Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉദയകുമാറിന്റെ അമ്മയ്ക്ക് അൽപ്പമെങ്കിലും നീതി കിട്ടി;കിട്ടാത്ത അമ്മമാരുടെ ലിസ്റ്റ് വലുതാണ്; സ്വാധീനം കൊണ്ട് കേസുകൾ തേച്ചുമായ്ച്ചു കളഞ്ഞതുകൊണ്ട് മാത്രം അധികാരത്തിൽ തുടരുന്നവരും ഉണ്ട്; എന്നാണ് മുഖ്യമന്ത്രീ താങ്കളീ സേനയെ ക്രിമിനൽ മുക്തമാക്കുക: അഡ്വ. ഹരീഷ് വാസുദേവൻ എഴുതുന്നു

ഉദയകുമാറിന്റെ അമ്മയ്ക്ക് അൽപ്പമെങ്കിലും നീതി കിട്ടി;കിട്ടാത്ത അമ്മമാരുടെ ലിസ്റ്റ് വലുതാണ്; സ്വാധീനം കൊണ്ട് കേസുകൾ തേച്ചുമായ്ച്ചു കളഞ്ഞതുകൊണ്ട് മാത്രം അധികാരത്തിൽ തുടരുന്നവരും ഉണ്ട്; എന്നാണ് മുഖ്യമന്ത്രീ താങ്കളീ സേനയെ ക്രിമിനൽ മുക്തമാക്കുക: അഡ്വ. ഹരീഷ് വാസുദേവൻ എഴുതുന്നു

അഡ്വ. ഹരീഷ് വാസുദേവൻ

മോഷണകുറ്റം ആരോപിച്ചു സ്റ്റേഷനിൽ കൊണ്ടുവന്ന, 28 വയസ്സുള്ള ഉദയകുമാറിൽ നിന്ന് 4000 രൂപ പൊലീസ് പിടിച്ചു പറിച്ചിട്ടു പൊയ്ക്കൊള്ളാൻ പറയുന്നു. പണം തിരികെ കിട്ടാതെ പോകില്ലെന്ന് വാശി പിടിച്ച ഉദയകുമാറിനെ, രാത്രി ലോക്കപ്പിലിട്ട് ഇരുമ്പുദണ്ഡ് തുടയിൽ ഉരുട്ടി പൊലീസ് അതിക്രൂരമായി പീഡിപ്പിക്കുന്നു. ഞരമ്പുകൾ പൊട്ടി ഉദയകുമാർ കൊല്ലപ്പെടുന്നു.

ശവം മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ച പൊലീസ്, പ്രതി ഹൃദയാഘാതത്താൽ മരിച്ചു എന്നാണ് ഇക്വേസ്റ്റ് നടത്താനായി RDO യ്ക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞത്. RDO കെ.വി മോഹൻകുമാർ ശവം പരിശോധിച്ചപ്പോൾ തുടകൾ ചതഞ്ഞതായി ബോധ്യപ്പെട്ടു, കടുത്ത മർദ്ദനത്തിന്റെ പാടുകളും റിപ്പോർട്ടിൽ രേഖപ്പെടുത്തി. തൊലിയിൽ സോറിയാസിസിന്റെ പാടുകളാണ് അതെന്ന് RDO യെ തെറ്റിദ്ധരിപ്പിക്കാൻ മുതിർന്ന പൊലീസുകാർ അടക്കം ശ്രമിച്ചു. അതിശക്തമായ സമ്മർദ്ദം അതിജീവിച്ച്, കസ്റ്റഡി മരണമാണെന്നു സംശയിക്കുന്നതായും പോസ്റ്റ്‌മോർട്ടം നടത്തണമെന്നും RDO എഴുതി. അത് നിർണായകമായി. പോസ്റ്റ്‌മോർട്ടത്തിൽ, ദേഹം ചതഞ്ഞ് ഞരമ്പുകൾ പൊട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നതെന്നും കടുത്ത മർദ്ദനം നടന്നിട്ടുണ്ടെന്നും സ്ഥിരീകരിച്ചു. പൊലീസ് പ്രതിയായ കേസ് ഉദയകുമാറിന്റെ അമ്മയുടെ പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചു.

ഉരുട്ടിക്കൊന്ന ഇരുമ്പുവടി ഉൾപ്പെടെ നിർണ്ണായകമായ തെളിവുകൾ പലതും ക്രൈംബ്രാഞ്ച് കണ്ടെടുത്തു. അന്വേഷണം പലഘട്ടങ്ങളിൽ സ്വാധീനിക്കപ്പെട്ടു. പ്രതികൾക്കായി കൃത്രിമ തെളിവുണ്ടാക്കാനും, തെളിവുകൾ നശിപ്പിക്കാനും സ്ഥലം SP മുതൽ പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കൂട്ടുനിന്നു. നീതിതേടി കോടതികളും പൊലീസ് ആസ്ഥാനവും മന്ത്രിമാരുടെ ഓഫീസുകളും കയറിയിറങ്ങിയ ഉദയകുമാറിന്റെ അമ്മയ്ക്ക് ക്രൈം ബ്രാഞ്ചും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ബോധ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷത്തിൽ വിശ്വാസം നഷ്ടപ്പെട്ട ഉദയകുമാറിന്റെ അമ്മ, ഹൈക്കോടതിയെ സമീപിച്ചു CBI അന്വേഷണം ആവശ്യപ്പെട്ടു. സർക്കാർ എതിർത്തെങ്കിലും കോടതി CBI അന്വേഷണം ഉത്തരവിട്ടു. CBI അന്വേഷിച്ച കേസാണ് ഒടുവിൽ 2 പൊലീസുകാരെ തൂക്കിക്കൊല്ലാനും 3 പേരെ 3 വർഷം തടവിനും ശിക്ഷിച്ച വിധിയിൽ എത്തി നിൽക്കുന്നത്.

ക്രിമിനലുകളായ കൊലപാതകികൾക്ക് ഒത്താശ ചെയ്തവർക്ക് ഒരു കുഴപ്പവും കൂടാതെ SP റാങ്കിലിരുന്നു മാന്യമായി റിട്ടയർ ചെയ്യാൻ അവസരമുണ്ടാക്കി കേരള പൊലീസ്. കൊലപാതകികൾക്ക് എല്ലാ ആനുകൂല്യങ്ങളോടും പ്രമോഷനോടും കൂടി സർവ്വീസിൽ തുടരാൻ അവസരമുണ്ടാക്കി കേരള പൊലീസ്. CBI അന്വേഷിച്ചില്ലെങ്കിൽ, കൃത്രിമരേഖ ഉണ്ടാക്കിയും തങ്ങൾക്കിടയിലെ പ്രതികളെ രക്ഷിക്കുമെന്നു തെളിയിച്ചു കേരള പൊലീസ്. നാണക്കേട് കൊണ്ട് കേരള പൊലീസ് ഒന്നടങ്കം തലകുനിയ്‌ക്കേണ്ട ദിവസമാണ് ഇന്ന്.

ഈ വിധി വരുമ്പോൾ, ഇത് അപൂർവ്വത്തിൽ അപൂർവ്വം ആണെന്ന് ഞാൻ പറയും. നീതിക്ക് വേണ്ടി 12 വർഷം പോരാടാൻ ഒരമ്മയും, സർവ്വ പ്രഷറും മറികടന്നു സത്യസന്ധമായ ഇക്വേസ്റ്റ് തയ്യാറാക്കിയ RDO യും, പോസ്റ്റുമോർട്ടം റിപ്പോർട്ട് തയ്യാറാക്കിയ ഡോക്ടർമാരും, CBI അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിമാരും, കേസ് അന്വേഷിച്ച CBI യും, വിചാരണ നീതിപൂർവ്വം നടത്തിയ പ്രോസിക്യൂഷൻ അഭിഭാഷകനും സത്യം പറഞ്ഞ സാക്ഷികളും, വിധിച്ച ന്യായാധിപനും... എന്നുവേണ്ട, എല്ലാ ഘടകങ്ങളും അനുകൂലമായി വന്നതുകൊണ്ടാണ് ഉദയകുമാറിന്റെ കേസിനു നീതി ലഭിച്ചത്. അങ്ങനെ നീതി ലഭിക്കാനുള്ള സാഹചര്യങ്ങൾ അപൂര്വമായിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യത്തിൽ ഇത് ഒരപവാദമാണ്.

ശിക്ഷിക്കപ്പെട്ട ക്രിമിനലുകൾ 5 പേരാണെങ്കിൽ, ശിക്ഷിക്കപ്പെടാത്ത നൂറു ക്രിമിനലുകൾ ഉണ്ട് പൊലീസ് വകുപ്പിൽ ഇപ്പോഴും. കസ്റ്റഡിയിലെടുത്ത പ്രതിയുടെ, അതിനി കൊലപാതകക്കേസിലെ പ്രതി ആയാലും, പൊലീസ് ദേഹത്ത് തൊട്ട് ഉപദ്രവിക്കരുത് എന്ന നിയമം നിലനിൽക്കുന്നത് അംഗീകരിക്കാത്ത പൊതുബോധം ആണ് ഉരുട്ടിക്കൊലകളെ പ്രോത്സാഹിപ്പിക്കുന്നത്. കസ്റ്റഡിമരണ കേസുകളിലെ പ്രതിയായവർ, പല കോടതികളിൽ കേസുള്ളവർ ഇന്നും പൊലീസിന്റെ തലപ്പത്ത് ഉണ്ട്. സ്വാധീനം കൊണ്ട് കേസുകൾ തേച്ചുമായ്ചു കളഞ്ഞതുകൊണ്ട് മാത്രം അധികാരത്തിൽ തുടരുന്നവരും ഉണ്ട്. ഇവരൊക്കെ കൂടിയാണ് നമ്മുടെ പൗരാവകാശം സംരക്ഷിക്കുന്നത് എന്നത് വലിയ തമാശയാണ്. ഉദയകുമാറിന്റെ അമ്മയ്ക്ക് അൽപ്പമെങ്കിലും നീതി കിട്ടി. കിട്ടാത്ത അമ്മമാരുടെ ലിസ്റ്റ് വലുതാണ്. എന്നാണ് മുഖ്യമന്ത്രീ താങ്കളീ സേനയെ ക്രിമിനൽ മുക്തമാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP