Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സുരേഷ് ഗോപി മുൻപ് ഇതുവഴി വരുമ്പോൾ കയറുമായിരുന്നു; ബാലചന്ദ്രമേനോൻ വന്നപ്പോൾ വീട് തേടിപ്പിടിച്ചെത്തി; മറ്റുള്ളവർ വരാത്തത് മനഃപൂർവമാകില്ല... തിരക്കായിരിക്കും.... ആരോടും പരിഭവമില്ല; നൃത്തത്തെ പ്രണയിച്ച് യവനികയിലൂടെ താരമായി; ക്യാൻസറെന്ന വില്ലൻ ബാധ്യതയായപ്പോൾ ദുരിത ജീവിതമെത്തി; എല്ലാം അറിഞ്ഞിട്ടും സഹായിക്കാതെ സഹപ്രവർത്തകരും: തൊടുപുഴ വാസന്തിയോട് മലയാള സിനിമ കാട്ടിയത് ക്രൂരത തന്നെ

സുരേഷ് ഗോപി മുൻപ് ഇതുവഴി വരുമ്പോൾ കയറുമായിരുന്നു; ബാലചന്ദ്രമേനോൻ വന്നപ്പോൾ വീട് തേടിപ്പിടിച്ചെത്തി; മറ്റുള്ളവർ വരാത്തത് മനഃപൂർവമാകില്ല... തിരക്കായിരിക്കും.... ആരോടും പരിഭവമില്ല; നൃത്തത്തെ പ്രണയിച്ച് യവനികയിലൂടെ താരമായി; ക്യാൻസറെന്ന വില്ലൻ ബാധ്യതയായപ്പോൾ ദുരിത ജീവിതമെത്തി; എല്ലാം അറിഞ്ഞിട്ടും സഹായിക്കാതെ സഹപ്രവർത്തകരും: തൊടുപുഴ വാസന്തിയോട് മലയാള സിനിമ കാട്ടിയത് ക്രൂരത തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൊടുപുഴയിൽ ഇപ്പോൾ നിരവധി സിനിമകളുടെ ഷൂട്ടിങ് നടക്കുന്നുണ്ടെങ്കിലും മുൻനിരയിലെ നടന്മാർ ഇതുവരെ ഇവരെ കാണാനെത്തിയിട്ടില്ല. സുരേഷ് ഗോപി മുൻപ് ഇതുവഴി വരുമ്പോൾ കയറുമായിരുന്നു. ഇപ്പോൾ ഇടയ്ക്ക് വിളിച്ച് വിശേഷം തിരക്കാറുണ്ട്. ബാലചന്ദ്രമേനോൻ തൊടുപുഴയിൽ വന്നപ്പോൾ വീട് തേടിപ്പിടിച്ചെത്തി. ഇടവേള ബാബു, നിർമ്മാതാവ് സുരേഷ്‌കുമാർ, സജിത മഠത്തിൽ എന്നിങ്ങനെ ചുരുക്കം ചിലരൊക്കെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കും. മറ്റുള്ളവർ വരാത്തത് മനഃപൂർവമാകില്ല... തിരക്കായിരിക്കും. ആരോടും പരിഭവമില്ല. സിനിമാക്കാരുടെ തിരക്ക് എനിക്കറിയാം. ഇനിയും അഭിനയിക്കണമെന്ന് എനിക്ക് മോഹമുണ്ട്. പക്ഷെ...-മാസങ്ങൾക്ക് മുമ്പ് തൊടുപുഴ വാസന്തി പങ്കുവച്ച് വാക്കുകളായിരുന്നു ഇത്. എന്നിട്ടും ആരും ഈ നടിയെ തേടി മറ്റാരും എത്തിയില്ല. അതാണ് മലയാള സിനിമ. ഇന്ന് ഈ നടി വിടവാങ്ങുകയാണ്.

കുശുമ്പും കുന്നായ്മയും നിറഞ്ഞ അമ്മ വേഷങ്ങൾ.... അമ്മായിയുടെ ക്രൂരതകൾ... പിന്നെ തമാശയും. കഷ്ടപ്പാടിന്റെ ലോകത്ത് എത്തിയ തൊടുപുഴ വാസന്തി മലയാളത്തിലെ നിറ സാന്നിധ്യമായിരുന്നു. 16ഓളം ടെലിവിഷൻ പരമ്പരകളിലും 100ലധികം നാടകങ്ങളിലും അഭിനയിച്ചു. നാടകാഭിനയത്തിന് സർക്കാർ പുരസ്‌കാരവും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. എന്നിട്ടും ഈ നടിക്ക് ദുരിതം മാത്രമായിരുന്നു ജീവിത സമ്പാദ്യമായി കിട്ടിയത്. അതായിരുന്നു മലയാള സിനിമയുടെ ക്രൂരതയും. അവരുടെ ഒരു കാൽ മുറിച്ചു മാറ്റിയിരുന്നു. ഒരു ചെവിക്ക് കേൾവിക്കുറവുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ചികിൽസയ്ക്കായി എന്തുചെയ്യുമെന്നുള്ള ആശങ്കയിലാണ് ഈ അനുഗ്രഹീത കലാകാരി ജീവിതം മുന്നോട്ട് കൊണ്ടു പോയിരുന്നത്. ഒന്നു പുറത്തിറങ്ങനോ ആരോടെങ്കിലും സഹായം അഭ്യർത്ഥിക്കാനോ കഴിയുന്ന സാഹചര്യത്തിലായിരുന്നില്ല ജീവിതം. എല്ലാം ഏല്ലാവരും അറിഞ്ഞു. പക്ഷേ ആരും തിരിഞ്ഞു നോക്കിയില്ല. ജീവിതം തന്നെ സിനിമയ്ക്കായി ഹോമിച്ച തൊടുപുഴ വാസന്തിക്ക് സിനിമാസംഘടനകളും സഹപ്രവർത്തകരും വിധിച്ചത് നരകയാതനായിരുന്നു. ഒടുവിൽ ആരോടും പരിഭവം പറയാതെ തൊടുപുഴക്കാരുടെ സ്വന്തം വാസന്തി ഓർമ്മയായി.

തൊടുപുഴ വാസന്തിയെ സഹായിക്കാൻ ഒരുങ്ങി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെൻ ഇൻ സിനിമ കളക്ടീവ് രംഗത്തെത്തിയിരുന്നു. രോഗബാധിതയായ ദയനീയ അവസ്ഥയിൽ കഴിയുന്ന വാസന്തിയെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നതിന് തൊട്ടുപിന്നാലെയാണ് ഡബ്ല്യൂസിസി സഹായവുമായി രംഗത്ത് വന്നത്. അല്ലാതെ ആരും ഈ വഴി എത്തിയില്ല. കോടികൾ പ്രതിഫലം വാങ്ങുന്ന സൂപ്പർ താരങ്ങളും വാസന്തിയെ മറന്നു. ദിലീപിന്റെ അറസ്റ്റോടെ താര സംഘടനയുടെ യോഗം പോലും ചേരുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സംഘടനയെ സമ്മർദ്ദത്തിലാക്കി വാസന്തിയെ സഹായിക്കാനുള്ള ശ്രമവും നടന്നില്ല. അങ്ങനെ അവഗണനയുടെ തീചൂളയിൽ നിന്നാണ് വാസന്തി മരണത്തെ വരിക്കുന്നത്.

രണ്ട് മാസം മുമ്പാണ് രോഗം മൂർച്ഛിച്ചത്. അതോടെയാണ് ഒരു കാൽ മുറിച്ചു കളഞ്ഞത്. തൊണ്ടയിലെ കാൻസറിന് 20 റേഡിയേഷനാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഇത് പൂർത്തിയായി. എല്ലാ മാസവും കീമോ ചെയ്തു. ഒരു ചെവിയുടെ കേൾവി പൂർണ്ണമായും നഷടപ്പെട്ടു. ഒരു കിഡ്‌നിയും തകരാറിലായി. രോഗാവസ്ഥയിൽ കഴിയുന്ന അവശകലാകാരന്മാർക്ക് താരങ്ങളുടെ സംഘടനയായ അമ്മ നല്കുന്ന കൈ നീട്ടമായ 5000 രൂപ മാസം തോറും ലഭിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതൊന്നും വാസന്തിയുടെ ചികിൽസയ്ക്ക് മതിയായിരുന്നില്ല. അച്ഛനും അമ്മയും ഭർത്താവും രോഗം വന്നാണ് മരിച്ചത്. ഇവരുടെ ചികിൽസയ്ക്ക് സമ്പാദ്യമെല്ലാം ചെലവാക്കേണ്ടി വന്നു വാസന്തിക്ക്. ഏഴുവർഷം മുമ്പാണ് കാൻസർ ബാധിച്ച് ഭർത്താവ് രജീന്ദ്രൻ മരിച്ചത്. മക്കളില്ലാത്ത ഇവർ അസുഖത്തെ തുടർന്ന് ഇപ്പോൾ വീടിന് സമീപത്തുള്ള സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. സിനിമയിൽ കിട്ടിയ വരുമാനം കൊണ്ട് തൊടുപുഴയിൽ വാസന്തി ഒരേക്കർ ഭൂമി വാങ്ങിയിരുന്നു. ഇതിൽ പകുതി സ്ഥലം ഭർത്താവിന്റെ ചികിത്സക്കായി വിറ്റിരുന്നു.

പതിനാറ് വയസുള്ളപ്പോൾ ധർമ്മക്ഷേത്രേ കുരുക്ഷേത്രേ എന്ന സിനിമയിൽ നൃത്തം അവതരിപ്പിച്ചുകൊണ്ടാണ് തൊടുപുഴ വാസന്തി സിനിമയിലെത്തിയത്. എന്റെ നീലാകാശം എന്ന സിനിമയിലാണ് ആദ്യമായി കഥാപാത്രമായത്. 2016ൽ പുറത്തിറങ്ങിയ ഇതു താൻടാ പൊലീസ് എന്ന ചിത്രത്തിലാണ് ഏറ്റവും അവസാന അഭിനയിച്ചത്. വീടിനോട് ചേർന്ന് ഡാൻസ് സ്‌കൂൾ നടത്തിയാണ് ഭർത്താവിന്റെ മരണ ശേഷം ജീവിതം മുന്നോട്ട് കൊണ്ടു പോയത്. നൃത്തം പഠിക്കാൻ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. അസുഖം കലശലാകുകയും കാൽ മുറിച്ചുകളയുകയും ചെയ്തതോടെ ഈ വരുമാന സാധ്യതയും അടഞ്ഞു. പിതാവ് രാമകൃഷ്ണൻ നായർ കാൻസർ രോഗബാധിതനായതോടെ വാസന്തി സിനിമയിൽനിന്നു കുറച്ചു കാലം മാറി നിന്നിരുന്നു. മൂന്നു വർഷത്തിനു ശേഷം സിനിമയിലേക്കു തിരികെ എത്തി. അപ്പോൾ ഭർത്താവ് രജീന്ദ്രനും രോഗം ബാധിതനായി. 2010 ഓഗസ്റ്റിൽ അദ്ദേഹവും പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി.

ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിലാണ് വാസന്തി ജനിച്ചത്. പിതാവ് കെ. ആർ. രാമകൃഷ്ണൻ നായർ നാടക നടനും മാതാവ് പി. പങ്കജാക്ഷി അമ്മ തിരുവാതിരക്കളിയുടെ ആശാട്ടിയുമായിരുന്നു. വാസന്തിയുടെ പിതാവ് 'ജയ്ഭാരത്' എന്ന പേരിൽ ബാലെ ട്രൂപ്പ് നടത്തിയിരുന്നു. പതിനാറാം വയസ്സിൽ വാസന്തി ഉദയായുടെ 'ധർമ്മക്ഷേത്രേ കുരുക്ഷേത്രേ'യിൽ ഒരു നൃത്തം അവതരിപ്പിച്ചു. അടൂർ ഭാവാനിക്കൊപ്പം നാടക ട്രൂപ്പിൽ ചേർന്നു. 'പീനൽകോഡ്' എന്ന നാടകത്തിൽ അഭിനയിക്കവെ അടൂർ ഭവാനിയാണ് തൊടുപുഴ വാസന്തി എന്ന പേരു വിളിച്ചത്. 'എന്റെ നീലാകാശം' എന്ന സിനിമയിലൂടെ ആദ്യമായി ക്യാരക്ടർ വേഷം ലഭിച്ചു. അതിൽ നല്ല വേഷമായിരുന്നിട്ടും വാസന്തിക്ക് കൂടുതൽ വേഷങ്ങൾ ലഭിച്ചില്ല. വീണ്ടും നാടകലോകത്തേക്ക് മടങ്ങിയ വാസന്തി, കേരളത്തിലെ പല നാടക ട്രൂപ്പുകളിൽ അഭിനയിക്കുകയും ചെയ്തു. അതിനിടയിൽ റേഡിയോ നാടക രംഗത്തും അവർ സജീവമായിരുന്നു. ആ കാലത്ത് ഒ. മാധവനുമായുള്ള വാസന്തിയുടെ ശബ്ദസാമ്യം കൗതുകകരമായ ഒരു കാര്യമായിരുന്നു.

കെ.ജി ജോർജ്ജിന്റെ 'യവനിക', അതിലെ രാജമ്മ എന്ന കഥാപാത്രം അവിസ്മരണീയമാക്കയതോടെ വാസന്തി തിരക്കുള്ള നടിയായി. ആലോലം, കാര്യം നിസ്സാരം, ഗോഡ് ഫാദർ, നവംബറിന്റെ നഷ്ടം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ഭരതൻ, പത്മരാജൻ, ജോഷി, ഹരിഹരൻ, പി ജി വിശ്വംഭരൻ തുടങ്ങി ഒട്ടു മിക്ക സംവിധായകരുടേയും ചിത്രങ്ങളിൽ പിന്നീട് അവർ സാന്നിധ്യമായി. തൊടുപുഴ വാസന്തിയെ തേടി സംസഥാന സർക്കാരിന്റെ പുരസ്‌കാരം എത്തിയത് കേരള സംഗീത നാടക അക്കാദമി വഴി നാടക രംഗത്തെ സംഭാവനകൾക്കായിരുന്നു. വേദന കാർന്ന് തിന്നുമ്പോഴും ഇനിയും സിനിമയിൽ അഭിനയിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. സിനിമാ നിർമ്മാതാവ് കൂടിയായിരുന്നു ഭർത്താവ്.

അസുഖം മൂർച്ഛിച്ചതോടെ തൊടുപുഴ വാസന്തിയുടെ ദുരിതം ചർച്ചയായി. അന്ന് മാധ്യമങ്ങളോട് തന്റെ കലാ ജീവിതം വിശദീകരിക്കുകയും ചെയ്തു. ഞങ്ങൾ ഒമ്പത് മക്കളാണ്. ആറ് പെണ്ണും മൂന്ന് ആണും. അച്ഛൻ കെ ആർ രാമകൃഷ്ണൻ നായർ നാടകനടനായിരുന്നു. ജയ്ഭാരത് എന്ന പേരിൽ ബാലെ ട്രൂപ്പും ഉണ്ടായിരുന്നു. അമ്മ പങ്കജാക്ഷിയമ്മ തിരുവാതിരകളി ആശാട്ടിയും. മക്കളെയെല്ലാവരെയും കലാകാരന്മാരാക്കണം... അതായിരുന്നു അച്ഛന്റെ ആഗ്രഹം. തിരുവാതിരയും നൃത്തവും പഠിപ്പിച്ചത് അമ്മ പി പങ്കജാക്ഷിയമ്മയാണ്. അച്ഛന്റെ വഴിയേ അഭിനയവും വഴങ്ങി. ഒമ്പതാം വയസിൽ എസ് പി പിള്ളയ്ക്കൊപ്പം 'ത്യാഗഭൂമി' എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ് എന്റെ കലാജീവിതം ആരംഭിച്ചത്.-ഇങ്ങനെയായിരുന്നു വാസന്തി തന്റെ ഓർമ്മകൾ അന്ന് പങ്കുവച്ചത്.

നൃത്താഭിരുചി മുന്നിലേയ്ക്കുള്ള പടവുകൾ സുഗമമാക്കി. ശാരംഗപാണിയുടെ ട്രൂപ്പിൽ ചേർന്നതോടെ സിനിമയിലേക്കുള്ള വാതിൽ തുറന്നു. അവിടെനിന്ന് ഉദയാ ചിത്രങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമായി. 1975ലാണ് ഞാൻ ആദ്യമായി സിനിമയിൽ മുഖം കാണിച്ചത്. ഐ വി ശശി സംവിധാനം ചെയ്ത 'ധർമ്മക്ഷേത്രേ കുരുക്ഷേത്രേ''യിലൂടെ. അതിൽ, കൂട വേണോ കൂട.. എന്ന ഒരു നൃത്തഗാന രംഗത്താണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയ്ക്ക് നൂറു രൂപയായിരുന്നു പ്രതിഫലം.'ചെന്നായ് വളർത്തിയ കുട്ടി' എന്ന സിനിമയിലാണ് ആദ്യമായി ഞാൻ ഡയലോഗ് പറഞ്ഞത്. നൃത്തം അഭ്യസിച്ചിരുന്നതിനാൽ ഉദയാചിത്രങ്ങളിലെ നൃത്തരംഗങ്ങളിൽ ഏറെ അവസരങ്ങളും ലഭിച്ചു-ഇങ്ങനെയാണ് മാസങ്ങൾക്ക് മുമ്പ് വാസന്തി തന്റെ കലാജീവിതത്തെ ഓർത്തെടുത്തത്.

അഭിനയസാധ്യതയുള്ള സിനിമകളിലേയ്ക്കുള്ള തൊടുപുഴ വാസന്തിയുടെ കടന്നുവരവ് പിന്നീടാണ്. 'സ്ത്രീ ഒരു ദുഃഖം', അവളുടെ പ്രതികാരം, മോചനം എന്നീ സിനിമകളാണ് അതിനുള്ള സാധ്യത തുറന്നത്. ആദ്യത്തെ പ്രധാന ബ്രേക്ക് ഐ വി ശശിയുടെ 'അഭിനിവേശം' ആയിരുന്നു. കെ ജി ജോർജിന്റെ 'യവനിക'യാണ് രണ്ടാം വരവിലെ ബ്രേക്ക് ആയത്. അതിലെ രാജമ്മ എന്ന കഥാപാത്രത്തിനു ശേഷം കൈനിറയെ പടങ്ങൾ കിട്ടി. സിനിമയിലെ 'തിരക്ക്' അനുഭവിച്ച കാലം. 1982ൽ പുറത്തിറങ്ങിയ 'ആലോലം' എന്ന സിനിമയിലെ 'ജാനകി' എന്ന കഥാപാത്രം മറക്കാനാകില്ല. കെ ആർ വിജയയും ഞാനുമായിരുന്നു അതിലെ നായികമാർ. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും തത്തുല്യ വേഷങ്ങൾ വേറെ തേടിയെത്തിയില്ലെന്നതാണ് യാഥാർത്ഥ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP