Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആത്മഹത്യാ സമരം പ്രഖ്യാപിച്ച് കീഴാറ്റൂരിലെ വയൽക്കിളികൾ; ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വയലിലിറങ്ങി നിന്ന് സ്ത്രീകളടക്കമുള്ള പ്രക്ഷോഭക്കാർ; ദേശീയപാതയ്ക്കായി കൃഷിഭൂമിയും കുടിവെള്ള സ്രോതസ്സും ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് മുദ്രാവാക്യം; വേണ്ടിവന്നാൽ കേരളം ഞെട്ടിക്കുന്ന മഹാരാഷ്ട്ര മോഡൽ ലോങ്മാർച്ച് നടത്താനും ആലോചന; ലൈവ് ചർച്ചയുമായി മറുനാടൻ

ആത്മഹത്യാ സമരം പ്രഖ്യാപിച്ച് കീഴാറ്റൂരിലെ വയൽക്കിളികൾ; ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വയലിലിറങ്ങി നിന്ന് സ്ത്രീകളടക്കമുള്ള പ്രക്ഷോഭക്കാർ; ദേശീയപാതയ്ക്കായി കൃഷിഭൂമിയും കുടിവെള്ള സ്രോതസ്സും ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് മുദ്രാവാക്യം; വേണ്ടിവന്നാൽ കേരളം ഞെട്ടിക്കുന്ന മഹാരാഷ്ട്ര മോഡൽ ലോങ്മാർച്ച് നടത്താനും ആലോചന; ലൈവ് ചർച്ചയുമായി മറുനാടൻ

മറുനാടൻ മലയാളി ബ്യൂറോ

തളിപ്പറമ്പ്: കീഴാറ്റൂരിലെ വയൽ നികത്തി ദേശീയപാത ബൈപ്പാസാക്കുന്നതിനെതിരെ സമരം നടത്തുന്ന 'വയൽക്കിളി' പ്രവർത്തകർ ആത്മഹത്യഭീഷണി മുഴക്കി പ്രതിഷേധത്തിൽ. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് സമരസമിതി പ്രവർത്തകർ വയലിൽ രാവിലെ മുതൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പൊലീസ് സഹായത്തോടെ റോഡ് നിർമ്മാണത്തിനായി അധികൃതർ എത്തിയപ്പോഴായിരുന്നു കർഷകർ പ്രതിഷേധം കടുപ്പിച്ചത്. സ്ത്രീകളടക്കം നൂറോളം ആളുകളാണ് സമരരംഗത്തുള്ളത്. സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ടെങ്കിലും സമരക്കാർ ഇവരോട് സംസാരിക്കാൻ തയ്യാറായിട്ടില്ല. നേതൃത്വത്തിന്റെ നിലപാട് തള്ളിയാണ് സിപിഎം പ്രവർത്തകർ അടക്കമുള്ളവർ സമരരംഗത്തുള്ളത്. ഇത് കർഷകരുടെ വയലാണ്. ഇവിടെ നിന്ന് പൊലീസ് പിൻവാങ്ങണം എന്ന് നിലപാടിലാണ് മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാർ. ഈ വിഷയത്തിൽ മറുനാടൻ ലൈവ് ചർച്ച ഇപ്പോൾ നടക്കുകയാണ്. ഇതിൽ നിങ്ങൾക്കും ഫേസ്‌ബുക്കിലൂടെ പ്രതികരണങ്ങൾ അറിയിക്കാം.

സിപിഎമ്മും പൊലീസും ഒത്തുകളിക്കുകയും സ്ഥലം എംഎൽഎയും കളക്ടറും ഭൂമി ഏറ്റെടുക്കാൻ തന്ത്രങ്ങൾ മെനയുകയും ചെയ്യുന്നുവെന്ന് കീഴാറ്റൂരിലെ വയൽക്കിളിക്കൂട്ടം ആരോപിക്കുന്നു. അവരുടെ എല്ലാമായ കൃഷിഭൂമി ജീവൻകൊടുത്തും സംരക്ഷിക്കുമെന്ന് വ്യക്തമാക്കിയാണ് പാർട്ടിഗ്രാമത്തിലെ ഒരുവിഭാഗം സിപിഎമ്മുകാർ പാർട്ടിക്കെതിരെ തന്നെ സമരവുമായി വരുന്നത്. ഇത് ഇന്ന് ഭൂമി ഏറ്റെടുക്കലിലേക്ക് എത്തിയതോടെ പുതിയ തലത്തിലേക്ക് കടക്കുകയാണ്. മഹാരാഷ്ട്രയിൽ അടുത്തിടെ കർഷകരെ അണിനിരത്തി സിപിഎമ്മിന്റെ കർഷക സംഘടനയായ കിസാൻ സഭയുടെ നേതൃത്വത്തിൽ സർക്കാരിനെതിരെ ലോംഗ് മാർച്ച് നടത്തിയിരുന്നു. ദേശീയ തലത്തിൽ വലിയ ചർച്ചയായി പതിനായിരങ്ങൾ പങ്കെടുത്ത ചുവപ്പുമാർച്ച് നടത്തിയ സിപിഎം കേരളത്തിൽ ഇരട്ടത്താപ്പാണ് നടത്തുന്നതെന്ന് വയൽക്കിളികൾ ആരോപിക്കുന്നു. കൃഷിയിടങ്ങൾ ഇല്ലാതാക്കി വികസനം വേണ്ടന്ന ഉറച്ച പ്രഖ്യാപനവുമായാണ് ഇവരുടെ സമരം.

ദിവസങ്ങൾ നീണ്ട സമരം അട്ടിമറിക്കാൻ സിപിഎമ്മും സർക്കാരും നീക്കം നടത്തുന്നതായാണ് അവരുടെ ആരോപണം. ഇതിനെതിരെ വേണ്ടിവന്നാൽ ലോങ്മാർച്ച് കേരളത്തിലും നടത്തുമെന്നും അവർ വ്യക്തമാക്കുന്നു. വേണ്ടി വന്നാൽ അതിജീവനത്തിന്റെ ചുവന്ന ലോങ് മാർച്ച് നടത്താൻ പോലും തയ്യാറെടുക്കുകയാണ് വയൽക്കിളികൾ. വയൽ സമരം പാതി വഴിക്ക് ഉപേക്ഷിച്ച് പോകില്ലെന്ന് സമരത്തിന്റെ മുൻനിരയിലുള്ള സുരേഷ് കീഴാറ്റൂരും മറ്റ് ഭാരവാഹികളും പറയുന്നു. വയൽ നികത്തി ദേശീയ പാത നിർമ്മിക്കാൻ 55 കർഷകർ സമ്മതം നൽകിയെന്ന് പറയുന്നത് വെറും നുണപ്രചരണമാണെന്ന് അവർ പറയുന്നു.

ജെയിംസ് മാത്യു എംഎൽഎ.യും ജില്ലാ കലക്ടർ മീർ മുഹമ്മദ് അലിയും നടത്തിയ നാടകമാണിവിടെ നടക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. വിവാദ വയൽ പ്രദേശത്ത് സ്ഥലമുള്ള രണ്ട് പേർ മാത്രമാണ് തെറ്റിധാരണക്ക് വഴങ്ങി അനുമതി പത്രം നൽകിയത്. 56 പേരും നേരത്തെയുള്ള നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. കോവോട്, കുറ്റിക്കോൽ ഭാഗത്തെ പ്രശ്‌നങ്ങളൊന്നുമില്ലാത്ത സ്ഥലത്തെ ചില സിപിഐ.(എം). പ്രവർത്തകർ നൽകിയ സമ്മത പത്രത്തിന്റെ പേരിലാണ് പ്രചാരണം നടക്കുന്നത്. വയൽ നികത്തുന്നതിനെതിരെ 45 കർഷകർ നൽകിയ പരാതി ഡപ്യൂട്ടി കലക്ടർ മുമ്പാകെ ഇപ്പോഴും നില നിൽക്കുന്നുണ്ട്. മൂന്ന് പേർ മാത്രമാണ് സമ്മത പത്രത്തിൽ ഒപ്പിട്ട് നൽകിയത്. ഇവരെ തെറ്റിധരിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് അത് ചെയ്തത്. ഇതിൽ തന്നെ രണ്ടു പേർ തീരുമാനം മാറ്റാൻ തയ്യാറാണ്.-സുരേഷ് കീഴാറ്റൂർ പറയുന്നു.

വയൽ നികത്തി റോഡ് നിർമ്മിക്കുന്നതിന് പിറകിൽ വൻ അഴിമതിക്ക് കളമൊരുങ്ങുന്നുണ്ട്. വികസന കാര്യത്തിൽ പരിസ്ഥിതി സംരക്ഷിച്ചു മാത്രമേ നിലപാടെടുക്കു എന്ന നയമാണ് എൽ.ഡി.എഫിന്റേത്. വയൽക്കിളികൾ നടപ്പാക്കുന്നതും ആവശ്യപ്പെടുന്നതും അതാണ്. വയൽക്കിളി സമരം ഊതി വീർപ്പിച്ച സമരമാണെന്ന് സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാട് മാത്രമാണ്. സമരത്തിന് പിൻതുണയുമായി പലരും വരും. ഐക്യദാർഢ്യം പ്രഖ്യാപിച്ചു വരുന്നവരെ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ വരുന്നവർ എന്ന ആരോപിക്കുന്നതിന് പിന്നിൽ വ്യക്തമായ ഉദ്ദേശമുണ്ട്. തങ്ങൾക്ക് രാഷ്ട്രീയ താത്പര്യമില്ല. ദേശീയ പാതക്കായി വയൽ അളക്കാൻ വന്നാൽ ശക്തമായി തന്നെ ചെറുത്തു നിൽക്കും.

വയൽക്കിളികളുടെ നേതൃത്വത്തിൽ കീഴാറ്റൂർ വയലിന് നടുവിൽ സമര പന്തൽ നിർമ്മിച്ച് വയൽകാവൽ സമരവും നടത്തി വരികയാണ്. കമ്യൂണിസ്റ്റ്കാരുടെ ചുവന്ന ഗ്രാമത്തിൽ ബി.ഒ.ടി. ഹൈവേ വഴിതിരിച്ച് വിട്ട് കൃഷിക്കാരുടേയും കർഷക തൊഴിലാളികളുടേയും ചരമ കുറിപ്പ് എഴുതാനാണ് എംഎൽഎ ജയിംസ് മാത്യു ശ്രമിക്കുന്നതെന്നും അവർ ആരോപിക്കുന്നു. വയൽ സമരത്തിൽ ദേശ ദ്രോഹികൾ ഒഴിച്ച് ആരുടേയും പിൻതുണ സ്വീകരിക്കുമെന്ന് സുരേഷ് കീഴാറ്റൂർ പറഞ്ഞു. ഇപ്പോൾ വയലിന് 4.16 ലക്ഷം രൂപ നൽകുമെന്ന് പറഞ്ഞ് മോഹിപ്പിക്കുകയാണ്. വില നിശ്ചയിക്കുന്നത് പൊതു മാനദണ്ഡം അനുസരിച്ചാണ്. ദേശീയ പാതക്ക് സ്ഥലമെടുക്കുമ്പോൾ ഇവിടെ പരമാവധി ലഭിക്കാവുന്നത് 2.5 ലക്ഷം രൂപയാണെന്നും വയൽക്കിളികൾ വ്യക്തമാക്കി.

കീഴാറ്റൂർ ഒരു പാർട്ടി ഗ്രാമമായതുകൊണ്ടു തന്നെ തങ്ങളുടെ വയലേലകൾ സംരക്ഷിക്കുക എന്ന ഏക ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയ ഈ കൂട്ടായ്മയുടെ മുൻനിരയിൽ അണിനിരന്നവർ സി പി എം സഖാക്കൾ തന്നെയായതു പാർട്ടിക്കു വെല്ലുവിളിയായി. വികസന വിരുദ്ധ നിലപാട് സ്വീകരിക്കുന്നവർ ആര് തന്നെയായാലും അവരെ തള്ളിപ്പറയുമെന്ന നിലപാടാണ് വിഷയത്തിൽ സിപിഎം. ജില്ലാ നേതൃത്വം സ്വീകരിച്ചത്. തുടർന്ന് സമരത്തിൽ പങ്കെടുത്ത 11 പാർട്ടി അംഗങ്ങളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.

കുപ്പം-കുറ്റിക്കോൽ ബൈപ്പാസിനായി സ്ഥലം ഏറ്റെടുത്ത മുൻവിജ്ഞാപനം അട്ടിമറിക്കാനുള്ള സർക്കാർ തീരുമാനത്തിന് എതിരെയായായിരുന്നു ഒരു നാട് ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങിയത്. തളിപ്പറമ്പ് ബൈപ്പാസിന്റെ പുതിയ പ്ലാൻ പ്രകാരം പദ്ധതി നടപ്പിലായാൽ 250 ഏക്കർ നെൽവയൽ നികത്തപ്പെടും. ഇതാണ് കീഴാറ്റൂർ നിവാസികളെ സമരത്തിലേക്ക് നയിച്ചത്. ആദ്യം സ്ഥലമേറ്റെടുത്ത വിജ്ഞാപനം അട്ടിമറിച്ച് കൊണ്ട് സ്വകാര്യ വ്യക്തികളുടെ താൽപ്പര്യത്തിന് സർക്കാർ വഴങ്ങി എന്ന അതിരൂക്ഷമായ ആരോപണമാണ് ഇവർ ഉന്നയിച്ചത്. ഇതിനെതിരേ വയൽക്കിളികൾ എന്ന സംഘടന രൂപീകരിച്ച് പാർട്ടി അംഗങ്ങളടക്കമുള്ളവർ സമരം തുടങ്ങി. പാർട്ടി അണികളോട് സമരത്തിൽ നിന്ന് പിന്മാറണമെന്ന് സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.

കിഴാറ്റൂരിലെ സമരത്തെ സിപിഎം. അംഗീകരിക്കുന്നില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ തുറന്നു പറഞ്ഞിരുന്നു. സമരം ചെയ്യുന്നവർ പാർട്ടി വിരുദ്ധരെന്നു വരെ ജില്ലാ സെക്രട്ടറി ജയരാജൻ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞ് സമരനേതാക്കളുടെ മനോവീര്യം തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചെങ്കൊടി മാത്രം പാറിക്കളിക്കുന്ന ഗ്രാമത്തിൽ ഇത്തരമൊരു പ്രതിഷേധം സിപിഎം. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പാർട്ടി നേതൃത്വം അംഗീകരിക്കാതിരുന്നിട്ടും മാർക്‌സിസ്റ്റ് പാർട്ടി പ്രവർത്തകരും അനുഭാവികളുമായ സമരക്കാരുടെ നിലപാടിൽ മാറ്റം വരുത്താൻ കഴിഞ്ഞതുമില്ല. കുടുംബയോഗങ്ങളിലൂടെയും വിശദീകരണ നടപടികളും അച്ചടക്കവും കാട്ടി പ്രവർത്തകരെ പിൻതിരിപ്പിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP