Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങളുടെ കുട്ടി ലൈംഗികാക്രമണത്തിന്റെ ഇരയാണോ?

നിങ്ങളുടെ കുട്ടി ലൈംഗികാക്രമണത്തിന്റെ ഇരയാണോ?

ടുത്ത സമയം ഒരു സ്‌കൂളിൽ ചെറിയ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും സംഭവം അന്വേഷിക്കുന്നതിൽ പാളിച്ചയുണ്ടെന്ന് കണ്ട് നാട്ടുകാർ സംഘടിച്ചു പ്രതിഷേധിക്കുകയും അനന്തരം സ്‌കൂൾ മാനേജ്‌മെന്റ് നിരുത്തരവാദപരമായ പ്രസ്താവനകൾ പരസ്യമായി നടത്തുകയും ഒക്കെയുണ്ടായി. ഈ സമയത്ത് ചിലർ എന്നോട് ഒരു കുട്ടി ലൈംഗികമായി ആക്രമിക്കപ്പെടുകയാണെങ്കിൽ അത് എങ്ങനെ തിരിച്ചറിയും, അതിൽ മാതാപിതാക്കൾ എന്തു ചെയ്യണം എന്നൊക്കെ എഴുതണം എന്ന് ആവശ്യപ്പെട്ടിരുന്നു. തിരക്കുകൾ മൂലവും പുസ്തകങ്ങൾ കയ്യിലില്ലായിരുന്നതു മൂലവും ഇതുവരെ എഴുതാൻ സാധിച്ചില്ല.

1. നിങ്ങളുടെ കുട്ടി ലൈംഗികാക്രമണത്തിനു വിധേയമാകാൻ സാദ്ധ്യതയുണ്ടോ?

ഇന്ത്യാ സർക്കാർ സ്ഥിതിവിവരക്കണക്ക് അനുസരിച്ച് ഇന്ത്യയിൽ 53% കുട്ടികൾ ലൈംഗികാതിക്രമത്തിനു വിധേയമാകുന്നു. ഇതിൽ ആൺപെൺ ഭേദമില്ല. ചില വിഭാഗം കുട്ടികൾ ഉദാഹരണം തെരുവുകുട്ടികൾ, ബാലവേല ചെയ്യുന്ന കുട്ടികൾ തുടങ്ങിയവർ ആക്രമിക്കപ്പെടാൻ സാധ്യത ഏറും എങ്കിലും ഒരു വിഭാഗം കുട്ടികളും അപകട സാദ്ധ്യതയ്ക്ക് അതീതരല്ല. കുട്ടികൾക്ക് മേലേയുള്ള ലൈംഗികാക്രമണം അവരിൽ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഹീനകൃത്യമാണ് എന്നതിനാൽ അതിന്റെ ലക്ഷണങ്ങൾ എന്തെങ്കിലും കുട്ടി കാട്ടുന്നുണ്ടെങ്കിൽ അത് തിരിച്ചറിയാൻ പഠിച്ചിരിക്കണം.

2. എന്താണ് ഒരു കുട്ടി ലൈംഗികാക്രമണത്തിനു വിധേയമായിട്ടുണ്ടെന്ന് സംശയിക്കേണ്ട സൂചനകൾ?

അറിയിക്കൽ : അല്പം മുതിർന്ന കുട്ടികൾ, പ്രത്യേകിച്ച് ആറുവയസ്സിനു മുകളിൽ പ്രായമുള്ളവർ വിവരം മാതാപിതാക്കളെയോ മുതിർന്ന സഹോദരങ്ങളെയോ അറിയിക്കാൻ സാദ്ധ്യതയുണ്ട്. കുട്ടിക്ക് എന്തും, നല്ലതും ചീത്തയും, ശരിയും തെറ്റും, വീട്ടിൽ പറയാനും ചർച്ച ചെയ്യാനും സ്വാതന്ത്ര്യമുണ്ടായിരിക്കണം. കുട്ടി എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ അതിന്റെ പേരിൽ പരിഹസിക്കുകയോ വിവരം പറഞ്ഞതിന്റെ പേരിൽ ശാസിക്കുകയോ അരുത്. ഇത് ഭയം മൂലം കുട്ടികൾ എന്തെങ്കിലും പ്രധാനപ്പെട്ട സംഭവം ലൈംഗികാക്രമണം ആയാലും മറ്റെന്തെങ്കിലും ആയാലും ഒളിച്ചു വയ്ക്കാൻ കാരണമാവും. പലപ്പോഴും മാതാപിതാക്കൾ അറിഞ്ഞുകൊണ്ട് അല്ല ഇത്തരം സാഹചര്യമുണ്ടാക്കുന്നത്. ഒരു ഉദാഹരണം: കുട്ടി സ്‌കൂളിൽ നിന്നു വരുമ്പോൾ ഒരു അഭിപ്രായം പറയുന്നു 'ഞാൻ വളരുമ്പോൾ എന്റെ ക്ലാസ്സിലെ നെ കല്യാണം കഴിക്കും.' ഇതു കേട്ട് വീട്ടുകാർ പൊട്ടിച്ചിരിക്കുകയും സുഹൃത്തുക്കളോട് കുട്ടിയുടെ സാന്നിദ്ധ്യത്തിൽ ഫലിതം പങ്കുവയ്ക്കുകയും ചെയ്യുന്നു . ഇത് താൻ പരിഹസിക്കപ്പെടുമോ എന്ന ഭയം മൂലം പല കാര്യങ്ങളും വീട്ടിൽ നിന്ന് ഒളിക്കാൻ കാരണമായേക്കാം. താൻ ഗൗരവത്തോടെ പറയുന്നത് എന്തും ഗൗരവമായിത്തന്നെ വീട്ടുകാർ എടുക്കും എന്ന ഉറപ്പ് കുട്ടിക്ക് ഉണ്ടാവണം. മിക്കപ്പോഴും കുറ്റവാളി ഇരയെ പുറത്തു പറയരുത് എന്ന് ഭീഷണിപ്പെടുത്താറുണ്ട്. പലപ്പോഴും കുറ്റവാളി കുട്ടി അറിയുന്ന ആൾ ആയതിനാൽ അയാൾ ചെയ്തത് തെറ്റാണോ കുറ്റമാണോ എന്ന് കുട്ടിക്ക് അറിയുകയുമില്ല. കുറ്റത്തെക്കുറിച്ച് കുട്ടിക്ക് നാണക്കേട് ഉണ്ടായേക്കാം. ഭാഷ പൂർണ്ണമായും സ്വായത്തമാക്കാത്ത ചെറിയ കുട്ടിയാണെങ്കിൽ അതിനു കഴിയുകയുമില്ല. ഇതൊക്കെമൂലം മറ്റു സൂചനകൾക്കും വളരെ വലിയ പ്രാധാന്യമുണ്ട്.

ശാരീരികക്ഷതം : ലൈംഗികാവയവത്തിലോ മലദ്വാരത്തിലോ മുറിവുകൾ, പഴുപ്പും അണുബാധയും, രക്തക്കറ, ചോരപുരണ്ട അടിവസ്ത്രങ്ങൾ തുടങ്ങി ശാരീരിക തെളിവുകൾ. പലപ്പോഴും കുട്ടിക്ക് ഇതിനൊപ്പം തലവേദനയും വയറുവേദനയും ഉണ്ടാകാറുമുണ്ട്.

ലൈംഗിക ചേഷ്ഠകൾ. വാക്കാലല്ലാതെയും കുട്ടികൾ തങ്ങൾ ആക്രമണത്തിനു വിധേയരായെന്ന് സൂചിപ്പിക്കാറുണ്ട്. തീരെച്ചെറിയ കുട്ടികൾ പലപ്പോഴും പരസ്യമായിത്തന്നെ ലൈംഗികാവയവങ്ങൾ സ്പർശിക്കാറുണ്ട്, എന്നാൽ കുട്ടി സ്വാഭാവികമായി സ്വയം തൊട്ടുനോക്കുന്നതിന്റെ രീതി കണ്ടാൽ മാതാപിതാക്കൾക്ക് അറിയാവുന്നതേയുള്ളൂ. അല്പം മുതിർന്നാൽ കുട്ടികൾ അത് പരസ്യമായി ചെയ്യുന്നത് നിറുത്തുകയും ചെയ്യും. ഇതല്ലാതെയുള്ള ചേഷ്ടകൾ എന്തെങ്കിലും സാധനം (ഉദാഹരണം പെൻസിൽ) കൊണ്ട് ലൈംഗികാവയവം സ്പർശിക്കുകയോ , ലൈംഗികാവയവത്തിലോ മലദ്വാരത്തിലോ എന്തെങ്കിലും പ്രവേശിപ്പിക്കാൻ ശ്രമിക്കുകയോ കളിപ്പാട്ടങ്ങളോടോ പാവകളോടോ ലൈംഗിക ചേഷ്ഠകൾ കാണിക്കുകയോ ചെയ്യുന്നുണ്ട് കുട്ടിയെങ്കിൽ അപായസൂചനയാണത്. ലൈംഗിക വൃത്തി എന്താണെന്ന് അറിയാത്തതിനാൽ കുട്ടിക്ക് ആക്രമണത്തെപ്പറ്റി പറയാനും അറിയാതെപോയേക്കാം. ഇതിനാൽ കുട്ടി താൻ അനുഭവിച്ച പീഡനം ആവർത്തിച്ച് കാട്ടിസംഭവത്തെപ്പറ്റി നിങ്ങളെ അറിയിക്കുകയാണ് ഇങ്ങനെ ചെയ്യുന്നതിലൂടെ. മിക്കപ്പോഴും കുട്ടി സ്വയം അറിയാതെ തന്നെ ചെയ്യുന്നതാണിത്.

പദപ്രയോഗം : മുതിർന്നവർ ഉപയോഗിക്കുന്ന ലൈംഗിക പദങ്ങൾ പെട്ടെന്ന് പ്രയോഗിക്കാൻ തുടങ്ങുക. ലൈംഗിക വൃത്തിയുമായി ബന്ധപ്പെട്ട മുതിർന്നവരുടെ പദങ്ങൾ പലപ്പോഴും അസഭ്യ പദങ്ങൾ കുറ്റവാളിയിൽ നിന്നും കേട്ടത് കുട്ടിയുടെ സംസാരത്തിൽ ഉൾക്കൊള്ളിച്ചും കുട്ടി താൻ പീഡിപ്പിക്കപ്പെട്ടു എന്ന് സൂചിപ്പിക്കാറുണ്ട്.

വ്യക്തികളോടും സ്ഥലങ്ങളോടും ഭയം . ചില തരം സ്ഥലങ്ങളോടും ആളുകളോടും പെട്ടെന്നു തുടങ്ങുന്ന ഭയം. അടുത്ത വീട്ടിൽ പോകാൻ പെട്ടെന്നു തുടങ്ങുന്ന ഭയം, മീശവച്ച ആളുകളെയൊക്കെ പെട്ടെന്നു ഭയക്കാൻ തുടങ്ങി, സ്‌കൂൾ ബസ്സിൽ കയറാൻ അതുവരെ ഇല്ലാതെയിരുന്ന ഭയം ഒക്കെ സംശയം ഉണർത്തേണ്ട കാര്യങ്ങളാണ്. പുതിയ ഭീതി കുട്ടിക്കു തുടങ്ങുമ്പോഴാണ് സംശയം ഉണരേണ്ടത്. പലേ കുട്ടികൾക്കും സ്ഥിരമായ ഭയങ്ങൾ ഉണ്ട് പ്രത്യേകിച്ച് തീരെ ചെറിയ കുട്ടികൾക്ക്. ഇതിൽ ആശങ്കയുടെ കാര്യമില്ല, എന്നാൽ പുതിയതായി കുട്ടിക്ക് ചില തരം ആളുകളെയോ സ്ഥലങ്ങളെയോ ഭയം തുടങ്ങിയാൽ ശ്രദ്ധിക്കേണ്ടതുണ്ട്.

നഗ്നതയും സ്പർശനവും ഭയം. വസ്ത്രം മാറൽ, കുളിക്കൽ, ഡോക്റ്റർ പരിശോധിക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് ഭയം. നഗ്നതയുമായോ സ്പർശനവുമായോ ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടി ഭയക്കാൻ തുടങ്ങുന്നെങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്.

ശീലങ്ങളിലും സ്വഭാവത്തിലും വത്യാസം. ടോയിലറ്റിലോ പോട്ടിയിലോ പോകാൻ പഠിച്ചു കഴിഞ്ഞ കുട്ടി പെട്ടെന്ന് വീണ്ടും വസ്ത്രത്തിൽ മലമൂത്ര വിസർജ്ജനം ചെയ്യാൻ ആരംഭിക്കൽ, കൂട്ടുകാരോടും വീട്ടുകാരോടും മിണ്ടാതെയാകൽ, ശ്രദ്ധിക്കാനും പഠിക്കാനും കളിക്കാനും ഉള്ള താല്പര്യം നഷ്ടമാകൽ തുടങ്ങിയവ ഉദാഹരണം.

ഇത് സാധാരണയായി കാണുന്ന ലക്ഷണങ്ങൾ മാത്രമാണ്. മറ്റു പലരീതിയിലും കുട്ടികൾ ലൈംഗികാക്രമണത്തിനു വിധേയമായി എന്ന് സൂചിപ്പിച്ചേക്കാം. അസ്വാഭാവികമായ എന്തു മാറ്റം കുട്ടിയിൽ കണ്ടാലും ശ്രദ്ധിക്കാൻ ശീലിക്കുക.

3. കുട്ടിയോട് ഇക്കാര്യം സംസാരിക്കുന്നത് എങ്ങനെ?

സംസാരപ്രായമായ കുട്ടിയാണെങ്കിൽ താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് കുട്ടിയോട് ചർച്ച ചെയ്യാവുന്നതാണ്. ഇക്കാര്യം ചെയ്യാൻ പ്രൊഫഷണൽ ഫോറൻസിക്ക് ഇന്റര്വ്യൂവർ പിൻതുടരുന്ന രീതിതന്നെയാണ് അത്യുത്തമം, കാരണം ഈ രീതി ആഗോളതലത്തിൽ ക്രിമിനോളജിസ്റ്റുകളും മനഃശാസ്ത്ര വിദഗ്ദ്ധരും കാലാകാലം ഗവേഷണം കൊണ്ട് ഉരുത്തിരിച്ചതാണ്. ഫോറൻസിക്ക് ഇന്റര്വ്യൂവർ പിൻ തുടരുന്ന മാനദണ്ഡങ്ങൾ:

  • മുതിർന്നവരുടെ രീതിയിലുള്ള ലൈംഗികത കുട്ടിക്ക് അന്യമാണ്. അതിനാൽ സ്വയം ഒരിക്കലും കുട്ടി കള്ളം പറയില്ല.

ഒരു മുതിർന്നയാൾ പറഞ്ഞു പഠിപ്പിച്ച കള്ളം (ഉദാഹരണം അതിർത്തി തർക്കത്തിലെ വിദ്വേഷം മൂലം ഒരു പിതാവ് മകളോട് അയൽക്കാരൻ പീഡിപ്പിച്ചെന്ന കഥ പറയാൻ പ്രേരിപ്പിച്ചു) ആണെങ്കിൽത്തന്നെ കുട്ടിക്ക് അന്യമായ ഒരു പ്രവൃത്തിയെക്കുറിച്ചുള്ള കള്ളം ആയതിനാൽ വളരെ വേഗം അത് സ്വയം ഖണ്ഡിക്കും എന്നതിനാൽ തിരിച്ചറിയാൻ യാതൊരു പ്രയാസവുമില്ല. ധ ഇന്ത്യയിൽ കുട്ടി ലൈംഗികാക്രമണത്തിനു വിധേയമായാൽക്കൂടി അതിനെ മാനം ഭാവി എന്നൊക്കെ ചിന്തിച്ച് റിപ്പോർട്ട് ചെയ്യാൻ മടിക്കുകയാണ് എന്നതിനാൽ ഇത്തരം സംഭവങ്ങൾ വളരെ വിരളമായിരിക്കാംപ

  • കുട്ടിയെ ചോദ്യം ചെയ്യാനോ മൊഴി അവിശ്വസിക്കുന്നെന്ന് സൂചിപ്പിക്കാനോ പാടില്ല. കുട്ടിക്ക് തുറന്ന് എന്തും സംസാരിക്കാനുള്ള സാഹചര്യമായിരിക്കണം. 


ഫോറൻസിക്ക് ഇന്റർവ്യൂവിന് മൂന്നു രീതിയുണ്ട്. പടിപടിയായി ഒന്നിൽ നിന്നു രണ്ടിലേക്കും രണ്ടിൽ നിന്നും ആവശ്യമെങ്കിൽ മൂന്നിലേക്കും പോകുകയാണ് ചെയ്യുക.

ഒന്ന്: ഫ്രീ റീകോൾ. കുട്ടിയോട് എന്താണ് സംഭവിച്ചത് എന്നു ചോദിച്ചാൽ അതിനു ഓർമ്മയുള്ളതും മനസ്സിലായതും പ്രകടിപ്പിക്കാൻ ആവുന്നതും അത് പറയും. എന്നാൽ അവ്യക്തതയും ഭീതിയും മൂലം ഇതിൽ പലേ ഭാഗങ്ങളും ഉണ്ടാവില്ല, കാരണം കുഞ്ഞുമനസ്സിനു നെഗേഷൻ പ്രോസസ് എന്നൊരു രീതിയുണ്ട്. അപകടം ഉണ്ടായാൽ അത് സംഭവിച്ചിട്ടില്ല എന്നു സ്വയം വിശ്വസിപ്പിക്കൽ. നെഗേഷൻ 100% ആകില്ല എന്നതിനാൽ കുട്ടി ഫ്രീറീകോളിൽ അപൂർണ്ണമായൊരു സംഭവ വിവരണം ആയിരിക്കും തരുക. പ്രായം കൂടുന്നത് അനുസരിച്ച് കുട്ടിക്ക് സംഭവം ഓർക്കുന്നതിലെ വ്യക്തതയും പൂർണ്ണതയും ഏറും.

രണ്ട്: ക്യൂഡ് റീകോൾ. സംഭവസ്ഥലത്തോ (ഉദാഹരണം അയൽവീട്) കുറ്റവാളിയുമായി സാമ്യമുള്ള ആൾ (ഉദാഹരണം അദ്ധ്യാപകർ) തുടങ്ങിയവരെ കാണുമ്പോൾ കുട്ടി ഫ്രീ റീകോളിൽ ഓർക്കാത്തത് പലതും ഓർക്കും. മാതാപിതാക്കൾക്ക് പരിമിതമായേ ക്യൂഡ് റീകോൾ നടത്താൻ കഴിഞ്ഞേക്കൂ. എന്നാൽ ഫോറൻസിക്ക് ഇൻവെസ്റ്റിഗേറ്റർക്ക് സ്വന്തം അധികാരം ഉപയോഗിച്ച് വളരെ വിപുലമായ ക്യൂഡ് റീകോൾ ഇന്റർവ്യൂ നടത്താൻ കഴിയും. എനിക്കറിയുന്ന ഒരു കേസിൽ ഫ്രീ റീകോളിൽ കുട്ടിക്ക് ആകെ ഓർക്കാൻ കഴിഞ്ഞിരുന്നത് തനിക്ക് വ്യക്തമായി ഓർമ്മയില്ലാത്ത ആരോ സ്‌കൂളിൽ വച്ച് എന്തൊക്കെയോ ചെയ്തു എന്നു മാത്രമായിരുന്നു. ഫോറൻസിക്ക് ഇൻവെസ്റ്റിഗേറ്റർ പൊലീസിനെക്കൊണ്ട് സ്‌കൂളിൽ വച്ച് ഐഡന്റിഫിക്കേഷൻ പരേഡ് നടത്തിച്ചു. കുട്ടി കുറ്റവാളിയെ തിരിച്ചറിയുക മാത്രമല്ല, അയാളെ കണ്ടതോടെ സംഭവം മുഴുവൻ ഓർക്കുകയും പറയുകയും ചെയ്തു.

മൂന്ന്: സജസ്റ്റീവ് റീകോൾ. ഇന്റ്റര്വ്യൂവർ മറ്റു രണ്ടു രീതികൊണ്ട് അതുവരെ മനസ്സിലായ കാര്യങ്ങൾ കൊണ്ട് ചില സൂചനകൾ സംഭവത്തെക്കുറിച്ച് നൽകുകയും കുട്ടി അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യുന്ന രീതിയാണ് സജസ്റ്റീവ് റീകോൾ. ഇത് മാതാപിതാക്കളോ രക്ഷിതാക്കളോ ചെയ്ത് കൂടുതൽ കാര്യം മനസ്സിലാക്കുന്നതിനു പകരം വിദഗ്ദ്ധർക്ക് വിടുന്നതാണ് നല്ലത്. കാരണം, കുട്ടിയോട് ഏറെ സജസ്റ്റീവ് ആയി ആവർത്തിച്ചാൽ കുട്ടി സ്വയം അതു വിശ്വസിക്കാൻ തുടങ്ങും കുട്ടികളുടെ ഭാവനയും യാഥാർത്ഥ്യബോധവും വളരെ വ്യക്തമായി വേർതിരിക്കപ്പെട്ടതല്ല. 'നിന്നെ പീഡിപ്പിച്ചത് ഈ അമ്മാവൻ അല്ലേ, അയാൾ ആ വീട്ടിൽ വച്ച് ഇങ്ങനെയല്ലേ ചെയ്തത്' എന്ന രീതിയിൽ രണ്ടുമൂന്നു തവണ ആവർത്തിച്ചു ചോദിച്ചാൽ കുട്ടി അങ്ങനെയെന്ന് വിശ്വസിക്കാൻ തുറ്റങ്ങുകയും ഒരുപക്ഷേ യഥാർത്ഥ കുറ്റവാളി മറ്റൊരാൾ ആയെന്നു വരികിൽ ശിക്ഷിക്കപ്പെടാതെ പോകുകയും ചെയ്യാം. കുട്ടി താൻ ആക്രമിക്കപ്പെട്ടെന്ന് കള്ളം പറയുകയോ സ്വയം വിശ്വസിക്കുകയോ ചെയ്യില്ല, എന്നാൽ അതിന്റെ വിശദ വിവരങ്ങൾ സജസ്റ്റീവ് റീകോൾ തെറ്റായാൽ തെറ്റി വിശ്വസിച്ചേക്കാം.

4. കുട്ടി ലൈംഗികാക്രമണത്തിനു വിധേയമായി എന്ന് ന്യായമായ സംശയം തോന്നിയാൽ എന്താണു ചെയ്യേണ്ടത്?

ശാരീരികമായി അപകടഘട്ടമെങ്കിൽ ആദ്യം ആശുപത്രിയിൽ എത്തിക്കുക. അല്ലെങ്കിൽ എത്രയും വേഗം പൊലീസിൽ പരാതി നൽകുകയാണ് വേണ്ടത്. പൊലീസ് വിവരം വനിതാ ശിശുക്ഷേമ സമിതിയെ അറിയിക്കും. സമിതിയുടെ നിർദ്ദേശപ്രകാരം കുട്ടിക്ക് വേണ്ട ആശുപത്രി പരിചരണവും തെറാപ്പിയും ലഭ്യമാക്കും. എല്ലാ നടപടികളും ചോദ്യം ചെയ്യലും കോടതി നടപടിയും എല്ലാം കമ്മീഷൻ നിർദ്ദേശിച്ച വിദഗ്ദ്ധർ വഴി മാതാപിതാക്കളുടെയോ അവരില്ലെങ്കിൽ അടുത്ത ബന്ധുവിന്റെയോ സാന്നിദ്ധ്യത്തിലായിരിക്കും. കുട്ടി പെണ്ണാണെങ്കിൽ ഒരു സ്ത്രീബന്ധു എപ്പോഴും കൂടെയുണ്ടായിരിക്കും. ഒരുപാട് തവണ കുട്ടി പൊലീസ് സ്റ്റേഷനിലോ കോടതിയിലോ പോകേണ്ടി വരില്ല. കേസെടുക്കാൻ വിസമ്മതിക്കുകയോ കുട്ടിയെ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ പൊലീസ് ചെയ്യില്ല, ചെയ്യാൻ ശ്രമിച്ചാൽ തൊപ്പി തെറിക്കുന്ന ഗുരുതര കുറ്റം ചെയ്‌തെന്ന് കാട്ടി പരാതി നൽകിയാൽ മതിയാകും.
ഒരിക്കലും കുറ്റവാളിയെന്ന് സംശയിക്കുന്ന ആളിനെ ചോദ്യം ചെയ്യാനോ ഭേദ്യം ചെയ്യാനോ മുതിരരുത്. ഒന്നാമതായി അത് നിയമം കയ്യിലെടുക്കുകയാണ്. രണ്ടാമത് അയാൾ കുട്ടിയെയോ നിങ്ങളെയോ അപായപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ പൊലീസിൽ നിന്നു രക്ഷപ്പെടാനോ ശ്രമിച്ചേക്കാം. .
സംഭവം നടന്ന സ്ഥലത്ത് പരാതിപ്പെടാനും (ഉദാഹരണം നഴ്‌സറി) ശ്രമിക്കരുത്. അധികാരികൾക്ക് ഇങ്ങനെ ഒരു സംഭവം തന്റെ ഇടത്തു നടന്നു എന്നു പുറത്തറിയുന്നത് അപമാനകരവും പലപ്പോഴും ബിസിനസ് താല്പര്യത്തിനു വിരുദ്ധവുമാണ്. അതിനാൽ അവർ കേസ് തേച്ചുമാച്ചു കളയാനോ കുറ്റവാളിയെ രക്ഷിക്കാനോ കുട്ടിയെ ശിക്ഷിക്കാനോ നിങ്ങളെ നിശബ്ദരാക്കാനോ ശ്രമിച്ചേക്കും. അധികാരികളുമായി ബന്ധപ്പെടേണ്ടത് പൊലീസിന്റെ പണിയാണ്, നിങ്ങളുടേതല്ല.

ചുരുക്കം: കുട്ടികളിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക. അപായ സൂചനകളും ലക്ഷണങ്ങളും തിരിച്ചറിയാൻ പഠിക്കുക . കുട്ടിക്ക് ഇത്തരം കാര്യങ്ങൾ അടക്കം എന്തും തുറന്ന് പറയാനുള്ള സാഹചര്യം വീട്ടിലുണ്ടാക്കുക. ഇക്കാര്യങ്ങൾ കുട്ടിയോട് എങ്ങനെ സംസാരിക്കാം എന്ന് പഠിക്കുക. ലൈംഗികാക്രമണം കുട്ടിക്കു നേരേ ഉണ്ടായി എന്ന് ശക്തമായ സംശയം ഉണ്ടായാൽ എത്രയും വേഗം പൊലീസിൽ അറിയിക്കുക.

പിൻകുറിപ്പ്: അതിശക്തമായ പേട്രിയാർക്കി നിലനിൽക്കുന്ന സംസ്‌കാരങ്ങളിൽ കുട്ടിയെ പിതാവോ മുത്തച്ഛനോ മറ്റു മുതിർന്ന പുരുഷാംഗമോ പീഡിപ്പിച്ചാൽ അത് ഒളിച്ചു വയ്ക്കാനേ മറ്റു അംഗങ്ങൾ ശ്രമിക്കാറുള്ളൂ എന്നതാണ് ദയനീയ സത്യം. ആരു കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടേണ്ടതുണ്ട്. അടുത്ത സമയത്ത് ഒരു ബഹറിനി സ്ത്രീ തന്റെ ഭർത്താവ് അടുത്ത വീട്ടിലെ എട്ടുവയസ്സുകാരി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കോടതിൽ മൊഴി നൽകി മാതൃകയായി.

കുട്ടികൾക്കെതിരേ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എതിരേ ലൈംഗിക പീഡനങ്ങൾ ചെയ്യുന്നവരിൽ മഹാഭൂരിപക്ഷവും പുരുഷന്മാരാണ്. അതിൽ തന്നെ ഭൂരിപക്ഷം കുട്ടി വിശ്വസിക്കുന്ന ഒരാൾ കുടുംബാംഗമോ അദ്ധ്യാപകനോ മറ്റോ ആണ്. ഇതുകൊണ്ട് സ്ത്രീ കുറ്റവാളികൾ ഇല്ലെന്ന് വരുന്നില്ല. സ്ത്രീപുരുഷഭേദമെന്യേ കുട്ടികളിൽ ലൈംഗിക കുറ്റകൃത്യം നടത്തുന്ന ആരെയും ശിക്ഷിക്കേണ്ടതുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP