Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മനുഷ്യ സ്‌നേഹത്തിൽ വർഗ്ഗീയതയുടെ വിഷം പുരട്ടിയ വെള്ളാപ്പള്ളിക്കെതിരെ എങ്ങും ജനരോഷം; ഭിന്നതയില്ലാതെ ഒരുമിച്ച് പോരാടി സോഷ്യൽ മീഡിയ; കേരളാ തൊഗാഡിയയെ പുലഭ്യം വിളിക്കാൻ മത്സരം മുറുകുന്നു; സമത്വ യാത്ര റിപ്പോർട്ടുകൾ ബഹിഷ്‌കരിക്കുമെന്ന് പത്രപ്രവർത്തകർ

മനുഷ്യ സ്‌നേഹത്തിൽ വർഗ്ഗീയതയുടെ വിഷം പുരട്ടിയ വെള്ളാപ്പള്ളിക്കെതിരെ എങ്ങും ജനരോഷം; ഭിന്നതയില്ലാതെ ഒരുമിച്ച് പോരാടി സോഷ്യൽ മീഡിയ; കേരളാ തൊഗാഡിയയെ പുലഭ്യം വിളിക്കാൻ മത്സരം മുറുകുന്നു; സമത്വ യാത്ര റിപ്പോർട്ടുകൾ ബഹിഷ്‌കരിക്കുമെന്ന് പത്രപ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോഴിക്കോട് മാൻഹോളിൽ വീണു മരിച്ച കരുവശേരി സ്വദേശി നൗഷാദിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകിയത് മുസ്‌ലിമായതിന്റെ പേരിലാണെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയിൽ ജനരോഷം ശക്തം. രാഷ്ട്രീയ-മത ഭേദമന്യേ വെള്ളാപ്പള്ളിയുടെ പ്രസ്താവന അതിരു കടന്നതാണെന്ന് പറയുന്നു. സമത്വ മുന്നേറ്റയാത്രയ്ക്കിടെ തീവ്ര വർഗ്ഗീയത കൂടു തുറന്നുവിട്ട വെള്ളാപ്പള്ളിക്ക് എതിരെ കേസ് എടുക്കണമെന്ന ആവശ്യവും ശക്തമാണ്. വെള്ളാപ്പള്ളിയുടെ യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തണമെന്ന വാദവും സജീവമാണ്. എന്നാൽ എസ്എൻഡിപിയുടെ നേതാവിനെതിരെ വാക്കുകളിലൂടെ വിമർശനമുയർത്താനല്ലാതെ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നുമില്ല. അതിനിടെ പത്രലോകവും പ്രതിഷേധത്തിലാണ്. വെള്ളാപ്പള്ളിയുടെ യാത്രയ്ക്ക് ബഹിഷ്‌കരണം വേണമെന്ന അഭിപ്രായം മാദ്ധ്യമപ്രവർത്തകർക്ക് ഇടയിൽ സജീവമാണ്. എന്നാൽ പരസ്യം വാങ്ങി എസ്എൻഡിപിയുടെ യാത്രയെ പുകഴ്‌ത്തുന്ന മാനേജ്‌മെന്റുകൾക്ക് വെള്ളാപ്പള്ളിയുടെ യാത്ര കണ്ടില്ലെന്ന് നടിക്കാനും കഴിയുന്നില്ല.

സമത്വമുന്നേറ്റ യാത്ര കൊച്ചിയിൽ എത്തിയപ്പോഴാണ് വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം. കോഴിക്കോട് മാൻഹോൾ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച നൗഷാദിനെ അപഹസിച്ചായിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ പരാമർശങ്ങൾ. കേരളത്തിൽ മരിക്കുന്നെങ്കിൽ മുസ്ലീമായി മരിക്കണം. നൗഷാദ് മരിച്ചപ്പോൾ കുടുംബത്തിന് ജോലിയും പത്ത് ലക്ഷം രൂപയും നൽകി. ഇവിടെ ജാതിയും മതവുമില്ല. എന്നാൽ അപകടത്തിൽ മരിച്ച ഹാൻഡ്‌ബോൾ താരങ്ങളുടെ കുടുംബത്തെ സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. നമ്മളൊക്കെ മരിക്കുന്നുണ്ട്. എന്നിട്ടും നമുക്കൊന്നും ഒന്നും കിട്ടുന്നില്ല. ഒരു മുസ്ലിമായി മരിക്കാൻ കൊതി തോന്നുന്നുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ കൊച്ചിയിൽ പറഞ്ഞു.

കോഴിക്കോട് മാൻഹോൾ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മരിച്ച നൗഷാദിനെ അപഹസിച്ച വെള്ളാപ്പള്ളി നടേശന് വർഗീയഭ്രാന്താണെന്ന് അഭിപ്രായമാണ് പൊതുവേ ഉയരുന്നത്. ചങ്ങലയ്ക്കിടേണ്ട വർഗീയഭ്രാന്തിലാണ് താനെന്ന വിളംബരമാണ് വെള്ളാപ്പള്ളി നടത്തിയിരിക്കുന്നത്. വർഗീയവിഷം ചീറ്റുന്നതിൽ ആർഎസ്എസിനോടും ശിവസേനയോടും മത്സരിക്കുകയാണെന്ന് സിപിഐ(എം) പ്രതകിരിക്കുന്നു. നൗഷാദിന്റെ കുടുംബത്തിന് സഹായം നൽകുന്നത് മുസ്‌ളിം ആയതുകൊണ്ടാണെന്നും മുസ്‌ളിമായി മരിക്കാൻ കൊതിക്കുന്നു എന്നുമുള്ള അഭിപ്രായങ്ങൾ കേരളീയ സംസ്‌കാരത്തെ അപമാനിക്കുന്നതാണ്. അപരന്മാരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച ഒരു മാതൃകാജീവിതത്തെ അപഹസിച്ചതിലൂടെ മനുഷ്യസ്‌നേഹമെന്ന വികാരത്തെയാണ് വെള്ളാപ്പള്ളി മലിനമാക്കിയത്. ജാതിയും മതവുമൊന്നും നോക്കിയല്ല രണ്ട് മനുഷ്യജീവൻ രക്ഷിക്കാൻ നൗഷാദ് ശ്രമിച്ചതെന്ന സത്യത്തെ വെള്ളാപ്പള്ളി വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ഉപയോഗിച്ചതാണ് വിമർശനം കടുക്കാൻ കാരണം.

കോഴിക്കോട് മാൻഹോൾ വൃത്തിയാക്കാനിറങ്ങിയ രണ്ട് ആന്ധ്ര സ്വദേശികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ ഡ്രൈവറായ നൗഷാദ് മരണമടഞ്ഞത്. നൗഷാദിന്റ വീട് സന്ദർശിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുടുംബത്തിന് സാമ്പത്തികസഹായവും ജോലിയും വാഗ്ദാനം ചെയ്തിരുന്നു. കേരളത്തിൽ സമാനതകളായ സംഭവം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. മാൻഹോളിൽ തൊഴിലാളികൾ വീഴുമ്പോൾ അടുത്ത കടയിൽ ചായകുടിക്കുകയായിരുന്നു നൗഷാദ്. ചുറ്റും നിന്നവരെല്ലാം എതിർത്തിട്ടും അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനായി നൗഷാദ് മാൻഹോളിലേക്ക് ഇറങ്ങുകയായിരുന്നു. അങ്ങനെ മരണവും വരിച്ചു. ഈ സംഭവത്തിൽ സമൂഹം ഒന്നാകെ നൗഷാദിന്റെ കുടുംബത്തിന് സഹായം നൽകണമെന്ന ആവശ്യവുമായി സജീവമായി. ഈ വികാരം കണക്കിലെടുത്താണ് മുഖ്യമന്ത്രി നൗഷാദിന്റെ വീട്ടിലെത്തിയതും അനുശോചനമറിച്ച് സഹായം പ്രഖ്യാപിച്ചതും. ഇതിനെയാണ് ഭൂരിപക്ഷ രാഷ്ട്രീയവാദമുയർത്തിയുള്ള സമത്വമുന്നേറ്റയാത്രയിൽ വെള്ളാപ്പള്ളി മോശമായി പരമാർശിച്ചത്.

സമൂഹത്തെ ഭിന്നിപ്പിക്കുന്ന പ്രസ്താവനയാണ് ഇത്. അതുകൊണ്ട് തന്നെ കേസ് എടുക്കാനും യാത്ര നിരോധിക്കാനും സർക്കാരിന് കഴിയും. എന്നാൽ ഇതുണ്ടാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സർക്കാർ ഭയക്കുന്നു. വെള്ളാപ്പള്ളിയെ കടന്നാക്രമിക്കുന്ന സിപിഐ(എം) അതിശക്തമായി തന്നെ രംഗത്തുണ്ട്. കേരളാ തൊഗാഡിയയെന്ന് അവർ വെള്ളാപ്പള്ളിയെ വിമർശിക്കുന്നു. കെപിസിസി അധ്യക്ഷൻ വി എം സുധീരനും വിമർശനവുമായുണ്ട്. എന്നാൽ നടപടിയെടുക്കേണ്ടവർ അതുചെയ്യാതെ യാത്രയുമായി മുന്നോട്ട് പോകാൻ വെള്ളാപ്പള്ളിയെ അനുവദിക്കുന്നു. ഇതിനെതിരെയാണ് സോഷ്യൽ മീഡിയ അതിരൂക്ഷമായി പ്രതികരിക്കുന്നത്. വെള്ളാപ്പള്ളിയോട് പല ചോദ്യങ്ങളും സോഷ്യൽ മീഡിയ ചോദിക്കുന്നു. അതിൽ ഒന്ന് ഇങ്ങനെയാണ്- ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ഗാർഡു കൊല ചെയ്യപ്പെട്ടപ്പോഴും സർക്കാർ 10 ലക്ഷം രൂപ ആ കുടുംബത്തിനു നല്കി എന്നത് പ്രിയപ്പെട്ട കള്ളാപ്പള്ളി ചേട്ടൻ സ്‌നേഹപൂർവ്വം മറന്നുപോയോ? അതായത് സഹായം നൽകുന്നതിൽ സർക്കാർ വർഗ്ഗീയം നോക്കില്ലെന്ന് വ്യക്തമാവുകയാണ് ഇതിലൂടെ.

വിമർശണങ്ങൾ ശക്തമായിട്ടും. പ്രസ്താവന തിരുത്തി മാപ്പു പറയാൻ പോലും വെള്ളാപ്പള്ളി തയ്യാറായില്ല. നൗഷാദിന്റെ മരണം സംബന്ധിച്ച പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നതായാണു പിന്നീടും വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. ഇതിനെതിരെ വിവിധ കോണിൽ നിന്നു പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ത്യാഗത്തിന്റെ പ്രഭ കളയാൻ ഒരു വർഗീയഭ്രാന്തനുമാവില്ലെന്നാണ് സിപിഐ(എം) പിബി അംഗം പിണറായി വിജയൻ പ്രതികരിച്ചത്. നൗഷാദിന്റെ ത്യാഗത്തിന്റെ പ്രഭകളയാൻ ഒരു വർഗീയഭ്രാന്തിനും കഴിയില്ലെന്ന് പിണറായി പ്രസ്താവനയിൽ പറഞ്ഞു. വെള്ളാപ്പള്ളി കേരള തൊഗാഡിയ ആകുകയാണെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പ്രതികരിച്ചു. ഇതിന് സമാനമായ പ്രതികരണങ്ങൾ തന്നെയാണ് മറ്റ് രാഷ്ട്രീയ നേതാക്കളും ഉയർത്തുന്നത്.

യാത്രയുടെ ഉദ്ദേശ ശുദ്ധി എന്താണ് എന്ന് കേരളസമൂഹത്തിന് ഇപ്പോൾ ഏകദേശരൂപം ഉണ്ടാകും. എങ്ങനെയെങ്കിലും ഒരു കലാപമുണ്ടാക്കി യാത്രക്കു സ്വീകാര്യത ഉണ്ടാക്കിയെടുക്കുക എന്ന നിഗൂഡലക്ഷ്യമാണ് ഇപ്പോൾ ഈ പുറത്തുവരുന്നതെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമെത്തുന്നു. ശ്രീനാരയണ ഗുരുവിന്റെ ചിത്രം ജാഥക്ക് ഉപയോഗിക്കാത്തത് എത്ര നന്നായി. അദ്ദേഹത്തിന്റെ ഫോട്ടോക്ക് താഴെ നിന്ന് കൊണ്ടാണ് ഇമ്മാതിരി വിഷം തുപ്പുന്നത് എങ്കിൽഅതെത്ര മാത്രം ആരോചകമാകുമായിരുന്നു-എന്ന് മറ്റൊരു കമന്റ്. മരിക്കുമെന്ന് കരുതിയോ മരിച്ചാൽ പൈസ കിട്ടുമെന്ന് കരുതിയോ ആണോ ഒരാൾ രക്ഷിക്കാൻ ശ്രമിക്കുന്നത് ?! ഇനി അപകടത്തിൽ പെടുന്നവന്റെ ജാതി മത സർട്ടിഫിക്കറ്റ് നോക്കണോ രക്ഷിക്കുന്നതിനു മുമ്പ് ?!!! ഏതായാലും ഈ പ്രസ്താവന പറഞ്ഞ ആൾക്കും സപ്പോർട്ട് ചെയ്യുന്നവർക്കും അപമാനകരം !-എന്ന അഭിപ്രായവും സോഷ്യൽ മീഡിയിയൽ എത്തുന്നു. വെള്ളാപ്പള്ളിയെ അനുകൂലിക്കുന്നവർക്കും കടന്നാക്രമണമാണ് ഉണ്ടാകുന്നത്.

വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം ഇങ്ങനെ

മുസ്ലിമായി മരിച്ചാൽമാത്രമെ സർക്കാരിൽനിന്ന് സഹായം ലഭിക്കൂവെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. കോഴിക്കോട് മാൻഹോളിൽ അകപ്പെട്ട് ഓട്ടോഡ്രൈവർ നൗഷാദ് മരിച്ചതറിഞ്ഞ് മുഖ്യമന്ത്രി അവിടെ പാഞ്ഞെത്തുകയും സാമ്പത്തികസഹായം ഉൾപ്പെടെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, ഹിന്ദുക്കളായ മൂന്ന് ഹാൻഡ്‌ബോൾതാരങ്ങൾ മരണപ്പെട്ടിട്ട് ആരും തിരിഞ്ഞുനോക്കിയില്ല. നൗഷാദ് മുസ്‌ളിമായതുകൊണ്ടാണ് സഹായം പ്രഖ്യാപിച്ചത്. ആലുവയിൽ വാർത്താസമ്മേളനത്തിലാണ് തീവ്രസംഘപരിവാർ നേതാക്കളെ പോലെ തന്റെ കടുത്ത വർഗീയത തുറന്നുകാണിച്ച് വെള്ളാപ്പള്ളി സംസാരിച്ചത്. സമത്വ സന്ദേശ യാത്രയുടെ സ്വീകരണ പരിപടിയിലും വെള്ളാപ്പള്ളി ഇതേകാര്യങ്ങൾ ആവർത്തിച്ചു.

മാൻഹോളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് നൗഷാദിന് ജീവൻ നഷ്ടപ്പെട്ടത്. ഈ മഹത്തായ കാര്യത്തെയും വർഗീയവിഷം ചീറ്റി മുതലെടുപ്പു നടത്തുകയാണ് വെള്ളാപ്പള്ളി. ഉമ്മൻ ചാണ്ടിയുടെ വത്സല്യപുത്രനായ ചീഫ് സെക്രട്ടറി ജിജി തോംസൺ സ്ഥാനംമറന്നാണ് സംസാരിക്കുന്നതെന്ന് വെള്ളാപ്പള്ളി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തരക്കാരാണ് മതസൗഹാർദം തകർക്കുന്നത്. ഒരു ഹിന്ദുവാണ് ജിജി തോംസനെപോലെ സംസാരിച്ചിരുന്നതെങ്കിൽ ഇവിടെ എന്താണ് നടക്കുക? കെപിസിസി പ്രസിഡന്റ് ഞങ്ങളെ ക്വട്ടേഷൻസംഘമെന്ന് വിശേഷിപ്പിച്ചത് വിവരക്കേടാണ്. തുഷാർ വെള്ളാപ്പള്ളി യോഗനേതൃത്വത്തിലേക്കുവന്നത് അയാളുടെ മിടുക്കുകൊണ്ടാണ്- വെള്ളാപ്പള്ളി അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP