Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിങ്കത്തിനെ പ്രകോപിപ്പിച്ച വിനു വി ജോൺ തന്നെ ജയിച്ചു; പ്രസ് ക്ലബ്ബിലെ മദ്യശാലയ്ക്ക് താൽകാലിക പൂട്ടുവീണു; പിന്നാലെ ഏഷ്യാനെറ്റ് അവതാരകന്റെ ട്വിറ്റർ അക്കൗണ്ടും അപ്രത്യക്ഷമായി; സങ്കേതത്തിനെതിരായ ട്വീറ്റിൽ ഏഷ്യനെറ്റിൽ കലാപമോ?

സിങ്കത്തിനെ പ്രകോപിപ്പിച്ച വിനു വി ജോൺ തന്നെ ജയിച്ചു; പ്രസ് ക്ലബ്ബിലെ മദ്യശാലയ്ക്ക് താൽകാലിക പൂട്ടുവീണു; പിന്നാലെ ഏഷ്യാനെറ്റ് അവതാരകന്റെ ട്വിറ്റർ അക്കൗണ്ടും അപ്രത്യക്ഷമായി; സങ്കേതത്തിനെതിരായ ട്വീറ്റിൽ ഏഷ്യനെറ്റിൽ കലാപമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: . ഷെയിം ഓൺയു സിങ്കം! നിങ്ങൾ വിചാരിച്ചാലും തലസ്ഥാനത്തെ പത്രക്കാരുടെ അനധികൃത മദ്യവിൽപ്പന തടയാൻ കഴിയില്ല..! എന്ന ഏഷ്യാനെറ്റ് അവതരാകനും ഔട്ട്പുട്ട് എഡിറ്ററുമായ വിനു വി ജോണിന്റെ ട്വീറ്റ് ഏറ്റു. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ സങ്കേതത്തിന് പൂട്ടു വീണു. മാദ്ധ്യമ പ്രവർത്തകർ തന്നെ എതിർ നിലപാട് എടുക്കാത്തതിനാൽ അനധികൃത മദ്യശാലയായ സങ്കേതത്തിന്റെ പ്രവർത്തനം അനുവദിക്കില്ലെന്ന് എക്‌സൈസ് കമ്മീഷണറായ ഋഷിരാജ് സിങ് പ്രസ് ക്ലബ്ബ ഭാരവാഹികളെ അറിയിച്ചു. അനൗദ്യോഗികമായി എക്‌സൈസിലെ ഉന്നതർ തന്നെ ഇക്കാര്യം പ്രസ് ക്ലബ്ബ് ഭാരവാഹികളോട് നേരിട്ട് പറയുകയും ചെയ്തു. ഇതോടെ സങ്കേതം അടയ്ക്കാൻ ഭരണ സമിതി നിർബന്ധിതമായി. ലൈസൻസില്ലാതെ ക്ലബ്ബുകൾക്ക് മദ്യകച്ചവടം നടത്താനാകില്ലെന്ന നിയമം പ്രസ് ക്ലബ്ബിനും ബാധകമാക്കുമെന്നായിരുന്നു ഋഷിരാജ് സിങ് നിലപാടെടുത്തത്. ഈ സാഹചര്യത്തിലാണ് പ്രസ് ക്ലബ്ബ് സങ്കേതം പൂട്ടിയത്.

അതിനിടെ വിനു വി ജോണിന്റെ ടീറ്റും അതുയർത്തിയ വിവാദവും തുടരുകയാണ്. ഷെയിം ഓൺയു സിങ്കം! എന്ന ട്വീറ്റിന് ശേഷം മാദ്ധ്യമ പ്രവർത്തകരെ തെരുവ് പട്ടികളോട് ഉപമിച്ചും വിനു വി ജോൺ ട്വീറ്റ് ചെയ്തു. ഏഷ്യാനെറ്റിലെ സഹപ്രവർത്തകനായ ചിത്രം വിചിത്രം ഫെയിം ഗോപീകൃഷ്ണൻ കാട്ടാളൻ എന്ന് എസ്എംഎസ് അയത്തും വിനു ട്വീറ്റായി പുറംലോകത്തെ അറിയിച്ചു. ഇതോടെ ഏഷ്യാനെറ്റിൽ ചേരിതിരിവുണ്ടായെന്ന സൂചനകളുമായി വിനുവിന്റെ പുതിയ ട്വീറ്റുകളുമെത്തി. വ്യക്തിപരമായ അഭിപ്രായമുള്ളത് കുറ്റമാണ്! അവന്റെ മാസ്റ്ററുടെ ശബ്ദമാണ് മഹത്വരം-എന്ന വിനുവിന്റെ ട്വീറ്റാണ് സംശയങ്ങൾ ഉയർത്തുന്നത്. സാധാരണ ഉപയോഗിച്ച ഹാഷ് ടാഗ് ഇതിനൊപ്പം ഉപയോഗിച്ചിട്ടുമില്ല. വാക്‌സിനേഷന് പോലും സാധ്യതയില്ല ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. സത്യസന്ധതയിൽ വിട്ടുവീഴ്ച ചെയ്യാത്ത മാദ്ധ്യമ പ്രവർത്തകനെക്കാൾ കുടിയനായ പട്ടിക്കുട്ടിയാണ് കൂടുതൽ വിശ്വസ്തൻ! എന്ന ട്വീറ്റിനും അർത്ഥതലങ്ങൾ ഏറെയാണ്. എന്നാൽ ഏഷ്യാനെറ്റിലെ മറ്റ് മാദ്ധ്യമപ്രവർത്തകർ ആരും പരസ്യമായി ഈ വിഷയത്തിൽ പ്രതികരിക്കുന്നുമില്ല. അതിനിടെ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ വിനു വി ജോണിന്റെ ട്വിറ്റർ അക്കൗണ്ടും അപ്രത്യക്ഷമായി. വിനു വി ജോൺ തന്നെ പേജ് പിൻവലിച്ചതെന്നാണ് ലഭിക്കുന്ന സൂചന.

പ്രസ് ക്ലബ്ബിലെ അനധികൃത മദ്യകച്ചവടത്തിനെതിരെ ദിവസങ്ങൾക്ക് മുമ്പാണ് വിനു വി ജോൺ പോസ്റ്റിട്ടത്. സംഭവം വിവാദമായതോടെ ഋഷിരാജ് സിങ് ഈ വിഷയത്തിൽ ഇടപെട്ടതായാണ് സൂചന. പ്രസ് ക്ലബ്ബിലെ അനധികൃത മദ്യ കച്ചവടവും എക്‌സൈസ് കമ്മീഷണറെന്ന നിലയിൽ അനുവദിക്കില്ലെന്ന് പ്രസ് ക്ലബ്ബ് ഭാരവാഹികളെ ഋഷിരാജ് സിങ് അറിയിച്ചു. വിശ്വസ്തനായ എക്‌സൈസ് ഉദ്യോഗസ്ഥനെയാണ് ഇതിന് ചുമതലപ്പെടുത്തിയത്. വിവാദം തുടർന്നാൽ പ്രസ് ക്ലബ്ബിൽ റെയ്ഡ് നടത്തേണ്ട സാഹചര്യം ഉണ്ടാകുമെന്നും നിയമനടപടികളുണ്ടാകുമെന്നും വ്യക്തമാക്കി. പ്രസ് ക്ലബ്ബ് ഭാരവികൾക്കെതിരെ എക്‌സൈസ് കേസ് വരുമെന്ന ഭയത്തിൽ സങ്കേതം പൂട്ടുകയായിരുന്നു. ഇന്നലെ രാത്രിയിൽ സങ്കേതം തുറന്നു പ്രവർത്തിച്ചില്ല. വിവാദം കെട്ടടങ്ങും വരെ സങ്കേതം അടഞ്ഞു കിടക്കമുമെന്നാണ് സൂചന.

എക്‌സൈസ് കമ്മീഷണറായി ചുമതലയേറ്റെടുത്തശേഷം ഋഷിരാജ് സിങ് സങ്കേതം പൂട്ടിക്കുമെന്നുതന്നെയായിരുന്നു കുടിയന്മാരല്ലാത്ത മാദ്ധ്യമപ്രവർത്തകരുടെ പ്രതീക്ഷ. പക്ഷേ അതു തെറ്റിു. അധികാരം ഏറ്റെടുത്ത് രണ്ടാമത്തെ ആഴ്ച സങ്കേതത്തിന് തൊട്ടടുത്തുള്ള രണ്ടു ക്ലബ്ബുകളിൽ സിങ്കമെത്തി. ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന ഈ രണ്ടു ക്ലബ്ബുകളിലും നിയമവിരുദ്ധമായി എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് പരിശോധിച്ച അദ്ദേഹം ഉടൻ സങ്കേതത്തിൽ കയറിയില്ല. റോഡിൽ നിൽക്കുമ്പോൾതന്നെ മദ്യത്തിന്റെ മണം ലഭിക്കുന്ന അനധികൃത ബാർ ആയിരുന്നിട്ടും സിങ്കം സങ്കേതത്തെ തിരിഞ്ഞുനോക്കാത്തതിനെതിരേ വനിതാ മാദ്ധ്യമപ്രവർത്തകരും മദ്യവിരുദ്ധരായ മാദ്ധ്യമപ്രവർത്തകരും വിമർശനവുമായി രംഗത്തുവന്നു. ഈ വികാരമാണ് ട്വീറ്റ് ചെയ്ത് വിനു വി ജോൺ പ്രകടിപ്പിച്ചത്.

പത്രക്കാരെ പിണക്കിയാൽ പണിയാകും എന്നറിയാവുന്നതുകൊണ്ടാണ് സർക്കാരുകളും ഋഷിരാജ് സിംഗിനേപ്പോലുള്ള ധീരന്മാരായ ഉദ്യോഗസ്ഥരും ഈ അനധികൃത ബാറിനെ വളർത്തുന്നതെന്ന ചർച്ചയും സജീവമായി. ബാറുകൾ പ്രവർത്തിച്ചിരുന്നപ്പോൾ നിലവിലുണ്ടായിരുന്ന സമയക്രമം ഒന്നും ഈ ബാറിന് ബാധകമായിരുന്നില്ല. നിലവിൽ ബിയർ വൈൻ പാർലറുകൾക്കും, ഫൈവ്സ്റ്റാർ ബാറുകൾക്കും അനുവദിച്ച സമയക്രമവും പത്രക്കാരുടെ സങ്കേതത്തിന് ബാധകമല്ല. സങ്കേതത്തിലിരുന്ന് കുടിച്ചുകുടിച്ച് മരിച്ചവരും രോഗികളായവരുമായ മാദ്ധ്യമപ്രവർത്തകർ നിരവധിയാണ്. ഇതെല്ലാം വലിയ ചർച്ചയായി മാറിയതോടെ ഋഷിരാജ് സിങ് തന്നെ നടപടിക്ക് തീരുമാനിക്കുകയായിരുന്നു. അതിന് മുന്നോടിയായാണ് അനൗദ്യോഗിക സന്ദേശം പ്രസ് ക്ലബ്ബിന് എക്‌സൈസ് വകുപ്പ് നൽകിയത്.

സങ്കേതത്തിന് എതിരെ ആരെങ്കിലും പ്രതികരിച്ചാൽ ഒരു കൂട്ടം മാദ്ധ്യമപ്രവർത്തകർ ചേർന്ന് അവരെ തെറിവിളിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. സങ്കേതതത്തിന് എതിരെ വാർത്ത നൽകിയതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തക സുനിത ദേവദാസിനെതിരെ തലസ്ഥാനത്തെ ഒരുവിഭാഗം പത്രക്കാർ കൂട്ടത്തോടെ സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. സങ്കേതത്തിലെ മാദ്ധ്യമപ്രവർത്തകരുടെ മദ്യപാനം വാർത്തയാക്കിയതിന്റെ പേരിൽ മറുനാടൻ മലയാളിക്കെതിരെയും കടുത്ത ആക്രമണങ്ങൾ ഉണ്ടായിരുന്നു. മറുനാടൻ മലയാളി പൂട്ടിക്കുമെന്ന് ഭീഷണി മുഴക്കി നടന്ന മാദ്ധ്യമപ്രവർത്തകർ വരെയുണ്ടായിരുന്നു. സങ്കേതവുമായി ബന്ധപ്പെട്ട് നിരന്തരമായി സുനിത ദേവദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളും ഇവിടുത്തെ കുടിയന്മാരായ മാദ്ധ്യമപ്രവർത്തകരെ വിവാദത്തിലാക്കിയിരുന്നു. അനധികൃതമായി ബാർ പ്രവർത്തിക്കുന്ന തിരുവനന്തപുരം പ്രസ് ക്ലബിന്റെ കാര്യം ചൂണ്ടിക്കാട്ടി മാദ്ധ്യമപ്രവർത്തകയായ സുനിത ദേവദാസ് ഫേസ്‌ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഭവം വിവാദമായത്. പിന്നീട് പലരും ഏറ്റെടുത്തു.

തുടർന്ന് കേരള പത്രപ്രവർത്തക യൂണിയൻ മാദ്ധ്യമപ്രവർത്തകർക്കായി ഒരുക്കിയ സൗജന്യ കരൾ പരിശോധനയുടെ കാര്യം ചൂണ്ടിക്കാട്ടിയുള്ള സുനിതയുടെ ഫേസ്‌ബുക്ക് പോസ്റ്റുകളും ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ അണ്ടർഗ്രൗണ്ടിലാണ് സങ്കേതം പ്രവർത്തിച്ചിരുന്നത്്. അരണ്ട വെളിച്ചവും സീറ്റ് അറേഞ്ച്‌മെന്റുകളും ഉള്ള സങ്കേത്തിലെ സൗകര്യങ്ങൾപോലും അടുത്തിടെ വീണ്ടും മെച്ചപ്പെടുത്തിയിരുന്നു. ലൈസൻസ് പോലും ഇല്ലാതെ പ്രവർത്തിക്കുന്ന ഇവിടം സാധാരണ ബാറിന്റെ അതേ നിലയിൽ തന്നെയായിരുന്നു പ്രവർത്തിച്ചത്. പ്രസ് ക്ലബ്ബിൽ അംഗത്വം ഉള്ള ആർക്കും ഇവിടെ കയറി മദ്യം കഴിക്കവുന്ന സാഹചര്യമായിരുന്നു സങ്കേതത്തിൽ.

പത്രപ്രവർത്തകൻ എന്ന ആനുകൂല്യം കൈപ്പറ്റാനും അക്രഡിറ്റേഷനും മറ്റും സംഘടിപ്പിക്കാനും മാത്രമായി തല്ലിക്കൂട്ടി ഉണ്ടായക്കിയിട്ടുള്ള ചില പ്രാദേശികസായാഹ്ന പത്രങ്ങളുടെ പ്രതിനിധികൾ എല്ലാ സമയത്തും ഈ ബാറിൽ തന്നെയാണ് കഴിയുന്നത് എന്ന ആരോപണവും ഉണ്ട്. ഇവരിൽ ചിലർ മദ്യപിച്ച ശേഷം പ്രസ് ക്ലബ് ഹാളിൽ വന്നിരിക്കുന്നത് അസൗകര്യം ഉണ്ടാക്കുന്നു എന്നു ചില ജേർണലിസ്റ്റ് വിദ്യാർത്ഥികൾ മുമ്പ് തന്നെ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോൾ ഋഷിരാജ് സിങ് വന്നിട്ടു പോലും സങ്കേതത്തിനെതിരെ ചെറുവിരൽ അനക്കാൻ തയ്യാറാകാത്തതാണ് വിനു വി ജോണിനെ പോലുള്ള മാദ്ധ്യമപ്രവർത്തകരെയും ചൊടിപ്പിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP