Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നേതൃത്വം ഇല്ലാതെ വലയുന്ന ലേബർ പാർട്ടിയിൽ വീണ്ടും നേതാവാകാൻ ആഗ്രഹം പ്രകടിപ്പിച്ച് ടോണി ബ്ലെയർ; ബ്രെക്സിറ്റിനെ എതിർക്കുന്ന ടോറി സ്ഥാനാർത്ഥികൾക്കും വോട്ട് ചെയ്യാൻ ബ്ലെയർ; എന്ത് വില കൊടുത്തും ബ്രെക്സിറ്റ് തടയുമെന്ന് പ്രഖ്യാപിച്ച് മുൻ പ്രധാനമന്ത്രി രംഗത്ത്

നേതൃത്വം ഇല്ലാതെ വലയുന്ന ലേബർ പാർട്ടിയിൽ വീണ്ടും നേതാവാകാൻ ആഗ്രഹം പ്രകടിപ്പിച്ച് ടോണി ബ്ലെയർ; ബ്രെക്സിറ്റിനെ എതിർക്കുന്ന ടോറി സ്ഥാനാർത്ഥികൾക്കും വോട്ട് ചെയ്യാൻ ബ്ലെയർ; എന്ത് വില കൊടുത്തും ബ്രെക്സിറ്റ് തടയുമെന്ന് പ്രഖ്യാപിച്ച് മുൻ പ്രധാനമന്ത്രി രംഗത്ത്

ലണ്ടൻ: ബ്രെക്സിറ്റിനെതിരെയുള്ള പോരാട്ടം നടത്താനായി താൻ വീണ്ടും പാർലിമെന്റിലേക്ക് തിരിച്ചെത്തുമെന്നുള്ള നിർണായകമായ സൂചനയുമായി മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ രംഗത്തെത്തി. നിലവിൽ നേതൃത്വം ഇല്ലാതെ വലയുന്ന ലേബർ പാർട്ടിയിൽ വീണ്ടും നേതാവാകാൻ ആഗ്രഹം പ്രകടിപ്പിച്ചാണ് ബ്ലെയർ മുന്നോട്ട് വന്നിരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ ബ്രെക്സിറ്റിനെ എതിർക്കുന്ന ടോറി സ്ഥാനാർത്ഥികൾക്കും വോട്ട് ചെയ്യാൻ ബ്ലെയർ ലേബർ വോട്ടർമാരോട് ആഹ്വാനം ചെയ്യുന്നുമുണ്ട്. ഇത്തരത്തിൽ എന്ത് വില കൊടുത്തും ബ്രെക്സിറ്റ് തടയുമെന്നാണ് അദ്ദേഹം ശക്തമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു ദശാബ്ദക്കാലം നമ്പർ 10ൽ ചെലവഴിച്ചതിന് ശേഷമായിരുന്നു 10 വർഷങ്ങൾക്ക് മുമ്പ് ബ്ലെയർ വെസ്റ്റ്മിൻസ്റ്ററിനോട് വിട പറഞ്ഞിരുന്നത്. എന്നാൽ നിലവിലെ സാഹചര്യങ്ങളിൽ സജീവ രാഷ്ട്രീയത്തിലേക്ക് വീണ്ടും തിരിച്ച് വരാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് ബ്ലെയർ സൂചന നൽകുന്നത്. ഈ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് മെച്ചമുണ്ടാക്കുന്നതിലുപരിയായി ബ്രെക്സിറ്റിനെ എങ്ങനെയെങ്കിലും തടയുകയെന്ന ലക്ഷ്യത്തിനാണ് ലേബർ വോട്ടർമാർ മുൻഗണന നൽകേണ്ടതെന്നും ബ്ലെയർ കടുത്ത നിർദ്ദേശം നൽകുന്നു. അതിനാൽ ബ്രെക്സിറ്റ് വിരുദ്ധ സ്ഥാനാർത്ഥികൾക്കാണ് വോട്ട് ചെയ്യേണ്ടതെന്നും അത്തരക്കാർ ടോറികളാണെങ്കിൽ പോലും അവർക്ക് വോട്ട് ചെയ്യണമെന്നും ബ്ലെയർ ആഹ്വാനം ചെയ്യുന്നു.

താൻ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നായിരുന്നു ഈ അടുത്ത കാലം വരെ ബ്ലെയർ ആവർത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആ നിലപാടിൽ നിന്നും അദ്ദേഹം യുടേൺ അടിക്കുകയാണ്. അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് വരാനൊരുങ്ങുന്നുവെന്ന സൂചന ഈ വർഷം ആദ്യം തന്നെ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് തന്റെ ലാഭകരമായ ബിസിനസ് അദ്ദേഹം അടച്ച് പൂട്ടി നോൺ പ്രോഫിറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു. താൻ ബ്രിട്ടീഷ് രാഷ്ട്രീയ രംഗങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഈ സമയത്ത് രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരാൻ തനിക്ക് പ്രേരണയുണ്ടെന്നും അദ്ദേഹം അടുത്തിടെ ബിബിസിയോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ബ്രെക്സിറ്റിന്റെ പേരിൽ വളരെ ചെറിയൊരു ഗ്രൂപ്പ് ആളുകൾ ഭൂരിഭാഗം ബ്രിട്ടീഷുകാരുടെയും താൽപര്യങ്ങളെ ഹൈജാക്ക് ചെയ്തിരിക്കുയാണെന്നായിരുന്നു ബ്ലെയർ മുന്നറിയിപ്പേകിയത്. അതിനെ എന്ത് വിലകൊടുത്തും തടയാൻ താൻ മുന്നിലുണ്ടകുമെന്ന സൂചനയും മുൻ പ്രധാനമന്ത്രിയേകിയിരുന്നു. എന്ത് വിലകൊടുത്തും ബ്രെക്സിറ്റ് നടപ്പിലാക്കുമെന്ന നിലപാടുമായി മുന്നോട്ട് പോകുന്ന പ്രധാനമന്ത്രി തെരേസ മേയെ കടുത്ത ഭാഷയിലാണ് ബ്ലെയർ വിമർശിച്ചിരിക്കുന്നത്.

എന്ത് വിലകൊടുത്തും ബ്രെക്സിറ്റിൽ നിന്നും പിന്മാറാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ പ്രയോജനപ്പെടുത്തണമെന്നും നമ്മുടെ രാജ്യത്തിന്റെ താൽപര്യങ്ങൾക്കനുസൃതമായിട്ടുള്ള ഒരു ഡീലിലാണോ ഒപ്പിടാൻ പോകുന്നതെന്ന് ഓരോരുത്തരും സ്വയം ചോദിക്കേണ്ടിയിരിക്കുന്നുവെന്നും ബ്ലെയർ വോട്ടർമാരോട് നിർദേശിക്കുന്നു. നിലവിലുള്ള ലേബർ നേതാവ് ജെറമി കോർബിന്റെ നേതൃത്വത്തിൽ അസ്വസ്ഥരും അസംതൃപ്തരുമായ നിരവധി ലേബർ നേതാക്കൾ ബ്ലെയറിന്റെ രണ്ടാം വരവിനെ സ്വാഗതം ചെയ്യുന്നുണ്ട്. ഇതിലൂടെ ലേബറിന് നഷ്ടപ്പെട്ട് പോയ പ്രതാപം തിരിച്ച് പിടിക്കാനാവുമെന്നാണവർ പ്രതീക്ഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP