Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തെ മുഴുവൻ ആണുങ്ങൾക്കുമെതിരെ ചില സിനിമാക്കാരികൾ നടത്തുന്ന കാമ്പില്ലാത്ത വാക്പയറ്റായി സംശയിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; ഒടുവിൽ വിമൻ ഇൻ സിനിമ കളക്ടീവിന്റെ നിവേദനങ്ങളിൽ സർക്കാർ ഉണർന്നു; വനിതാ സിനിമാ പ്രവർത്തകരുടെ പ്രശ്‌നത്തിൽ ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ആറുമാസത്തിനകം; എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ ചുമതല സമഗ്രാന്വേഷണം

ലോകത്തെ മുഴുവൻ ആണുങ്ങൾക്കുമെതിരെ ചില സിനിമാക്കാരികൾ നടത്തുന്ന കാമ്പില്ലാത്ത വാക്പയറ്റായി സംശയിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; ഒടുവിൽ വിമൻ ഇൻ സിനിമ കളക്ടീവിന്റെ നിവേദനങ്ങളിൽ സർക്കാർ ഉണർന്നു; വനിതാ സിനിമാ പ്രവർത്തകരുടെ പ്രശ്‌നത്തിൽ  ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ആറുമാസത്തിനകം; എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ ചുമതല സമഗ്രാന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടിയുള്ള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവിന്റെ നിവേദനങ്ങളോട് ഒടുവിൽ സർക്കാരിന്റെ അനുകൂല പ്രതികരണം. പ്രശന്ങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ അറിയിച്ചു. എറണാകുളം ആസ്ഥാനമായായിരിക്കും കമ്മിറ്റി പ്രവർത്തിക്കും. കമ്മിറ്റി അംഗങ്ങൾ തന്നെ സന്ദർശിച്ചതിന്റെ വിവരങ്ങൾ മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

 സിനിമാ മേഖലയിലെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പഠിക്കാനുള്ള ഈ സംരംഭം ഒരു പക്ഷെ ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ ആദ്യമായിരിക്കുമെന്ന് ജസ്റ്റിസ് ഹേമ അഭിപ്രായപ്പെട്ടു. കേരളം പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയാണ്. പുരോഗമന ആശയങ്ങൾ അടിസ്ഥാനമാക്കിയ പരിഷ്‌കാരങ്ങൾ ഏറ്റെടുക്കുന്ന കാര്യത്തിൽ ഈ സർക്കാരും പ്രതിജ്ഞാബദ്ധമാണ്. കേരളത്തിൽ എൽഡിഎഫ് സർക്കാർ സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കുന്ന കമ്മീഷനെ നിയോഗിക്കുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യുന്നത് സിനിമാ രംഗം അത്യധികം പ്രാധാന്യത്തോടെ നോക്കിക്കാണുന്നുണ്ട്.

എ.കെ.ബാലന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

'സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനായി സർക്കാർ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി ഓഫീസിൽ സന്ദർശിച്ചു. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ കമ്മിറ്റി അംഗങ്ങളായ നടി ശാരദ, വത്സലകുമാരി (റിട്ട. ഐഎഎസ്) എന്നിവരും ഉണ്ടായിരുന്നു. രൂപീകരിച്ചതിന് ശേഷം നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി കമ്മിറ്റി പ്രവർത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായാരുന്നു സന്ദർശനം. എറണാകുളത്ത് ആസ്ഥാനമായി പ്രവർത്തിക്കാനാണ് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര അന്വേഷണം നടത്തി ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞു. സർക്കാരിൽ നിന്നും എല്ലാ സഹായവും ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് ഉണ്ടാകുമെന്ന് അറിയിച്ചു.

സിനിമാ മേഖലയിലെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പഠിക്കാനുള്ള ഈ സംരംഭം ഒരു പക്ഷെ ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ ആദ്യമായിരിക്കുമെന്ന് ജസ്റ്റിസ് ഹേമ അഭിപ്രായപ്പെട്ടു. കേരളം പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയാണ്. പുരോഗമന ആശയങ്ങൾ അടിസ്ഥാനമാക്കിയ പരിഷ്‌കാരങ്ങൾ ഏറ്റെടുക്കുന്ന കാര്യത്തിൽ ഈ സർക്കാരും പ്രതിജ്ഞാബദ്ധമാണ്. കേരളത്തിൽ എൽഡിഎഫ് സർക്കാർ സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കുന്ന കമ്മീഷനെ നിയോഗിക്കുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യുന്നത് സിനിമാ രംഗം അത്യധികം പ്രാധാന്യത്തോടെ നോക്കിക്കാണുന്നുണ്ട്.

ഈ അവസരം സിനിമാ രംഗത്തെ എല്ലാവിഭാഗം പ്രവർത്തകരും സംഘടനയും പ്രയോജനപ്പെടുത്തുമെന്നും കമ്മിറ്റിയുടെ പഠനത്തിന് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുമെന്നും പ്രത്യാശിക്കുന്നു.'

നേരത്തെ ഹേമ കമ്മിറ്റിയുടെ പ്രവർത്തനം ആരംഭിക്കാൻ വൈകുന്നതിൽ വിമൻ ഇൻ സിനിമ കളക്ടീവ് ആശ്ങ്ക രേഖപ്പെടുത്തിയിരുന്നു.കാലതാമസം ഉണ്ടാകാതെ നടപടിയുണ്ടാകണമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്തു.

'മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഹേമ കമ്മീഷൻ നാളിതുവരെയായിട്ടും അതു സംബന്ധിച്ച പഠനങ്ങളൊന്നും പുറത്തു വിടാത്ത സാഹചര്യത്തിൽ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിക്കൊണ്ട് വിമെൻ ഇൻ സിനിമാ കളക്ടീവ് മുഖ്യമന്ത്രിക്ക് നിവേദനം നല്കി. കഴിഞ്ഞ വർഷം 2017 മെയ് 17ന് വിമെൻ ഇൻ സിനിമl കളക്ടീവിലെ അംഗങ്ങൾ സംസ്ഥാന മുഖ്യമന്ത്രിയെ കാണുകയും സിനിമയുടെ അരങ്ങത്തും അണിയറയിലും സ്ത്രീകൾ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളക്കുറിച്ച് അദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. അങ്ങേയറ്റം പ്രതീക്ഷാനിർഭരമായ കൂടിക്കാഴ്ചയാണ് അന്നു നടന്നത്. ഈ കൂടിക്കാഴ്ചയെ തുടർന്ന് സിനിമാ മേഖലയിൽ ദേശീയ തലത്തിൽ തന്നെ ആദ്യമായി ഒരു പഠന കമ്മീഷനെ നിയോഗിച്ചു കൊണ്ട് ഇടതു സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് അങ്ങേയറ്റം ഉൾക്കാഴ്ചയോടെയും പ്രശ്‌നങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നതുമായിരുന്നു. ഈ മേഖലയിലുള്ള പ്രശ്‌നങ്ങൾ തിരിച്ചറിയുന്നതിനും പരിഹാര സാധ്യതകൾ നിർദ്ദേശിക്കുന്നതിനും അത്തരമൊരു പoന റിപ്പോർട്ടിന് കഴിയുമെന്ന് ഞങ്ങൾക്കും ഉറപ്പുണ്ട്.

ഒട്ടും കാലതാമസം കൂടാതെയാണ് ജസ്റ്റീസ് ഹേമ കമ്മീഷൻ സംഘടിപ്പിക്കപ്പെട്ടത്. പക്ഷേ രൂപീകരിക്കപ്പെട്ട് ആറ് മാസമായിട്ടും ഒരു റിപ്പോർട്ടും കമ്മീഷന്റേതായി പുറത്തു വന്നില്ല എന്ന യാഥാർത്ഥ്യത്തെ അങ്ങേയറ്റം വിഷമത്തോടെയും ഉത്ക്കണ്ഠയോടെയുമാണ് ഞങ്ങൾ നോക്കി കാണുന്നത്. സിനിമയിലെ സ്ത്രീകളുടെ തൊഴിലും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട നയപരമായ ഒരു തീരുമാനവും കൃത്യമായ വിവരങ്ങളുടെ അഭാവത്തിൽ എടുക്കാൻ സാധിക്കില്ല എന്നത് ഏവർക്കും അറിവുള്ള താണല്ലോ. എന്തുകൊണ്ടാണ് ഈ കാലതാമസം ഉണ്ടായതെന്ന് അന്വേഷിച്ചറിയണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ തുടർന്നും ഈ വിഷയത്തിലുണ്ടാകുമെന്നും അഭ്യർത്ഥിച്ചാണ് w cc സർക്കാരിന് നിവേദനം നല്കിയത്.സർക്കാരിന്റെ ഭാഗത്തു നിന്നും ഏറ്റവും ഉചിതമായ ഇടപെടൽ ഒട്ടും കാലതാമസമില്ലാതെ ഇക്കാര്യത്തിലുണ്ടാകുമെന്ന് WCC പ്രതീക്ഷിക്കുന്നു.'

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനെ തുടർന്നുള്ള സംഭവങ്ങളുടെ തുടർച്ചയായാണ് വിമൻ ഇൻ സിനിമ കളക്ടീവിന് രൂപം നൽകിയത്. സിനിമാ രംഗത്തെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം തേടുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള കൂട്ടായ്മയുടെ രൂപീകരണം ഏറെ വിമർശനങ്ങൾ ്കഷണിച്ചുവരുത്തുകയും ചെയ്തു. എന്നാൽ ഭീരുക്കളെ പോലെ ഒളിച്ചോടാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി ഉറച്ചുനിൽക്കുകയാണ് കൂട്ടായ്മ ചെയ്തത്.

'എപ്പോഴൊക്കെ WCC അടിസ്ഥാന അവകാശ നിഷേധം ചൂണ്ടിക്കാണിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഇന്ത്യയിലെ ഏറ്റവും പരിഷ്‌കൃത സമൂഹം എന്നൂറ്റം കൊള്ളുന്ന ഈ സംസ്ഥാനത്ത് ആൺകോയ്മ എത്ര കഠിനമായി നിലനിൽക്കുന്നു എന്ന് തെളിയിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു.

ഉള്ളതിനും ഇല്ലാത്തതിനും വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയെ കുറ്റപ്പെടുത്തുമ്പോൾ അതിൽ അംഗങ്ങളായ ഓരോരുത്തരുടെയും ചിന്തകളെ വാസ്തവ വിരുദ്ധമായി വിമർശിക്കുമ്പോൾ മറ നീക്കി പുറത്തു വരുന്നത് എന്താണെന്ന് കാണാൻ സവിശേഷബുദ്ധി ആവശ്യമില്ല.ഫെബ്രുവരിയിൽ ഞങ്ങളിലൊരാളെ അതിനീചമായി ആക്രമിച്ചതിനു പിന്നാലെ ഞങ്ങൾ ഒത്തുകൂടിയതിനു ശേഷമാണല്ലോ സമൂഹത്തിൽ ഇത്തരം സംഭാഷണങ്ങൾ പ്രബലമായത്.

ലോകത്തെ മുഴുവൻ ആണുങ്ങൾക്കുമെതിരെ ചില സിനിമക്കാരികൾ നടത്തുന്ന കാമ്പില്ലാത്ത വാക്പയറ്റായി WCC യുടെ സംഭാഷണങ്ങളെ തെറ്റിദ്ധരിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ടെന്ന് അറിയുമ്പോഴും നമ്മുടെ സംസ്‌കാരത്തെ അനുദിനം ദുഷിപ്പിക്കുന്ന, കാർന്നുതിന്നുന്ന ചില അവസ്ഥാ വിശേഷങ്ങൾ മലയാളി സമൂഹത്തെ ബോധ്യപ്പെടുത്തുക തന്നെ വേണമെന്ന് ഞങ്ങൾ കരുതുന്നു.കഴിഞ്ഞ കുറേ മാസങ്ങളായി കളക്ടീവിലെ അംഗങ്ങൾ പൊതുവേദികളിൽ ഒറ്റക്കും കൂട്ടായും പറയാൻ ശ്രമിക്കുന്നത് ഒരേ കാര്യമാണ്. അതിങ്ങനെയാണ്:

ഈ സംഘടന പുരുഷവർഗ്ഗത്തിനോ സമൂഹത്തിലെ ഏതെങ്കിലും വ്യക്തികൾക്കോ എതിരല്ല. ഞങ്ങൾ കലഹിക്കുന്നത് ആൺകോയ്മ നിലനിർത്തുന്ന ഘടനകളോടാണ്. സ്ത്രീ സമൂഹത്തെ തുല്യമായി കാണാൻ സഹിഷ്ണുതയില്ലാത്ത സംസ്‌കാരത്തോടാണ്. തുല്യതയ്ക്ക് എതിരു നിൽക്കുന്ന ഈ മനോഭാവം മാറിയേ തീരൂ. റിമയും സജിതയും ദീദിയും ഇപ്പോൾ പാർവതിയും ഇതു തന്നെയാണ് പറഞ്ഞത്.

യഥാർത്ഥ വിദ്യാഭ്യാസം വിഭാവനം ചെയ്യേണ്ടതു യഥാർത്ഥ സ്വാതന്ത്ര്യമാണ്: വർണം, വർഗം, ദേശം, ഭാഷ, ജാതി, മതം, ലിംഗം എന്നിങ്ങനെ എണ്ണിയാലൊടുക്കാത്ത വേർതിരിവുകൾ മറികടന്നു അന്യോന്യം തുല്യതയിൽ സഹവർത്തിക്കാനുള്ള കഴിവാണ് നമ്മുടെ സാംസ്‌കാരിക വികാസത്തെ അടയാളപ്പെടുത്തേണ്ടത്.രാജ്യത്ത് വിദ്യാഭ്യാസത്തിൽ, ആരോഗ്യപരിപാലനത്തിൽ, ആൺ പെൺ അനുപാതത്തിൽ ഒക്കെ അന്യാദൃശമായ പുരോഗതി അവകാശപ്പെടുന്ന കേരളം തുല്യതയുടെയും സാമൂഹ്യനീതിയുടെയും പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിക്കുന്നുണ്ടോ?

വിമൻ ഇൻ സിനിമ കളക്ടീവ് നിലവിൽ വരുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപ് ആരംഭിച്ച സംഭാഷണങ്ങളാണ് തുല്യതയും സാമൂഹ്യനീതിയുo. തുല്യമായ സാമൂഹ്യ- സാംസ്‌കാരിക- രാഷ്ട്രീയ ഇടത്തിനും തുല്യമായ അവസരങ്ങൾക്കും വേണ്ടിയാണ് WCC നിലകൊള്ളുന്നത്. ആഗോളതലത്തിൽ വളരെയേറെ മുന്നോട്ടു പോയിട്ടുള്ള ഈ ചിന്തകളെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കേരള സമൂഹം എങ്ങനെ സമീപിക്കുന്നു എന്ന് വളർന്നു വരുന്ന തലമുറ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. അവർ നമ്മെ വിലയിരുത്തുകയും അളന്നു തൂക്കുകയും ചെയ്യുന്നുണ്ടെന്ന് നാമറിയണം - താമസിയാതെ, നമ്മുടെ മണ്ടത്തരങ്ങൾക്കും അജ്ഞതക്കും അവിവേകത്തിനും ഇനി വരുന്ന തലമുറയോട് എണ്ണിയെണ്ണി മറുപടി പറയേണ്ടി വരുമെന്നതിൽ ഒരു സംശയവുമില്ല; ഭൂമി എക്കാലത്തേക്കും ക്രൂരതയും ഹിംസയും സഹിക്കുകയുമില്ല.

ഞങ്ങൾ ഇത് ഇപ്പോഴെങ്കിലും പറയാതെയിരുന്നാൽ വരും തലമുറയുടെ മുഖത്ത് ഇനി നോക്കാനാവില്ല എന്നുറപ്പ് ; നാം അവരുടെ ഭൂമിയും ആകാശവും കൈയേറുക മാത്രമല്ല അജ്ഞത ആഭരണമാക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. അവർ നമ്മെ അജ്ഞരെന്നും ഭീരുക്കളെന്നും വിളിക്കാൻ തുടങ്ങിക്കഴിഞ്ഞു.ഭയം മരണമാണ്. ഭീരുക്കളായി ജീവിക്കാൻ ഞങ്ങൾ തയാറല്ല. അതു കൊണ്ട് ഈ സംഭാഷണങ്ങളും പ്രവർത്തനങ്ങളും WCC തുടരുക തന്നെ ചെയ്യും.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP