Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊറോക്കോയിലെ കരിഞ്ഞുണങ്ങിയ കൃഷിസ്ഥലങ്ങളിൽ ആടിനെ മെയ്‌ച്ചുനടന്ന പെൺകുട്ടി ഇപ്പോൾ ഫ്രാൻസിൽ വിദ്യാഭ്യാസ മന്ത്രി; ഭാവിയിൽ പ്രധാനമന്ത്രി പോലും ആയേക്കുമെന്ന് കരുതപ്പെടുന്ന നജാത്ത് എന്ന മുസ്ലിം സ്ത്രീ ലോകത്തിന് പ്രതീക്ഷയും ആവേശവും ആകുന്നത് ഇങ്ങനെ

മൊറോക്കോയിലെ കരിഞ്ഞുണങ്ങിയ കൃഷിസ്ഥലങ്ങളിൽ ആടിനെ മെയ്‌ച്ചുനടന്ന പെൺകുട്ടി ഇപ്പോൾ ഫ്രാൻസിൽ വിദ്യാഭ്യാസ മന്ത്രി; ഭാവിയിൽ പ്രധാനമന്ത്രി പോലും ആയേക്കുമെന്ന് കരുതപ്പെടുന്ന നജാത്ത് എന്ന മുസ്ലിം സ്ത്രീ ലോകത്തിന് പ്രതീക്ഷയും ആവേശവും ആകുന്നത് ഇങ്ങനെ

പാരീസ്: നജാത് ബെൽകാസെം ഇന്ന് ഫ്രാൻസിലെ വിദ്യാഭ്യാസ മന്ത്രിയാണ്. 39ാം വയസ്സിൽ ഫ്രഞ്ച് മന്ത്രിപദമേറിയ അത്ഭുത വനിത. എന്നാൽ, അങ്ങനെയല്ലാത്തൊരു ഭൂതകാലം അവർക്കുണ്ട്. പട്ടിണിയും പരിവട്ടവുമായി അലഞ്ഞ ബാല്യകാലം. അന്നവൾ മൊറോക്കോയിലെ കരിഞ്ഞുണങ്ങിയ കൃഷിസ്ഥലങ്ങളിൽ ആടിനെ മെയ്ച്ചുനടക്കുകയായിരുന്നു.

കഠിനാധ്വാനവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ പരിമിതികളെ അവസരങ്ങളാക്കാമെന്നും സ്വപ്നത്തെ യാഥാർഥ്യമാക്കാമെന്നും പഠിപ്പിക്കുന്ന ജീവിതപാഠം. പ്രതിസന്ധികളിലും പരിമിതികളിലും തളരുന്നവരോടു പ്രചോദനാത്മപ്രഭാഷകർ ഇപ്പോൾ ആവർത്തിച്ചു പറയുന്നതു നജത്തിന്റെ ജീവിതം. നജത് ബിൽകാസിം എന്ന ഇപ്പോഴത്തെ ഫ്രഞ്ച് വിദ്യാഭ്യാസമന്ത്രി കുടിയേറിയ മുസ്ലിം വനിത. ഫ്രാൻസ് ചരിത്രത്തിലെ ആദ്യത്തെ മുസ്ലിം മന്ത്രി.ഏറ്റവും പ്രായം കുറഞ്ഞ വിദ്യാഭ്യാസ മന്ത്രിയും. 36-ാം വയസ്സിൽ മന്ത്രിപദത്തിലെത്തിയ നജത് ജനിച്ചത് മൊറോക്കോയിലെ ഒരു പ്രാന്തപ്രദേശത്ത്. കഷ്ടപ്പാടും ദുരിതവും നിറ!ഞ്ഞ കുട്ടിക്കാലത്ത് ആടുകളെ മെയ്‌ക്കുന്നതായിരുന്നു നജത്തിന്റെ തൊഴിൽ. പാറിപ്പറന്ന മുടിയും അഴുക്കുപിടിച്ച വസ്ത്രങ്ങളും കയ്യിലൊരു വടിയുമായി മോറോക്കോയുടെ പർവത പ്രദേശത്ത് ഒരു കല്ലിൽ ഇരിക്കുന്ന നജത്തിന്റെ ചിത്രം ഇപ്പോൾ ഏറ്റവും കൂടുതൽ പേർ ഇന്റർനെറ്റിൽ തിരയുന്ന ചിത്രങ്ങളിലൊന്ന്.

സ്വപ്‌നങ്ങളാണ് മനുഷ്യനെ വളർത്തുന്നത്. നജാത്തിന്റെ കാര്യത്തിൽ അത് അക്ഷരം പ്രതി ശരിയാണ്. മൊറോക്കോയിലെ അതിർത്തി ഗ്രാമമായ ബ്‌നി ചിക്കെറിൽ 1977ലാണ് നജാത്ത് ജനിച്ചത്. ഏഴുമക്കളിൽ രണ്ടാമത്തെ കുട്ടിയായിരുന്നു അവൾ. കെട്ടിട നിർമ്മാണത്തൊഴിലാളിയായിരുന്ന അച്ഛനൊപ്പം ചേരുന്നതിനായി അവൾക്ക് അഞ്ചുവയസ്സുള്ളപ്പോൾ കുടുംബം ആമീൻസിലേക്ക് മാറി. ഫ്രാൻസിലെത്തിയതോടെ നജാത്തിന്റെ താത്പര്യങ്ങളും മാറി. രാഷ്ട്രീയത്തിലാണ് അവൾക്ക് കമ്പം കയറിയത്. 2002ൽ പാരീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സ്റ്റഡീസിൽനിന്ന് ബിരുദം നേടിയ നജാത്ത്, തന്റെ ജീവിതപങ്കാളിയെയും അവിടെനിന്ന് കണ്ടെത്തി. 2005 ഓഗസ്റ്റിൽ അവർ ബോറിസ് വല്ലോഡിനെ വിവാഹം കഴിച്ചു.

2002ൽ സോഷ്യലിസ്റ്റ് പാര്ട്ടിയിൽ ചേർന്ന നജാത്ത് ലിയോൺ മേയറായിരുന്ന ജെറാർഡ് കൊളംബിന്റെ കൂടെ പ്രവർത്തിച്ചുകൊണ്ടാണ് സജീവ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. സാമൂഹിക പ്രശ്‌നങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ച നജാത് പെട്ടെന്നുതന്നെ ജനപ്രീതി പിടിച്ചുപറ്റി. 2004ൽ റോൺ ആൽപ്‌സിലെ പ്രാദേശിക കൗൺസിലിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു. കൾച്ചർ കമ്മീഷന്റെ അദ്ധ്യക്ഷയായി പ്രവർത്തിച്ചു. 2005ൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഉപദേശകയായി അവർ ഉയർന്നു. 2008ൽ റോണിനെ കകൗൺസിലർ ജനറലായി അവർ തിരഞ്ഞെടുക്കപ്പെട്ടു. 2012 മെയ് മാസത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ ഒലോന്ദിന്റെ മന്ത്രിസഭയിൽ വനിതാക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. സർക്കാരിന്റെ വക്താവായും പ്രവർത്തിച്ചു.

36ാം വയസ്സിൽ ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും ചെറുപ്പക്കാരിയായ വിദ്യാഭ്യാസ മന്ത്രിയായി അവർ ചുമതലയേറ്റത് 2014ലാണ്. ഒരു കുടിയേറ്റക്കാരി ഫ്രാൻസിൽ കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമാണിത്. എന്നാൽ, നജാത്തിന്റെ നേട്ടങ്ങൾ ഇവിടം കൊണ്ടും അവസാനിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫ്രാൻസിനെ നയിക്കാൻ അവർ നിയോഗിക്കപ്പെട്ടാലും അത്ഭുതപ്പടേണ്ടതില്ല. മുസ്ലീമായതുകൊണ്ട് നജാത് തീവ്ര വലതുപക്ഷക്കാരുടെ എതിർപ്പിനും പാത്രമാവുന്നുണ്ട്. വംശീയവും ലൈംഗികച്ചുവയുള്ളതുമായ ആക്ഷേപങ്ങൾ പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും നജാത് കുലുങ്ങാറില്ല. തന്നെ പ്രകോപിപ്പിക്കാനുള്ള നീക്കങ്ങൾ താൻ കടന്നുവന്ന ഭൂതകാലത്തിന്റെയത്ര കടുപ്പമേറിയതല്ലെന്ന് നജാത്തിന് വ്യക്തമായറിയാം.

സ്‌കൂളിന്റെ പടി കയറാതെ മോറോക്കോ അതിർത്തിയിൽ ആടുകളെ മേച്ചുനടന്ന കുട്ടി ആദ്യപാഠങ്ങൾ പഠിക്കാൻ തുടങ്ങുന്നു. സ്‌കൂളിൽ സ്ഥിരമായി പോയി എല്ലാ ക്ലാസുകളിലും ഉന്നതനിലയിൽ വിജയം വരിക്കുന്നു. 2005 - ൽ. രാഷ്ട്രീയത്തിൽ പ്രവേശിച്ചനാൾ മുതൽ വ്യക്തമായ കാഴ്ചപ്പാടോടുകൂടി നിരന്തരമായി പ്രവർത്തിച്ചു. ജനാധിപത്യം ശക്തിപ്പെടുത്താനും വിവേചനത്തിനെതിരെ പോരാടാനും മുന്നിട്ടിറങ്ങിയ നജത് പൗരാവകാശസംരംക്ഷണ രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. മിതമായ നിരക്കിലുള്ള പാർപ്പിട സൗകര്യങ്ങൾക്കുവേണ്ടിയും അവർ പോരാട്ടപാതയിൽത്തന്നെ. പിന്നിട്ട ദുരിതകാലത്തിന്റെയും മതത്തിന്റെയും പരിതാപകരമായ ജീവിതാവസ്ഥകളുടെയും പേരിൽ യാഥാസ്ഥിതികരുടെ പരിഹാസം ഏറെ നേരിട്ടിട്ടുണ്ട് നജത്. നജതിന്റെ ആധുനിക രീതിയിലുള്ള വസ്ത്രധാരണ രീതി പലരെയും പ്രകോപിപ്പിച്ചുമുണ്ട്. നജത് തന്റെ വിശ്വാസപ്രമാണങ്ങളിൽനിന്നും ആശയങ്ങളിൽനിന്നും പിന്മാറിയില്ല.

വിമർശകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനു പകരം അവർ രാഷ്ട്രീയ, ഭരണ കാര്യങ്ങളിൽ പ്രഗൽഭ്യം തെളിയിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അഭയാർഥി പ്രവാഹം രൂക്ഷമായപ്പോഴും നജത്തിനെതിരെ തിരിഞ്ഞവരുണ്ട്. കുടിയേറുന്നവരെല്ലാം ശാപമല്ലെന്നും അവരെ രാജ്യപുരോഗതിക്കുവേണ്ടി ഉപയോഗിക്കാമെന്നും എല്ലാവർക്കും സമാനമായ അവകാശങ്ങളാണുള്ളതെന്നും നജത് അവർക്കു മറുപടി കൊടുത്തു. നജത്തിന്റെ ജീവിതം ഒരു പാഠപുസ്തകമാണ്; തളരാതെ പോരാടാനും സ്വപ്നം കാണാനും ലക്ഷ്യത്തിലെത്താനുമുള്ള പ്രചോദനത്തിന്റെ പാഠം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP