Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബീഫ് ഫെസ്റ്റിവൽ നടത്തി പുറത്തായ എസ്എഫ്‌ഐക്കാരെ പിന്തുണച്ച് വി ടി ബൽറാം; സമരത്തെ പിന്തുണച്ച അദ്ധ്യാപകർക്കെതിരെ നടപടി വേണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യം വിചിത്രമെന്ന് എംഎൽഎയുടെ ഫേസ്‌ബുക്ക് കുറിപ്പ്

ബീഫ് ഫെസ്റ്റിവൽ നടത്തി പുറത്തായ എസ്എഫ്‌ഐക്കാരെ പിന്തുണച്ച് വി ടി ബൽറാം; സമരത്തെ പിന്തുണച്ച അദ്ധ്യാപകർക്കെതിരെ നടപടി വേണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യം വിചിത്രമെന്ന് എംഎൽഎയുടെ ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കേരളവർമ്മ കോളെജിൽ ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട എസ്എഫ്‌ഐ പ്രവർത്തകർക്ക് പിന്തുണയുമായി തൃത്താല എംഎൽഎ വി ടി ബൽറാം രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് ബൽറാം ബീഫ് ഫെസ്റ്റിവലിനെ പിന്തുണച്ച് രംഗത്തെത്തി. സമരത്തെ പിന്തുണച്ച അദ്ധ്യാപകർക്കെതിരെ നടപടി വേണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യം വിചിത്രമാണെന്ന് എഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ബീഫ് ഫെസ്റ്റിവലിനെ തുടർന്നുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ആറ് എസ്എഫ് ഐ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

കേരളവർമ്മ കോളെജിൽ എസ്എഫ് ഐ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവലിനെ തുടർന്ന് എബിവിപി പ്രവർത്തകരും എസ് എഫ്‌ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ കോളെജ് യൂണിയൻ ഓഫീസിന് തീയിടുന്ന അവസ്ഥയും ഉണ്ടായി. സംഘർഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആറ് എസ്എഫ്‌ഐ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തിരുന്നു. ബീഫ് ഫെസ്റ്റിവലിനെ ആശയപരമായി പിന്തുണച്ച അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്തെത്തുകയുമുണ്ടായി. ഈ സാഹചര്യത്തിലാണ് ബൽറാം എസ്എഫ്‌ഐക്കാരെ പിന്തുണച്ച് രംഗത്തെത്തിയത്. സൈബർ ലോകത്ത് ബൽറാമിനെതിരെ സിപിഐ(എം) പ്രവർത്തകർ ആക്രമണം നടത്തുന്നതിന് ഇടെയാണ് എസ്എഫ്‌ഐക്കാരെ പിന്തുണച്ച് ബൽറാം രംഗത്തെത്തിയിരുന്നു.

അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം വിചിത്രവും കേട്ടുകേൾവിയും ഇല്ലാത്തതുമാണെന്നാണ് വിടി ബൽറാം എംഎൽഎയുടെ ഫേസ്‌ബുക്ക് കുറിപ്പ്. വിദ്യാലയങ്ങൾ സരസ്വതീക്ഷേത്രങ്ങളാണെന്നത് ആലങ്കാരിര പ്രയോഗം മാത്രമാണ്. അതിനപ്പുറം ക്ഷേത്രസമാനമായ ചിട്ടവട്ടങ്ങളും അന്ധമായ ഭക്തിയും ശുദ്ധി സങ്കൽപ്പങ്ങളും ഒരു വിദ്യാലയത്തിന് ചേർന്നതുമല്ല എന്നുള്ള പോസ്റ്റിൽ എസ്എഫ്‌ഐയുടെ ഈ പ്രതീകാത്മക സമരത്തെ വിടി ബൽറാം പിന്തുണക്കുകയും ചെയ്യുന്നു.

വ്യത്യസ്ത കാഴ്ചപ്പാടും വിശ്വാസങ്ങളുമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന കോളെജുകൾ ഏതെങ്കിലും ഒരു വിദ്യാർത്ഥി സംഘടനയുടെയോ മതവിഭാഗത്തിന്റെയോ ആരാധനാലയം ആവുക അല്ല വേണ്ടതെന്നും എല്ലാ ബഹുസ്വരതയും അംഗീകരിക്കുന്ന ജനാധിപത്യ ഇടങ്ങളാവുകയാണ് വേണ്ടതെന്നും വിടി ബൽറാം ഫേസ്‌ബുക്കിൽ കുറിക്കുന്നു.

ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്:

വിദ്യാലയങ്ങൾ സരസ്വതീ ക്ഷേത്രങ്ങളാണെന്നത് ഒരു ആലങ്കാരിക പ്രയോഗം മാത്രമാണ്. അവിടെ ഉത്പാദിപ്പിക്കുകയും പകർന്നു നൽകുകയും ചെയ്യപ്പെടുന്ന അറിവിന്റെ മഹത്വം ഊന്നിപ്പറയുന്നതിന് വേണ്ടി ഉപയോഗിക്കപ്പെടുന്ന ഒരു വിശേഷണമാണത്. അതിനപ്പുറം ക്ഷേത്ര സമാനമായ ചിട്ടവട്ടങ്ങളും അന്ധമായ ഭക്തിയും 'ശുദ്ധി' സങ്കൽപ്പങ്ങളുമൊന്നും ഒരു സ്‌കൂളിനോ കോളേജിനോ ചേരില്ലെന്ന് മാത്രമല്ല, അത്തരം സങ്കുചിതവും പ്രതിലോമകരവുമായ ആശയങ്ങൾ കലാലയങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്നത് തന്നെ അപഹാസ്യമാണ്.

തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ എസ്.എഫ്.ഐ. ഈയിടെ സംഘടിപ്പിച്ച ബീഫ് ഫസ്റ്റിവൽ അതോടനുബന്ധിച്ചുണ്ടായ അക്രമങ്ങളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. മോദിഫൈഡ് ഇന്ത്യയുടെ വർത്തമാനകാലത്ത് അർത്ഥ പൂർണ്ണമായ ഒരു സമരരീതി തന്നെയാണ് ബീഫ് ഫസ്റ്റിവൽ. അതിനെ കായികമായി നേരിടാൻ എ.ബി.വി.പി / ആർഎസ്എസ്. പ്രവർത്തകർ നടത്തിയ ശ്രമങ്ങളാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത് എന്ന് മനസ്സിലാക്കുന്നു.

കേരളവർമ്മ കോളേജ് കൊച്ചിൻ ദേവസ്വം ബോർഡ് മാനേജ്‌മെന്റിന്റെ കീഴിലാണെങ്കിലും അവിടത്തെ അദ്ധ്യാപകരടക്കമുള്ള ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് സർക്കാർ ഖജനാവിൽ നിന്നാണ്. വ്യത്യസ്ത മതവിശ്വാസങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും പുലർത്തുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഇത്തരം കോളേജുകൾ ഏതെങ്കിലുമൊരു വിദ്യാർത്ഥി സംഘടനയുടെ കോട്ടകളോ ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ ആരാധനാലയമോ ആവുകയല്ല, മറിച്ച് എല്ലാ ബഹുസ്വരതകളും അംഗീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന; കാറ്റും വെളിച്ചവും കടക്കുന്ന; തുറന്ന ജനാധിപത്യ ഇടങ്ങളാവുകയാണ് വേണ്ടത്.

ഫാഷിസത്തെ നേരിടേണ്ടത് അടിസ്ഥാനപരമായി ആയുധബലം കൊണ്ടോ ആൾബലം കൊണ്ടോ അല്ല, ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളേക്കുറിച്ചുള്ള ആഴത്തിലുള്ള ആശയ പ്രചരണത്തിലൂടെയും സർഗാത്മകമായ മറ്റ് ഇടപെടലുകളിലൂടെയുമാണ്. അതുകൊണ്ടു തന്നെ കോളേജിലും പുറത്തും നടന്ന അക്രമ സംഭവങ്ങളിൽ പങ്കുള്ളവർക്ക് മേൽ തക്കതായ ശിക്ഷാ നടപടികൾ സ്വീകരിക്കണം.

എന്നാൽ ഇതിന്റെ പേരിൽ എ.ബി.വി.പി.ക്കാർ നടത്തിവരുന്ന സമരത്തിൽ പല അപഹാസ്യമായ ആവശ്യങ്ങളും ഉയരുന്നതായി കേൾക്കുന്നു. ബീഫ് സമരത്തെ ഫേസ്‌ബുക്കിലും മറ്റും ആശയപരമായി പിന്തുണച്ചെന്നതിന്റെ പേരിൽ ചില അദ്ധ്യാപകരടക്കമുള്ളവർക്കെതിരെ നടപടി വേണമെന്ന ആവശ്യം വിചിത്രവും കേട്ടുകേൾവിയില്ലാത്ത രീതിയിലുള്ളതുമാണ്. സമ്മർദ്ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുന്ന എഴുത്തുകാരുടേയും അദ്ധ്യാപകരുടേയുമൊക്കെ വായടപ്പിക്കാനുള്ള ശ്രമങ്ങൾ ഈയിടെയായി കൂടിവരികയാണ്. ഇതിനെതിരെയുള്ള ശക്തമായ പ്രതിരോധങ്ങൾ സാംസ്കാരിക തലസ്ഥാനത്ത് നിന്ന് തന്നെ ഉയരേണ്ടതുണ്ട്. വർഗീയ സംഘടനകളുടെ ഇത്തരം സമ്മർദ്ദങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കാൻ കോളേജ് മാനേജ്‌മെന്റിനും അധികാരികൾക്കും കഴിയേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP