Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാന്ധിജിയുടെ രക്തസാക്ഷിദിനം വിജയദിനമായി മധുരം വിതരണം ചെയ്തത് മറന്നു പോയോ? ഗോഡ്‌സേയാണ് നായകനെന്നു പറഞ്ഞ സാക്ഷി മഹാരാജിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തോ? ആർഎസ്എസിനോട് എം ബി രാജേഷിന്റെ പത്ത് ചോദ്യങ്ങൾ

ഗാന്ധിജിയുടെ രക്തസാക്ഷിദിനം വിജയദിനമായി മധുരം വിതരണം ചെയ്തത് മറന്നു പോയോ? ഗോഡ്‌സേയാണ് നായകനെന്നു പറഞ്ഞ സാക്ഷി മഹാരാജിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തോ? ആർഎസ്എസിനോട് എം ബി രാജേഷിന്റെ പത്ത് ചോദ്യങ്ങൾ

തിരുവനന്തപുരം: ജെഎൻയു വിഷയം സംവാദ വേദികളിൽ നിറയുമ്പോൾ സംഘപരിവാറുകാർ രാജ്യസ്‌നേഹികളുടെ പക്ഷം പിടിച്ച് വാദിച്ചാണ് രംഗത്തു വരുന്നത്. എന്നാൽ, ഇങ്ങനെ പറയുന്ന ആർഎസ്എസുകാരുടെ രാജ്യദ്രോഹ പ്രവർത്തികൾ അക്കമിട്ട് രംഗത്തുവന്നിരിക്കയാണ് എം ബി രാജേഷ് എംപി. ജെഎൻയു രാജ്യദ്രോഹികളുടെ കേന്ദ്രമാണെന്ന് പറയുന്ന സംഘപരിവാർ വാദങ്ങൾ എണ്ണിപ്പറഞ്ഞാണ് എം ബി രാജേഷ് എം പി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയത്.

ഏതാനും ചില വിദ്യാർത്ഥികൾ നടത്തിയ അഫ്‌സൽ ഗുരു അനുസ്മരണത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്താണ് സംഘപരിവാർ പ്രചരണം. ഏതെങ്കിലും മുഖ്യധാരാ വിദ്യാർത്ഥി സംഘടനയല്ല അഫ്‌സൽ ഗുരു അനുസ്മരണം നടത്തിയത് എന്ന കാര്യവും മറച്ചു വെക്കുന്നു. ചില വിരലിലെണ്ണാവുന്ന വിദ്യാർത്ഥികൾ നടത്തിയ ഈ പരിപാടിയുടെ പേരിൽ ജെഎൻയുവിൽ പൊലീസ് തേർവാഴ്ച നടത്തുകയും 8000ത്തോളം വിദ്യാർത്ഥികളെയാകെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും ചെയ്യുന്നതിനെതിരെയാണ് വിദ്യാർത്ഥികൾ ഒന്നടങ്കം പ്രതികരിച്ചതെന്നും എം ബി രാജേഷ് വ്യക്തമാക്കുന്നു.

ഗാന്ധി വധത്തിലുള്ള പങ്കിന്റെ പേരിൽ 1948 ഫെബ്രുവരി 2ന് ആർഎസ്എസിനെ നിരോധിച്ചു കൊണ്ടുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പ്രമേയം ഇങ്ങനെ പറയുന്നു. 'രാജ്യത്തിന്റെ സ്വാതന്ത്യ്‌രം അപകടത്തിലാക്കാൻ ശ്രമിക്കുന്ന വിദ്വേഷത്തിന്റെയും ഹിംസയുടേയും ശക്തികളെ വേരോടെ പിഴുതുകളയുക എന്ന നയത്തിന്റെ ഭാഗമായി ആർഎസ്എസിനെ നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നു.' ഇത് പുറപ്പെടുവിച്ച ആഭ്യന്തരമന്ത്രി മറ്റാരുമല്ല സർദാർ വല്ലഭായ് പട്ടേൽ. രാജ്യത്തിന്റെ സ്വാതന്ത്യ്‌രം അപകടത്തിലാക്കാൻ ശ്രമിക്കുന്നവർ രാജ്യസ്‌നേഹികളാണോ ?' എന്നതുൾപ്പെടെ ആർഎസ്എസിന്റെ കപടരാജ്യസ്‌നേഹം യാഥാർത്ഥ്യമാണോ എന്ന 10 ചോദ്യങ്ങളാണ് എം ബി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലുള്ളത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

ഇന്ത്യയിലെ മികവുറ്റ ധൈഷണിക കേന്ദ്രങ്ങളിൽ പ്രമുഖ സ്ഥാനമാണ് ഡൽഹിയിലെ JNU വിനുള്ളത്. മുൻ വൈസ് ചാൻസലർ വൈ.കെ.അലാഗ് തന്റെ 'ജീവിതത്തിലെ ഏറ്റവും മികച്ച ജോലി' എന്നാണ് JNUവിലെ ജോലിയെ വിശേഷിപ്പിച്ചത്. BJPയുടെ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ, ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറി ജയശങ്കർ, CBI ഡയറക്ടർ അനിൽ സിൻഹ, CPI(M) നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, തുടങ്ങി സിവിൽ സർവ്വീസിലും രാഷ്ട്രീയ സാമൂഹിക ജീവിതത്തിലുമുള്ള അനേകം പ്രമുഖരെ JNU സംഭാവന ചെയ്തിട്ടുണ്ട്. ആ JNU 'രാജ്യദ്രോഹികളുടെ കേന്ദ്ര'മാണെന്നാണ് സംഘപരിവാറും BJP സർക്കാരും സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഏതാനും ചില വിദ്യാർത്ഥികൾ നടത്തിയ അഫ്‌സൽ ഗുരു അനുസ്മരണത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്താണ്ഈ പ്രചരണം. ഏതെങ്കിലും മുഖ്യധാരാ വിദ്യാർത്ഥി സംഘടനയല്ല അഫ്‌സൽ ഗുരു അനുസ്മരണം നടത്തിയത് എന്ന കാര്യവും മറച്ചു വെക്കുന്നു. ചില വിരലിലെണ്ണാവുന്ന വിദ്യാർത്ഥികൾ നടത്തിയ ഈ പരിപാടിയുടെ പേരിൽ JNU വിൽ പൊലീസ് തേർവാഴ്ച നടത്തുകയും 8000ത്തോളം വിദ്യാർത്ഥികളെയാകെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും ചെയ്യുന്നതിനെതിരെയാണ് വിദ്യാർത്ഥികൾ ഒന്നടങ്കം പ്രതികരിച്ചത്. അനുസ്മരണത്തിന്റെ ഭാഗമായി ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചവർ ABVPക്കാരാണെന്ന് ആരോപിക്കുന്ന വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിട്ടുണ്ട്. അതെന്തായാലും തെളീയിക്കപ്പെടേണ്ടതുണ്ട്. പക്ഷേ ആ വീഡിയോയിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നുവെന്ന് വ്യക്തമായവർക്കെതിരെ കേസ് എടുത്തില്ലെന്ന ആക്ഷേപം ഗൗരവമുള്ളതാണ്.

1.അഫ്‌സൽഗുരുവിനെ തൂക്കിക്കൊന്നത് നീതിയെ പരിഹസിക്കലാണെന്നും അയാളുടെ ഭൗതികാവശിഷ്ടം കാശ്മീരിൽ കൊണ്ടുവന്ന് സംസ്‌കരിക്കണമെന്നും അന്നുമുതൽ പറയുന്ന, ഇന്നലേയും ഇതാവർത്തിച്ച PDPയുമായി ചേർന്ന് കാശ്മീർ ഭരിക്കുന്ന BJP.

2.കാശ്മീർ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം PDPയെ ദേശവിരുദ്ധരെന്ന് ആക്ഷേപിക്കുകയും അതിനു ശേഷം സർക്കാരുണ്ടാക്കാൻ മുഫ്തി മുഹമ്മദ് സെയ്തിനെ ലജ്ജയില്ലാതെ ആലിംഗനം ചെയ്യുന്ന നരേന്ദ്ര മോദിയുടെ ചിത്രം ഓർമ്മയില്ലേ? മോദിയുടെ നടപടി രാജ്യസ്‌നേഹമോ അതോ രാജ്യദ്രോഹമോ എന്ന് ഇവർ വ്യക്തമാക്കട്ടേ.

3. ഗാന്ധി ഘാതകൻ ഗോഡ്‌സേയെ തൂക്കിക്കൊന്ന ദിവസം (നവം. 15) ബലിദാനദിനമായി ആചരിക്കുകയും ഗാന്ധിജിയുടെ രക്തസാക്ഷിദിനം വിജയദിനമായി മധുരം വിതരണം ചെയ്ത് ആഘോഷിക്കുകയും ചെയ്തവർക്കെതിരേ എന്തേ രാജ്യദ്രോഹത്തിന് കേസ് എടുത്തില്ല?

4. ഗാന്ധിയല്ല ഗോഡ്‌സേയാണ് നായകൻ എന്നു പറഞ്ഞ BJP എംപി സാക്ഷിമഹാരാജിനും ഹിന്ദുമഹാസഭാ നേതാവ് അശോക് ശർമ്മക്കും എതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാത്തതോ?

5. ആൻഡമാനിലെ സെല്ലുലാർ ജയിലിൽ നിന്ന് ബ്രിട്ടീഷ് സർക്കാരിനോട് ദയനീയമായി മാപ്പപേക്ഷിച്ച് കത്തെഴുതിയ (1913 നവംബർ 14ന്) സവർക്കറുടെ പിന്മുറക്കാർ .

6. ക്വിറ്റിന്ത്യാ സമരം നടക്കുമ്പോൾ ജിന്നയുടെ സർവ്വേന്ത്യാ മുസ്ലിം ലീഗ് നേതാവ് ഫസലുൾ ഹഖ് നയിച്ച ബംഗാൾ പ്രവിശ്യാ സർക്കാരിൽ ധനമന്ത്രി സ്ഥാനത്ത് തുടർന്ന ശ്യാമപ്രസാദ് മുഖർജിയുടെ പിന്മുറക്കാർ.

7. ഗാന്ധി വധത്തിലുള്ള പങ്കിന്റേ പേരിൽ 1948 ഫെബ്രുവരി 2ന് RSSനെ നിരോധിച്ചു കൊണ്ടുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പ്രമേയം ഇങ്ങനെ പറയുന്നു. 'രാജ്യത്തിന്റെ സ്വാതന്ത്ര്യം അപകടത്തിലാക്കാൻ ശ്രമിക്കുന്ന വിദ്വേഷത്തിന്റെയും ഹിംസയുടേയും ശക്തികളെ വേരോടെ പിഴുതുകളയുക എന്ന നയത്തിന്റെ ഭാഗമായി RSSനെ നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നു.' ഇത് പുറപ്പെടുവിച്ച ആഭ്യന്തരമന്ത്രി മറ്റാരുമല്ല സർദാർ വല്ലഭായ് പട്ടേൽ. രാജ്യത്തിന്റെ സ്വാതന്ത്ര്യം അപകടത്തിലാക്കാൻ ശ്രമിക്കുന്നവർ രാജ്യസ്‌നേഹികളാണോ?

8. സർദാർ പട്ടേൽ 1948 സെപ്റ്റംബർ 11ന് RSS മേധാവി ഗോൾവാൾക്കറിന് എഴുതിയ കത്തിൽ പറയുന്നു,'ഗാന്ധിജിയുടെ കൊലക്ക് ശേഷം RSS പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിക്കുകയും മധുരം വിതരണം ചെയ്യുകയും ഉണ്ടായപ്പോൾ RSSനോടുള്ള എതിർപ്പ് രൂക്ഷമായി ' അന്നും ഇന്നും ഗാന്ധിജിയുടെ കൊലപാതകം ആഘോഷിക്കുന്നവരാണോ രാജ്യസ്‌നേഹികൾ?

9. ഗാന്ധിവധത്തിനു ശേഷം, 1948 നവംബർ 14ന് ഇന്ത്യാ ഗവൺമെന്റ് പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ ഇങ്ങനെ പറയുന്നു, 'RSSമായി ബന്ധപ്പെട്ടവർ നടത്തുന്ന പ്രവർത്തനങ്ങൾ ദേശദ്രോഹപരവും പലപ്പോഴും അട്ടിമറി സ്വഭാവമുള്ളതും ഹിംസാത്മകവുമാണ്....' ദേശദ്രോഹത്തിന്റെ ചരിത്രമുള്ളവർ മറ്റെല്ലാവരും രാജ്യദ്രോഹികളാണെന്ന് ആക്ഷേപിക്കുന്നു.

10.ഇന്ത്യൻ ഭരണഘടന'അഭാരതീയവും' 'ഹിന്ദുവിരുദ്ധവു'മെന്ന് പറഞ്ഞ് ഭരണഘടനയെത്തന്നെ അംഗീകരിക്കാത്തവർക്ക് രാജ്യസ്‌നേഹം എന്ന് ഉച്ചരിക്കാൻ എന്ത് അവകാശം?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP