Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാധാരണക്കാർക്കും ഉന്നതർക്കും വ്യത്യസ്ത നീതിവ്യവസ്ഥയോ?

സാധാരണക്കാർക്കും ഉന്നതർക്കും വ്യത്യസ്ത നീതിവ്യവസ്ഥയോ?

വിൽസൺ കരിമ്പന്നൂർ

സാധാരണക്കാർക്കും ഉന്നതർക്കും വ്യത്യസ്ത നീതിവ്യവസ്ഥയോ? നമ്മുടെ ചില കോടതിവിധികൾ കാണുമ്പോൾ ഇങ്ങനെയൊരു സംശയം ഉണ്ടാകാറുണ്ട് എന്ന് പറയേണ്ടി വരുന്നതിൽ വേദനയുണ്ട്. നീതി എല്ലാർക്കും ഒരുപോലെ ലഭിക്കണമെന്ന് നമ്മുടെ ഭരണഘടന അനുശാസിക്കുന്നുണ്ട്. അതിനു വിരുദ്ധമായ ചില കോടതിവിധികൾ ഉണ്ടാകുന്നുണ്ട് എന്നു പറയാതിരിക്കാൻ തരമില്ല. അടുത്ത കാലത്ത് ഉണ്ടായ ചില വിധികൾ സാധാരണക്കാരിൽ നീതിപീഠത്തിനോട് സംശയം ഉളവാക്കുവാൻ കാരണമായിട്ടുണ്ടെന്ന് വേണം കരുതാൻ.

ഐപിഎൽ ഒത്തുകളി കേസ് അന്വേഷിച്ച ജസ്റ്റീസ് മുകുൾ മുദ്ഗൽ കമ്മറ്റി റിപ്പോർട്ട് പരസ്യപ്പെടുത്താമെന്ന് സുപ്രീം കോടതി അറിയിച്ചു. ഇതോടെ ഐസിസി ചെയർമാൻ എൻ ശ്രീനിവാസൻ, മരുമകനും ചെന്നൈ സൂപ്പർ കിങ്‌സ് ടീം പ്രിൻസിപ്പലുമായ ഗുരുനാഥ് മെയ്യപ്പൻ, രാജസ്ഥാൻ റോയൽ ടീം ഉടമ രാജ് കുന്ദ്ര, ഐപിഎൽ സിഒഒ സുന്ദർ രാമൻ എന്നിവരടക്കം ഏഴു പേരുകൾ പുറത്തുവിട്ടു. എന്നാൽ പ്രസ്തുത റിപ്പോർട്ടിൽ പേരു പറയപ്പെട്ട കളിക്കാരുടെ പേരുവിവരം പുറത്ത് വിടാൻ കോടതി തയാറായില്ല. ആ കളിക്കാരിൽ ചിലർ ഇന്ത്യൻ ടീമിലുള്ള ഉന്നതർ ആണെന്ന് പലരും സംശയിക്കുന്നു.

ഇന്നത്തെ പല ക്രിക്കറ്റ് കളിക്കാരും വലിയ ഉന്നതന്മാരായിട്ടാണ് വിലസ്സുന്നത്. അവരെ ആരും തൊടാറില്ല! ഐപിഎൽ വാതുവെപ്പ് കേസിൽ പേരു പരാമർശിക്കപ്പെട്ട കളിക്കാരനാണ് ശ്രീശാന്ത്. ആ ഒറ്റക്കാരണം കൊണ്ട് ബിസിസിഐ അദ്ദേഹത്തിനെ എതിരെ നടപടി എടുക്കുകയും ശ്രീശാന്ത് ക്രിക്കറ്റ് കളിയിൽ നിന്ന് സ്ഥിരമായി പുറത്താകുകയും ചെയ്തു. ശ്രീശാന്തിനു ലഭിക്കാത്ത പരിഗണന മറ്റു കളിക്കാർ അർഹിക്കുന്നുണ്ടോ?

നമ്മുടെ നാട്ടിൽ പലപ്പോഴും ഈ വ്യത്യാസം കണ്ടിട്ടുണ്ട്. ചില ഉന്നതരുടെ കാര്യം വരുമ്പോൾ എല്ലാ നിയമങ്ങളും കാറ്റിൽ പറക്കും. വർഷങ്ങൾക്കു മുമ്പ് അന്നത്തെ പ്രശസ്ത കളിക്കാരനായ നവ്‌ജോത് സിങ് സിദ്ദു ഒരു കൊലപാതകകേസിൽ പ്രതിയായി ജയിലിൽ അകപ്പെട്ടു. അന്ന് ക്രിക്കറ്റ് കളിയിൽ മികച്ച ഫോമിൽ ആയിരുന്ന സിദ്ദുവിനെ ആ കേസിൽ നിന്നും ഒഴിവാക്കി, ഉടനെ തന്നെ നടന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിദേശപര്യടനത്തിൽ പങ്കെടുപ്പിച്ചു. നമ്മുടെ ഭരണകൂടവും നിയമസംവിധാനവും ഒരു പോലെ ഉണർന്നു പ്രവർത്തിച്ച ഒരു സംഭവമായിരുന്നു അത്. ആ കാരണത്താൽ നവ്‌ജോത് സിങ് സിദ്ദു ഒത്തിരി ഉയരങ്ങൾ താണ്ടി. കളിയിലും ശ്രദ്ധിക്കപ്പെട്ടു, പിന്നിട് ബിജെപി എംപി യുമായി. ഇപ്പോൾ അറിയപ്പെടുന്ന ടിവി അവതാരകനുമാണ്. ആ സ്ഥാനത്ത് ഒരു സാധാരണക്കാരൻ ആയിരുന്നുവെങ്കിൽ ഇപ്പോഴും അഴി എണ്ണി കിടക്കേണ്ടി വന്നിരുന്നേനെ.

അടുത്തിടെ വളരെയധികം പ്രതീക്ഷ ഉളവാക്കിയ ഒരു കോടതി ഇടപെടലായിരുന്നു വിദേശ ബാങ്കുകളിൽ കള്ളപ്പണ നിക്ഷേപം ഉള്ളവരുടെ വിവരങ്ങൾ പുറത്താക്കാണമെന്ന നിലപാട്. പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായ പ്രസ്തുത വിഷയത്തിൽ കോടതി ആദ്യമൊക്കെ കാണിച്ച ശുഷ്‌ക്കാന്തി വലിയ താല്പര്യമാണ് സാധാരണക്കാരിൽ ഉളവാക്കിയത്.

അതിൻപ്രകാരം സർക്കാർ 3 പേരുടെ വിവരങ്ങൾ നൽകി. ഡാബർ ഗ്രൂപ്പ് ഡയറക്ടർ പ്രദീപ് ബർമ്മൻ, രാജ്‌കോട്ടിൽ നിന്നുള്ള വ്യവസായി പങ്കജ് ചിമൻലാൽ, ഖനിവ്യവസായി രാധ എസ് ടിംബ്ലോ എന്നിവരുടെ പേരുകളാണ് പരസ്യമാക്കിയത്. ഇവരാരും തന്നെ രാഷ്ട്രിയക്കാരോ അധികാര ദല്ലാൾമാരോ അല്ല. കേന്ദ്ര സർക്കാർ ഉന്നതരുടെ പേരുവിവരങ്ങൾ നല്കാതെ ഉരുണ്ടു കളിക്കുകയായിരുന്നു. എല്ലാവരുടെയും പേരുവിവരങ്ങൾ വെളിപെടുത്തണമെന്ന കോടതിയുടെ ആദ്യനിലപാട് പിന്നീട് മാറുന്നതായിട്ടാണ് കണ്ടത്. ഒടുവിൽ 600ൽ അധികം പേരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ സീൽ വച്ച കവർ കോടതിയിൽ നൽകി കേന്ദ്ര സർക്കാർ തടി തപ്പി. ഇനി ഒരിക്കലും ആ വിവരങ്ങൾ പുറത്ത് വരുമെന്ന് കരുതുന്നില്ല. കോടതിയുടെ മുമ്പിൽ വെളിപ്പെട്ട 3 പേരുകാർക്ക് ഇല്ലാത്ത പരിഗണന 600ൽ അധികം പേർക്കുലഭിച്ചു. ഇവിടെ ആരെയാണ് കുറ്റം പറയേണ്ടത് ?

ജോർജ് ഓർവെൽ തന്റെ പ്രശസ്തമായ '1984 ' എന്ന നോവലിൽ പറയുന്നതു പോലെ' എല്ലാ ജനങ്ങളും തുല്യരാണ്, എന്നാൽ ചിലർ മറ്റുള്ളവരേക്കാൾ അതിതുല്യർ ആണ്' ( All people are equal but some people are more equal than others.) എന്നതാണോ നമ്മുടെ ജനാധിപത്യവും നിയമവ്യവസ്ഥയും!

മറ്റൊരു കേസ്സിൽ കോടതിയുടെ നിലപാട് ഞെട്ടിപ്പിക്കുന്നതായിരുന്നു. സിബിഐ ഡയറക്ടർ രഞ്ജിത് സിൻഹയുമായി ബന്ധപ്പെട്ട വിവാദ ഡയറിയുടെ പകർപ്പ് നൽകിയവരുടെ പേര് പ്രശാന്ത് ഭൂഷൺ കോടതിയിൽ നല്കണമെന്ന് സുപ്രിം കോടതി നിർദ്ദേശിച്ചിരുന്നു. 2 ജി സ്‌പെക്ട്രം, കൽക്കരിപാടം ലൈസൻസ് കേസുകളിൽ പെട്ടവർ സിബിഐ ഡയറക്ടറെ സന്ദർശിച്ചതിന്റെ തെളിവുള്ള ഡയറിയുടെ കോപ്പി പ്രശാന്ത് ഭൂഷണ് ചിലർ കൈമാറിയത് അദ്ദേഹം കോടതിയിൽ സമർപ്പിച്ചിരുന്നു. അതിനു ശേഷം സിബിഐ ഡയറക്ടർ രഞ്ജിത് സിൻഹ നല്കിയ സത്യവാങ് മുലത്തിലെ ആവശ്യപ്രകാരമാണ് കോടതി അങ്ങനെ നിഷ്‌ക്കർഷിച്ചത്.

അങ്ങനെയൊരു വെളിപ്പെടുത്തൽ നടത്തിയാൽ ഉണ്ടാകുന്ന ഭവിഷത്ത് ഒന്ന് ചിന്തിച്ചു നോക്കു. ആ വെളിപ്പെടുത്തിയ ആളിന്റെ സ്ഥിതി ഇന്ത്യയെപ്പോലൊരു രാജ്യത്ത് എന്തായിരിക്കുമെന്ന്, ഊഹിക്കാവന്നതാണല്ലോ.

പ്രശസ്ത അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ, ഉറവിടം വെളിപ്പെടുത്തിയാൽ ആ ആളിന്റെ ജീവനുഭീഷണി ഉണ്ടാകുമെന്നതിനാൽ വെളിപ്പെടുത്താനകില്ലയെന്ന നിലപാട് എടുക്കുകയും, പിന്നീട് കോടതി അത് അംഗീകരിക്കുകയും ചെയ്തു .

കോടതിവിധിയെ വിമർശിച്ചാൽ കോർട്ടലക്ഷ്യം ആകുമെന്ന് കരുതി പല വിധികളെയും ആരും വിമർശിക്കാറില്ല. എന്നാൽ ജസ്റ്റിസ് വി ആർ കൃഷ്ണയ്യരെ പോലുള്ളവർ നീതിവിരുദ്ധ വിധികളെ വിമർശിക്കുവാൻ എന്നും തയ്യാറായിട്ടുണ്ട്. അദ്ദേഹത്തിന്റെ ശതജന്മദിനാഘോഷങ്ങളിൽ ഇതുപോലുള്ള ചിന്തകൾക്ക് പ്രസക്തിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP