Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്തിനെതിരായ ഉപരോധത്തിൽ നയം വ്യക്തമാക്കി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി; ഖത്തറിന്റെ പരമാധികാരം മാനിച്ചു കൊണ്ടുള്ള ഏത് പരിഹാരത്തിനും തയ്യാർ; കത്തറിനെതിരായ പ്രചാരണം മുൻകൂട്ടി ആസൂത്രണം ചെയ്തത്; അയൽരാജ്യങ്ങളോട് ഖത്തറിന് വിദ്വേഷമില്ലെന്നും അമീർ

രാജ്യത്തിനെതിരായ ഉപരോധത്തിൽ നയം വ്യക്തമാക്കി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി; ഖത്തറിന്റെ പരമാധികാരം മാനിച്ചു കൊണ്ടുള്ള ഏത് പരിഹാരത്തിനും തയ്യാർ; കത്തറിനെതിരായ പ്രചാരണം മുൻകൂട്ടി ആസൂത്രണം ചെയ്തത്; അയൽരാജ്യങ്ങളോട് ഖത്തറിന് വിദ്വേഷമില്ലെന്നും അമീർ

ദോഹ: ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിച്ചുകൊണ്ടുള്ള ഏത് പരിഹാരത്തിനും തയ്യാറാണെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. ഖത്തറിനെതിരെ നടത്തുന്ന പ്രചരണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ഖത്തർ അമീർ വ്യക്തമാക്കി.

ഇന്നലെ രാത്രി പത്ത് മണിക്കാണ് ഖത്തർ ടെലിവിഷനിലൂടെ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്തെ അഭിസംബോധന ചെയ്തത്. അയൽ രാജ്യങ്ങളുടെ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് അമീർ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. രാജ്യത്തിനെതിരെ ശക്തമായ പ്രചരണങ്ങളാണ് നടന്നത്. എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തേയും സ്വാതന്ത്ര്യത്തേയും സംരക്ഷിക്കാനായി ധാർമികതയോടെയും ഐക്യത്തോടെയും ജനങ്ങൾ നിലകൊള്ളുന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതാണെന്ന് പറഞ്ഞാണ് അമീർ പ്രസംഗത്തിന് തുടക്കമിട്ടത്.

രാജ്യത്തിനെതിരെയുള്ള വിദ്വേഷപരമായ പ്രചരണത്തെ ഉയർന്ന ധാർമികതയോടെയാണ് ജനങ്ങൾ നേരിട്ടത്. ഈ ധാർമികത ജനങ്ങൾ മുറുകെ പിടിക്കണമെന്നും അമീർ ആഹ്വാനം ചെയ്തു. ഖത്തറിനെതിരെ പ്രവർത്തിച്ച രാജ്യങ്ങളോടോ വ്യക്തികളോടോ ഒരു തരത്തിലുമുള്ള വിദ്വേഷവുമില്ലെന്നും അമീർ പറഞ്ഞു. ഏതാനും അയൽ രാജ്യങ്ങളുമായി ഖത്തറിന് വ്യത്യാസമുണ്ട്. എന്നാൽ രാജ്യത്തിന്റെ കാഴ്ചപ്പാടുകൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറില്ലെന്നും അമീർ വ്യക്തമാക്കി.

സർക്കാരുകൾ തമ്മിലുള്ള രാഷ്ട്രീയ ഭിന്നതകളിൽ നിന്ന് ജനങ്ങളെ ഒഴിവാക്കാൻ സമയമായി. ഐക്യവും സമാധാനവും ആജ്ഞാപിച്ചു കൊണ്ടല്ല, മറിച്ച് കൂട്ടായ പ്രതിജ്ഞകളിലൂടെയാണ് നേടിയെടുക്കേണ്ടതെന്നും അമീർ ചൂണ്ടിക്കാട്ടി. പരീക്ഷണഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്നും രാജ്യത്തെ ജനജീവിതം സാധാരണനിലയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നും അമീർ പറഞ്ഞു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിച്ചത് ആഡംബരത്തിന് വേണ്ടിയല്ലെന്നും രാജ്യത്തിന്റെ അനിവാര്യതയാണ് സാമ്പത്തിക വൈവിധ്യവത്കരണമെന്നും അമീർ വ്യക്തമാക്കി.

രാജ്യങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കേണ്ട സമയമാണിത്. രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിച്ചുകൊണ്ടുള്ള പരിഹാരത്തിനും ചർച്ചകൾക്കും തയ്യാറാണെന്നും അമീർ അറിയിച്ചു. ഗൾഫ് പ്രതിസന്ധി എല്ലാ ജി.സി.സി. രാജ്യങ്ങളുടേയും അന്തസ്സിന് കോട്ടം വരുത്തി. സങ്കീർണമായ സാഹചര്യത്തിൽ എല്ലാ മേഖലയിലും സ്വയം പര്യാപ്തത കൈവരിച്ച് മുന്നോട്ടു നീങ്ങാനുള്ള പോരാട്ടമാണ് രാജ്യം നടത്തുന്നത്.

ജെറുസലേമിലെ അൽ അഖ്‌സാ പള്ളി അടച്ച് പൂട്ടിയതിനെ വിമർശിക്കുകയും ഫലസ്തീൻ ജനങ്ങൾക്ക് അമീർ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമം നടത്തുന്ന കുവൈത്ത് അമീറിനോടും തുർക്കി ഉൾപ്പെടെ ഖത്തറിനെ പിന്തുണക്കുന്ന രാജ്യങ്ങളോടുമുള്ള നന്ദിയും അമീർ അറിയിച്ചു. തീവ്രവാദത്തിനെതിരെ രാജ്യത്തിന്റെ വ്യക്തമായ നിലപാട് ലോകത്തിന് മുമ്പിൽ അവതരിപ്പിച്ച ശേഷമാണ് പതിനഞ്ച് മിനിട്ട് നീണ്ട പ്രസംഗം അമീർ അവസാനിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP