Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇരിണാവ് ക്ഷേത്രവുമായി ജയരാജന് ഒരു ബന്ധവുമില്ല; ഇപി ചെയ്തത് അമ്പലക്കമ്മറ്റി നൽകിയ കത്ത് കൈമാറുക മാത്രം; മന്ത്രിയുടെ ലെറ്റർ പാഡിൽ ആവശ്യപ്പെട്ടുവെന്നത് മാതൃഭൂമിയുടെ കെട്ടുകഥ; ഒരാൾ വില്ലനായാൽ പിന്നെ അയാൾ ചെയ്യുന്നതെല്ലാം വില്ലത്തരമാക്കാനുള്ള മാദ്ധ്യമ രീതിയിൽപ്പെട്ട് ഇപി ജയരാജൻ

ഇരിണാവ് ക്ഷേത്രവുമായി ജയരാജന് ഒരു ബന്ധവുമില്ല; ഇപി ചെയ്തത് അമ്പലക്കമ്മറ്റി നൽകിയ കത്ത് കൈമാറുക മാത്രം; മന്ത്രിയുടെ ലെറ്റർ പാഡിൽ ആവശ്യപ്പെട്ടുവെന്നത് മാതൃഭൂമിയുടെ കെട്ടുകഥ; ഒരാൾ വില്ലനായാൽ പിന്നെ അയാൾ ചെയ്യുന്നതെല്ലാം വില്ലത്തരമാക്കാനുള്ള മാദ്ധ്യമ രീതിയിൽപ്പെട്ട് ഇപി ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കുടുംബ ക്ഷേത്രത്തിന് വേണ്ടി വനം വകുപ്പിൽ നിന്ന് മുൻ മന്ത്രി ഇ.പി ജയാരാജൻ സൗജന്യമായി തേക്ക് ആവശ്യപ്പെട്ടുവെന്നത് ബന്ധുത്വ നിയമനത്തിൽ കുടുങ്ങി വ്യവസായ മന്ത്രിസ്ഥാനം രാജിവച്ച ഇപി ജയരാജനെ ലക്ഷ്യമിട്ട് നടത്തിയ വ്യാജ ആരോപണമെന്ന് സൂചന. വിവാദത്തിൽ ജയരാജന്റെ വാദം ശരിവച്ച് ഇരിണാവ് ക്ഷേത്ര കമ്മറ്റിയുടെ കത്ത് പുറത്ത്. പുനരുദ്ധാരണ ജോലികൾക്ക് വരുന്ന ഭാരിച്ച സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ പ്രയാസമുള്ളതിനാൽ ആവശ്യമായ മരം സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വനം മന്ത്രിക്ക് നൽകിയ കത്താണ് പുറത്തായത്. തേക്ക് വേണമെന്ന് പോലും അവർ ആവശ്യപ്പെട്ടിട്ടില്ല. ഈ ക്ഷേത്രം ജയരാജന്റെ കുടുംബ ക്ഷേത്രവുമല്ല. ജനപ്രതിനിധിയെന്ന നിലയിൽ നടത്തിയ ഇടപെടലായിരുന്നു അത്.

വനം മന്ത്രി കെ. രാജുവിനാണ് ക്ഷേത്രം ഭാരവാഹികൾ കത്ത് എഴുതിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ ലെറ്റർ പാഡിൽ തന്നെയാണ് കത്ത്. ക്ഷേത്രം ഭാരവാഹികൾ നൽകിയ കത്ത് താൻ വനം മന്ത്രിക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്ന് ജയരാജൻ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാദം ശരിവയ്ക്കുന്നതാണ് പുറത്ത് വന്ന കത്ത്. ക്ഷേത്രത്തിന് വേണ്ടി തേക്ക് തടി ആവശ്യപ്പെട്ട് ജയരാജൻ തന്റെ ലെറ്റർ പാഡിൽ കത്ത് നൽകിയെന്നായിരുന്നു മാദ്ധ്യമവാർത്ത. മാതൃഭൂമി ന്യൂസാണ് എക്‌സ്‌ക്ലൂസീവായി ഈ വാർത്ത ചർച്ചയാക്കിയത്. മന്ത്രിയുടെ ലെറ്റർ പാഡിലാണ് ആവശ്യം പോയതെന്നും റിപ്പോർട്ട് ചെയ്തു. ഇത് തെറ്റാണെന്നാണ് ഇപ്പോൾ തെളിയുന്നത്. ഇരിണാവ് ക്ഷേത്രം ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രമാണെന്നും വ്യക്തമായിട്ടുണ്ട്.

ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ പട്ടികയിൽ ഇരിണാവ് ക്ഷേത്രവും ഉൾപ്പെട്ടിട്ടുണ്ട്. ഇരിണാവ് ക്ഷേത്രം തന്റെ കുടുംബ ക്ഷേത്രമല്ലെന്നും മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണെന്നും ജയരാജൻ വ്യക്തമാക്കിയിരുന്നു. ഇതോടെ തേക്ക് വിവാദം പൊളിയുകയാണ്. ഇപി ജയരാജന്റെ കുടുംബ ക്ഷേത്രത്തിനായി വഴിവിട്ട അഭ്യാർത്ഥന നടത്തിയെന്ന വിവരമാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്തത്. ഇതും അധികാര ദുർവിനിയോഗമാണെന്ന് മാതൃഭൂമി ന്യൂസ് വിശദീകരിച്ചു. തേക്ക് ചോദിച്ചെന്ന കത്തിനെ കുറിച്ച് വനം മന്ത്രി സ്ഥിരീകരണവും നടത്തി. ഇതോടെ വിഷയം വലിയ ചർച്ചയായി. കുടുംബക്ഷേത്രത്തിന്റെ നവീകരണത്തിനായി വനംവകുപ്പിൽ നിന്നും 1200 മീറ്റർ ക്യുബിക് തേക്കിൻ തടി ആവശ്യപ്പെട്ടാണ് വ്യവസായ വകുപ്പ് മന്ത്രിയുടെ ലെറ്റർപാഡിൽ ജയരാജൻ വനംവകുപ്പ് മന്ത്രി രാജുവിന് കത്തെഴുതിയതെന്നായിരുന്നു മാതൃഭൂമി റിപ്പോർട്ട് ചെയ്തത്.

ഇത് പരിഗണിക്കണമെന്ന് കാണിച്ചുള്ള ലെറ്റർ മന്ത്രി വനംവകുപ്പിന് കൈമാറുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇ.പി ജയരാജന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ക്ഷേത്രം നവീകരിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതെസമയം മന്ത്രിയായിരുന്ന ജയരാജൻ ആവശ്യപ്പെട്ട അമ്പത് കോടി രൂപ വിലവരുന്ന 1200 മീറ്റർ ക്യുബിക് തേക്ക് നൽകാൻ കഴിയില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇത് ചട്ടങ്ങൾക്ക് നിരക്കാത്തതാണെന്ന് കാണിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വനംമന്ത്രിക്ക് റിപ്പോർട്ട് നൽകിയതും ജയരാജന്റെ ശുപാർശ തള്ളിക്കളഞ്ഞതുമെന്നും വിശദീകരിച്ചു. ഇത് അർദ്ധസത്യം മാത്രമാണെന്നാണ് പിന്നീട് തെളിഞ്ഞത്. കുടുംബ ക്ഷേത്രമല്ലിതെന്ന് വ്യക്തമായതോടെ തന്നെ ആരോപണത്തിന്റെ മുന ഒടിഞ്ഞിരുന്നു.

ദേവസം ബോർഡിന്റെ കത്ത് വ്യവസായ മന്ത്രിയിൽ നിന്ന് ലഭിച്ച വനംമന്ത്രി കെ.രാജു ആ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർക്ക് കത്ത് കൈമാറി. അദ്ദേഹം ഫോറസ്റ്റ് ഓഫീസിലെ ഒരു ജീവനക്കാരിയെ വിട്ട് കത്തിൽ പറയുന്ന ഇരിണാവ് ക്ഷേത്രത്തിന്റെ നവീകരണ ജോലി നടക്കുന്നുണ്ടോ എന്ന് ആരാഞ്ഞു. അതനുസരിച്ച് നവീകരണ ജോലികൾ നടക്കുന്നുണ്ടെന്ന് അവർ റിപ്പോർട്ട് നൽകി. തുടർന്ന് കണ്ണൂരിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷനായ കണ്ണവത്തെ ഡി.എഫ്.ഒ തേക്കിനെ കുറിച്ച് അന്വേഷണം നടത്തി. പിന്നീട് മരം അനുവദിച്ചുമില്ല. നേരത്തെ പി കെ ശ്രീമതിയുടെ മകനെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഇ. എം.ഡി. സ്ഥാനത്ത് നിയമിച്ചതോടെ കടുത്ത വിമർശനമാണ് ഇപി പാർട്ടിയിൽ നിന്നും നേരിടേണ്ടി വന്നത്. ഈ എതിർപ്പ് ശക്തമായതോടെയാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതും.

മന്ത്രിസഭയിൽ നിന്നും രാജിവച്ചെങ്കിലും പാർട്ടിയിലും അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്നത് ഉറപ്പാണ്. തനിക്ക് തെറ്റ് പറ്റിയെന്ന് ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സമ്മതിച്ചിരുന്നു. അടുത്ത ഘട്ടത്തിൽ ഇ പി ജയരാജനെ തരംതാഴ്‌ത്താനുള്ള നീക്കവും നടക്കുകയാണ്. ഇതിനിടെയാണ് വ്യാജ തേക്ക് വിവാദം ഉയർന്നതെന്നതാണ് ശ്രദ്ധേയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP