Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2040 മുതൽ ബ്രിട്ടീഷ് നിരത്തുകളിൽ ഡീസൽപെട്രോൾ കാറുകൾ ഒന്ന് പോലും ഓടില്ല; മൂന്ന് കൊല്ലത്തിനകം ഡീസൽ കാറുകൾ ഓടിക്കുന്നവർക്ക് പ്രത്യേക ലെവി; കാർ മേടിക്കുന്നവരെല്ലാം കരുതൽ എടുക്കുക

2040 മുതൽ ബ്രിട്ടീഷ് നിരത്തുകളിൽ ഡീസൽപെട്രോൾ കാറുകൾ ഒന്ന് പോലും ഓടില്ല; മൂന്ന് കൊല്ലത്തിനകം ഡീസൽ കാറുകൾ ഓടിക്കുന്നവർക്ക് പ്രത്യേക ലെവി; കാർ മേടിക്കുന്നവരെല്ലാം കരുതൽ എടുക്കുക

വാഹനങ്ങൾ കാരണമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ ഗവൺമെന്റ് കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണല്ലോ. അതിന്റെ ഭാഗമായി 2040 ഓടെ ബ്രിട്ടീഷ് നിരത്തുകളിൽ ഡീസൽപെട്രോൾ കാറുകൾ പൂർണമായും നിരോധിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി മൂന്ന് കൊല്ലത്തിനകം ഡീസൽ കാറുകൾ ഓടിക്കുന്നവർക്ക് പ്രത്യേക ലെവിയുമേർപ്പെടുത്തും. അതിനാൽ കാർ മേടിക്കുന്നവരെല്ലാം കരുതൽ എടുക്കണമെന്നാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്. തിരക്കേറിയ റോഡുകളിൽ അത്യധികമായ തോതിൽ വിഷപ്പുക പുറന്തള്ളുന്ന വാഹനങ്ങൾക്ക് കടുത്ത ലെവിയാണേർപ്പെടുത്തുക.

ഇതിന് പുറമെ ഡീസൽ വാഹനങ്ങൾ മാറ്റി വാങ്ങുന്നതിനായി വലിയ സ്‌ക്രാപ്പേജ് സ്‌കീമും നടപ്പിലാക്കുന്നതാണ്. ഇത്തരത്തിൽ വിഷപ്പുക പുറന്തള്ളുന്ന വാഹനങ്ങളെ നിയന്ത്രിച്ച് വായുവിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്ന പുതിയ നയത്തിന് മിനിസ്റ്റർമാരായ മൈക്കൽ ഗോവും ക്രിസ് ഗ്രേയ്‌ലിംഗും ചേർന്ന് ഔപചാരികമായി തുടക്കം കുറിച്ചിട്ടുണ്ട്. വായുമലിനീകരണവുമായി ബന്ധപ്പെട്ട ഒരു ഹൈക്കോടതി കേസിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ഗവൺമെന്റ് ഇത്തരത്തിലുള്ള കടുത്ത നടപടികൾ അനുവർത്തിക്കാൻ നിർബന്ധിതമായിരിക്കുന്നത്.

പുതിയ നയമനുസരിച്ച് 2040 ഓടെ യുകെയിൽ ഇലക്ട്രിക് കാറുകൾ മാത്രമേ വാങ്ങാൻ സാധിക്കുകയുള്ളൂ. ഇതോടെ നീണ്ട 150 വർഷത്തെ ഇന്റേണൽ കംബൂഷൻ എൻജിന്റെ കാലത്തിന് വിരാമവുമാകും. യുകെയിൽ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം അനുഭവിക്കുന്ന 81 റൂട്ടുകളിൽ സഞ്ചരിക്കുന്ന ഡീസൽ വാഹനങ്ങളിൽ നിന്നും 2020 ഓടെ ടൗൺഹാളുകൾക്ക് അധിക ചാർജുകൾ ചുമത്താൻ സാധിക്കുന്നതാണ്. ഇവിടങ്ങളിലെ വായുവിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിൽ പരാജയം നേരിട്ടാലാണ് ഈ കടുത്ത നീക്കം നടത്തുക.

ഇതിന് പുറമെ ദിവസത്തിലെ ഏറ്റവും തിരക്കേറിയ സമയത്ത് ഡീസൽ വാഹനങ്ങൾ റോഡിലിറക്കുന്നതിന് നിരോധനവും ഏർപ്പെടുത്തിയേക്കും. അർബൻ ഏരിയകളിൽ നൈട്രജൻ ഡയോക്‌സൈഡ് കേന്ദ്രീകരിക്കുന്ന രീതിയിൽ വിഷപ്പുക പുറന്തള്ളുന്ന വാഹനങ്ങളെ റോഡിലിറക്കാൻ അനുവദിച്ചതിലൂടെ ഗവൺമെന്റ് , നിയമം ലംഘിച്ചിരിക്കുന്നുവെന്നാണ് ഇത് സംബന്ധിച്ച കേസിൽ ജഡ്ജുമാർ വിധി പറഞ്ഞിരിക്കുന്നത്. എൻവയോൺമെന്റൽ ലോ ഓർഗനൈസേഷനായ ക്ലിന്റ്എർത്താണ് ഈ വിഷയത്തിൽ ഗവൺമെന്റിനെതിരെ കോടതി കയറി വിജയം നേടിയിരിക്കുന്നത്.

വാഹനങ്ങൾ കാരണമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയുന്നതിൽ മിനിസ്റ്റർമാർ വേണ്ടത് ചെയ്യുന്നില്ലെന്നാണ് ഈ സംഘടന ആരോപിച്ചിരുന്നത്. ഡീസൽ വാഹനങ്ങളിൽ നിന്നും നിയമവിരുദ്ധമായ തോതിൽ പുറന്തള്ളപ്പെടുന്ന മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള പുതിയ നയം അടുത്ത തിങ്കളാഴ്ചക്കകം വെളിപ്പെടുത്തണമെന്നാണ് ജഡ്ജ് ഉത്തരവിട്ടിരിക്കുന്നത്. എൻഒ2 പുറന്തള്ളുന്നതിനുള്ള യൂറോപ്യൻ യൂണിയൻ എയർ പൊല്യൂഷൻ പരിധി ലംഘിച്ചതിന്റെ പേരിൽ യൂറോപ്യൻ യൂണിയനും ബ്രിട്ടന് അന്ത്യശാസനം നൽകിയിട്ടുണ്ട്.

ഉടൻ പരിധി പാലിക്കാൻ ബ്രിട്ടൻ വേണ്ടത് ചെയ്യണമെന്നും ഇല്ലെങ്കിൽ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസിൽ കേസ് അഭിമുഖീകരിക്കാൻ തയ്യാറാകണമെന്നുമാണീ അന്ത്യശാസനം. ഇതിൽ പരാജയപ്പെട്ടാൽ ബ്രിട്ടൻ യൂറോപ്യൻ കമ്മീഷന് കടുത്ത പിഴ നൽകേണ്ടിയും വരും. പുതിയ നയത്തിന്റെ പശ്ചാത്തലത്തിൽ ഇലക്ട്രിക് വാഹനങ്ങൾ വൻ തോതിൽ നിർമ്മിക്കാൻ ഒരുങ്ങി ബിഎംഡബ്ല്യൂ അടക്കമുള്ള നിരവധി വാഹന നിർമ്മാതാക്കൾ രംഗത്തെത്തിയിട്ടുമുണ്ട്. വാഹനങ്ങൾ പുറന്തള്ളുന്ന മലിനീകരണം കാരണം ബ്രിട്ടനിൽ പ്രതിവർഷം 23,500 പേർ അകാലമൃത്യവിന്നിരകളാകുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP