Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്ത് രൂപ മുടക്കി പ്ലാറ്റ് ഫോം ടിക്കറ്റ് എടുത്താൽ രണ്ട് മണിക്കൂറനകം സ്ഥലം കാലിയാക്കിയില്ലെങ്കിൽ 500 രൂപ പിഴ; അഞ്ച് രൂപ കൊടുത്ത് ലോക്കൽ ടിക്കറ്റ് വാങ്ങിയാൽ 24 മണിക്കൂർ പ്ലാറ്റ്‌ഫോമിൽ ഇരിക്കാം; റെയിൽവേ ബജറ്റിലെ പ്രധാന വരുമാന വർദ്ധനവിനെ മലയാളികൾ വീട്ടിൽ ഇരുത്തിയത് ഇങ്ങനെ

പത്ത് രൂപ മുടക്കി പ്ലാറ്റ് ഫോം ടിക്കറ്റ് എടുത്താൽ രണ്ട് മണിക്കൂറനകം സ്ഥലം കാലിയാക്കിയില്ലെങ്കിൽ 500 രൂപ പിഴ; അഞ്ച് രൂപ കൊടുത്ത് ലോക്കൽ ടിക്കറ്റ് വാങ്ങിയാൽ 24 മണിക്കൂർ പ്ലാറ്റ്‌ഫോമിൽ ഇരിക്കാം; റെയിൽവേ ബജറ്റിലെ പ്രധാന വരുമാന വർദ്ധനവിനെ മലയാളികൾ വീട്ടിൽ ഇരുത്തിയത് ഇങ്ങനെ

ആവണി ഗോപാൽ

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനിൽ ഒന്നു കയറി ഇറങ്ങാൻ പത്ത് രൂപ നൽകണമെന്നാണ് റെയിൽവേ ബജറ്റിലൂടെ മന്ത്രി സുരേഷ് പ്രഭു മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശം. ഇതിലൂടെ വൻ വരുമാന വർദ്ധനവാണ് മന്ത്രി ലക്ഷ്യമിടുന്നത്. പക്ഷേ ആ അധിക വരുമാനം മന്ത്രിക്ക് കിട്ടില്ലെന്ന് ഉറപ്പ്. കാരണം മന്ത്രിയോളം ബുദ്ധിയുള്ളവർ തന്നെയാണ് തീവണ്ടി യാത്രക്കാരും റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നവരും.

അഞ്ചു രൂപ നൽകി തന്നെ പ്ലാറ്റ് ഫോമിൽ ചെലവഴിക്കാനുള്ള വഴി അവർ കണ്ടെത്തിക്കഴിഞ്ഞു. തീവണ്ടിയിൽ യാത്രക്കാർ കൂടിയെന്ന കണക്കാകും അടുത്ത റെയിൽവേ ബജറ്റ് അവതരിപ്പിക്കുമ്പോൾ മന്ത്രി മുന്നോട്ട് വയ്ക്കുന്ന യാഥാർത്ഥ്യം. പ്ലാറ്റ് ഫോം ടിക്കറ്റിലൂടെയുള്ള വരുമാനം കുറഞ്ഞെന്നും കാണിക്കേണ്ടി വരും. ഒട്ടും ആലോചിക്കാതെയുള്ള തീരുമാനമാണ് പ്ലാറ്റ് ഫോം വർദ്ധനവിൽ മന്ത്രി മുന്നോട്ട് വച്ചതെന്നതാണ് യാഥാർത്ഥ്യം. മലയാളികളുടെ ഈ കണ്ടെത്തൽ സോഷ്യൽ മീഡിയയിലും വാട്‌സ് ആപ്പിലുമൂടെ പ്രചരിക്കുകയാണ്.

2012വരെ പ്ലാറ്റ് ഫോമിൽ കയറാൻ മൂന്ന് രൂപയാണ് ഈടാക്കിയിരുന്നത്. കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന ദിനേശ് ചതുർവേഥി അതിനെ അഞ്ച് രൂപയാക്കി. സുരേഷ് പ്രഭുവെന്ന സിഎക്കാരൻ പത്ത് രൂപയും. റെയിൽവേയുടെ അടിസ്ഥാന സൗകര്യവികസനത്തിന് താങ്ങാവാനാണ് ഈ തീരുമാനം. പക്ഷേ ഉദ്ദേശം നടക്കില്ല. അഞ്ചു രൂപ നൽകി തന്നെ ഭാവിയിലും പ്ലാറ്റ് ഫോമിൽ കയറാൻ ഒരു കുറുക്കു വഴിയൂണ്ട്. നിയമപ്രകാരമുള്ള ഈ മാർഗ്ഗത്തിലൂടെ സ്റ്റേഷനിലെത്തിയാൽ 24 മണിക്കൂർ പ്ലാറ്റ്‌ഫോമിൽ നിൽക്കാം. പിന്നെയെന്തിന് പത്ത് രൂപ നൽകി ഒരു മണിക്കൂർ മാത്രം പ്ലാറ്റ് ഫോമിൽ നിൽക്കാൻ പത്ത് രൂപ മുടക്കണം. ആരും ആ മണ്ടത്തരം ചെയ്യില്ല. അതുകൊണ്ട് തന്നെ പ്ലാറ്റ്‌ഫോം നിരക്ക് പഴയതു പോലെ ആക്കുന്നതാണ് ഉചിതം. എന്തായാലും വരുമാനക്കുറവ് ഉണ്ടാകില്ലെന്ന് റെയിൽവേയ്ക്ക് ആശ്വസിക്കാം.

ഇനി എങ്ങനെ അഞ്ച് രൂപയ്ക്ക് പ്ലാറ്റ്‌ഫോം ഉപയോഗിക്കാമെന്ന സംശയം തോന്നിയാൽ ഉത്തരം സിമ്പിൾ. സാധാരണ പാസഞ്ചർ ട്രെയിൻ യാത്രയ്ക്ക് തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുക്കുക. അഞ്ചു രൂപമാത്രമേ ഇതിന് ചെലവാകൂ. അങ്ങനെ ഒരു ടിക്കറ്റെടുത്താൽ അടുത്ത 24 മണിക്കൂറിനുള്ളിലെ ട്രെയിനിൽ വരെ അതുപയോഗിക്കാം. അതായത് പാസഞ്ചർ ട്രെയിൻ ടിക്കറ്റുമായി പ്ലാറ്റ്‌ഫോമിൽ ടിക്കറ്റെടുത്ത് 24 മണിക്കൂർ വരെ ചെലവഴിക്കാം. ഒരു റെയിൽവേ ടിടിക്കും നിങ്ങളെ ഒന്നും ചെയ്യാനാകില്ല. അങ്ങനെ ടിക്കറ്റെടുത്ത ശേഷം യാത്ര വേണ്ടെന്ന് വച്ച് തീവണ്ടി സ്‌റ്റേഷനിൽ നിന്ന് മടങ്ങുന്നതും നിയമപ്രകാരം കുറ്റകരമല്ല.

അതുകൊണ്ട് തന്നെ പാസഞ്ചർ തീവണ്ടിയിലെ കുറഞ്ഞ നിരക്കായ അഞ്ച് രൂപ ടിക്കറ്റുപയോഗിച്ച് ആർക്കും രാജ്യത്തുടനീളം റെയിൽവേ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. ഉദാഹരണത്തിന് തിരുവനന്തപുരത്ത് നിന്ന് പേട്ടയിലേയ്‌ക്കോ കൊച്ചു വേളിയിലേയ്‌ക്കോ കഴക്കൂട്ടത്തേക്കോ പാസഞ്ചർ തീവണ്ടിയിൽ ടിക്കറ്റ് ചോദിച്ചാൽ അഞ്ച് രൂപയ്ക്ക് അതു കിട്ടും. പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കുകയും ചെയ്യാം. ഏത് പ്ലാറ്റ്‌ഫോമിലും നിയമപ്രകാരം നടന്നു പോകാം. പിന്നെ എന്തിനാണ് പത്ത് രൂപ മുടക്കി പ്ലാറ്റ് ഫോം ടിക്കറ്റ് തന്നെ നിർബന്ധപൂർവ്വമെടുത്ത് അവിടയേക്ക് പോകണം. ആരും അതിന് തയ്യാറാകില്ല. അതുകൊണ്ട് തന്നെ പ്ലാറ്റ്‌ഫോം ടിക്കറ്റിലൂടെ വരുമാന നേട്ടമെന്ന സുരേഷ് പ്രഭുവെന്ന റെയിൽവേ മന്ത്രിയുടെ മോഹം നടക്കില്ല.

തിരക്കുള്ള സമയങ്ങളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ഉയർത്തണമെന്ന നിർദ്ദേശവും ഉണ്ട്. രാഷ്ട്രീയ പാർട്ടികളുടെ റാലികളും അതിന് സമാനമായ സംഭവങ്ങളും ഉള്ളപ്പോൾ തിരക്ക് ക്രമാതീതമായി കൂടും. ഈ സമയം പ്ലാറ്റ്‌ഫോമിൽ തിരിക്ക് കൂടും. ഇത് ഒഴിവാക്കാൻ ഡിവിഷണൽ റെയിൽവേ മാനജർമാർക്ക് ടിക്കറ്റ് നിരക്ക് സാഹചര്യത്തിന് അനുസരിച്ച് ഉയർത്താം. അതിനുള്ള അധികാരം ഡിആർഎമ്മിന് നൽകുന്ന തരത്തിലാണ് ബജറ്റ് അവതരണം. ഇവരെല്ലാം കൂടി പ്ലാറ്റ് ഫോം ടിക്കറ്റെടുക്കാതെ പാസഞ്ചർ ടിക്കറ്റുമായി സ്റ്റേഷനിലുള്ളിലെത്തിയാൽ ആർക്കും തടയാനാകില്ല. പാസഞ്ചർ ടിക്കറ്റ് നിരക്ക് കൂട്ടിയാൽ മാത്രമേ ഈ സാഹചര്യം ഒഴിവാക്കാൻ റെയിൽവേയ്ക്ക് കഴിയൂ. കാരണം പാസഞ്ചർ ടിക്കറ്റ് നിരക്ക് കുറഞ്ഞത് പത്ത് രൂപയായാൽ പോലും പ്ലാറ്റ്‌ഫോമിൽ കയറാൻ അതു തന്നെയാണ് ഭേദം. കാരണം ഒരു മണിക്കൂറല്ല, 24 മണിക്കൂർ ഉപയോഗിക്കാം.

ഒരാൾ പ്ലാറ്റ്‌ഫോമിൽ നിന്നിറങ്ങി 24 മണിക്കൂറിനുള്ളിൽ ഇതേ ടിക്കറ്റുമായി മറ്റൊരാൾ കയറിയാലും ഒരു നടപടിയെടുക്കാൻ റെയിൽവേയ്ക്ക് കഴിയില്ല. അല്ലെങ്കിൽ പാസഞ്ചർ ടിക്കറ്റിനും പേരും ഐഡി പ്രൂഫും നിർബന്ധമാക്കേണ്ടി വരും. അങ്ങനെ പ്ലാറ്റ്‌ഫോം നിരക്ക് ഉയർത്തൽ തലവേദനയാകാൻ പോകുന്നത് ഇന്ത്യൻ റെയിൽവേയ്ക്ക് മാത്രമാകും. പാസഞ്ചർ ടിക്കറ്റിനുള്ള കുറഞ്ഞ നിരക്ക് 11 രൂപയായാൽ മാത്രമേ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകൂ. അതായത് 100 ശതമാനം നിരക്ക് വർദ്ധന നടപ്പാക്കണം. നിലവിലെ സാമൂഹിക സാഹചര്യത്തിൽ അതിന് വഴിയുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP