Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാരെ കൊന്ന മൂന്ന് സൗദിക്കാർക്ക് വധശിക്ഷ; അഞ്ചുപേരെയും ജീവനോടെ കുഴിച്ചുമൂടിയത് 2010ൽ; കുറ്റകൃത്യം പുറത്തറിഞ്ഞത് നാലുവർഷത്തിനു ശേഷം

മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാരെ കൊന്ന മൂന്ന് സൗദിക്കാർക്ക് വധശിക്ഷ; അഞ്ചുപേരെയും ജീവനോടെ കുഴിച്ചുമൂടിയത് 2010ൽ; കുറ്റകൃത്യം പുറത്തറിഞ്ഞത് നാലുവർഷത്തിനു ശേഷം

ദമാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവശ്യയായ ഖത്തീഫിൽ മൂന്നു മലയാളുകൾ ഉൾപ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് സൗദിക്കാരെ വധശിക്ഷയ്ക്ക് വിധിച്ചു. 2010ൽ നടന്ന ദാരുണസംഭവത്തിൽ കൊട്ടരക്കര മുസ്ലിം സ്ട്രീറ്റിൽ ഷാജഹാൻ കുഞ്ഞ്, കൊല്ലം കണ്ണനല്ലൂർ സ്വദേശി ഷൈഖ്, തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളം വടക്കേവിളയിൽ സലിം അബ്ദുൾ ഖാദർ എന്നീ മലയാളികളും കന്യാകുമാരി സ്വദേശികളായ ബഷീർ ഫാറൂഖ്, ലാസർ എന്നിവരുമാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. മൂവരെയും അക്രമികൾ അതിക്രൂരമായി മർദ്ദിച്ചശേഷം ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തുകയായിരുന്നു.2010ൽ ഖത്തീഫിലെ സഫ്വയിലാണ് ലോകത്തെ ഞെട്ടിപ്പിച്ച ക്രൂരത അരങ്ങേറിയത്. സ്‌പോൺസറുടെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കള്ള ആരോപണം നടത്തിയാണ് അക്രമം അരങ്ങേറിയത്. 

പ്രതികളുടെ കുറ്റസമ്മതം ഇങ്ങനെ:
മദ്യവുമായി കാറിൽ പോകുമ്പോൾ സുഹൃത്ത് വിളിച്ചതനുസരിച്ചാണ് താൻ തോട്ടത്തിലേക്ക് പോയതെന്ന് പ്രതികളിൽ ഒരാൾ. അവിടെ എത്തിയപ്പോൾ കണ്ടത് തൊട്ടടുത്ത മുറിയിൽ അഞ്ച് പേരെ കൈകൾ പുറകോട്ട് ബന്ധിച്ച അവസ്ഥയിൽ കിടത്തിയതാണ്. ഇവരെ പിടിച്ചുകെട്ടിയിട്ടത് സ്‌പോൺസറുടെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് എന്നാണ് അവർ പറഞ്ഞത്. പിന്നീട് എല്ലാരും ചേർന്ന് മദ്യപിച്ചു. ലഹരിവസ്തുക്കളും ഉപയോഗിച്ചു. ലഹരി തലക്കുപിടിച്ചപ്പോൾ കെട്ടിയിട്ടവരെ വായിൽ ടേപ്പ് ഒട്ടിച്ചശേഷം മതിവരുവോളം മർദ്ദിച്ചു. പീഡനത്തെതുടർന്ന് മൃതപ്രായരായ ഇവരെ രാത്രിയോടെ കൃഷി തോട്ടത്തിൽ ഉണ്ടായിരുന്ന കുഴിയിൽ കൊണ്ടുപോയി തള്ളിയിട്ടു. ഇവരുടെ കൈവശമുണ്ടായിരുന്ന തിരിച്ചറിയൽ രേഖകളുമെല്ലാം കുഴിയിലിട്ടശേഷം മണ്ണിട്ട് കുഴി മൂടി.

സംഭവത്തിനുശേഷം നാലുവർഷത്തിനു ശേഷം 2014 ജനുവരിയിൽ കൃഷി തോട്ടം പാട്ടത്തിനെടുത്തയാൾ കൃഷി ആവശ്യത്തിനായി മണ്ണെടുക്കുമ്പോഴാണ് മൃതദേഹാവശിഷ്ടങ്ങളും തിരിച്ചറിയൽ രേഖകളും ലഭിച്ചത്. അങ്ങനെയാണ് അഞ്ചുപേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവം പുറംലോകം അറിയുന്നത്. സലീമിന്റെയും,ഷാജഹാന്റെയും തിരിച്ചറിയൽ രേഖകൾ മണ്ണിൽ നിന്ന് ലഭിച്ചതാണ് സംഭവത്തെപ്പറ്റി വ്യക്തമായ തെളിവായത്. ഇല്ലെങ്കിൽ ആരാണ് മരണപ്പെട്ടത് എന്നുപോലും തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. ഇതേത്തുടർന്ന് പൊലീസ് ശക്തമായ അന്വേഷണമാരംഭിച്ചതോടെയാണ് പ്രതികൾ പിടിയിലായത്. കൊല്ലപ്പെട്ടതാരെന്ന തിരിച്ചറിഞ്ഞത് എല്ലിൻ കഷണങ്ങളും തലയോട്ടികളും ഡി.എൻ.എ പരിശോധന നടത്തിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP