Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃശൂർ പൂരം ഏപ്രിൽ 25ന്; തൃശൂർ പൂരത്തിന്റെ നാലുകോടിയോളം രൂപയുടെ വരുമാനം പങ്കുവയ്ക്കുന്നതിൽ ദേവസ്വങ്ങളുടെ പോര് മുറുകുന്നു; ക്ഷേത്ര മൈതാനം സിപിഎമ്മിന്റെ സമ്മേളനത്തിന് വിട്ടുകൊടുത്തതിൽ ചില ഭാരവാഹികൾക്ക് അസ്വാരസ്യം; കോടികളുടെ വരുമാനം ധൂർത്തടിക്കുന്നുവെന്ന ആരോപണം വേറെയും: പാറമേക്കാവ് ദേവസ്വം വക വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് വിരമിച്ച പ്രധാന അദ്ധ്യാപികയ്ക്ക് ഡയമണ്ട് നെക്ലേസ് സമ്മാനിച്ച് ധൂർത്തടിച്ച വിദ്വാനും ആപ്പിലായി

തൃശൂർ പൂരം ഏപ്രിൽ 25ന്; തൃശൂർ പൂരത്തിന്റെ നാലുകോടിയോളം രൂപയുടെ വരുമാനം പങ്കുവയ്ക്കുന്നതിൽ ദേവസ്വങ്ങളുടെ പോര് മുറുകുന്നു; ക്ഷേത്ര മൈതാനം സിപിഎമ്മിന്റെ സമ്മേളനത്തിന് വിട്ടുകൊടുത്തതിൽ ചില ഭാരവാഹികൾക്ക് അസ്വാരസ്യം; കോടികളുടെ വരുമാനം ധൂർത്തടിക്കുന്നുവെന്ന ആരോപണം വേറെയും:  പാറമേക്കാവ് ദേവസ്വം വക വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് വിരമിച്ച പ്രധാന അദ്ധ്യാപികയ്ക്ക് ഡയമണ്ട് നെക്ലേസ് സമ്മാനിച്ച് ധൂർത്തടിച്ച വിദ്വാനും ആപ്പിലായി

മറുനാടൻ മലയാളി ബ്യുറോ

തൃശൂർ: ലോക പ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ നാലുകോടിയോളം രൂപയുടെ വരുമാനം പങ്കുവയ്ക്കുന്നതിൽ ദേവസ്വങ്ങളുടെ പോര് മുറുകുന്നതിന്റെ പിന്നിൽ രാഷ്ട്രീയ കാരണങ്ങളും. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച വടക്കുംനാഥ ക്ഷേത്ര മൈതാനം സിപിഎമ്മിന്റെ സമ്മേളനത്തിന് കൊച്ചിൻ ദേവസ്വം ബോർഡ് വിട്ടുകൊടുത്തതിൽ ഇരു ദേവസ്വങ്ങളിൽ ചില ഭാരവാഹികൾക്ക് അസ്വാരസ്യമായത് കലഹത്തിന് വഴിമരുന്നിട്ടു. തൃശൂർ പൂരത്തിന്റെ വരവേല്പിന്റെ ഭാഗമായി നടത്തിയ പൂരം എക്‌സിബിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഭാരവാഹികൾ പൂർണ്ണമായും വിട്ടുനിന്നുകൊണ്ട് ഇതിൽ പ്രതിഷേധം രേഖപ്പെടുത്തി.

മൊത്തം വരുമാനത്തിന്റെ മൂന്നിലൊന്ന് തങ്ങൾക്കുവേണമെന്ന ആവശ്യവുമായി കൊച്ചിൻ ദേവസ്വം ബോർഡ് നേരത്തെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നതാണ്. എന്നാൽ വടക്കുംനാഥ ക്ഷേത്ര മൈതാനം സിപിഎമ്മിന്റെ സമ്മേളനത്തിന് ബോർഡ് വിട്ടുകൊടുത്തതിലുള്ള രാഷ്ട്രീയ ചേരിതിരിവിൽ ഇപ്പോൾ നിലപാടിൽവിട്ടുവീഴ്ചയില്ലാത്ത വിധം പിടി മുറുക്കുകയാണ്. അര നൂറ്റാണ്ടുകാലത്തെ പൂര വരുമാനം പങ്കുവച്ചതിലുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ അസംതൃപ്തി നേരത്തെതന്നെ രേഖപ്പെടുത്തിയിരുന്നു.

പൂരം നടത്തിപ്പിൽ പ്രധാനമായും പൂരം എക്‌സിബിഷൻ വഴി കിട്ടുന്ന കോടികളുടെ വരുമാനം തിരുവമ്പാടിയും പാറമേക്കാവും ദേവസ്വങ്ങൾ പങ്കുവച്ചു കൊണ്ടുപോകുമ്പോഴും വടക്കുംനാഥന് തിരി കൊളുത്താനുള്ള എണ്ണക്ക് വകയില്ലാതെ കൊച്ചിൻ ദേവസ്വം ബോർഡ് കഷ്ടപ്പെടുന്നതിന്റെ വാർത്ത മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മുൻ വർഷത്തെ കണക്കെടുത്താൽ മൊത്തം നാല് കോടിയിലേറെയാണ് വരുമാനം. ഇതിൽ പൂരം നടത്തിപ്പിലേക്കായി ചെലവാകുന്നത് ഓരോ കോടി മാത്രം. ബാക്കി രണ്ടു കോടിയും കൊണ്ടുപോകുന്നത് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളാണ്. കൊച്ചിൻ ദേവസ്വം ബോർഡിന് കിട്ടുന്നത് കേവലം പതിനാറു ലക്ഷം മാത്രം. ക്ഷേത്ര നിത്യവൃത്തിക്കുപോലും ഈ തുക തികയുന്നില്ലെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ പരാതി.

മറുനാടൻ മലയാളിയുടെ വാർത്ത ശ്രദ്ധയിൽ പെട്ടതിന്റെ അടുത്ത മണിക്കൂറുകളിൽ തന്നെ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചിരുന്നു. യോഗത്തിൽ തൃശൂരിന്റെ സ്വന്തം മന്ത്രിമാരായ എ.സി.മൊയ്തീനും വി എസ് സുനിൽകുമാറും ദേവസ്വം അധികൃതരും പങ്കെടുത്തിരുന്നു. പാറമേക്കാവും തിരുവമ്പാടിയും ഇടഞ്ഞുനിന്ന സാഹചര്യത്തിൽ വടക്കുംനാഥ ക്ഷേത്ര സംരക്ഷണത്തിനുവേണ്ടിയുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആശങ്കകൾ ഒരു പരിധിവരെ ഉന്നതതല യോഗം വിലയിരുത്തി പരിഹാരങ്ങൾ നിർദേശിച്ചിരുന്നു.

വ്യവസ്ഥകൾ പ്രകാരം തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പൂരം പ്രദർശന നഗരിയിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് ഇരുപതു ലക്ഷം രൂപ വടക്കുംനാഥന് നൽകണം. കൂടാതെ ക്ഷേത്ര മൈതാനത്തിൽ വാഹനങ്ങളുടെ പാർക്കിങ്ങിൽ നിന്നുള്ള ഏകദേശം പതിനാറു ലക്ഷം വരുമാനവും ഇനി വടക്കുംനാഥന് അവകാശപ്പെട്ടതാണ്. മാത്രമല്ല, വടക്കുംനാഥ ക്ഷേത്ര മൈതാനത്തിന്റെ സൗന്ദര്യവൽക്കരണത്തിനും അനുബന്ധ പരിപാലനത്തിനും ആവശ്യമായ മുഴുവൻ തുകയും വടക്കുംനാഥന് ലഭ്യമാക്കും. കൂടാതെ തൃശൂർ പൂരത്തിന്റെ മുഴുവൻ മേൽനോട്ടവും കൊച്ചിൻ ദേവസ്വം ബോർഡിനുണ്ടാവും. തുടങ്ങിയ തീരുമാനത്തിലാണ് ഉന്നതതല യോഗം എത്തിച്ചേർന്നത്.

എന്നാൽ എക്‌സിബിഷൻ ടിക്കറ്റിന് നേരത്തെ ഇരുപതു രൂപയായിരുന്നത് ഇക്കുറി ഇരുപത്തഞ്ചു രൂപയാക്കിയിട്ടുണ്ട്. ക്ഷേത്ര മൈതാനത്തിന്റെ തറ വാടകയും പരിഷ്‌കരിച്ചതായറിയുന്നു. ഈ സാഹചര്യത്തിൽ നേരത്തെ എത്തിച്ചേർന്ന വ്യവസ്ഥകളും പരിഷ്‌കരിക്കണമെന്ന ന്യായമായ ആവശ്യമുന്നയിച്ചിരിക്കുകയാണ് കൊച്ചിൻ ദേവസ്വം ബോർഡ്.

കൊച്ചിൻ ദേവസ്വം ബോർഡ് നേരത്തെതന്നെ വരുമാനത്തിന്റെ പങ്കുചോദിക്കുന്നതിൽ നിലപാട് വ്യക്തമാക്കിയിരുന്നു. അതായത്, മൊത്തം വരുമാനത്തിന്റെ മൂന്നിലൊന്ന് തങ്ങൾക്കുവേണമെന്ന നിർബന്ധമാണ് കൊച്ചിൻ ദേവസ്വം ബോർഡ് നേരത്തെ മുന്നോട്ടു വച്ചിരുന്നത്. നാളിതുവരെ ദേവസ്വങ്ങൾ പരസ്പരം പുലർത്തിയിരുന്ന രാഷ്ട്രീയ സന്തുലിതാവസ്ഥ തകരാറിലായതോടെയാണ് ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡ് നിലപാടിൽ കടുംപിടിത്തം കൊണ്ടുവന്നതെന്നും അറിയുന്നു.

സിപിഎമ്മിന്റെ സമ്മേളനം തൃശൂർ തേക്കിൻകാട് മൈതാനത്തിൽ നടത്തിയപ്പോൾ മൈതാനത്തിൽ താൽക്കാലിക ശുചിമുറികൾ നിർമ്മിച്ചുവെന്ന നിസ്സാര വിഷയമാണ് തൃശൂർ പൂരത്തെ രാഷ്ട്രീയ വല്ക്കരിച്ചിരിക്കുന്നത്. തൃശൂർപൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ദേവസ്വങ്ങളുടെ രാഷ്ട്രീയ കലഹങ്ങൾ തൃശൂർ പൂരത്തിന്റെ സ്വച്ഛതയേയും നടത്തിപ്പിനേയും ബാധിക്കുമെന്ന ആശങ്കയിലാണ് തൃശൂരിലെ പൂരപ്രേമികൾ.

ഇതുമായി ബന്ധപ്പെട്ട രണ്ടു കേസ്സുകൾ കോടതിയിലെത്തിയിരിക്കുകയാണ്. തൃശൂർ പൂരം എക്‌സിബിഷൻ ഭാരവാഹികളിൽ ചിലരാണ് ഈ കേസുകൾക്കു പിന്നിൽ എന്ന വസ്തുനിഷ്ടമായ തിരിച്ചറിവാണ് കൊച്ചിൻ ദേവസ്വം ബോർഡിനെ ചൊടിപ്പിച്ചത്. മാത്രമല്ല, തൃശൂർ പൂരം പോലെ ലോക പ്രശസ്തമായ ഒരു ഉത്സവം സിപിഎം. ഭരണപക്ഷമായുള്ള ഒരു സർക്കാരിനെ കോടതിയിലേക്ക് വലിച്ചിഴയ്ക്കുന്നത് പൂരത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയെ കാര്യമായി ബാധിക്കുമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് കരുതുന്നത്. കേസ്സുകളിൽ ഒന്ന് നിരുപാധികം തള്ളിയെന്നും മറ്റൊന്ന് പിന്നീട് പരിഗണിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. എന്നിരുന്നാലും സിപിഎമ്മിനെ കോടതിയിൽ കയറ്റിയത് തികച്ചും അപലപനീയമാണെന്നും കൊച്ചിൻ ദേവസ്വം ബോർഡും ബോർഡിനെ പിന്തുണയ്ക്കുന്ന പൂരപ്രേമികളും പറയുന്നു.

സിപിഎമ്മിനെയും സർക്കാരിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയ ഈ കേസ്സുകൾ തൃശൂർ പൂരം നടത്തിപ്പിനേയും സാരമായി ബാധിക്കും. നികുതിയടക്കമുള്ള ഇളവുകളും മറ്റു സർക്കാർ സൗജന്യങ്ങളും വെടിക്കെട്ട് നടത്തിപ്പിലെ മൃദുസമീപനത്തെയും പ്രതികൂലമാക്കും ഈ രാഷ്ട്രീയ കലഹങ്ങൾ എന്നുവേണം കരുതാൻ. ആസന്നമായ രാഷ്ട്രീയ അസന്തുലിതാവസ്ഥ തൃശൂർ പൂരത്തെ പ്രതിസന്ധിലാക്കുമോ എന്ന ആശങ്കയും പൂരപ്രേമികളിൽ നിലനിൽക്കുന്നുണ്ട്.

ഇതിനിടെ കൊച്ചിൻ ദേവസ്വം ബോർഡിന് പൂരം എക്‌സിബിഷൻ നഗരിയിൽ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം വളരെ കുറവാണെന്ന് കാണിച്ചുകൊണ്ട് മറ്റൊരു പൊതു താല്പര്യ ഹർജി കൂടി ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് എടുക്കുന്ന നിലപാട് നിർണ്ണായകമായിരിക്കും. കൊച്ചിൻ ദേവസ്വം ബോർഡിന് അനുകൂലമായി വരുമാന വിഹിതം കോടതി പുതുക്കുന്ന പക്ഷം ദേവസ്വങ്ങൾക്ക് ഇപ്പോൾ കിട്ടുന്ന വരുമാനം ഗണ്യമായി കുറയാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇരു ദേവസ്വങ്ങളും ആശങ്കയിലാണ്.

അതേസമയം ദേവസ്വങ്ങളുടെ ധൂർത്തിന് ഒരു കുറവും കാണുന്നില്ല. ഈയ്യിടെ പാറമേക്കാവ് ദേവസ്വം വക വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് വിരമിച്ച ഒരു പ്രധാന അദ്ധ്യാപികയ്ക്ക് കൊടുത്തത് ഏകദേശം രണ്ടു ലക്ഷം രൂപ വിലയുള്ള ഡയമണ്ട് നെക്ക്‌ലേസ് ആണത്രേ. ഈ ധൂർത്ത് ദേവസ്വത്തിന്റെ ഭരണസമിതിയിൽ ഏറെ ഒച്ചപ്പാടും വിമർശനങ്ങളും ഉണ്ടാക്കിയ സാഹചര്യത്തിൽ പ്രധാന അദ്ധ്യാപികയ്ക്ക് ഡയമണ്ട് നെക്ക്‌ലേസ് സമ്മാനിച്ച വിദ്വാൻ അതിന്റെ പണം സ്വന്തം പോക്കറ്റിൽ നിന്ന് തന്നെ എടുത്ത് അടച്ചോളാമെന്ന വ്യവസ്ഥയിന്മേൽ തൽക്കാലം വിവാദത്തിൽ നിന്ന് തടിയൂരിയതായാണ് അറിയാൻ കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP