Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുരക്ഷിതമായി ജീവിക്കുന്നവർക്ക് ഒരിക്കലും മനസ്സിലാവാത്ത അഭയാർഥികളുടെ കണ്ണുനീർ ലോകത്തോട് വിളിച്ചുപറയാൻ മറ്റൊരു ചിത്രം കൂടി; ജീവൻ ഭയന്ന് മ്യാന്മറിൽനിന്ന് ഓടിപ്പോകുന്നതിനിടെ കൈക്കുഞ്ഞ് മരിച്ച അമ്മയുടെ ചങ്കുപൊട്ടിയുള്ള വിലാപം ലോകത്തെ കരയിക്കുമ്പോൾ

സുരക്ഷിതമായി ജീവിക്കുന്നവർക്ക് ഒരിക്കലും മനസ്സിലാവാത്ത അഭയാർഥികളുടെ കണ്ണുനീർ ലോകത്തോട് വിളിച്ചുപറയാൻ മറ്റൊരു ചിത്രം കൂടി; ജീവൻ ഭയന്ന് മ്യാന്മറിൽനിന്ന് ഓടിപ്പോകുന്നതിനിടെ കൈക്കുഞ്ഞ് മരിച്ച അമ്മയുടെ ചങ്കുപൊട്ടിയുള്ള വിലാപം ലോകത്തെ കരയിക്കുമ്പോൾ

ധാക്ക: സിറിയയിൽനിന്നും ആഫ്രിക്കയിൽ നിന്നുമൊക്കെ യൂറോപ്പിലേക്കുള്ള കുടിയേറ്റമായിരുന്നു പോയവർഷങ്ങളിൽ  ലോകത്തിന്റെ നൊമ്പരക്കാഴ്ച. എന്നാൽ, പട്ടിണിയും അരക്ഷിതാവസ്ഥയും  താറുമാറാക്കിയ മ്യാന്മറിൽനിന്ന് ജീവന്മാത്രം കൈയിലൊതുക്കി നാടുവിടുന്ന അഭയാർഥികളാണ്  ഇപ്പോൾ ലോകത്തിന്റെ കരളലിയിക്കുന്നത്.  ഇന്ത്യയിലുള്ള റോഹിങ്യൻ അഭയാർഥികളെ പുറത്താക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കിയിരിക്കെ, ഈ ചിത്രം റോഹിങ്യകളുടെ ദൈന്യത മുഴുവൻ ലോകത്തോട് വിളിച്ചുപറയുന്നു.

മ്യാന്മറിൽനിന്നുള്ള പലായനത്തിനിടെ മരിച്ച കൈക്കുഞ്ഞിനെയെടുത്തുകൊണ്ടുള്ള അമ്മയുടെ വിലാപമാണ് ഈ ചിത്രത്തിൽ. ഹമീദയും ഭർത്താവ് നസീർ അഹമ്മദും രണ്ട് ആൺമക്കളും അഞ്ചാഴ്ച പ്രായമുള്ള ഈ കുഞ്ഞും ഉൾപ്പെടെ 18 പേരാണ് ഒരു ബോട്ടിൽ ബംഗാൾ ഉൾക്കടലിലൂടെ ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ടത്. തീരത്തോടടുക്കെ, അവരുടെ ബോട്ട് തലകീഴായ് മറിഞ്ഞു. ഷാ പോരിർ ദ്വീപിനടുത്തുവച്ചാണ് ബോട്ട് മറിഞ്ഞത്.

അഭയാർഥികളുടെ ചിത്രങ്ങൾ പകർത്തുകയായിരുന്നു റോയിട്ടേഴ്‌സിന്റെ ഫോട്ടോ ഗ്രാഫർ മുഹമ്മദ് പോനിർ ഹുസൈൻ. ബോട്ട് മറിഞ്ഞവിവരം ഒരു ഓട്ടോറിക്ഷാ ഡ്രൈവർ പറഞ്ഞാണ് ഹുസൈൻ അറിഞ്ഞത്.. അവിടെയെത്തുമ്പോൾ, ഒരുപറ്റമാളുകൾ ഒരു കൈക്കുഞ്ഞിന്റെ ജഡവുമായി വരുന്നു. മരവിച്ച കുഞ്ഞിന്റെ മൃതദേഹവുമായി ഹമീദ കരയുന്ന ചിത്രം ഹുസൈൻ പകർത്തുന്നത് അവിടെനിന്നാണ്. ആളുകൾ കൂടിനിൽക്കെ, മകന്റെ ജഡവുമായി പോകുന്ന നസീർ അഹമ്മദിന്റെ ഫോട്ടോയും ഹുസൈനെടുത്തു.

റോഹിങ്യൻ അഭയാർഥികളുടെ ദൈന്യത ലോകത്തോട് വിളിച്ചുപറഞ്ഞ ചിത്രങ്ങളായി അതുമാറി. ഇതുവരെ നാലുലക്ഷത്തോളം അഭയാർഥികൾ ബംഗ്ലാദേശിലെത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. അഭയാർഥി പ്രവാഹത്തിൽ വീർപ്പുമുട്ടുകയാണെങ്കിലും, മനുഷ്യത്വത്തിന്റെ പേരിൽ വരുന്നവരയൊക്കെ സ്വീകരിക്കാൻ ബംഗ്ലാദേശ് തയ്യാറാകുന്നുണ്ട്. റോഹിങ്യയിൽ സൈന്യം നടത്തുന്നത് വംശഹത്യയാണെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിരുന്നു.

തടികൊണ്ടുണ്ടാക്കിയ ചെറിയ ബോട്ടുകളിലാണ് ഏറെപ്പേരും ബംഗ്ലാദേശിലേക്ക് എത്തുന്നത്. കരയിലൂടെ വരുന്നവരുമുണ്ട്. ബംഗാൾ ഉൾക്കടലിലൂടെ അഞ്ചുമണിക്കൂർ യാത്ര ചെയ്തുവേണം ഇവർക്ക് മറുകരയെത്താൻ. ജീവൻ പണയംവച്ചാണ് അഭയാർഥികൾ പലായനം ചെയ്യുന്നത്. എന്നാൽ, സൈന്യത്തിന്റെ ക്രൂരതകൾക്ക് ഇരയാകുന്നതിലും ഭേദം ഈ സാഹസിക യാത്രയാണെന്ന് അഭയാർഥികൾ പറയുന്നു.

ഇന്ത്യയിലെ റോഹിങ്യൻ അഭയാർഥികളെ നാടുകടത്തണമെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ഐ.എസിന്റെയും അൽ ഖ്വയ്ദയുടെയും പരിശീലനം കിട്ടിയ ഭീകരരും അഭയാർഥികളുടെ കൂട്ടത്തിലുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. 16,000-ത്തോളം അഭയാർഥികളാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ, നാൽപ്പതിനായിരത്തിലേറെ ആളുകൾ ഇവിടുണ്ടെന്ന് കണക്കാക്കുന്നു. കേന്ദ്രത്തിന്റെ നിലപാടിനെ ഐ്ക്യരാഷ്ട്രസഭയടക്കം വിമർശിച്ചെങ്കിലും നിലപാടിലുറച്ചുനിൽക്കുകയാണ് സർക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP