദാനം ചെയ്തു യുവാക്കളെ ദുരിതത്തിന്റെ പടുകുഴിയിലേക്കു വിടുന്ന വ്യാജ സ്ഥാപനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ചെയ്യാത്ത തെറ്റിന് കെനിയയിലെ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന പത്തനാപുരം സ്വദേശി പ്രവീണിന്റെ ദുരവസ്ഥ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണു കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. നിയമങ്ങളൊന്നും പാലിക്കാതെ പ്രവർത്തിക്കുന്ന ഏജൻസികളാണ് കപ്പലിൽ ജോലി വാഗ്ദാനം ചെയ്തു പ്രവർത്തിക്കുന്നതെന്നും ലൈസൻസില്ലാത്ത കമ്പനിയിൽനിന്നാണു പ്രവീണിന് ജോലിയുടെ ഭാഗമായ പരിശീലനത്തിനു പോകേണ്ടിവന്നതെന്നും പ്രവീണിന്റെ സുഹൃത്തും മുൻപ് ഇതേ കമ്പനി വഴി കപ്പലിൽ ജോലി ചെയ്തിരുന്നയാളുമായ നന്ദകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

പ്രവീണിന് ട്രെയിനിങ്ങിന് സൗകര്യമൊരുക്കി നൽകിയ കമ്പനിയുടെ ഓഫീസ് ഇപ്പോൾ ഡൽഹിയിൽ പ്രവർത്തിക്കുന്നുപോലുമില്ലെന്നും സുഹൃത്തുക്കൾ പറയുന്നു. വൻ തുക കൈപ്പറ്റിയ ശേഷമാണ് പല കമ്പനികളും ജോലിയോ ട്രെയിനിങ്ങിനുള്ള സൗകര്യമോ നൽകുന്നത്. എന്നാൽ ഉദ്യോഗാർഥിയുടെ സുരക്ഷയോ സൗകര്യങ്ങളോ ഒരു ഏജൻസിയും ഉറപ്പ് നൽകുന്നുമില്ല. കപ്പലിലോ തുറമുഖമായി ബന്ധപ്പെട്ട ജോലിയോ വലിയ ശമ്പളം നൽകുമെന്നും പിന്നീട് ജീവിതം തന്നെ മാറിമറിയുമെന്ന സ്വപ്നത്തോടെയുമാണു യുവാക്കൾ ഇവിടേക്കെത്തുന്നത്. എന്നാൽ ഇത്തരം ഏജൻസികൾ നടത്തുന്ന തട്ടിപ്പുകൾ പലവിധമാണ്. മറൈൻ എഞ്ചിനീയറിങ്ങ് പോലെയുള്ള കോഴ്സുകൾ പഠിച്ച് വരുന്നവരാണ് ഭൂരിഭാഗവും.

സിഡിസി അഥവാ കൺടിന്യുവസ് ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ ട്രെയിനിങ്ങിനാണെങ്കിൽപ്പോലും കപ്പലിൽ മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ കഴിയുകയുള്ളു. എല്ലാ രാജ്യങ്ങളും ഇത് പൗരന്മാർക്ക് നൽകുന്നത് രാജ്യത്ത് പൗരന്മാർ കപ്പലിൽ ജോലി ചെയ്യാൻ പ്രാപ്തനാണെന്നതിന്റെ ഭഗമായിട്ടാണ്. സിഡിസി സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷമാണ് കപ്പലിൽ ജോലി ലഭിക്കുന്നത്. വെൽഡിങ്ങ് കൂടി അറിയാവുന്നതിനാലാണ് പ്രവീണിന് കപ്പലിന്റെ എഞ്ചിൻ ഡിപ്പാർട്മെന്റിൽ ജോലി ലഭിച്ചത്. എന്നാൽ വിദേശത്ത് കപ്പലിൽ ജോലിക്ക് പോകാനായി വിഷ്ണുവിന് ഡൽഹിയിൽ പ്രവർത്തിക്കുന്ന പാർക്ക് മാൻസൺ കമ്പനി നൽകിയത് വലിയ വിലയില്ലാത്ത സിഡിസിയായിരുന്നു. പതിനായിരം രൂപ നൽകിയാൽ ലഭിക്കുന്നതാണ് ഈ സിഡിസി.

ഇന്ത്യൻ സർക്കാർ നൽകുന്ന സിഡിസി ഉപയോഗിച്ച് ജോലിയിൽ പ്രവേശിപ്പിച്ചവർക്ക് പോലും പല ഘട്ടത്തിലും ചികിത്സപോലും ലഭിക്കാത്ത സാഹചര്യമുണ്ടായിട്ടുണ്ടെന്നും പ്രവീണിന്റെ സുഹൃത്തുക്കൾ പറയുന്നു. പ്രവീണിന് കമ്പനി നൽകിയ സിഡിസി വലിയകപ്പലുകളിൽ സ്വീകരിക്കുകയുമില്ലായിരുന്നു. ചെറു കപ്പലുകളിൽമാത്രമേ ജോലി ചെയ്യാൻ കഴിയുകയുള്ളു. ദുബായ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്കാണ് ട്രെയിനിങ്ങ് എന്നാണ് ഏജൻസി ആദ്യം പറയുന്നത്. ദുബായ് എന്ന് കേൾക്കുമ്പോൾ തന്നെ സുരക്ഷിതമെന്ന മലയാളികളുടെ ചിന്തയാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത്.

പ്രവീണിന്റെ ദുരനുഭവത്തെ പറ്റി മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. തുറമുഖവുമായും കപ്പലുമായും ബന്ധപ്പെട്ട ജോലികൾക്ക് വലിയ ശമ്പളം ലഭിക്കുമെന്നും ജീവിതം തന്നെ മാറിമറിയുമെന്നുമുള്ള ചിന്തയിൽ പലരും എത്തിപ്പെടുന്നത് തട്ടിപ്പ് സംഘങ്ങളുടെ കളികളറിയാതെയാണ്. പ്രവീണിന്റെ സംഭവവും സമാനമാണെന്നും ഇത്തരം തട്ടിപ്പുകളിൽ വിഴാതെ രക്ഷപ്പെടുക മാത്രമാണു വഴിയെന്നും സുഹൃത്തുക്കൾ പറയുന്നു. അറുപതിനായിരം മുതൽ എൺപതിനായിരം രൂപ വരെ മാത്രം നൽകേണ്ട സ്ഥലത്ത് മൂന്നു ലക്ഷം രൂപവരെ വാങ്ങിയാണ് ഏജൻസികൾ പല ഉദ്യോഗാർഥികൾക്കും പ്ലേസ്മെന്റ് നൽകുന്നത്. എന്നാൽ ട്രെയിനിങ് കാലവധിയിൽ നൽകേണ്ട ചെറിയ സ്റ്റൈപ്പെൻഡ് പോലും നൽകുന്നത് ഇവരിൽ നിന്നും ഈടാക്കിയ തുകയിൽ നിന്നുമാണ്. മാസം 80 മുതൽ നൂറ് ഡോളർ വരെ നൽകുന്നത്.

ഇറാൻ മലേഷ്യ എന്നീ രാജ്യങ്ങളിലെ കപ്പലുകളിലാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ച പാർക്ക് മാൻസൺ കമ്പനി കൂടുതൽ പേർക്കും ട്രെയിനിങ്ങിന് സൗകര്യം ഒരുക്കി നൽകിയത്. വികസിത രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്കു പോകുന്ന കപ്പലുകളിൽ പോലും ട്രെയിനിങ്ങിന് പോകാൻ ഇത്രയും ഫീസ് നൽകേണ്ടതില്ല. എന്നാൽ അംഗീകാരമില്ലാത്ത പല സ്ഥാപനങ്ങളിലും പഠനം പൂർത്തിയാക്കിയവരാണ് ഇത്തരം തട്ടിപ്പുകളിൽ പെട്ടുപോകുന്നത്.

കപ്പലിന്റെ അടിത്തട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നുവെന്നതിനാണു കപ്പലിലെ ജീവനക്കാരനായിരുന്ന പ്രവീൺ ഉൾപ്പടെയുള്ളവരെ കെനിയൻ സേന പിടികൂടിയത്. മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ രക്ഷിക്കാനായി അവരുടെ സിഡിസിക്കും ഏജൻസിക്കും അംഗീകാരമില്ലാത്തതിനാലാണ് ഇന്ത്യൻ എംബസി സീൽ നൽകാത്തത്. പ്രവീണും ഒപ്പമുള്ള ഡൽഹി സ്വദേശിയും ജയിലിലായിട്ടും ട്രെയിനിങ്ങിന് അയച്ച പാർക് മാൻസൺ രേഖകൾ അയക്കാൻ പോലും ആദ്യം മടിക്കുകയായിരുന്നു.

2013 ജൂലൈയിൽ പ്രവീൺ പഠനം പൂർത്തിയാക്കി പരിശീലനത്തിനായി ഡൽഹിയിലെ ഷിപ്പിങ് ഏജൻസിയായ പാർക്ക് മാൻസൺ കമ്പനിയിൽ എത്തി. ഇവരുടെ നിയന്ത്രണത്തിലുള്ള എം എസ് വി ആമീൻ ദാരിയ എന്ന കപ്പലിൽ പരിശീലനത്തിനായി അവസരവും ലഭിച്ചു. പ്രവീണും ഡൽഹി സ്വദേശിയായ വികാസ് ബൽവാൻ എന്ന യുവാവുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. പരിശീലനം എട്ട് മാസം പൂർത്തിയായപ്പോൾ 2014 ൽ കപ്പൽ പാക്കിസ്ഥാൻ കമ്പനിക്ക് വിറ്റു. തങ്ങൾക്ക് മടങ്ങി പോകാൻ അനുവാദം തരണമെന്ന് പ്രവീണും വിശാലും ആവശ്യപ്പെട്ടെങ്കിലും കപ്പൽ അധികൃതർ അതിന് സമ്മതിച്ചില്ല.ബാക്കിയുള്ള രണ്ട് മാസം കൂടി പൂർത്തിയാക്കിയതിന് ശേഷമേ പോകാൻ കഴിയുവെന്നായിരുന്നു കമ്പനിയുടെ വാദം.

ഫെബ്രുവരിയിൽ കപ്പൽ ഇറാനിൽനിന്ന് ഷാർജയിലേക്ക് സിമന്റുമായി പോകുന്നതിനിടെ കെനിയ സമുദ്ര നിയന്ത്രണ സേന കപ്പലിൽ പരിശോധന നടത്തി. മൊബാംസയിൽ വച്ച് നടന്ന പരിശോധനയിൽ കപ്പലിന്റെ അടിത്തട്ടിലെ ഡീസൽ ടാങ്കിൽനിന്നും അമിതയളവിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.ഇതോടെ കപ്പലിൽ ഉണ്ടായിരുന്ന ജീവനക്കാരെല്ലാം കെനിയൻ പൊലീസിന്റെ പിടിയിലായി. കോടതി വിധിയെ തുടർന്ന് കപ്പൽ കടലിൽ വച്ച് തന്നെ കെനിയൻ ആഭ്യന്തരവകുപ്പ് ബോംബ് വച്ച് തകർത്തു. ദിവസങ്ങൾക്ക് ശേഷം പ്രവീൺ നാട്ടിലേക്ക് വിളിക്കുമ്പോഴാണ് വിവരം മാതാപിതാക്കൾ അറിയുന്നത്.ഇതിനിടെ പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്കായി മതിയായ രേഖകൾ കെനിയയ്ക്ക് കൈമാറി അവരെ മോചിപ്പിച്ചിരുന്നു.

നിലവിൽ ആറ് പാക്കിസ്ഥാനികളും ഒരു ഇറാനിയും അടങ്ങുന്ന തൊഴിലാളികളും പ്രവീൺ അടക്കമുള്ള രണ്ട് ഇന്ത്യൻ ട്രെയിനികളുമാണ് തടവുകാരായി കെനിയയിലുള്ളത്. ഷിപ്പിന്റെ നിയന്ത്രണം ഉണ്ടായിരുന്ന കമ്പനിയുടെ പ്രവർത്തനം നിലച്ചതോടെ പ്രവീണിന്റെ മോചനം വീണ്ടും തുലാസിലായിരുന്നു. ഇവർ പഠനം നടത്തിയ ഡൽഹിയിലെ സ്ഥാപനം വിദ്യാർത്ഥികളാണെന്ന രേഖ കെനിയയ്ക്ക് നൽകിയെങ്കിലും എംബസിയുടെ മുദ്ര ഇല്ലാത്തതിനാൽ അത് നിരസിക്കപ്പെട്ടിരുന്നു.

ഇതിനിടെയിൽ കൂടെ ഉണ്ടായിരുന്ന പാക്കിസ്ഥാൻ തടവുകാരിൽ ഒരാൾ ആത്മഹത്യ ചെയ്തതോടെ ഇവർക്കുമേൽ സർക്കാർ കർശന നിയന്ത്രണവും ഏർപ്പെടുത്തി. സൈനികരുടെ കരുണ ലഭിച്ചാൽ മാത്രമേ വീടുമായി ബന്ധപ്പെടാൻ വരെ കഴിയുകയുള്ളൂ എന്ന അവസ്ഥയുമായി. മകൻ തടവറയിലായതോടെ മാതാവ് ദേവയാനിയുടെ ആരോഗ്യനിലപോലും  ശമായിരിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് ഇത്തരം ജോലികൾക്ക് ഇറങ്ങിപ്പുറപ്പെടും മുൻപ് സ്ഥാപനങ്ങളെക്കുറിച്ചും ഏജൻസികളെ കുറിച്ചും നന്നായി തിരക്കണമെന്ന് പ്രവീണിന്റെ സുഹൃത്തുക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP