Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകത്തെ അതിസമ്പന്നരായ 42 പേർ കൈവശം വച്ചിരിക്കുന്നത് ദരിദ്രരായ 370 കോടി ആളുകളുടെ കയ്യിലുള്ളത്രയും സ്വത്തുക്കൾ; ഇന്ത്യയിലെ ഒരു ശതമാനത്തിന്റെ സമ്പാദ്യം 73 ശതമാനത്തിനു തുല്യം; ലോകത്തെ സ്വത്തുക്കൾ പാവങ്ങൾക്കും പണക്കാർക്കുമായി വീതിച്ചിരിക്കുന്നത് ചിന്തിക്കാൻ പോലും സാധിക്കാത്ത അകലത്തിൽ

ലോകത്തെ അതിസമ്പന്നരായ 42 പേർ കൈവശം വച്ചിരിക്കുന്നത് ദരിദ്രരായ 370 കോടി ആളുകളുടെ കയ്യിലുള്ളത്രയും സ്വത്തുക്കൾ; ഇന്ത്യയിലെ ഒരു ശതമാനത്തിന്റെ സമ്പാദ്യം 73 ശതമാനത്തിനു തുല്യം; ലോകത്തെ സ്വത്തുക്കൾ പാവങ്ങൾക്കും പണക്കാർക്കുമായി വീതിച്ചിരിക്കുന്നത് ചിന്തിക്കാൻ പോലും സാധിക്കാത്ത അകലത്തിൽ

മറുനാടൻ ഡെസ്‌ക്‌

ലോകത്തെ സമ്പന്നരും പാവപ്പെട്ടവരും കൈവശം വച്ചിരിക്കുന്ന സ്വത്തുക്കളുടെ കണക്കുകൾ പുറത്തു വന്നു. ലോകത്തെ അതിസമ്പന്നരായ 42 പേർ കൈവശം വച്ചിരിക്കുന്നത് ദരിദ്രരായ 370 കോടി ആളുകളുടെ കയ്യിലുള്ളത്രയും സ്വത്തുക്കളാണെന്ന് കണക്ക്. കഴിഞ്ഞ വർഷം ഇന്ത്യയിലുണ്ടായ സമ്പത്തിൽ 73 ശതമാനം സ്വന്തമാക്കിയത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണെന്നുമാണ് റിപ്പോർട്ട്. ഓക്സ്ഫാം പുറത്തു വിട്ട വാർഷിക സർവ്വേയിലാണ് ഇതുസംബന്ധിച്ച വിശദമായ കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

വൻ സാമ്പത്തിക അസമത്വത്തിലൂടെയാണ് രാജ്യം കഴിഞ്ഞ വർഷം കടന്നുപോയതെന്നാണ് ഇതു വ്യക്തമാക്കുന്നത്. രാജ്യത്തെ 67 ശതമാനം വരുന്ന ദരിദ്രരുടെ വരുമാനത്തിൽ കഴിഞ്ഞ വർഷമുണ്ടായ വർധന വെറും ഒരു ശതമാനം മാത്രമാണെന്നും സർവ്വേ വ്യക്തമാക്കുന്നു. ലോക സാമ്പത്തിക ഫോറത്തിൽ വളരെ ഗൗരവമായി ചർച്ച ചെയ്യപ്പെടുന്ന സർവ്വെ കൂടിയാണ് ഓക്‌സ്ഫാമിന്റേത്.

ഇന്ത്യയുടെ സമ്പത്തിന്റെ 58 ശതമാനം, ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യിലെന്നായിരുന്നു കഴിഞ്ഞ വർഷത്തെ സർവ്വെ ഫലം. എന്നാൽ ഈ വർഷം അത് 73 ശതമാനമായി. തീവ്രമായ സാമ്പത്തിക അസമത്വത്തിൽ രാജ്യം എത്തി നിൽക്കുന്നു എന്നാണിത് കാട്ടുന്നത്. 'റിവാർഡ് വർക്ക്, നോട്ട് വെൽത്ത്' എന്നാണ് ഓക്‌സ്ഫാം പുറത്തുവിട്ട റിപ്പോർട്ടിന്റെ തലക്കെട്ട്. 2017ൽ ഇന്ത്യയിലെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ സ്വത്ത് 20.9 ലക്ഷം കോടിയിലേറെ വർധിച്ചു. 2017-18 ലെ കേന്ദ്രസർക്കാരിന്റെ ആകെ ബജറ്റിനു തുല്യമായ തുകയാണിത്.

ലോക സമ്പത്ത് മുഴുവൻ ചെറിയൊരു ന്യൂനപക്ഷത്തിലേക്ക് കേന്ദ്രീകരിക്കുന്ന പ്രവണത വർധിച്ചു വരികയാണെന്ന് ഈ സർവ്വേ ചൂണ്ടിക്കാട്ടുന്നു. ലോകത്ത് കോടിപതികളുടെ എണ്ണത്തിൽ അതിവേഗ വർധനയാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തുന്നത്. ഇപ്പോഴത്തെ നിലയ്ക്ക് ഇന്ത്യയിലെ ഒരു ദിവസ കൂലിക്കാരന്, ഇന്ത്യയിലെ മുൻനിര വസ്ത്രവ്യാപാര രംഗത്തെ എക്‌സിക്യൂട്ടീവ് തസ്തികയിലുള്ളയാളുടെ വാർഷിക വേതനം സമ്പാദിക്കണമെങ്കിൽ അയാൾ 941 വർഷം അധ്വാനിക്കേണ്ടി വരും. അതേസമയം, അമേരിക്കയിലെ കോർപറേറ്റ് കമ്പനി മേധാവിക്ക് ഒരു ദിവസം ലഭിക്കുന്ന ശമ്പളം, സാധാരണ തൊഴിലാളിക്ക് അവിടെ ഒരു വർഷം കൊണ്ട് നേടാനാകും.

ദാവോസിൽ ലോക സാമ്പത്തിക ഫോറം സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യാൻ പോകുന്ന സാഹചര്യത്തിൽ, ഇന്ത്യൻ ഭരണകൂടത്തോട് ഓക്സ്ഫാം പറയുന്നത് ഇതാണ്: 'ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ പ്രവർത്തിക്കുന്നത് എല്ലാവർക്കും വേണ്ടിയാവണം, പകരം ഭാഗ്യവാന്മാരായ വളരെ കുറച്ചുപേർക്ക് വേണ്ടി മാത്രമാകരുത്'.

നൂറ് കോടി ആസ്തിയുള്ള 17 പേരാണ് കഴിഞ്ഞ വർഷം ഇന്ത്യയിലുണ്ടായത്. നൂറ് കോടിയിലധികം ആസ്തിയുള്ളവരുടെ എണ്ണം രാജ്യത്ത് ഇതോടെ 101 ആയി. 20.7 ലക്ഷം കോടി രൂപയാണ് ഈ അതിസമ്പന്നരുടെ സമ്പത്തിന്റെ വളർച്ച. കഴിഞ്ഞ വർഷം മാത്രം ഉണ്ടായത് 4.89 ലക്ഷം കോടിയുടെ വർധനയാണ്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളും കൂടി ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി മാറ്റിവെച്ച ബജറ്റിന്റെ 85 ശതമാനം വരുമിത്.

രാജ്യത്തെ 37 ശതമാനം ശതകോടീശ്വരന്മാരും പാരമ്പര്യമായി കിട്ടിയ സ്വത്തിനുടമകളാണെന്നും സർവ്വെ ചൂണ്ടിക്കാട്ടുന്നു. പത്തിൽ ഒമ്പത് ശതകോടീശ്വരന്മാരും പുരുഷന്മാരാണെന്ന ശ്രദ്ധേയ നിരീക്ഷണവുമുണ്ട് ഈ സർവ്വേയിൽ. നൂറ് കോടി ആസ്തിയുള്ള ഇന്ത്യയിലെ 101 സമ്പന്നരിൽ നാലുപേർ മാത്രമാണ് സ്ത്രീകൾ. അതിൽ മൂന്ന് പേരും പാരമ്പര്യസ്വത്തിനുടമകളാണു താനും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP