Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുവിശേഷം മഹാശ്ചര്യം എനിക്കും കിട്ടണം പണം..! സ്വയം പ്രഖ്യാപിത മെത്രാപ്പൊലീത്തയെ ക്ലബ്ബിലെത്തിച്ചതിനു പിന്നിൽ പ്രവർത്തിച്ചതാര്? അവരുടെ ലക്ഷ്യമെന്തായിരുന്നു? കെപി യോഹന്നാനിൽ നിന്ന് 15 ലക്ഷം ഇരുന്നു വാങ്ങിയവരെ തുറന്നുകാട്ടി മാദ്ധ്യമപ്രവർത്തകനും

സുവിശേഷം മഹാശ്ചര്യം എനിക്കും കിട്ടണം പണം..! സ്വയം പ്രഖ്യാപിത മെത്രാപ്പൊലീത്തയെ ക്ലബ്ബിലെത്തിച്ചതിനു പിന്നിൽ പ്രവർത്തിച്ചതാര്? അവരുടെ ലക്ഷ്യമെന്തായിരുന്നു? കെപി യോഹന്നാനിൽ നിന്ന് 15 ലക്ഷം ഇരുന്നു വാങ്ങിയവരെ തുറന്നുകാട്ടി മാദ്ധ്യമപ്രവർത്തകനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വയം പ്രഖ്യാപിത മെത്രോപൊലീത്ത കെപി യോഹാന്നാനിൽ നിന്ന് 15 ലക്ഷം രൂപ വാങ്ങിയാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ജൂബില ആഘോഷത്തിന് ഉദ്ഘാടകനാക്കിയതെന്ന മറുനാടൻ വാർത്ത സ്ഥിരീകരിച്ച് മാദ്ധ്യമ പ്രവർത്തകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ വി എസ് ശ്യാംലാലാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ കള്ളക്കളി തുറന്നു കാട്ടിയത്. 15 ലക്ഷത്തിന്റെ ഇടപെടൽ തിരുവനന്തപുരം പ്രസ് ക്ലബ്ബ് അംഗം കൂടിയായ ശ്യാംലാൽ സ്ഥിരീകരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം പ്രസ് ക്ലബ്ബ്്, സനൽ ഫിലിപ്പിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിലെ കള്ളക്കളിയും ശ്യാം ലാൽ ഫെയ്‌സ് ബുക്കിലൂടെ തുറന്നു കാട്ടിയിരുന്നു.

ശ്യാംലാലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

സുവിശേഷം പലവിധം
20160407_114838

അമേരിക്കയിലെ ടെക്‌സസിലുള്ള വിൽസ് പോയിന്റ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സഭയാണ് ഗോസ്പൽ ഫോർ ഏഷ്യ. 1978ൽ മലയാളിയായ കെ.പി.യോഹന്നാനാണ് ഇതു സ്ഥാപിച്ചത്. അമേരിക്കയ്ക്കു പുറമെ ഇന്ത്യ, കനഡ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ഫിൻലൻഡ് എന്നിവിടങ്ങളിലെല്ലാം ഈ സഭ വ്യാപിച്ചുകിടക്കുന്നു.

ഗോസ്പൽ ഫോർ ഏഷ്യയുടെ ഭാഗമായ ബിലീവേഴ്‌സ് ചർച്ച് ഓഫ് കേരളയുടെ മെത്രാപ്പൊലീത്തയാണ് കെ.പി.യോഹന്നാൻ. കഴിഞ്ഞ മാർച്ച് 17ന് രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ മുഖേന യോഹന്നാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അവസരം നേടി. സർക്കാരിന്റെ ഗംഗാ ശുചീകരണ പദ്ധതിക്ക് ഒരു കോടി രൂപ സംഭാവന ചെയ്തു.

കഴിഞ്ഞ ദിവസം, കൃത്യമായി പറഞ്ഞാൽ ഏപ്രിൽ ഏഴിന് മെത്രാപ്പൊലീത്ത തിരുവനന്തപുരം പ്രസ് ക്ലബ്ബിലുമെത്തി. പ്രസ് ക്ലബ്ബിന്റെ സുവർണ്ണ ജൂബിലിക്കുള്ള 'റിസോഴ്‌സ് മൊബിലൈസേഷൻ' ഉദ്ഘാടനം ചെയ്യാനായിരുന്നു വരവ്. 15 ലക്ഷം രൂപ 'സംഭാവന' നൽകി അദ്ദേഹം ഉദ്ഘാടനം ഗംഭീരമാക്കി.

പ്രധാനമന്ത്രിയടക്കമുള്ള രാഷ്ട്രീയക്കാർക്കും പത്രക്കാർക്കുമൊക്കെ സംഭാവന നൽകണമെന്ന് മെത്രാപ്പൊലീത്തയ്ക്ക് തോന്നിയത് എന്താണാവോ? ഉത്തരം വളരെ ലളിതമാണ്. അടുത്തിടെ ഗോസ്പൽ ഫോർ ഏഷ്യക്കെതിരെ അമേരിക്കയിലും കനഡയിലും ചില ഫണ്ട് തട്ടിപ്പ് കേസുകൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ അന്വേഷണകേന്ദ്രം ഇന്ത്യയാണ്. രാഷ്ട്രീയക്കാരുടെ പിന്തുണ വേണ്ടി വരും. പത്രക്കാരുടെയും.

ഗോസ്പൽ ഫോർ ഏഷ്യക്കെതിരെ കനഡയിൽ ഒന്നിലേറെ പരാതികളുണ്ട്. ഒരു പരാതി നൽകിയത് ഒരു പാസ്റ്റർ തന്നെയാണ്. നോവ സ്‌കോട്ടിയ പ്രവിശ്യയിലെ ക്രിസ്റ്റ്യൻ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ന്യൂ ഗ്ലാസ്‌ഗോയിലെ പാസ്റ്റർ ബ്രൂസ് മോറിസൻ. കൃത്യമായ പഠനം നടത്തിയ ശേഷം തന്നെയാണ് ഗോസ്പൽ ഫോർ ഏഷ്യയെ വെല്ലുവിളിക്കാൻ അദ്ദേഹം തയ്യാറായിരിക്കുന്നത്. ഇതിനായി ഗോസ്പൽ ഫോർ ഏഷ്യയെ സംബന്ധിച്ച് 21 പേജുള്ള ധനകാര്യ പരിശോധനാ റിപ്പോർട്ട് പാസ്റ്റർ മോറിസൻ രൂപപ്പെടുത്തിയിട്ടുണ്ട്. 2007നും 2014നും ഇടയ്ക്ക് ലഭിച്ച 12.80 കോടി ഡോളർ അഥവാ 852.74 കോടി രൂപ അപ്രത്യക്ഷമായെന്നാണ് കണ്ടെത്തൽ. കനേഡിയൻ റവന്യൂ ഏജൻസിയിൽ ഗോസ്പൽ ഫോർ ഏഷ്യ തന്നെ സമർപ്പിച്ച കണക്കുകൾ പ്രകാരം 9.35 കോടി ഡോളർ അഥവാ 622.90 കോടി രൂപ ഇന്ത്യയിലേക്കു കൈമാറിയിട്ടുണ്ട്. എന്നാൽ, ഗോസ്പൽ ഫോർ ഏഷ്യയുടെ ഇന്ത്യൻ സന്നദ്ധസ്ഥാപനങ്ങളൊന്നും ഈ തുക കൈപ്പറ്റിയതായി രേഖയില്ല. സംഭാവനകൾ മുഴുവൻ സമ്പത്തു വാരിക്കൂട്ടുന്നതിന് വഴിവിട്ട് ചെലവഴിച്ചതിന്റെ തെളിവായാണ് കണക്കിലെ ഈ പൊരുത്തക്കേട് വിലയിരുത്തപ്പെടുന്നത്. ഒരാവശ്യത്തിനെന്നു പറഞ്ഞ് പണം പിരിച്ച് മറ്റൊരാവശ്യത്തിനു വിനിയോഗിക്കുന്നു എന്നു സാരം.

ഗോസ്പൽ ഫോർ ഏഷ്യ കനഡയുടെ മുൻ ബോർഡ് അംഗം തന്നെയായ ഗാരി ക്ലൂലിയാണ് കനഡയിലെ മറ്റൊരു പരാതിക്കാരൻ. കനേഡിയൻ റവന്യൂ ഏജൻസിയുടെ ചാരിറ്റീസ് ഡയറക്ടറേറ്റിനെയാണ് അദ്ദേഹം സമീപിച്ചിരിക്കുന്നത്. ഗോസ്പൽ ഫോർ ഏഷ്യയുടെ പ്രവർത്തനത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സമഗ്രാന്വേഷണം വേണമെന്നാണ് ക്ലൂലിയുടെയും ആവശ്യം.

സന്നദ്ധ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ സമ്പത്തു വർദ്ധിപ്പിക്കാൻ ദുരുപയോഗം ചെയ്തുവെന്നു കാട്ടിത്തന്നെയാണ് ഗോസ്പൽ ഫോർ ഏഷ്യക്കെതിരെ അമേരിക്കയിലെ കേസ്. ആർകൻസസ് ജില്ലാ കോടയിതിൽ ജെന്നിഫർ ഡിക്‌സൻ, മാത്യു ഡിക്‌സൻ എന്നിവരുടെ നേതൃത്വത്തിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ലാഭമുണ്ടാക്കുന്ന വ്യവസായങ്ങൾ നടത്താനും ആഡംബരം നിറഞ്ഞ ആസ്ഥാനവും സ്വകാര്യ വസതിയും പണിതുയർത്താനും ഒരു അന്താരാഷ്ട്ര സ്പോർട്സ് ടീമിനെ സ്‌പോൺസർ ചെയ്യാനും ഓഹരിക്കമ്പോളത്തിൽ ഊഹക്കച്ചവടം നടത്താനും സംഭാവനകൾ വിനിയോഗിച്ചുവെന്ന് തെളിവുകൾ നിരത്തി ആരോപിച്ചിരിക്കുന്നു.

ആരോപണങ്ങളിൽ കഴമ്പുണ്ടെന്നു വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന ഒരു നടപടി ഗോസ്പൽ ഫോർ ഏഷ്യക്കെതിരെ അമേരിക്കയിൽ ഉണ്ടായി. വെർജീനിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇവാഞ്ചലിക്കൽ കൗൺസിൽ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റി കഴിഞ്ഞ ഒക്ടോബറിൽ ഗോസ്പൽ ഫോർ ഏഷ്യയെ അംഗത്വത്തിൽ നിന്നു പുറത്താക്കി. മറ്റു പല കാരണങ്ങൾക്കൊപ്പം ധനവിനിയോഗം, ഭരണസംവിധാനം എന്നിവയിലും കൗൺസിൽ മാനദണ്ഡങ്ങൾ പാലിക്കാൻ പരാജയപ്പെട്ടതിന്റെ പേരിലായിരുന്നു നടപടി.

അമേരിക്കയിലെ ക്രിസ്തുമത വിശ്വാസികളുടെ ദീനാനുകമ്പ സ്വാർത്ഥലാഭത്തിനായി ഗോസ്പൽ ഫോർ ഏഷ്യ ദുരുപയോഗം ചെയ്യുന്നുവെന്നാണ് പ്രധാന ആരോപണം. 2007നും 2013നുമിടയിൽ മാത്രം അമേരിക്കയിൽ നിന്ന് ഗോസ്പൽ ഫോർ ഏഷ്യ 45 കോടി ഡോളർ അഥവാ 2,998 കോടി രൂപ പിരിച്ചിട്ടുണ്ട്. പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്ക് ഭക്ഷണം, പലവ്യജ്ഞനങ്ങൾ എന്നിവയ്‌ക്കൊപ്പം ക്രൈസ്തവ സന്ദേശവും പ്രദാനം ചെയ്യാൻ ഈ തുക വിനിയോഗിക്കുന്നു എന്നാണ് ഗോസ്പൽ ഫോർ ഏഷ്യ പറയുന്നത്. ഈ അവകാശവാദം പച്ചക്കള്ളമാണെന്നും ഗോസ്പൽ ഫോർ ഏഷ്യ പിരിച്ച പണം മുഴുവൻ മടക്കിനൽകാൻ നിർദ്ദേശിക്കണമെന്നും ആർകൻസസ് കോടതിയിലെ ഹർജിയിൽ ആവശ്യപ്പെടുന്നു.

അമേരിക്കയിൽ ലാഭം ലക്ഷ്യമാക്കാത്ത മതസംഘടന എന്ന നിലയിൽ 501(സി)(3) വകുപ്പ് പ്രകാരം ഇന്റേർണൽ റെവന്യൂ സർവ്വീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ഗോസ്പൽ ഫോർ ഏഷ്യക്ക് കണക്കുകളൊന്നും അവിടെ ബോധിപ്പിക്കേണ്ടതില്ല. എന്നാൽ, അത്തരം ഇളവുകളൊന്നും ഇന്ത്യയിലില്ല. 2010ലെ ഇന്ത്യൻ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം അണപൈ നിരക്കിലുള്ള കണക്കുകൾ നൽകിയേ മതിയാകൂ. അതിനാൽത്തന്നെ അമേരിക്കയിലെയും കനഡയിലെയും നിയമപോരാട്ടങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത് ഗോസ്പൽ ഫോർ ഏഷ്യയുടെ ഇന്ത്യൻ കണക്കുകളാണ്. സംഭാവനകളുമായി മെത്രാപ്പൊലീത്ത നേരിട്ടിറങ്ങിയതിന്റെ കാരണവും മറ്റൊന്നല്ല.

രാജ്യസഭാ ഉപാദ്ധ്യക്ഷന്റെ സ്വാധീനം പ്രയോജനപ്പെടുത്തിയപ്പോൾ പ്രധാനമന്ത്രിയെ കാണാൻ ബുദ്ധിമുട്ടുണ്ടായില്ല. ഒരു കോടി ഗംഗയിലൊഴുക്കിയെങ്കിലെന്ത്, സംരക്ഷിക്കാൻ പോകുന്നത് പല കോടികളല്ലേ! സർക്കാർ കഴിഞ്ഞാൽ പിന്നെ പിടിക്കേണ്ടത് പത്രക്കാരാണ്. അതിന് ഏറ്റവും പറ്റിയ സ്ഥലം തിരുവനന്തപുരം പ്രസ് ക്ലബ്ബ് തന്നെ. പക്ഷേ, ആ ദുഷ്‌പേര് തിരുവനന്തപുരം പ്രസ് ക്ലബ്ബിന് വേണ്ട. വർഷാവർഷം പ്രസ് ക്ലബ്ബിന്റെ ഭാരവാഹികളായി വരുന്ന ചിലരുടെ ചെയ്തികൾ തിരുവനന്തപുരത്തെ പത്രപ്രവർത്തക സമൂഹത്തിന്റെയാകെ മാനംകെടുത്തുന്ന നിലയിലേക്ക് വളർന്നിരിക്കുന്നു.

ഏതെങ്കിലും വിവാദമുണ്ടാവുമ്പോൾ അതിൽ നായകനായ വ്യക്തി സംഭാവനയുമായി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പ്രത്യക്ഷപ്പെടുന്നത് ആദ്യമായല്ല. രണ്ടു വർഷം മുമ്പുണ്ടായ ഒരു സംഭവം പറയാം. ആറാട്ടുപുഴയിൽ സ്വകാര്യ കമ്പനിക്ക് കരിമണൽ ഖനനത്തിന് അനുമതി നൽകാനുള്ള സർക്കാർ നീക്കം വിവാദമാവുന്നു. അതിനെതിരെ എല്ലാ മാദ്ധ്യമങ്ങളും ശക്തമായി വാർത്ത കൊടുക്കുന്നു. പൊടുന്നനെ ആരോപണവിധേയമായ സ്ഥാപനം കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽസിന്റെ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ 'മീറ്റ് ദ പ്രസ്' എന്ന പേരിൽ ക്ലബ്ബിൽ അവതരിപ്പിക്കപ്പെടുന്നു. പത്രസമ്മേളനത്തിൽ പത്രക്കാരെല്ലാം വെറും പിച്ചക്കാർ എന്ന നിലയിൽ അതിഥി പെരുമാറുന്നു. ക്ലബ്ബിന് കനത്തൊരു തുക സംഭാവനയായി നൽകിയിട്ട് ടിയാൻ വിടവാങ്ങുന്നു. 10 ലക്ഷം രൂപയായിരുന്നു പ്രഖ്യാപനം എന്നാണ് ഓർമ്മ. ഇടനിലക്കാരും ക്ലബ്ബ് ഭാരവാഹികളും ഹാപ്പി.

പക്ഷേ, ആത്മാഭിമാനമുള്ള മാദ്ധ്യമപ്രവർത്തകർ വെറുതെയിരുന്നില്ല. അടുത്ത ജനറൽ ബോഡിയിൽ ഈ 'സംഭാവന' ആരോപണസ്വഭാവത്തിൽ തന്നെ ഉയർന്നു. സംശയത്തിന്റെ നിഴലിൽ നിൽക്കുന്നവരിൽ നിന്ന് സംഭാവന സ്വീകരിക്കരുതെന്ന് അംഗങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടു. ഒടുവിൽ കർത്തായെ ക്ലബ്ബിലെത്തിച്ചതിന്റെ ഉത്തരവാദിത്വം പരസ്പരം ചുമലിൽ ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഭാരവാഹികളെയും കണ്ടു. കർത്താ വന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയ്യാറല്ല! ഇത്തരം നടപടികൾ മേലിൽ ആവർത്തിക്കരുതെന്ന് അന്നത്തെ ജനറൽ ബോഡി തീരുമാനിച്ചു. കർത്തായിൽ നിന്നു ലഭിച്ച പണം അല്ലെങ്കിൽ കർത്താ നൽകുമെന്ന് പ്രഖ്യാപിച്ച പണം പൂർണ്ണമായി ക്ലബ്ബ് അക്കൗണ്ടിൽ എത്തിയില്ല എന്നത് പിൽക്കാലത്ത് കണ്ടുപിടിക്കപ്പെട്ടത് വേറെ കാര്യം.

ആ ജനറൽ ബോഡിയുടെ തീരുമാനം നിൽക്കുമ്പോൾ തന്നെയാണ് സമാന സാഹചര്യങ്ങളിൽ ആരോപണവിധേയനായ മെത്രാപ്പൊലീത്ത യോഹന്നാൻ പ്രസ് ക്ലബ്ബിലേക്ക് കഴിഞ്ഞ ദിവസം ആനയിക്കപ്പെട്ടത് 'റിസോഴ്‌സ് മൊബിലൈസേഷൻ' എന്ന ഓമനപ്പേരിൽ. യോഹന്നാനെതിരായ ആരോപണം ശരിയാകാം തെറ്റാകാം പക്ഷേ, കേരളമൊഴികെ എല്ലായിടത്തുമുള്ള മാദ്ധ്യമങ്ങളിൽ ഗോസ്പൽ ഫോർ ഏഷ്യ നടത്തിയ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വാർത്തകൾ വരുന്നുണ്ട്. ഗൂഗിൾ ന്യൂസിൽ ഗോസ്പൽ ഫോർ ഏഷ്യ എന്നൊന്നു പരതി നോക്കിയാൽ മതി, പട പടേന്ന് വരും. ആ നിലയിൽ അദ്ദേഹം സംശയത്തിന്റെ നിഴലിൽ തന്നെയാണ്. ജനറൽ ബോഡി തീരുമാനം എത്ര വർഷം മുമ്പെടുത്തതാണെങ്കിലും അതു നിലനിൽക്കും. ഇപ്പോഴത്തെ ഭാരവാഹികൾ അതു ശ്രദ്ധിച്ചില്ല, അല്ലെങ്കിൽ അവഗണിച്ചു.

പ്രസ് ക്ലബ്ബിന്റെ ദൈനംദിന ഭരണച്ചുമതല നിറവേറ്റുന്നത് ഭരണസമിതി ആണെങ്കിലും അന്തിമവാക്ക് ജനറൽ ബോഡിയുടേതാണ്. ഏതു പുതിയ പദ്ധതി നടപ്പാക്കുന്നതിനും ജനറൽ ബോഡിയുടെ മുൻകൂർ അനുമതി വേണം. പുതിയ ഭരണസമിതി സ്ഥാനമേൽക്കുന്ന വേളയിൽ പ്രസ് ക്ലബ്ബ് സുവർണ്ണ ജൂബിലി ആഘോഷത്തെപ്പറ്റി പരാമർശമുണ്ടായി എന്നല്ലാതെ അതു സംബന്ധിച്ച ഒരു പദ്ധതി അവതരിപ്പിക്കുകയോ ജനറൽ ബോഡിയുടെ അംഗീകാരം നേടുകയോ ചെയ്തിട്ടില്ല. Press club golden jubilee resource mobilisation inauguration at 11:00am on April 7th at Fourth Estate Hall by Dr.K.P.Yohannan Mteropolitan Secretary എന്ന എസ്.എം.എസ്. ഏപ്രിൽ ഏഴിനു തന്നെ രാവിലെ 9.17ന് കിട്ടിയപ്പോൾ മാത്രമാണ് അംഗങ്ങൾ ഇക്കാര്യമറിഞ്ഞത്. എന്തിന് പല ഭരണസമിതി അംഗങ്ങളും വിവരമറിഞ്ഞത് അപ്പോൾ മാത്രമാൺ

മെത്രാപ്പൊലീത്തയെ ക്ലബ്ബിലെത്തിച്ചതിനു പിന്നിൽ പ്രവർത്തിച്ചതാര്? അവരുടെ ലക്ഷ്യമെന്തായിരുന്നു? കഴിഞ്ഞ 10 മാസമായി മെത്രാപ്പൊലീത്തയുടെ ഡേറ്റ് കിട്ടാൻ ശ്രമിക്കുന്നു എന്നാണ് പ്രസിഡന്റ് ആർ.അജിത് കുമാർ പറഞ്ഞത്. അദ്ദേഹത്തെ അവിശ്വസിക്കേണ്ട കാര്യമില്ല. പക്ഷേ, കഴിഞ്ഞ 10 മാസം നൽകാതിരുന്ന ഡേറ്റ് യോഹന്നാൻ ഇപ്പോൾ പെട്ടെന്നു നൽകിയതെന്തെന്ന് നമ്മൾ ചിന്തിക്കേണ്ടതല്ലേ? ജനറൽ ബോഡിയുടെ അംഗീകാരമില്ലാതെ സുവർണ്ണ ജൂബിലി നടപടികൾ തുടങ്ങിയത് തെറ്റ്. സംശയത്തിന്റെ നിഴലിൽ നിൽക്കുന്നവരെ ക്ലബ്ബിലേക്ക് ആനയിക്കരുതെന്ന പഴയ ജനറൽ ബോഡി തീരുമാനം ലംഘിച്ചത് അതിലും വലിയ തെറ്റ്.

സുവിശേഷം മഹാശ്ചര്യം
എനിക്കും കിട്ടണം പണം..

അമേരിക്കയിലും കനഡയിലും നടക്കുന്ന കാര്യങ്ങൾ അറിഞ്ഞില്ല എന്ന് പ്രസ് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞേക്കാം. അവരെ കുറ്റം പറയാനാവില്ല. കേരളത്തിലെ മാദ്ധ്യമങ്ങളൊന്നും തന്നെ ഇക്കാര്യങ്ങൾ അറിഞ്ഞ മട്ട് കാണിച്ചിട്ടില്ല. താല്പര്യമില്ലാത്തതിനാലാവാം. മെത്രാപ്പൊലീത്ത മഹാനാണെന്ന് കേരളത്തിലെ മാദ്ധ്യമങ്ങൾക്കെല്ലാം നേരത്തേ തന്നെ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണെന്ന് 'റിസോഴ്‌സ് മൊബിലൈസേഷൻ' വേദിയിൽ പ്രസംഗിച്ചുകേട്ടു. ആദ്യഘട്ടത്തിൽ തന്നെ ദ്രോഹിച്ചവരെ പിന്നീട് കുഞ്ഞാടുകളാക്കിയ വഴികൾ മെത്രാപ്പൊലീത്തയും വിശദീകരിച്ചു. പ്രധാനമന്ത്രിയെ കണ്ട കാര്യവും പറഞ്ഞു. നരേന്ദ്ര മോദി മഹാനാണെന്നും ഓരോ നിമിഷവും അദ്ദേഹം ഇന്ത്യയുടെ ഭാവിയെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നതെന്നും സർട്ടിഫിക്കറ്റും നൽകി.

ഈ കുറിപ്പ് എഴുതുന്നതിനു മുമ്പ് പ്രസിഡന്റിനെയും സെക്രട്ടറിയെയും ഇക്കാര്യത്തിലുള്ള എന്റെ എതിരഭിപ്രായം അറിയിച്ചിട്ടുണ്ട്. സുവർണ്ണ ജൂബിലി 'റിസോഴ്‌സ് മൊബിലൈസേഷൻ' പോലൊരു പ്രധാനപ്പെട്ട ചടങ്ങിൽ അജ്ഞാതമായ കാരണങ്ങളാൽ സെക്രട്ടറി എസ്.എൽ.ശ്യാമിനെ കണ്ടില്ല. വ്യക്തിപരമായ ആവശ്യങ്ങൾ കൊണ്ടായിരിക്കാം ശ്യാമിന് പങ്കെടുക്കാനാവാതെ പോയത്, എനിക്ക് അറിയില്ല. എന്തിനാണ് ഈ കുറിപ്പ് എന്ന ചോദ്യം എന്നോടുണ്ടാവാം. പ്രസ് ക്ലബ്ബിന്റെ പേരിൽ നടക്കുന്ന കാര്യങ്ങൾ ജനം കാണുന്നുണ്ട്. ചില മഹാന്മാരുടെ ലീലാവിലാസങ്ങൾ വാർത്താവാരികകൾക്ക് കവർ സ്‌റ്റോറി പോലുമാകുന്നുണ്ട്. പക്ഷേ, പുറംലോകമറിയുന്ന ഈ ദുഷിപ്പുകളിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ അംഗങ്ങളായ പത്രക്കാരിൽ 95 ശതമാനത്തിനും പങ്കാളിത്തമില്ല എന്ന് ആരെങ്കിലും പറയണ്ടേ? ദുഷിപ്പ് ബാധിച്ച അഞ്ച് ശതമാനത്തിൽ ഉൾപ്പെടുന്നില്ലെന്ന് എന്റെ കാര്യം ഞാൻ പറയണ്ടേ?

ഞങ്ങളെ വിറ്റുതിന്നാൻ ഭാരവാഹികളിൽ ചിലർക്ക് ഞങ്ങൾ അനുമതി കൊടുത്തിട്ടില്ല. അത്ര തന്നെ..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP