Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊതുകുകടി കൊണ്ട് വലഞ്ഞ് കസ്റ്റഡിയിലെ ആദ്യ രാത്രി; ലോക്കപ്പിലടയ്ക്കാതെ 'വിഐപി' പരിഗണന നൽകി ചാലക്കുടി പൊലീസ്; ഡിവൈഎസ്‌പി ഓഫീസിലെ 'സുഖവാസത്തിൽ' വേദന മാറാതെ ക്രിമിനൽ അഭിഭാഷകൻ; ചോദ്യങ്ങൾക്ക് കരുതലോടെ മറുപടിയും; ഉദയഭാനു ആഗ്രഹിക്കുന്നത് രാജീവ് കൊലയിലെ മാപ്പുസാക്ഷി സ്ഥാനം

കൊതുകുകടി കൊണ്ട് വലഞ്ഞ് കസ്റ്റഡിയിലെ ആദ്യ രാത്രി; ലോക്കപ്പിലടയ്ക്കാതെ 'വിഐപി' പരിഗണന നൽകി ചാലക്കുടി പൊലീസ്; ഡിവൈഎസ്‌പി ഓഫീസിലെ 'സുഖവാസത്തിൽ' വേദന മാറാതെ ക്രിമിനൽ അഭിഭാഷകൻ; ചോദ്യങ്ങൾക്ക് കരുതലോടെ മറുപടിയും; ഉദയഭാനു ആഗ്രഹിക്കുന്നത് രാജീവ് കൊലയിലെ മാപ്പുസാക്ഷി സ്ഥാനം

പ്രകാശ് ചന്ദ്രശേഖർ

തൃശൂർ: ചാലക്കുടി രാജീവ് വധക്കേസിൽ പൊലീസ് പിടിച്ച ഏഴാം പ്രതി അഡ്വ.സി.പി ഉദയഭാനു കേരളത്തിലെ അതിസമർത്ഥനായ ക്രിമിനൽ അഭിഭാഷകനാണ്. അഡ്വക്കേറ്റുമാർക്കിടയിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാൾ. അതുകൊണ്ട് തന്നെ കേസിൽ ഉദയഭാനു രക്ഷപ്പെടുമെന്ന് ഏവരും കരുതി. എന്നാൽ തെളിവുണ്ടെങ്കിൽ ജയിലിലാക്കാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം. അത് പൊലീസ് അനുസരിക്കുകയും ചെയ്തു. കോടതിയിലും പ്രോസിക്യൂഷൻ നിലപാട് കടുപ്പിച്ചതോടെ ഉദയഭാനുവിന് മുൻകൂർ ജാമ്യം കിട്ടാതെയായി. ഇതോടെ നിരവധി പേരെ അഴിക്കുള്ളിലടച്ച അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി ചാലക്കുടി ഡിവൈസ്പി ഓഫീസിലായിരുന്നു ഈ അഭിഭാഷക വിഐപിയുടെ ഉറക്കം. ചാലക്കുടി പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു പോകാതെ അഭിഭാഷകനെ വിഐപിയാക്കാനും പൊലീസ് മറന്നില്ല.

സാധാരണ ഒരാളെ കസ്റ്റഡിയിലെടുത്താൽ സ്‌റ്റേഷനിൽ കൊണ്ടു വരും. 24 മണിക്കൂർ പൊലീസ് സ്‌റ്റേഷനിൽ പ്രതിയെ സൂക്ഷിക്കാം. ഈ സമയം ലോക്കപ്പിൽ അടയ്ക്കണമെന്നാണ് ചട്ടം. ലോക്കപ്പിൽ പ്രതികൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന പതിവുണ്ട്. അതുകൊണ്ട് തന്നെ ലോക്കപ്പിൽ ഷഡ്ഡിയാകും പ്രതികൾക്ക് സാധാരണ നൽകുക. എന്നാൽ ഉദയഭാനുവിനെ ഇത്തരം മുറകൾക്ക് പൊലീസ് വിധേയനാക്കിയില്ല. ഡിവൈഎസ്‌പി ഓഫീസിലായിരുന്നു പൊലീസ് കസ്റ്റഡിയിലെ ഉദയഭാനുവിന്റെ ഉറക്കം. പാതിരാത്രി വരെ ഉദയഭാനു ഉറങ്ങാതിരുന്നു. ഡിവൈഎസ്‌പി ഓഫീസിലെ സന്ദർശക മുറിയിലെ പരിമിതമായിടത്ത് കഴിഞ്ഞു കൂടി. കൊതുകുകടിയായിരുന്നു ഉദയഭാനുവിനെ കുഴക്കിയത്. സാധാരണ പ്രതികളെ കസ്റ്റഡിയിൽ എടുത്താൽ ഷർട്ടും മുണ്ടുമൊക്കെ ഊരി വാങ്ങും. എന്നാൽ അത് ഉദയഭാനുവിന് വേണ്ടി വന്നില്ല. വീട്ടിൽ നിന്നെത്തിയ അതേ വേഷത്തിൽ സ്റ്റേഷനിൽ ഇരിക്കാനായി.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും. റിമാൻഡ് ചെയ്താൽ ജയിലിലേക്ക് പോകണം. അപ്പോൾ ജയിൽ യൂണിഫോം അഡ്വക്കേറ്റിന് ഇടേണ്ടി വരും. അതിനിടെ കൊലയിൽ തനിക്ക് പങ്കില്ലെന്നാണ് ഉദയഭാനു പറയുന്നത്. കേസിലെ ആദ്യ മൂന്നു പ്രതികൾക്ക് പറ്റിയ കയ്യബദ്ധമാണ് കൊലപാതകം. കരാറിൽ നിർബന്ധിച്ച് ഒപ്പുവയ്‌പ്പിക്കുന്നതിനിടെയാണ് മരണം നടന്നത്. പ്രതിയായ ജോണി തന്റെ കക്ഷിയാണ്. അയാൾക്ക് നിയമോപദേശം നൽകുക മാത്രമാണ് താൻ ചെയ്തതെന്നും ഉദയഭാനു പൊലീസിനോട് പറഞ്ഞു. പ്രാഥമിക ചോദ്യം ചെയ്യലിലാണ് ഉദയഭാനു ഇക്കാര്യം പറഞ്ഞത്. തൃശൂർ ഡി.വൈ.എസ്‌പി ഓഫീസിൽ ഉദയഭാനുവിനെ റൂറൽ എസ്‌പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് തൃപ്പൂണിത്തുറ ഹിൽപാലസ് മ്യൂസിയത്തിന് അടുത്തുള്ള സഹോദരന്റെ വീട്ടിൽ നിന്നും ഉദയഭാനുവിനെ പൊലീസ് അറസ്റ്റു ചെയ്തത്. രാത്രി തന്നെ അദ്ദേഹത്തെ ചാലക്കുടി സർക്കിൾ ഓഫീസിലെത്തിക്കുകയായിരുന്നു.

കേസിൽ അറസ്റ്റിലായ ചക്കര ജോണിയുമായി ഉദയഭാനു പല ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് 29 തവണ ഇവർ ഫോണിൽ വിളിച്ചിരുന്നു. ഉദയഭാനുവിനു വേണ്ടി ചില രേഖകളിൽ രാജീവിനെ നിർബന്ധിച്ച് ഒപ്പുവയ്‌പ്പിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. രേഖകൾ തയ്യാറാക്കിയത് ഉദയഭാനുവിന്റെ ഓഫീസിലെ കമ്പ്യൂട്ടർ ഉപയോഗിച്ചാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.ഉദയഭാനുവിനെ ഇന്നലെ തൃപ്പൂണിത്തുറയിലുള്ള സഹോദരന്റെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചതോടെ ഉദയഭാനു ഒളിവിൽ പോവുകയായിരുന്നു. കീഴടങ്ങാനുള്ള നീക്കവും പൊലീസ് തടഞ്ഞിരുന്നു.

സെപ്റ്റംബർ 29ന് ചാലക്കുടി തവളപ്പാറയിൽ കോൺവെന്റിന്റെ ആളൊഴിഞ്ഞ പറമ്പിലാണ് രാജീവ് കൊല്ലപ്പെട്ടത്. ഉദയഭാനുവും രാജീവും തമ്മിലുള്ള അടുപ്പത്തിന്റെ ദൃശ്യങ്ങൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇവർ തമ്മിൽ തെറ്റിയതോടെ ഉദയഭാനുവിൽ നിന്ന് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജീവ് കോടതിയെയും സമീപിച്ചിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ നാലു പേരെയും ചക്കര ജോണി, രഞ്ജിത് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. റിയൽ എസ്റ്റേറ്റ് ഇടപാടിൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ നടത്തിയ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്.

നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാൻ രാജീവിന്റെ സ്വത്ത് സ്വന്തമാക്കാൻ ശ്രമിച്ചു. ബന്ദിയാക്കാൻ ഏൽപ്പിച്ചവരാണ് അപായപ്പെടുത്തിയത്. ചക്കര ജോണിയും രഞ്ജിത്തുമാണ് എല്ലാം ചെയ്തതെന്നും ഉദയഭാനു പറഞ്ഞു. ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഉദയഭാനുവിനെതിരെ തെളിവുണ്ടെന്നും ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ നിലപാട്. ഗൂഢാലോചനയിൽ ഉദയഭാനുവിന് പങ്കുണ്ടെന്നും ചോദ്യം ചെയ്യണമെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. അഭിഭാഷകൻ എന്ന നിലയിലാണ് പ്രതികളുമായി സംസാരിച്ചതെന്നാണ് ഉദയഭാനുവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP