Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംബി ശ്രീകുമാറിനെ പൂട്ടാൻ ഒപ്പം ചേർന്ന് മനസാക്ഷി സൂക്ഷിപ്പുകാരനായി; വെള്ളാപ്പള്ളിയുടെ പ്രധാന ഇടപാടുകളുടെയെല്ലാം ദല്ലാളായി വളർന്നു; പ്രധാനമന്ത്രിയെ കാണാൻ പോയത് വാറണ്ട് കേസിൽ പ്രതിയെന്ന കാര്യം മറച്ചു വച്ച്; കുടുംബത്തിന് പുറത്ത് വെള്ളാപ്പള്ളി ഉയർത്തി കാട്ടുന്ന ഏക നേതാവായ സുബാഷ് വാസുവിന്റെ കഥ

എംബി ശ്രീകുമാറിനെ പൂട്ടാൻ ഒപ്പം ചേർന്ന് മനസാക്ഷി സൂക്ഷിപ്പുകാരനായി; വെള്ളാപ്പള്ളിയുടെ പ്രധാന ഇടപാടുകളുടെയെല്ലാം ദല്ലാളായി വളർന്നു; പ്രധാനമന്ത്രിയെ കാണാൻ പോയത് വാറണ്ട് കേസിൽ പ്രതിയെന്ന കാര്യം മറച്ചു വച്ച്; കുടുംബത്തിന് പുറത്ത് വെള്ളാപ്പള്ളി ഉയർത്തി കാട്ടുന്ന ഏക നേതാവായ സുബാഷ് വാസുവിന്റെ കഥ

ആലപ്പുഴ : ഗുരുദേവന്റെ പ്രതിനിധിയായി വെള്ളാപള്ളി ഉയർത്തികാട്ടുന്നത് കോടതി അന്ത്യശാസനം നൽകിയ വാറണ്ട് പ്രതിയെ എന്ന് ആരോപണം ശക്തമാകുന്നു. വെള്ളാപള്ളിയുടെ വലംകൈയെന്നറിയപ്പെടുന്ന എസ് എൻ ഡി പി യൂണിയൻ മാവേലിക്കര നേതാവും ദേവസ്വം ബോർഡ് അംഗവുമായ സുബാഷ് വാസുവിനെതിരെയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ബിജെപി എസ് എൻ ഡി പി ബാന്ധവത്തിൽ ലഭിച്ചേക്കാവുന്ന അധികാരം കൈയിലെത്തിയാൽ ആർക്ക് പകുത്തുനൽകണമെന്ന വിഷമവൃത്തത്തിലാണ് ഇപ്പോൾ വെള്ളാപള്ളി.

ബിജെപി ദേശീയ നേതാവിന്റെ ഒത്താശയോടെ പ്രധാനമന്ത്രിയെ കാണാൻ ഡൽഹിയിലെത്തിയ വെള്ളാപള്ളി കൂടെകൂട്ടിയത് മകനെയും ഭാര്യയെയും പിന്നെ ബിനാമിയെന്നറിയപ്പെടുന്ന സുബാഷ് വാസുവിനെയുമാണ്. ദേവസ്വം ബോർഡ് അംഗമായ സുബാഷ് വാസു അത്രകണ്ട് വെള്ളാപള്ളിയുടെ വിശ്വസ്തനാണ്. വെള്ളാപള്ളിയുടെ ബിനാമിയാണെന്ന എസ്എൻഡിപിയിലെ വിമത പക്ഷം ആരോപണം ഉന്നയിക്കുന്ന സുബാഷ് നിരവധി കേസുകളിലെ പ്രതിയാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഏതായാലും കുടുംബം കഴിഞ്ഞാൽ വെള്ളാപ്പള്ളിക്ക് പ്രധാനം സുബാഷ് വാസുവാണ്. മകനെ നിയമസഭയിൽ മത്സരിപ്പിക്കാമെന്നും സുഭാഷ് വാസുവിനെ കേന്ദ്ര മന്ത്രിയാക്കണമെന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായോട് വെള്ളാപ്പള്ളി ആവശ്യപ്പെട്ടുവെന്നാണ് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എതായാലും വെള്ളാപ്പള്ളിയുടെ ഏറ്റവും അടുത്ത വിശ്വസ്തനാണ് തിരുവിതാംകൂർ ദേവസം ബോർഡ് അംഗം കൂടിയായ സുബാഷ് വാസു.

എസ് എൻ ഡി പിയിലെ യുവതുർക്കിയെന്ന് അറിയപ്പെട്ടിരുന്ന ശ്രീകുമാറിനെ പുകയ്ക്കാൻ വെള്ളാപള്ളിക്കൊപ്പം കൂടിയാണ് സുബാഷ് യോഗം സെക്രട്ടറിയുടെ വിശ്വസ്തനായത്. നേരത്തെയുണ്ടായിരുന്ന നായർ ഈഴവ ഐക്യത്തിന്റെ പേരിൽ പെരുന്നയിൽ കയറിയിറങ്ങി എൻ എസ് എസ് ജനറൽസെക്രട്ടറി സുകുമാരൻ നായരുടെ ഒത്താശയും കൂടി നേടിയാണ് ദേവസ്വം ബോർഡിൽ കയറി പറ്റിയത്. എൻഎസ്എസ്എസ്എൻഡിപി കൂട്ടായ്മയുടെ പിറകിൽ പ്രവർത്തിച്ചതും സുബാഷ് വാസുവാണ്. എന്നാൽ പിന്നീട് ഈ കൂട്ടുകെട്ട് പൊളിഞ്ഞെങ്കിലും വെള്ളാപ്പള്ളിയ്‌ക്കൊപ്പം വിശ്വസ്തനായി സുഭാഷ് വാസു മാറി. യുഡിഎഫുമായി ഇടയ്ക്ക് തെറ്റിയപ്പോൾ കിട്ടിയ സ്ഥാനമാനമെല്ലാം ഉപേക്ഷിക്കാൻ എസ്എൻഡിപി തീരുമാനിച്ചിരുന്നു. ഗുരുവായൂർ ദേവസം ബോർഡിന്റെ ഭരണസമിതിയിൽ നിന്ന് പോലും തുഷാർ വെള്ളാപ്പള്ളി മാറി നിന്നു. എന്നാൽ അപ്പോഴും സുബാഷ് വാസുവിന് മാത്രം വെള്ളാപ്പള്ളി ഇളവ് നൽകി. ദേവസം ബോർഡ് അംഗമെന്ന നിലയിൽ ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളുടെ യഥാർ നിയന്ത്രണം സുബാഷ് വാസുവിന്റെ കൈയിലാണ്. ഈ സാമുദായിക നേതാവിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ ദേവസം മന്ത്രി വി എസ് ശിവകുമാർ പോലും തയ്യറാല്ല.

തിരുവിതാംകൂർ ദേവസം ബോർഡിലെ അംഗങ്ങളുടെ കാലപരിധി അടുത്ത മാസം അവസാനിക്കും. ഇതോടെ ദേവസം ബോർഡ് അംഗമല്ലാതെ സുബാഷ് വാസും മാറും. ഇത് തിരിച്ചറിഞ്ഞാൽ ഡൽഹി ചർച്ചകളുടെ ഭാഗമായി സുബാഷ് വാസുവിനേയും വെള്ളാപ്പള്ളി മാറ്റിയത്. ബിജെപിയുമായി ചങ്ങാത്തം കൂടുന്നതിനാൽ സുബാഷ് വാസുവിനെ വീണ്ടും ദേവസം ബോർഡിൽ അംഗമാക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ തയ്യാറാകില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിൽ പുതിയ പദവിയാണ് സുബാഷ് വാസുവിന്റെ മനസ്സിലുള്ളത്. രാജ്യസഭാ അംഗമോ മന്ത്രിയോ ഒക്കെ ആകാനുള്ള അവസരം എസ്എൻഡിപിക്ക് ലഭിച്ചാൽ തുഷാറിനെ ആകില്ലേ്രത വെള്ളാപ്പള്ളി പരിഗണിക്കുക. തുഷാർ കേരള നിയമസഭയിലേക്ക് മത്സരിക്കും. എന്നാൽ നോമിനേഷനിലൂടെയുള്ള പദവി തനിക്ക് വേണമെന്ന ആഗ്രഹം തുഷാറിനുണ്ട്. പക്ഷേ അച്ഛന്റെ മനസ്സ് സുബാഷ് വാസുവിന് അനുകൂലമാണെന്ന് ഉറപ്പായതിനാൽ തുഷാറും എതിർക്കുന്നില്ല. അങ്ങനെ വെള്ളാപ്പള്ളിയുടെ മനസ്സിലെ ആദ്യ പേരുകരനായ സുബാഷ് വാസു പുതിയ അവസരങ്ങൾ തുറന്നിടുകയാണ്.

ഇതിനിടെയാണ് സുബാഷ് വാസുവിനെതിരെ കഥകളും സജീവമാകുന്നത്. ഹരിപ്പാട് പ്രവർത്തിച്ചിരുന്ന സൗഗന്ധിക ബാറിന്റെ ഉടമകൂടിയാണ് സുബാഷ് വാസു. നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്ന ബാറിൽ രണ്ടാംതരം മദ്യം വിറ്റതിന്റെ പേരിൽ ഒപ്പം നിന്നവർ പിരിഞ്ഞുപോയപ്പോൾ ബാറിന്റെ ചുമതല കോടീശ്വരൻ കൂടിയായ സുഭാഷ് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ബാറുകൾ അടച്ചുപൂട്ടിയപ്പോൾ സൗഗന്ധികയും പൂട്ടി. ഇപ്പോൾ മൂക്കിന് താഴെ വിലസിനടന്നിട്ടും കായംകുളം പൊലീസിന് കണ്ടെത്താൻ കഴിയാത്ത പ്രതിയാണ് സുബാഷ് വാസു. സമൻസും അന്വേഷണവും മുറയ്ക്ക് അയച്ച് മടുത്ത കോടതി ഒടുവിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിടുകയായിരുന്നു. പൊലീസ് കോടതിയെ ധരിപ്പിച്ചിരിക്കുന്നത് ഇയ്യാൾ നാട്ടിലില്ലെന്നാണ്. എന്നാൽ പൊലീസിനും പണികൊടുത്ത് കഴിഞ്ഞദിവസം നാട്ടുക്കാരിൽ ആരോ സുബാഷ് വാസു പങ്കെടുക്കുന്ന പരിപാടിയുടെ ഫോട്ടോ മജിസ്‌ട്രേറ്റിന് മുമ്പാകെ എത്തിച്ചിരുന്നു.

ഫോട്ടോ പരിശോധിച്ച കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ച് എത്രയും വേഗം പ്രതിയെ കസ്റ്റഡിയിലെടുത്ത് ഹാജരാക്കാനാണ് ഉത്തരവിട്ടിട്ടുള്ളത്. അതേസമയം എസ് എൻ ഡി പി യോഗത്തിന്റെ മറവിൽ വൻതട്ടിപ്പുക്കാർ വിലയസിയിട്ടും ഇവരെ വിലക്കാനോ പുറത്താക്കാനോ വെള്ളാപള്ളി തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാകുകയാണ്. യോഗം നേതാക്കളുടെ തട്ടിപ്പിനിരയായവർ വെള്ളാപള്ളിയെ നേരിട്ട് കണ്ട് പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത വെള്ളാപള്ളി പ്രതികളെ സംരക്ഷിക്കുകയാണെന്നാണ് ജനസംസാരം. യോഗത്തിന്റെ പേരിൽ ശാഖാതലങ്ങളിൽ സംഘങ്ങൾ തുടങ്ങി ജനങ്ങളിൽനിന്നും കോടികൾ പിരിച്ച് മുങ്ങിയ നേതാക്കളെ ഇപ്പോൾ വെള്ളാപള്ളിക്ക് അറിയില്ലെന്നാണ് പറയുന്നത്. കഴിഞ്ഞദിവസം കുട്ടനാട്ടിൽ യൂണിയൻ നേതാവ് അഭിഭാഷകൻ മധുസൂദനൻ പ്രവാസിയും ഹോട്ടൽ ഉടമയുമായ പ്രേംരാജിനെ പറ്റിച്ച് 2.5 കോടി തട്ടിയിട്ടും പരാതിക്കാരനുനേരെ കൈമലർത്തുകയായിരുന്നു. ചുരുക്കത്തിൽ ഗുരു ധർമ്മ പരിപാലന സംഘത്തെ ചിലർ ചേർന്ന് തട്ടിപ്പുക്കാർക്ക്‌സ്വൈവിഹാരം നടത്താനുള്ള ഇടത്താവളമാക്കി മാറ്റുന്നതായ ആക്ഷേപവും ശക്തമാകുകയാണ്.

ആലപ്പുഴയിലെ മാങ്കുഴയിലാണ് സുബാഷിന്റെ ജനനം. പൊളിറ്റിക്‌സിൽ ബിരുദം നേടിയ ശേഷം ബിസിനസ്സിലേക്ക് തിരിഞ്ഞു. പിന്നീട് മാവേലിക്കര എസ്എൻഡിപി യൂണിയൻ കൈക്കുള്ളിലാക്കി. സംഘടനാ മികവിലൂടെ ഏവരുടെയും ശ്രദ്ധയും നേടി. വെള്ളാപ്പള്ളിയെ പോലെ കോൺട്രാക്ട് ബിസിനസ്സിലൂടെയാണ് തുടക്കം. ഗായത്രി സെൻട്രൽ സ്‌കൂളിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്. എല്ലാത്തിനുമുപരി ശ്രീ വെള്ളാപ്പള്ളി നടേഷൻ കോളേജ് ഓഫ് എഞ്ചിനിയറിംഗിന്റെ ജനറൽ സെക്രട്ടറി. ഈ സ്ഥാപനത്തിന്റെ ചെയർമാൻ തുഷാർ വെള്ളാപ്പള്ളിയാണെങ്കിലും എല്ലാ നടത്തിപ്പും സുഭാഷിന് തന്നെ. തിരുവിതാംകൂർ ദേവസം ബോർഡ് അംഗമെന്ന നിലയിൽ അഴിമതി കഥകളിൽപ്പെടാതെ സുബാഷ് രക്ഷപ്പെട്ടുവെന്നതാണ് യാഥാർത്ഥ്യം. ക്ലീൻ ഇമേജുമായി പടിയിറങ്ങാൻ അത്രയേറെ കരുതൽ സുബാഷ് വാസു ദേവസം ബോർഡിൽ പ്രകടിപ്പിച്ചിരുന്നു. എന്നാൽ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറുമായി ശബരിമല മാസ്റ്റർ പ്ലാനിന്റെ പേരിൽ പലപ്പോഴും ഉടക്കി.

സുബാഷ് വാസുവിന്റെ ഇടപെടലുകളാണ് ശബരിമല മാസ്റ്റർ പ്ലാനിനെ അട്ടിമറിച്ചതെന്ന് ജയകുമാർ പലരോടും പരാതി പറഞ്ഞിട്ടുണ്ട്. അപ്പോൾ സർക്കാരിനോ ദേവസം മന്ത്രിക്കോ ഒന്ന് ഇടപെടാൻ പോലുമായിട്ടില്ല. ഈ ഭരണസമിതിയുടെ കാലം കഴിയും വരെ കാത്തിരിക്കാനായിരുന്നു ജയകുമാറിന് നൽകിയ നിർദ്ദേശവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP