Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റഷ്യയും ഇറാനും സിറിയയും ലബനനിലെ ഹിസ്ബുള്ള വിഭാഗവും ഒരുപക്ഷത്ത്; യുഎസ്, ഫ്രാൻസ്, ബ്രിട്ടൻ, തുർക്കി, ജർമനി, ഇസ്രയേൽ എന്നിവർ മറുഭാഗത്ത്; എസ് 300 മിസൈൽ പ്രതിരോധ സംവിധാനം വേണ്ടവർക്കെല്ലാം നൽകുമെന്ന് പ്രഖ്യാപിച്ച് റഷ്യ; ആകാശത്തുവച്ച് ഏതു മിസൈലും വിമാനവും തകർക്കാൻ ശേഷിയുള്ള റഷ്യൻ തന്ത്രത്തെ ഭയന്ന് എതിരാളികൾ; ലോകയുദ്ധ ഭീഷണി ശക്തമാകുമ്പോൾ ഇടപെടാനാവാതെ യുഎൻ

റഷ്യയും ഇറാനും സിറിയയും ലബനനിലെ ഹിസ്ബുള്ള വിഭാഗവും ഒരുപക്ഷത്ത്; യുഎസ്, ഫ്രാൻസ്, ബ്രിട്ടൻ, തുർക്കി, ജർമനി, ഇസ്രയേൽ എന്നിവർ മറുഭാഗത്ത്; എസ് 300 മിസൈൽ പ്രതിരോധ സംവിധാനം വേണ്ടവർക്കെല്ലാം നൽകുമെന്ന് പ്രഖ്യാപിച്ച് റഷ്യ; ആകാശത്തുവച്ച് ഏതു മിസൈലും വിമാനവും തകർക്കാൻ ശേഷിയുള്ള റഷ്യൻ തന്ത്രത്തെ ഭയന്ന് എതിരാളികൾ; ലോകയുദ്ധ ഭീഷണി ശക്തമാകുമ്പോൾ ഇടപെടാനാവാതെ യുഎൻ

മറുനാടൻ ഡസ്‌ക്

മോസ്‌കോ: സിറിയയിൽ യുഎസ് നടത്തിയ ആക്രമണത്തിനു മറുപടി നൽകാൻ എല്ലാ തയ്യാറെടുപ്പുമായി റഷ്യ. പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തന്നെയാണ് തിരിച്ചടി ശക്തമാകുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. റഷ്യയുടെ കരുത്തുറ്റ എസ് 300 മിസൈൽ പ്രതിരോധ സംവിധാനം സിറിയയിൽ വിന്യസിക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചുകഴിഞ്ഞു. യുഎസ് നടത്തിയ ആക്രമണത്തെ അപലപിച്ച പുടിൻ യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ചേരണമെന്നും ആവശ്യപ്പെട്ടു. സിറിയയിലെ സാധാരണക്കാരുടെ ജീവിതം ദുരന്തപൂർണമാക്കുകയാണ് യുഎസ് ആക്രമണത്തിലൂടെ ചെയ്തതെന്ന് റഷ്യ ആക്ഷേപിക്കുമ്പോൾ സിറിയൻ പ്രസിഡന്റ് അസദിന്റെ കൊള്ളരുതായ്മകൾക്ക് എതിരെയാണ് പടനീക്കമെന്നാണ് അമേരിക്കയുടെ വിശദീകരണം.

എന്നാൽ ഇതിന്റെ ഫലംമുഴുവൻ അനുഭവിക്കുന്നത് സിറിയയിലെ സാധാരണക്കാരാണ്. രാജ്യാന്തര ബന്ധങ്ങളെ തകിടം മറിക്കുന്ന നീക്കമാണ് വ്യോമാക്രമണത്തിലൂടെ യുഎസ് നടത്തിയതെന്നും പുടിൻ വ്യക്തമാക്കി. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനു കീഴിലുള്ള സൈന്യത്തിനു റഷ്യയും ഇറാനും പിന്തുണ പ്രഖ്യാപിച്ചതോടെ ഇവരുടെ സൈനിക സംവിധാനങ്ങളും മറുപക്ഷത്ത് അമേരിക്കയും ബ്രിട്ടനും ഫ്രാൻസുമടങ്ങുന്ന സേനയുടെ ആക്രമണങ്ങളും കൊമ്പുകോർക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുന്നു. ഏതുനിമിഷവും ഇതൊരു ലോകയുദ്ധമാകാമെന്ന ആശങ്ക യുദ്ധകാര്യ വിദഗ്ധരും പങ്കുവയ്ക്കുന്നു.

യുഎസ് സഖ്യസേന സിറിയയിൽ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് റഷ്യയും ഇറാനും രംഗത്തെത്തിയതോടെ അമേരിക്കയ്ക്ക് എതിരെ എതിർചേരിയും സന്നദ്ധമാണെന്ന മുന്നറിയിപ്പ് വന്നുകഴിഞ്ഞു. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സൈന്യത്തോടൊപ്പം ചേർന്ന് വിമതർക്കെതിരെ പോരാടുകയാണ് റഷ്യയും ഇറാനും. ഈ ചേരിയിലേക്ക് വീണ്ടും അമേരിക്കയെ എതിർക്കുന്ന രാഷ്ട്രങ്ങൾ രംഗത്തുവന്നാൽ അത് വലിയൊരു പോരാട്ടത്തിലേക്ക് നീങ്ങും.

രാസായുധ പോരാട്ടമെന്ന് അമേരിക്കയും തിരിച്ചടിക്കുമെന്ന് മറുപക്ഷവും

കഴിഞ്ഞയാഴ്ച കിഴക്കൻ ഗൗട്ടയിൽ സിറിയ രാസായുധ പ്രയോഗം നടത്തിയെന്നു തെളിഞ്ഞതിനു പിന്നാലെയായിരുന്നു യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് സഖ്യസേനയുടെ നേതൃത്വത്തിൽ സിറിയയിൽ വ്യോമാക്രമണം. എന്നാൽ ഈ ആക്രമണം തങ്ങൾക്ക് നേരെയുള്ള ആക്രമണമെന്ന മട്ടിൽ റഷ്യ നീക്കം സജീവമാക്കി. ഇതോടെ സിറിയയ്ക്കും ആവശ്യക്കാരായ മറ്റു രാജ്യങ്ങൾക്കും എസ് 300 മിസൈൽ പ്രതിരോധ സംവിധാനം നൽകുമെന്ന് റഷ്യ വ്യക്തമാക്കി. കേണൽ ജനറൽ സെർഗെയ് റുഡ്‌സ്‌കോയ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. സിറിയൻ വ്യോമാക്രമണത്തെ തുടർന്നു ലോകം രണ്ടു ചേരിയിലായി എന്ന് വ്യക്തമായതോടെയാണ് റഷ്യയുടെ ഈ പുതിയ നീക്കമുണ്ടായത്.

റഷ്യയും ഇറാനും സിറിയയും ലബനനിലെ ഹിസ്ബുള്ള വിഭാഗവും ഒരുപക്ഷത്തും യുഎസ്, ഫ്രാൻസ്, ബ്രിട്ടൻ, തുർക്കി, ജർമനി, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ മറുപക്ഷത്തും എന്ന നിലയിൽ കാര്യങ്ങൾ എത്തി. സിറിയൻ ആക്രമണത്തിൽ പരസ്യമായി തങ്ങളുടെ നിലപാട് വ്യക്തമാക്കിയതുമാണ്. രാസായുധങ്ങൾ ഒഴിവാക്കണമെന്നു യൂറോപ്യൻ യൂണിയനും സിറിയയോട് ആവശ്യപ്പെട്ടു കഴിഞ്ഞു.

മിസൈൽ പ്രതിരോധ സംവിധാനം വിൽക്കാനൊരുങ്ങുന്നുവെന്ന റഷ്യയുടെ പ്രഖ്യാപനം പക്ഷേ, വലിയ വെല്ലുവിളിയായി സ്വീകരിച്ചിരിക്കുകയാണ് ഫ്രാൻസ് ഉൾപ്പെട്. മുന്നറിയിപ്പിന്റെ ലക്ഷ്മണരേഖ മറികടന്നാൽ സിറിയക്കെതിരെ കടുത്ത നീക്കമുണ്ടാകുമെന്നുവരെ ഫ്രാൻസ് പറഞ്ഞുവച്ചുകഴിഞ്ഞു. സിറിയക്കെതിരെ ഒരുതവണ കൂടി ഇടപെടൽ ഉണ്ടാകുമെന്നാണു ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാങ് യെ ലേ ഡ്രിയാൻ ആണ് തുറന്നടിച്ചത്. എന്നാൽ, യുഎസ് ആക്രമണം മേഖലയിലെ നിലവിലെ അവസ്ഥയെ അസ്ഥിരപ്പെടുത്തുമെന്ന് തിരിച്ചടിക്കുകയാണ് മറുവിഭാഗം. തലസ്ഥാനമായ ദമാസ്‌കസിലും മറ്റു നഗരങ്ങളിലും നിലവിൽ സ്ഥിതി ശാന്തമാണെന്ന് സിറിയ അറിയിക്കുന്നു.

റഷ്യ വിന്യസിക്കുന്നത് പിടികിട്ടാത്ത മിസൈൽ പ്രതിരോധം

എസ് 300 മിസൈൽ പ്രതിരോധ സംവിധാനം വ്യാപിപ്പിക്കുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. ഈ നീക്കം ഐക്യരാഷ്ട്ര സഭയ്ക്കു പുതിയ തലവേദനയായി മാറി. രാജ്യാന്തര തലത്തിൽ ആയുധവ്യാപനം കുറയ്ക്കാനുള്ള ശ്രമങ്ങൾ യുഎൻ ശക്തമാക്കിയിയിരുന്നു. ഇതിനിടെയാണ് റഷ്യ ഈ മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുക്കുന്നത്. ആകാശത്തു വച്ചു മിസൈലുകളെയും യുദ്ധവിമാനങ്ങളെയും മറ്റും തകർക്കുന്നതിൽ ഇന്നു ലോകത്ത് ഏറ്റവും കരുത്തുറ്റ മിസൈൽവേധ വിന്യാസമാണ് എസ്300. ഭൗമോപരിതലത്തിൽ നിന്ന് ആകാശത്തേക്കു മിസൈലുകൾ തൊടുക്കാവുന്ന ഈ സംവിധാനം എൻപിഒ അൽമാസ് എന്ന റഷ്യൻ കമ്പനിയാണു നിർമ്മിക്കുന്നത്.

1979 ൽ റഷ്യ സോവിയറ്റ് യൂണിയന്റെ ഭാഗമായിരിക്കെ ആണ് ഈ മിസൈൽ പരീക്ഷണം ആദ്യം നടന്നത്. അന്നത്തെ മോഡലായ എസ്300 പി പലപ്പോഴായി പരിഷ്‌കരിച്ചാണ് അത്യാധുനികമായ ഈ മിസൈൽ സംവിധാനം തയ്യാറായത്. ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള മിസൈൽവേധ സംവിധാനവും പിന്നീട് റഷ്യ വികസിപ്പിച്ചെടുത്തു. ശത്രുക്കളുടെ വ്യോമാക്രമണം പ്രതിരോധിക്കാനും യുദ്ധകാലത്ത് സൈനിക താവളങ്ങളും വമ്പൻ വ്യാവസായിക കേന്ദ്രങ്ങളും തകർക്കാനുമായിരുന്നു എസ്300 റഷ്യ ഉപയോഗപ്പെടുത്തിയിരുന്നത്. പൂർണമായും ഓട്ടോമാറ്റിക് ആയ ഈ സംവിധാനത്തെ അമേരിക്കപോലും ഭയപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ.

വെല്ലുവിളികളെ നേരിടുമെന്ന് പ്രഖ്യാപിച്ച് റഷ്യയും ഇറാനും

അമേരിക്കയ്ക്ക് എതിരെ പുതിയ ചേരിയെന്ന സങ്കൽപം ശക്തമാകുന്നത് ഇറാനും റഷ്യയ്‌ക്കൊപ്പം പങ്കുചേർന്നതോടെയാണ്. യുഎസ് ആക്രമണത്തെ അനുകൂലിച്ചും രാജ്യങ്ങൾ രംഗത്തെത്തിയതോടെ ചേരി തിരിഞ്ഞുള്ള ആരോപണപ്രത്യാരോപണങ്ങളും ഇതോടെ ശക്തമായി. യുഎസിനുള്ള തിരിച്ചടി ഏതു നിമിഷവുമുണ്ടാകുമെന്ന സൂചനയും ഇവർ നൽകിക്കഴിഞ്ഞു. സിറിയയിലെ ആക്രമണത്തിൽ റഷ്യൻ വ്യോമസേന പങ്കെടുത്തിട്ടില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ വിഷയത്തിൽ തിരിച്ചടി തീർച്ചയായും ഉണ്ടാകുമെന്നാണ് യുഎസിലെ റഷ്യൻ അംബാസഡർ അനറ്റോലി ആന്റനോവ് വ്യക്തമാക്കിയത്. ആക്രമണമുണ്ടായാൽ പൂർണ ഉത്തരവാദിത്തം യുഎസിനായിരിക്കുമെന്നും ആന്റനോവ് പറഞ്ഞു.

രാജ്യാന്തര സമാധാനത്തിനും സുരക്ഷയ്ക്കും ഏറ്റവും വലിയ ഭീഷണിയാണ് സിറിയയെന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും പ്രതികരിച്ചു. സിറിയയിലെ ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന വിധത്തിൽ യാതൊരു വിധ പ്രകോപനങ്ങളും മറ്റുരാജ്യങ്ങളിൽ നിന്നുണ്ടാകരുത്. യുഎൻ രക്ഷാ സമിതി അംഗരാജ്യങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാസായുധങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിൽ യുഎൻ രക്ഷാസമിതി പരാജയപ്പെട്ടുവെന്നും നിരാശയോടെ ഗുട്ടെറസ് വ്യക്തമാക്കി.

സിറിയയിൽ നടത്തിയ ആക്രമണത്തിന്റെ അനന്തര ഫലം യുഎസും സഖ്യരാജ്യങ്ങളും അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ഇറാന്റെ പ്രതികരണം. യാതൊരു തെളിവുമില്ലാതെയായിരുന്നു സിറിയയിലെ യുഎസ് സഖ്യസേന ആക്രമണം നടത്തിയത്. പ്രാദേശികമായും രാജ്യാന്തര തലത്തിലും ഇതിനെത്തുടർന്നുണ്ടാകുന്ന അനന്തരഫലങ്ങളുടെ പൂർണ ഉത്തരവാദിത്തം യുഎസിനും അവരുടെ സൈന്യത്തെ പിന്തുണച്ചവർക്കും ആയിരിക്കുമെന്നും വ്യക്തമാക്കിയ ഇറാൻ രാസായുധങ്ങൾ ഒരുതരത്തിലും പിന്തുണയ്ക്കില്ലെന്നും വിശദീകരിച്ചു. ലബനനിലെ ഹിസ്ബുള്ള വിഭാഗവും സിറിയയ്ക്കു പിന്തുണയുമായെത്തി. 'മൂന്നു വിഭാഗം' സൈന്യത്തിന്റെ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ച സിറിയൻ വ്യോമസേനയ്ക്ക് ഹിസ്ബുള്ള അഭിനന്ദനം അറിയിച്ചു. മേഖലയിൽ യുഎസിന്റെ 'ലക്ഷ്യം' നടക്കാൻപോകുന്നില്ലെന്നും ഹിസ്ബുള്ള മുന്നറിയിപ്പു നൽകി.

ഇത്തരത്തിൽ വാദങ്ങൾ ശക്തമാകുന്നതിനിടെ യുഎസിനു പിന്തുണയുമായി ഇസ്രയേൽ രംഗത്തെത്തി. രാസായുധ പ്രയോഗത്തിൽ യുഎസിന്റെ മുന്നറിയിപ്പ് അവഗണിച്ചതാണ് സിറിയയ്ക്കു തിരിച്ചടിയായത്. അതിനുള്ള മറുപടിയാണ് യുഎസ്, ബ്രിട്ടൻ, ഫ്രഞ്ച് സേനകൾ നൽകിയത്. ഇറാനുൾപ്പെടെ രാജ്യത്തു കൊലപാതകത്തിനും അക്രമങ്ങൾക്കും അവസരം തുറന്നു കൊടുക്കുകയാണ് സിറിയ. ഇറാനും സിറിയയ്ക്കും ഇവരെ പിന്തുണയ്ക്കുന്ന ലബനനിലെ ഹിസ്ബുള്ള വിഭാഗത്തിനുമുള്ള മുന്നറിയിപ്പു സൂചന കൂടിയാണു വ്യോമാക്രമണമെന്നും ഇസ്രയേൽ വ്യക്തമാക്കി. ഉചിതമായ മറുപടിയാണ് സിറിയയ്ക്കു സഖ്യസേന നൽകിയതെന്ന് തുർക്കിയും പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP