Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാഡം പുരുഷന്മാരെ ആരെയെങ്കിലും പറഞ്ഞയച്ചാൽ മതി; ഞാൻ വരുന്നുണ്ട് എന്നു പറഞപ്പോൾ പണ്ഡിതന്മാരൊക്കെയുള്ള സദസാണ് എന്ന് മറുപടി; സ്ത്രീകളായാൽ പ്രശ്‌നമാണ് എന്നും ഒന്നുകൂടി കൂടിയാലോചിച്ച് വിവരം പറയാമെന്നും പറഞ്ഞ് ഫോൺ വച്ചു; പിന്നെ അദ്ദേഹം എന്നെ വിളിച്ചില്ല; ഇത്തരം കാഴ്‌ച്ചപ്പാടുള്ള മത സാമുദായിക സംഘടനകൾ നടത്തുന്ന സ്ഥാപനങ്ങളിൽ വളരുന്ന കുട്ടികളുടെ ഭാവി എന്തായിരിക്കും; കോഴിക്കോട് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷീബാ മുംതാസ് എഴുതുന്നു

മാഡം പുരുഷന്മാരെ ആരെയെങ്കിലും പറഞ്ഞയച്ചാൽ മതി; ഞാൻ വരുന്നുണ്ട് എന്നു പറഞപ്പോൾ പണ്ഡിതന്മാരൊക്കെയുള്ള സദസാണ് എന്ന് മറുപടി; സ്ത്രീകളായാൽ പ്രശ്‌നമാണ് എന്നും ഒന്നുകൂടി കൂടിയാലോചിച്ച് വിവരം പറയാമെന്നും പറഞ്ഞ് ഫോൺ വച്ചു; പിന്നെ അദ്ദേഹം എന്നെ വിളിച്ചില്ല; ഇത്തരം കാഴ്‌ച്ചപ്പാടുള്ള മത സാമുദായിക സംഘടനകൾ നടത്തുന്ന സ്ഥാപനങ്ങളിൽ വളരുന്ന കുട്ടികളുടെ ഭാവി എന്തായിരിക്കും; കോഴിക്കോട് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷീബാ മുംതാസ് എഴുതുന്നു

എന്റെ നിലപാടുകൾ അറിയിക്കാൻ വലുതായൊന്നും ഈ മാധ്യമം ഉപയോഗിക്കാറില്ല ഞാൻ. എന്നാലിത് പറയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പൂർണ ബോധ്യമുള്ളതിനാൽ പറയാതിരിക്കാനാവില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഔദ്യോഗീക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ചൈൽഡ് കെയർ സ്ഥാപനങ്ങളേയും ബാലനീതി നിയമ പ്രകാരം സാമൂഹ്യനീതി വകുപ്പിനു കീഴിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്. രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ അറിയുന്നതിന് വ്യക്തികളും സംഘടനകളും സമീപിച്ചുകൊണ്ടിരിക്കുന്നു. സമസ്ത ഭാരവാഹിയെന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരാൾ എന്നെ ഫോണിൽ വിളിച്ചു. കോഴിക്കോട്ടുവച്ച് സംഘടനയുടെ ഒരു യോഗം നടക്കുന്നുണ്ടെന്നും അതിൽ ബാലനീതി നിയമവും സ്ഥാപന രജിസ്‌ട്രേഷനും സംബന്ധിച്ച് ക്ലാസെടുക്കണമെന്നും ആവശ്യപ്പെട്ടു. ( 7-12-17 നാണ് യോഗം നടത്താൻ നിശ്ചയിച്ചിരുന്നത്). കഴിയുന്നതും ഞാൻ തന്നെവരാമെന്നും, എന്തെങ്കിലും കാരണവശാൽ വരാൻ കഴിഞ്ഞില്ലെങ്കിൽ ഓഫീസിൽ നിന്നും ഉത്തരവാദിത്തപ്പെട്ട മറ്റൊരാളെ അയക്കാമെന്നും അറിയിച്ചു. ഇന്നലെ രാവിലെ നേരത്തെ വിളിച്ചയാൾ വീണ്ടും വിളിച്ചു.. ആവശ്യപ്പെട്ടത് ഇപ്രകാമായിരുന്നു.' മാഡം ... പുരുഷന്മാരെ ആരെയെങ്കിലും പറഞ്ഞയച്ചാൽ മതി... ഞാൻ വരുന്നുണ്ട് എന്നു പറഞപ്പോൾ ,അത് ' ബുദ്ധിമുട്ടാവില്ലേ, പണ്ഡിതന്മാരൊക്കെയുള്ള സദസാണ് എന്ന് മറുപടി '.. ഞാൻ വന്നാൽ എന്താണ് പ്രശ്‌നമെന്ന് വീണ്ടും ചോദിക്കേണ്ടി വന്നു. 'അത് സ്ത്രീകളായാൽ പ്രശ്‌നമാണ് എന്നും ഒന്നുകൂടി കൂടിയാലോചിച്ച് വിവരം പറയാമെന്നും പറഞ്ഞ് ഫോൺ വച്ചു. പിന്നെ അദ്ദേഹം എന്നെ വിളിച്ചില്ല. പകരം ഓഫീസിൽ വിളിച്ച് മീറ്റിംഗിന് വരേണ്ടതില്ല എന്ന് അറിയിക്കുകയാണുണ്ടായത്.

ഒരു സ്ത്രീക്ക് കൃത്യനിർവ്വഹണം സാധ്യമാകാത്ത തരത്തിൽ ഈ നാട്ടിൽ മത സാമുദായിക സ്വാതന്ത്രൃം ഉണ്ടാവുന്നത് ലിംഗനീതിയിലധിഷ്ഠിതമായ ഭരണഘടന നിലനിൽക്കുന്ന ജനാധിപത്യ വ്യവസ്ഥിതിക്ക് ഭൂഷണമാണോ? സ്ത്രീകളെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ആനയിക്കാൻ സംഘടിതമായ പ്രവർത്തനങ്ങൾ നടന്ന നാടാണിത്. ഇതിനെയെല്ലാം അപ്രസക്തമാക്കുന്ന തരത്തിൽ പ്രവർത്തിക്കാൻ മതത്തിനും സമുദായത്തിനും സാധ്യമാകുന്ന രാഷ്ട്രീയ കാലാവസ്ഥ ഉണ്ടാകുന്നത് അപകടമല്ലേ?

ഇതിനുമുപരി എന്നെ അസ്വസ്ഥയാക്കുന്നത് മറ്റൊന്നാണ്. ഇത്തരം കാഴ്‌ച്ചപ്പാടുള്ള മത സാമുദായിക സംഘടനകൾ നടത്തുന്ന സ്ഥാപനങ്ങളിൽ വളരുന്ന കുട്ടികളുടെ ഭാവി എന്തായിരിക്കും. എല്ലാ പൊതു ഇടങ്ങളിൽ നിന്നും ഇവിടുത്തെ പെൺകുട്ടികൾ ആട്ടിപ്പായിക്കപ്പെടില്ലേ? ഇങ്ങനെ ആട്ടിപ്പായിപ്പിക്കപ്പെടേണ്ടവരാണ് പെൺകുട്ടികൾ എന്ന് ഇവിടുത്തെ ആൺകുട്ടികളെക്കൊണ്ട് ഇവർ പറയിപ്പിക്കില്ലേ? കുട്ടികളുടെ അവകാശ ലംഘനമല്ലേ ഇത്. ഇങ്ങനെ വളർന്നു വരുന്ന കുട്ടികളുടെ സാമൂഹ്യബോധം എന്തായിരിക്കും ?

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക വകുപ്പു രുപീകരിച്ച് ഈ മേഖലയിലെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനുള്ള ശ്രമത്തിലാണ് സർക്കാർ. വകുപ്പു മന്ത്രിയും ,ഡയറക്ടറും സ്ത്രീകളാണ്. വകുപ്പിലെ ബഹു ഭൂരിപക്ഷം ജീവനക്കാരും സ്ത്രീകൾ തന്നെ. സ്ത്രീകളെ കാണാൻ പറ്റാത്ത, ശബ്ദം കേൾക്കാൻ പറ്റാത്ത സമുദായ നേതാക്കൾ നടത്തുന്ന സ്ഥാപനങ്ങളിലെല്ലാം ഇനി സ്ത്രീകളാണ് പരിശോധന നടത്തുകയും മേൽനോട്ടം നടത്തുകയും ചെയ്യുക. നടത്തിപ്പുമായി ബന്ധപ്പെട്ട് ഈ നേതാക്കൾക്കൊക്കെയും സ്ത്രീകളെ തന്നെ സമീപിക്കേണ്ടിയും വരും' ഈ പ്രതിസന്ധിയെ എങ്ങനെയാണ് പണ്ഡിതന്മാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇക്കൂട്ടർ നേരിടാൻ പോകുന്നത്?

ഇത് സ്ഥാപന രജിസ്‌ട്രേഷൻ സംബന്ധിച്ച എന്റെ നിലപാടല്ല. സ്ഥാപന നടത്തിപ്പുകാരായ മത സാമുദായിക സംഘടനകൾ സ്ത്രീകളോടു പുലർത്തുന്ന മനോഭാവത്തോടുള്ള വ്യക്തിപരമായ പ്രതികരണമാണ്. ലിംഗനീതി സ്ത്രീ ശാക്തീകരണ നയം നിലനിൽക്കുന്ന ഒരു സംസ്ഥാനത്തിനകത്ത് തുന്ന ചർച്ചക്ക് വിധേയമാക്കേണ്ട ഒരു മുഖ്യധാരാ രാഷ്ട്രീയ പ്രശ്‌നമാണിത് എന്നും ഞാൻ കരുതുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP