Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മേജർ ആർച്ച് ബിഷപ്പിനെ തടഞ്ഞു വച്ചത് സ്വന്തം ആൾക്കാർ തന്നെയെന്ന് വിമത വിഭാഗം; തമ്മിൽ തല്ല് പൊലീസ് കേസിലേക്ക്; വൈദിക യോഗം വിളിച്ചില്ലെങ്കിൽ പുറത്തിറങ്ങാൻ സമ്മതിക്കില്ലെന്ന് വിമത വൈദികർ; സ്ഥലം ഇടപെടലിലെ ദുരൂഹതകൾ നീക്കാൻ ശ്രമിക്കാതെ മാർ ആലഞ്ചേരിയും; സീറോ മലബാർ സഭയിലെ ചക്കളത്തി പോരാട്ടം പൊട്ടിത്തെറിയുടെ വക്കിൽ; നാണം കെട്ട് തലയിൽ മുണ്ടിട്ട് വിശ്വാസികൾ

മേജർ ആർച്ച് ബിഷപ്പിനെ തടഞ്ഞു വച്ചത് സ്വന്തം ആൾക്കാർ തന്നെയെന്ന് വിമത വിഭാഗം; തമ്മിൽ തല്ല് പൊലീസ് കേസിലേക്ക്; വൈദിക യോഗം വിളിച്ചില്ലെങ്കിൽ പുറത്തിറങ്ങാൻ സമ്മതിക്കില്ലെന്ന് വിമത വൈദികർ; സ്ഥലം ഇടപെടലിലെ ദുരൂഹതകൾ നീക്കാൻ ശ്രമിക്കാതെ മാർ ആലഞ്ചേരിയും; സീറോ മലബാർ സഭയിലെ ചക്കളത്തി പോരാട്ടം പൊട്ടിത്തെറിയുടെ വക്കിൽ; നാണം കെട്ട് തലയിൽ മുണ്ടിട്ട് വിശ്വാസികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിറോ മലബാർ സഭയിലെ വിവാദ ഭൂമി ഇടപാട് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത നിർണായക വൈദികസമിതി യോഗം നടന്നില്ല. യോഗത്തിൽ പങ്കെടുക്കാതിരിക്കാൻ തന്നെ ചിലർ ബലമായി തടഞ്ഞുവച്ചതായി കർദിനാൾ മാർ ആലഞ്ചേരി അറിയിച്ചു. എന്നാൽ ഇത് നാടകമാണെന്നാണ് വിമത വിഭാഗത്തിന്റെ നിലപാട്. വി.വി. അഗസ്റ്റിൻ, സാബു ജോസ്, കെന്നഡി കരിമ്പുംകാലായിൽ എന്നിവർ െവെദികസമിതി യോഗത്തിൽ കർദിനാൾ വരുന്നതിനെ തടസപ്പെടുത്തി മുറിയിൽ തടഞ്ഞുവച്ചുവത്രേ. തടഞ്ഞു വച്ചവരെല്ലാം ആലഞ്ചേരിയുടെ വിശ്വസ്തരാണ്. അതുകൊണ്ട് തന്നെ ഈ കഥ വിശ്വസിക്കാനാകില്ലെന്ന് അവർ പറയുന്നു.

സമ്മേളനം നടത്തരുതെന്നും വിഷയം സംബന്ധിച്ച റിപ്പോർട്ട് ആദ്യം പാസ്റ്ററൽ കൗൺസിലിലാണു വയ്ക്കേണ്ടതെന്നുമായിരുന്നു തടഞ്ഞുവച്ചവരുടെ ആവശ്യം. തുടർന്നു സഹായ മെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തും മാർ ജോസ് പുത്തൻവീട്ടിലും വൈദികസമിതി നടത്തേണ്ടതിന്റെ ആവശ്യം കർദിനാളിനെ അറിയിച്ചു. എന്നാൽ, സഹായമെത്രാന്മാരുടെ അഭ്യർത്ഥന അവഗണിച്ചു സമിതി യോഗം മാറ്റിവയ്ക്കാൻ നിർദ്ദേശിച്ചുള്ള അറിയിപ്പ് കർദിനാൾ രേഖാമൂലം സഹായ മെത്രാന്മാർക്കു കൈമാറുകയായിരുന്നു. ''അൽമായരുടെ ഒരു സംഘം നമ്മുടെ സമ്മേളനത്തിലേക്കു വരുവാൻ എന്നെ ബലം പ്രയോഗിച്ച് തടസപ്പെടുത്തുന്നതിനാൽ ഇന്നത്തെ െവെദികസമ്മേളനം മാറ്റിവയ്ക്കാൻ ഞാൻ നിർബന്ധിതനായിരിക്കുന്നു'' എന്നായിരുന്നു കർദിനാളിന്റെ അറിയിപ്പ്. ഇതോടെ കർദിനാളിനെ ആരൊക്കെയോ ബലം പ്രയോഗിച്ച് തടഞ്ഞുവെന്നതിന് സ്ഥിരീകരണമാണ്. നിലവിലെ സാഹചര്യത്തിൽ ഈ വിഷയം പൊലീസിൽ പരാതിയായി നൽകാനാണ് മറു വിഭാഗത്തിന്റെ നീക്കം. ഇതിലൂടെ ആലഞ്ചേരിയെ സമ്മർദ്ദത്തിലാക്കാനാണ് നീക്കം.

വൈദിക സമിതി യോഗത്തിൽ ഭൂമി ഇടപാടിലെ ദുരൂഹതകൾ മാറ്റുകയെന്നതായിരുന്നു ആലഞ്ചേരിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിന് അദ്ദേഹം തയ്യാറായില്ല. പാസ്റ്റർ കൗൺസിലിലേക്ക് തന്റെ ഇഷ്ടക്കാരെ കൊണ്ടു വന്ന് പുതിയ തലത്തിലേക്ക് ആലഞ്ചേരി കാര്യങ്ങളെത്തിക്കാനാണ് ശ്രമമെന്നാണ് ആക്ഷേപം. ഇതിനിടെ ഭൂമി തർക്കം സഭയ്ക്ക് ആകെ നാണക്കേടായി. കർദിനാൽ നികുതി വെട്ടിപ്പിന് കൂട്ടുനിന്നുവെന്ന് വ്യക്തമായി കഴിഞ്ഞു. കേന്ദ്ര ഏജൻസികൾ അന്വേഷണവും തുടങ്ങി. മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാത്തതിന്റെ പേരിൽ കേന്ദ്ര സർക്കാരിനെതിരെ കത്തോലിക്കാ സഭ കടന്നാക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് വിവാദം ഉയർന്നത്. നികുതി വെട്ടിപ്പിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം സീറോ മലബാർ സഭയ്ക്ക് എതിരാകും. അങ്ങനെ വന്നാൽ കർദിനാളിനെതിരെ കേന്ദ്ര സർക്കാർ നിയമ നടപടിയും സ്വീകരിക്കും.

അടുത്ത കാലത്ത് അതിരൂപതയിൽ ഉടലെടുത്ത ഗൗരവതരമായ ചില പ്രശ്നങ്ങളെക്കുറിച്ചു െവെദികസമിതിയിൽ മാർ ആലഞ്ചേരിയുടെ അധ്യക്ഷതയിൽ തക്കതായ പരിഹാരം കണ്ടെത്താൻ കഴിയുമെന്നായിരുന്നു സമിതിയുടെ പ്രതീക്ഷ. അതു നടക്കാതെ പോയതിന്റെ ഖേദം െവെദികസമിതി രേഖപ്പെടുത്തിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏറ്റവും പ്രധാനപ്പെട്ട കാനോനിക സമിതിയാണ് വൈദികസമിതി. ഈ രൂപതയിലെ 458 െവെദികരുടെ പ്രതിനിധികളായി 57 പേരാണു സമിതിയിലുള്ളത്. യോഗത്തിൽ പങ്കെടുക്കാൻ അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽനിന്നായി െവെദികരും അൽമായരും ഉൾപ്പെടെ അമ്പതോളം പ്രതിനിധികൾ എത്തിയിരുന്നു. രണ്ടരയ്ക്ക് ആരംഭിക്കുമെന്ന് അറിയിച്ച യോഗം ഇല്ലെന്ന് അറിയിപ്പുവന്നത് അഞ്ചു മണിയോടെയാണ്. വൈദിക യോഗം മാറ്റിവച്ചതോടെ സിറോ മലബാർ സഭയിൽ പ്രതിസന്ധി രൂക്ഷമായി. ഞായറാഴ്ച സഭയുടെ സമ്പൂർണ സിനഡ് ആരംഭിക്കാനിരിക്കെയാണ് ഈ പ്രതിസന്ധി. സിനിഡിൽ മാർ ആലഞ്ചേരി പങ്കെടുക്കുമോ എന്ന സംശയവും സജീവമാണ്.

സിനഡ് തുടങ്ങും മുമ്പു പ്രശ്നം സങ്കീർണമാകുന്നെന്നാണു സൂചന. വിൽക്കാൻ ഏൽപ്പിച്ച ഭൂമി ഒരാൾക്കുതന്നെ വിൽക്കണമെന്നായിരുന്നു കരാർ. 36 പേർക്കായി കർദിനാൾ ആധാരം രജിസ്റ്റർ ചെയ്തുകൊടുത്തതിൽ ചില നിയമപ്രശ്നങ്ങളുമുണ്ട്. നികുതി വെട്ടിക്കാൻ വാങ്ങുന്നയാളുടെ താൽപ്പര്യാർത്ഥമാണു കർദിനാൾ സമ്മതിച്ചതെന്നാണ് ഒരു വിഭാഗം വൈദികർ പറയുന്നത്. ഒരാൾ തന്നെ വൻതുക നൽകുമ്പോൾ അതിന്റെ ഉറവിടം കാണിക്കേണ്ടതുണ്ട്. ആധാരത്തിൽ 30 കോടി രൂപ കാണിച്ചിട്ടുള്ള ഭൂമിക്കു വിപണി വില അതിന്റെ പത്തിരട്ടിയോളം വരും. ഭൂമി വാങ്ങിയ ആളെ സംരക്ഷിക്കാനാണ് കർദിനാൾ ശ്രമിച്ചതെന്നാണ് വിമർശനം. ഇത് അതിരൂപതയ്ക്കു കോടികളുടെ നഷ്ടമുണ്ടാക്കി. രജിസ്‌ട്രേഷൻ ഐ.ജിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഭൂമി ഇടപാടിലെ നികുതിവെട്ടിപ്പ് ആദായനികുതി വകുപ്പും രജിസ്ട്രേഷൻ വകുപ്പും വിൽപ്പന നികുതി വിഭാഗവും അന്വേഷിച്ചേക്കും. ഇത് കത്തോലിക്കാ സഭകളെ ആകെ വെട്ടിലാക്കാൻ പോന്നതാണ്. ഓരോ സഭയിലേയും വസ്തു ഇടപാടുകൾ കേന്ദ്ര ഏജൻസി അന്വേഷിക്കാനും സാധ്യതയുണ്ട്.

വൈദിക സമിതി യോഗം മുടങ്ങിയതോടെ ഇനി ക്ഷമിക്കേണ്ടെന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികർ തീരുമാനിക്കുകയും ചെയ്തു. ഇന്നോ നാളെയോ തന്നെ മാർപ്പാപ്പയ്ക്ക് രേഖാമൂലം പരാതി നൽകും. വൈദിക സമിതി യോഗം മുടങ്ങിയത് യാദൃശ്ചികമല്ലെന്ന് അവർ വിലയിരുത്തുന്നു. യോഗം മുടക്കാൻ ആസൂത്രിതമായ നീക്കം നടന്നു. കർദ്ദിനാളിനെ തടഞ്ഞുവച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. കർദ്ദിനാളിന്റെ സമ്മതത്തോടെയാണ് വൈദിക സമിതി യോഗം നിശ്ചയിച്ചത്. അദ്ദേഹം പങ്കെടുക്കുന്നത് തടയാൻ സഭയിൽ ഇന്നേവരെയില്ലാത്ത നാടകീയരംഗങ്ങൾ ചിലർ സൃഷ്ടിക്കുകയായിരുന്നു. സ്ഥലമിടപാട് അന്വേഷണിച്ച സമിതിയുടെ റിപ്പോർട്ട് മാരകമാണെന്ന് ബോദ്ധ്യമായ സാഹചര്യത്തിലാണ് യോഗം മുടക്കാൻ ശ്രമിച്ചതെന്ന് സംശയിക്കുന്നു. റിപ്പോർട്ട് തങ്ങൾക്ക് ലഭിച്ചിട്ടില്ല.ഇനി വിട്ടുവീഴ്ചയ്ക്കില്ല. വത്തിക്കാന്റെ ഇടപെടൽ അനിവാര്യമാണ്. തെറ്റ് ചെയ്തവർ എത്ര വലിയവരായാലും ശിക്ഷിക്കപ്പെടണമെന്നും വിമത വൈദികർ പറയുന്നു.

ആലഞ്ചേരിയെ അരമനയിൽ തടഞ്ഞുവച്ചവർക്കെതിരെ പൊലീസിൽ പരാതിയും നൽകി. കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനത്തിന്റെ നിയമോപദേശക ഇന്ദുലേഖ ജോസഫാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. കർദ്ദിനാളിനെതിരായ ബലപ്രയോഗവും തടഞ്ഞുവയ്ക്കലും ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചതിനാൽ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
അങ്കമാലി അതിരൂപതയുടെ സ്ഥലവില്പനയുമായി ബന്ധപ്പെട്ട വിവാദം ചർച്ച ചെയ്യാൻ വ്യാഴാഴ്ച നിശ്ചയിച്ച യോഗത്തിൽ പങ്കെടുക്കാതിരിക്കാനാണ് കെന്നഡി കരിമ്പിൻകാലയിൽ, വി.വി. അഗസ്റ്റിൻ, സാബു ജോസ് എന്നിവർ കർദ്ദിനാളിനെ തടഞ്ഞുവച്ചത്. കലഹം ഒഴിവാക്കാനാണ് പൊലീസ് ഇടപെടൽ വേണ്ടെന്ന് കർദ്ദിനാൾ പറഞ്ഞത്. ബിഷപ്പ് ഹൗസിൽ അതിക്രമിച്ചുകയറി കർദ്ദിനാളിനെ ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാണ്. മൂന്നുപേർക്കുമെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു. അതിനിടെ എറണാകുളം അങ്കമാലി അതിരൂപതയിലെ സ്ഥലമിടപാട് സർക്കാർ ഏജൻസി അന്വേഷിക്കണമെന്ന് കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനം ആവശ്യപ്പെട്ടു.

വടക്കൻ - തെക്കൻ വിഭാഗമായി തിരിഞ്ഞുള്ള സഭാതർക്കം നാളുകളായി സീറോമലബാർ സഭയിൽ ഉണ്ട്. വടക്കൻ വിഭാഗത്തിന്റെ എതിർപ്പോടെയാണ് തെക്കൻ വിഭാഗത്തിൽ നിന്നുള്ള മാർ ആലഞ്ചേരി സഭാതലവനാകുന്നത്. ഇങ്ങനെ സഭാതലവനാകുന്ന ആളാണ് വടക്കൻ വിഭാഗത്തിന്റെ ആസ്ഥാനമായ എറണാകുളം - അങ്കമാലി രൂപതയുടെ മെത്രാനാകുന്നത്. അതുകൊണ്ട് തന്നെ ചങ്ങനാശ്ശേരിക്കാരനായ മാർ ആലഞ്ചേരിക്കെതിരെ വടക്കൻ വിഭാഗത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധങ്ങൾ തുടക്കം മുതലെ ഉണ്ടായിരുന്നു. ഈ യുദ്ധത്തിനാണ് ഇപ്പോൾ അഴിമതി ആരോപണങ്ങൾ പുതിയ തലം നൽകിയത്. തുടക്കത്തിൽ സഭയിലെ ബഹുഭൂരിഭാഗവും ആലഞ്ചേരി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് വിശ്വസിക്കുന്നില്ല. എന്നാൽ വൈദിക സമിതി യോഗം പൊളിച്ചതോടെ ചില സംശയങ്ങൾ സജീവമാവുകയാണ്.

നേരത്തെ സിറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതാ പ്രൊക്യുറേറ്റർ ഫാ. ജോഷി പുതുവയുടെ അധികാരങ്ങൾ സഭ പരിമിതപ്പെടുത്തിയിരുന്നു. രേഖകളിൽ ഒപ്പിടാനുള്ള അധികാരമുണ്ടാകില്ല. ഭൂമിയിടപാടിന് ചുക്കാൻ പിടിച്ചത് ഇദ്ദേഹമായിരുന്നു. ആലഞ്ചേരി ഒന്നും അറിഞ്ഞിരുന്നില്ലെന്നായിരുന്നു വിലയിരുത്തൽ. ഇതാണ് തെറ്റുന്നത്. ഈ അടുത്ത കാലത്ത് നടത്തിയ സ്ഥല വില്പനകളാണ് വിവാദങ്ങൾക്ക് ആളി കത്തിക്കുന്നത്. രൂപതയുടെ നഗരമദ്ധ്യത്തിലുള്ള 5 സ്ഥലങ്ങൾ സെന്റിന് 905000 ( ഒൻപത് ലക്ഷത്തി അയ്യായിരം രൂപ) യിൽ കുറയാതെ ലഭിക്കണം എന്ന നിബന്ധനയിൽ വിൽക്കുന്നതിനായി ഫിനാൻസ് ഓഫീസറായ വൈദീകനെ ചുമതലപ്പെടുത്തി. ഈ ഭൂമികളുടെ ആകെ വിസ്തീർണ്ണം 3 ഏക്കറാണ്. എന്നാൽ ഉദ്ദേശിച്ച തുക കിട്ടിയില്ല. ഇതോടെയാണ് വിവാദം തുടങ്ങുന്നത്. ആലഞ്ചേരിയെ എതിർക്കുന്നവരുടെ നേതൃത്വത്തിലാണ് ചരട് വലികൾ നടന്നത്.

കാക്കനാട് നൈപുണ്യ സ്‌കൂൾ, എതിർവശം സീപോർട്ട് എയർപോർട്ട് റോഡരികിൽ 69 സെന്റ്, ഭാരതമാതാ കോളേജിന് എതിർവശത്ത് സീപോർട്ട് എയർപോർട്ട് റോഡരികിൽ 60 സെന്റ്, കരുണാലയം, തൃക്കാക്കരയോട് ചേർന്ന് കിടക്കുന്ന, അലക്‌സിയൻ ബ്രദേഴ്‌സ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന ഒരൊറ്റ നിയോഗത്തിലേക്കായി നൽകിയ സ്ഥലം 1 ഏക്കർ, കാക്കനാട് നിലംപതിഞ്ഞ മുകളിൽ 20 സെന്റ്, മരടിലുള്ള 54 സെന്റ് എന്നിവയായിരുന്നു അവ. തേവര, കലൂർ സ്റ്റേഡിയം, കുണ്ടന്നൂർ, വരന്തരപ്പള്ളി എസ്റ്റേറ്റ് എന്നീ സ്ഥലങ്ങളും ത്വരിത ഗതിയിൽ വിൽക്കാനുള്ള ശ്രമങ്ങൾ നടന്നു എന്നും ആരോപണമുണ്ട്. ഈ സ്ഥലം വിൽപ്പനയാണ് ആലഞ്ചേരിയെ പ്രശ്‌നത്തിലാക്കുന്നത്.

ആകെ വരുന്ന 3 ഏക്കർ സ്ഥലം 905000 രൂപയിൽ കുറയാതെ വിൽക്കണം എന്ന ധാരണപ്രകാരം 27 കോടി 24 ലക്ഷം രൂപയാണ് രൂപതയ്ക്ക് കിട്ടേണ്ടത്. പ്രസ്തുത സ്ഥലങ്ങളിൽ കുണ്ടന്നൂരിൽ മരടിലുള്ള ഭൂമി ഒഴികെ 4 സ്ഥലങ്ങളുടെ വിൽപന നടന്നു. ഈ 4 സ്ഥലങ്ങളുടെ ആകെ വിസ്തീർണ്ണം 2 ഏക്കർ 46 സെന്റാണ് മാർ ആലഞ്ചേരി നൽകിയ അനുവാദ പ്രകാരം 22 കോടി 26 ലക്ഷത്തി മുപ്പതിനായിരം രൂപയാണ് അതിരൂപതയ്ക്ക് ലഭിക്കേണ്ടത്. ഈ പറയുന്ന 4 സ്ഥലങ്ങളുടേയും തീറാധാരങ്ങളിൽ മാർ ആലഞ്ചേരി ഒപ്പുവച്ചിട്ടും കേവലം 9 കോടി രൂപ മാത്രമാണ് അതിരൂപതയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതാണ് ആലഞ്ചേരിക്കെതിരെ മറുവിഭാഗം ചർച്ചയാക്കുന്നത്. ക്രയവിക്രയങ്ങളിലെ ദുരൂഹതയും, അധാർമ്മിക ഇടപെടലുകളും, കള്ളപ്പണ ഇടപാടുകളും, നികുതി വെട്ടിപ്പും ചർച്ചയാക്കുകയാണ് ആലഞ്ചേരി വിരുദ്ധർ.

കടം തീർക്കാനാണ് സ്ഥലം വിറ്റത്. അത് കൂടുതൽ കടത്തിലേക്ക് എത്തിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. എറണാകുളം നഗരപരിസരത്ത് രണ്ടര ഏക്കറോളം സ്ഥലം വിറ്റതിൽ 28 കോടിയോളം രൂപ ലഭിക്കേണ്ടതായിരുന്നു. എന്നാൽ ഒമ്പതരക്കോടിയോളമേ കിട്ടിയുള്ളൂ. നോട്ട് നിരോധനം വന്നതിനാൽ കുറച്ചുകൂടി സാവകാശം വേണമെന്ന് വാങ്ങിയവർ ആവശ്യപ്പെട്ടു. ഇതിനു പകരമായി ദേവികുളത്തും പെരുമ്പാവൂർ കോട്ടപ്പടിയിലുമായി 42 ഏക്കർ നൽകി. ഇതു വാങ്ങാനായി 15 കോടി രൂപ കൂടി വീണ്ടും മുടക്കേണ്ടി വന്നു. അങ്ങനെ ആകെ 34.50 കോടിയോളം രൂപ അതിരൂപതയ്ക്ക് കിട്ടാനുണ്ട്. ഇതാണ് വിവാദമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP