Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രിയ അനിയാ ലിജോ ജോയ്...., സംവരണത്തെക്കാൾ കൂടുതൽ അനുഭവിച്ചത് അവഗണനയും വെറുപ്പും: പട്ടിക്കും പൂച്ചക്കും സ്ഥാനം ഉള്ളടുത്ത പോലും പ്രവേശിക്കാൻ അനുവാദമില്ലായിരുന്ന സംവരണക്കാരനെ കുറിച്ച്

പ്രിയ അനിയാ ലിജോ ജോയ്...., സംവരണത്തെക്കാൾ കൂടുതൽ അനുഭവിച്ചത് അവഗണനയും വെറുപ്പും: പട്ടിക്കും പൂച്ചക്കും സ്ഥാനം ഉള്ളടുത്ത പോലും പ്രവേശിക്കാൻ അനുവാദമില്ലായിരുന്ന സംവരണക്കാരനെ കുറിച്ച്

ങ്ങനൊരു കുറിപ്പ് എഴുതണം എന്ന് കരുതിയതല്ല അനിയൻ പറഞ്ഞത് പോലെ ജാതിയിൽ താഴ്ന്ന കൂട്ടുക്കാർ എന്തോ വലുത് അനിയന്റെ തട്ടിയെടുത്തു എന്ന് പരിഭവിക്കുന്നതുകൊണ്ടും കൂടിയാണ് ഈ കുറിപ്പ്. അനിയൻ പറഞ്ഞത് പോലെ എന്റെ കുഴപ്പമാണോ എന്നറിയില്ല ഞാനും ജനിച്ചത് ഒര് താഴ്ന്ന ജാതിക്കാരനായിട്ടാണ്, അത് അനിയൻ വിചാരിക്കുന്നതിനേക്കാൾ ഒരുപാട് താഴെ ജാതി വ്യവസ്ഥയിൽ ചിലപ്പോൾ അവസാനത്തെ ജാതി എന്റെ ആണെന്നാണ് എനിക്ക് തോന്നുന്നത്, അപ്പോൾ കാര്യത്തിലേക്കു കടക്കാം.

പണ്ട് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ഒരിടത്തും സ്ഥിരമായി താമസിക്കാറില്ല എന്ന് ഒര് പുതിയ സ്ഥലത്ത് വരും അവിടെ കാവ് വെട്ടിതെളിക്കും എന്നിട് ആ പറമ്പിൽ നിന്നു തന്നെ ഓലയും തൂണുകളും വെട്ടി മറപോലെ ഉണ്ടാക്കി അവിടെ താമസിക്കും, കുറച്ചു നാൾ കഴിയുമ്പോൾ അവിടെ നിന്ന് മാറി വേറെ പോകും, അങ്ങനെ സ്ഥിരതയുള്ള ഒര് താമസമായിരുന്നില്ല എന്ന് കേട്ടിട്ടുണ്ട് പിന്നീട് അമ്മയുടെ അച്ഛന് അമ്മയുൾപ്പെടെ മുന്ന് പെൺമക്കള ആയിരുന്നു, അതുകൊണ്ട് നാടിന്റെ അടുത്ത തേവലക്കര എന്ന സ്ഥലത്ത് സ്ഥിര താമസമാക്കി, അമ്മയ്ക്ക് പ്രായമായപ്പോൾ ഇഷ്ടപെട്ട ഒരാളുടെ കൂടെ ഇറക്കി വിട്ടു ഏകദേശം 19 വയസ്സുള്ളപ്പോൾ കല്യാണം നടന്നു എന്നാണ് 'അമ്മ പറഞ്ഞത്, പിന്നീട് വീട്ടുകാർക്ക് യാതൊരു ഉത്തരവാദിത്വം ഇല്ല ഭർത്താവാണ് എല്ലാം കൂടെ ഉണ്ടെങ്കിലും ഇല്ലങ്കിലും.

ഞാൻ ചുരുക്കി പറയാം അമ്മക്ക് ഏകദേശം 20 വയസുള്ളപ്പോൾ മകൾ പിറന്നു എന്റെ ഏറ്റവും മൂത്ത ചേച്ചി അതിന് ശേഷം വീണ്ടും ഒര് കുട്ടിയുണ്ടായി രണ്ടാമത്തെ ചേച്ചി, രണ്ടാമത്തെ ചേച്ചി ഉണ്ടായപ്പോൾ മൂത്ത ചേച്ചിക്ക് എന്തോ അസുഖം വന്നു മരണപെട്ടു, അച്ഛൻ അന്നും കൂലി വേലയും മറ്റുമായി പോകുന്നു പിന്നീട് ചേട്ടനും ഉണ്ടായ സമയത്താണ് അമ്മയുടെ ജീവിതത്തിൽ ഒരു വലിയ ദുരന്തം പോലെ അച്ഛൻ വേറെ കെട്ടുന്നത്. അമ്മ ശരിക്കും ഒറ്റപെടുകയായിരുന്നു അമ്മയുടെ അച്ഛനും അമ്മയും മരണപെട്ടതോടു കൂടി അമ്മാ തെരുവിലേക്ക് ഇറക്കപെട്ടു.

പ്രായപൂർത്തിയായ മകളെയും നടക്കുവാൻ മാത്രം പ്രായമുള്ള ചേട്ടനെയും ആയി അമ്മ കരുനാഗപ്പള്ളിയിലേക്കു വന്നു. അന്ന് ഏറ്റവും വലിയാ കുടുംബമായിരുന്നു ചൂളൂർ വീട് അവിടെ ജോലിക്കു ആയി നിന്നു മക്കളെ വളർത്തുകയും പഠിപ്പിക്കാൻ അയക്കുകയും ചെയ്തു, പ്രായപൂർത്തിയായ ചേച്ചി ഉള്ളപ്പോൾ കയറിക്കിടക്കാൻ ഒര് വീട് പോലുമില്ലാതിരുന്ന അവസ്ഥയിൽ ദൈവത്തെ പോലെ തുണയായി വന്നത് ആ വീട്ടുകാരാണ്. ആ അയ്യത്ത കിഴക്കേ മൂലയിൽ നീ ഒര് കൂരവെച്ചു താമസിച്ചോടി എന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് ശരിക്കും ആശ്വാസം ആകുന്നത്. അതിന്റെ ഇടയിൽ അച്ഛനുമായി വീണ്ടും പ്രശ്‌നങ്ങൾ പരിഹരിക്കുകയും അവർ വീണ്ടും ഒന്നിക്കുകയും ചെയ്തു അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആരുമില്ലാത്ത അവസ്ഥയിൽ ഒര് ആൺ തുണ എതൊരു പെണ്ണിനെ പോലെ അമ്മയും ആഗ്രഹിച്ചു.

അത്ര തന്നെ പക്ഷെ വളരെ കാലം ആ ബന്ധം തുടർന്നില്ല വീണ്ടും അകന്നു ഇതിന്റെ ഇടയിലാണ് എന്റെ ജനനം, പ്രയാസങ്ങൾക്കു നടുവിലേക്ക് വീണ്ടും ഒരു ദുരന്തം പോലെ ഞാൻ. അമ്മ പറയുന്ന കേട്ടിട്ടുണ്ട് ചേച്ചി പഠിക്കാൻ മിടുക്കി ആയിരുന്നു എന്ന്. പക്ഷെ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്ത്രീധനം വേണ്ടാ എന്ന് പറഞ്ഞിട്ട് ഒര് ആലോചന വന്നപ്പോൾ അമ്മ ഒന്നും നോക്കിയില്ല കെട്ടിച്ചു വിട്ടു. ഞാൻ ജനിക്കുന്നതിനു മുൻപ് ചേച്ചിയുടെ കല്യാണം കഴിഞ്ഞു. അനിയൻ പറഞ്ഞ സംവരണം ഉള്ളപ്പോഴാണ് ഇത് എന്ന് ആലോചിക്കണം.

പിന്നീട് ചേട്ടനും ഞാനും മാത്രമായി. ചേട്ടൻ പഠിത്തം പത്തിൽ അവസാനിപ്പിച്ച് ജോലിക്കു പോകാൻ തീരുമാനിച്ചു അതും ഈ സംവരണം ഉള്ളപ്പോഴാണ് എന്ന് അനിയൻ ആലോചിക്കണം. പിന്നീട് എന്റെ ഊഴമാണ് എന്റെ കാര്യത്തിൽ അമ്മ കുറച്ചു ആത്മാർത്ഥത കാണിച്ചു പഠിപ്പിക്കുവാൻ തീരുമാനിച്ചു. കൊച്ചുനാൾ മുതൽ കേൾക്കുന്ന ഒരു കാര്യമുണ്ട് പത്ത് ജയിച്ചാൽ മതി നിങ്ങളെ സർക്കാർ ജോലിക്കായി പൊക്കിയെടുത്തോണ്ട് പോകും എന്ന്, ആ പ്രതീക്ഷയിലാണ് പഠിക്കുന്നത്.

എന്റെ ചേട്ടൻ എന്റെ ചേച്ചി ആർക്കും പത്തിൽ ജയിക്കാൻ കഴിഞ്ഞില്ല അവരുടെ കഷ്ടപ്പാട് കാരണം പഠനം നിർത്തേണ്ടി വന്നു. അമ്മ പറഞ്ഞിട്ടുണ്ട് പഠിക്കാൻ വിട്ടത് ഉച്ചക്കത്തെ കഞ്ഞിക്കു വേണ്ടിയാണ് എന്ന്, വിശക്കാതെ ഇരിക്കുവല്ലോ. വൈകിട്ട് ഒര് പിരീഡ് മുന്നേ വരും മഹാലക്ഷ്മി ഹോട്ടലിൽ ചോറ്റുപാത്രമായി പോകും കഞ്ഞിവെള്ളം വാങ്ങാൻ. കഞ്ഞിവെള്ളം വാങ്ങുമ്പോൾ പ്രതീക്ഷ അതിന്റെ അടിമട്ടിൽ കിടക്കുന്ന ചോറാണ്. അത് ഊറ്റിയെടുത്ത് വീട്ടിൽ കൊണ്ട് പോയി ചൂടാക്കി രാവിലെ കഴിക്കാൻ വേണ്ടി എടുത്ത് വെയ്ക്കും. ഉച്ചക്ക് സ്‌കൂളിൽ നിന്ന് കഞ്ഞി വാങ്ങി കുടിച്ചിട്ട് വീണ്ടും ചോറ്റുപാത്രത്തിൽ വാങ്ങി വീട്ടിൽ കൊണ്ട് വരും രാത്രിയിൽ കഴിക്കാൻ. അങ്ങനെ ഒരുപാട് കഷ്ടപ്പെട്ട് വളർന്നവരാണ് ചേച്ചിയും ചേട്ടനും.

ഞാൻ പക്ഷെ കുറച്ചു കൂടി സുഖങ്ങൾ അനുഭവിച്ച കൂട്ടത്തിലാണ. ഞാൻ ജനിച്ചപ്പോൾ കുടിയടപ്പ് ആണെങ്കിലും വീട് ഉണ്ടായിരുന്നു. ആകെ ഒന്നര സെന്റ് അത് തന്നെയാണ് ഇപ്പോഴും മാറ്റമില്ല. സ്‌കൂളിൽ പോകുമ്പോൾ ഒര് ജോഡി യൂണിഫോം ആയിരുന്നു അകെ ഉണ്ടായിരുന്നത്. കൂട്ടുക്കാർ നല്ലത് ഇട്ട് വരുമ്പോൾ മുഷിഞ്ഞത് ഇട്ട് പോകണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. അമ്മ ജോലിക്കു പോകുന്ന വീടുകളിലെ ചേട്ടന്മാർ എടുക്കുന്ന ഡ്രസ്സുകൾ കീറുവാൻ കാത്ത് ഇരിന്നിട്ടുണ്ട്, പ്രാർത്ഥിച്ചിട്ടുണ്ട് കരണം അത് കീറിയാൽ എനിക്കുള്ളതാണ്. ഞാൻ അത് പാണനെ കൊണ്ട് തൈപ്പിച്ചു തേച്ചിട്ടുണ്ട് പോകും. അന്നും ഈ സംവരണം ഉണ്ട് ഓർക്കണം.

സർക്കാർ ധനസഹായം കിട്ടാറുണ്ട് സ്‌കൂളിൽ നിന്ന് അത് രണ്ടും മൂന്നും മാസം കഴിഞ്ഞാണ് കിട്ടാറ്. ഇന്നത്തെ പോലെ യൂണിഫോം പുസ്തകം ഒക്കെ സൗജന്യമായിരുന്നില്ല, പൈസ കൊടുത്ത വാങ്ങണമായിരുന്നു. അതിൽ സംവരണം ഇല്ല., എന്റെ പഠനം വീട്ടുചെലവ് എല്ലാം കൂടി അമ്മക്ക് താങ്ങുന്നതിനപ്പുറമായിരുന്നു. 6-7 ഒക്കെ എത്തിയപ്പോൾ ചെറിയ ചെറിയ പണികളൊക്കെ ഞാനും ചെയ്തു തുടങ്ങി. അതോക്കെ അമ്മയറിയാതെയാണ്. ഒമ്പതിൽ ആയപ്പോഴേക്കും സാമ്പത്തിക ബുദ്ധിമുട്ട് കാരണം, എന്നെ സർക്കാരിന്റെ ഹോസ്റ്റലിൽ ആക്കി, അവിടെ ആകുമ്പോൾ ഭക്ഷണവും താമസവും സൗജന്യമായിരുന്നു ഒരുപാട് പേര് എന്റെ ഒപ്പം ഉണ്ടായിരുന്നു.

വീട്ടിൽ പട്ടിണികിടന്നു ചാകാതിരിക്കാൻ വേണ്ടി കോണ്ടാക്കിയതാണ് പലരെയും, അനിയൻ പറഞ്ഞ ആ സംവരണം.. വല്ലച്ചാലും പത്തും ജയിച്ചു പ്ലസ് ടൂ വും ജയിച്ചു പക്ഷെ എന്നെ കൊണ്ടുപോകാൻ സർക്കാർ ജോലിയും വന്നില്ല പോകയും വന്നില്ല, കൂടുതൽ ധനസഹായം കിട്ടും എന്നറിഞ്ഞുകൊണ്ടാണ് കോളേജിൽ ചേർന്നത് അപ്പോഴേക്കും വീട്ടിൽ പഠിക്കാൻ പോകണ്ടാ എന്നായി പക്ഷെ എന്റെ നിർബന്ധത്തിൽ പഠിക്കാൻ പോയി അവിടെയും ഉദേശിച്ചത് പോലെ കാര്യങ്ങൾ ഉഷാറാല്ലാത്ത കരണം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല.

പിന്നീട് ചില സുഹൃത്തുക്കളുടെ സഹായത്തോടെ പൈസ കെട്ടിവെച്ചു ഡിഗ്രി എഴുതി, ഇപ്പോൾ കുടുംബത്തിൽ പത്ത് ജയിച്ചവരുടെ എണ്ണം കൂടുതലാണ് ഇതുവരെ സർക്കാർ പൊക്കിയെടുക്കാൻ വന്നില്ല, അന്ന് മുതൽ ഇന്ന് വരെ സംവരണം എന്ന് പറയുന്നത് ഉപയോഗ പെടുത്തിയത് പട്ടിണി മാറ്റാനുള്ള ഉപാധിയായിട്ടാണ്, അത്രയും സംവരണം ഉണ്ടായിട്ടും എനിക്ക് ഇതുവരെ പഠിക്കുവാൻ മാത്രമേ കഴിഞ്ഞുള്ളു, വീട്ടിൽ ഒന്നര സെന്റ് ൽ അനിയൻ ചെയ്ത പോലെ കൃഷി ചെയ്യാൻ പറ്റുന്നില്ല, വീട് ഇപ്പോഴും ചോർന്നു ഒലിക്കുന്നതാണ്, മാറ്റി വെക്കാൻ കഴിഞ്ഞിട്ടില്ല.

ആദ്യമായി സർക്കാർ തന്ന വീടാണ് അത് പൂർത്തീകരിക്കാൻ ഏകദേശം നാലു വർഷമെടുത്തു. സർക്കാർ സഹായങ്ങൾ കൂടി ഇല്ലായിരുന്നെങ്കിൽ പട്ടിണി കിടക്കേണ്ട വീടുകൾ ഉണ്ട് കൂട്ടത്തിൽ. സർക്കാർ കൊടുത്ത വീടുകൾ പോലും പണിയുവാൻ കഴിയാതെ പാതി വഴിയിൽ ഉപേക്ഷിച്ചവർ ഉണ്ട് ഞങ്ങളുടെ കൂട്ടത്തിൽ ഇപ്പോഴും ഒരു സവരണന്റെയും വീട്ടിൽ കയറ്റത്തെ മാറ്റി അടുക്കളവാതിലിൽ ചാക്ക് വിരിച്ചു ഇരുത്തുന്നിടങ്ങൾ ഉണ്ട്, അവരുടെ ഒപ്പം ഇരുത്തുവാൻ തയ്യാറാകാത.

സവരണത്തെക്കാൾ കൂടുതൽ അനുഭവിച്ചത് അവഗണനയും വെറുപ്പും. ഞാൻ പണ്ട് പറഞ്ഞിട്ടുള്ളതാണ് എല്ലാവരും കസേരയിൽ ഇരിക്കുമ്പോൾ മാറി നിലത്ത് ഇരിക്കേണ്ട ഒരവസ്ഥ നേരിട്ട് അനുഭവിച്ചാല്ലേ മനസിലാകു. കല്യാണ വീട്ടിൽ പോലും എല്ലാവരും ഉണ്ട് കഴിഞ്ഞിട്ടേ ഞങ്ങൾക്ക് ഊണ് തന്നിരുന്നുള്ളു. 'അമ്മ ജോലിക്കു പോകുന്ന വീടുകളിൽ ഞാനും കൂടെ പോയിട്ടുണ്ട് അമ്മക്ക് കഴിക്കാനായി പ്രത്യക പാത്രമായിരുന്നു.

ഒരിക്കൽ ജോലിക്കു പോകുന്ന വീട്ടിലെ കുട്ടിക്ക് ഒര് ഇത്തിരി ആഹാരം ഞാൻ വാരി കൊടുത്തതിനു ആ കുട്ടിയെ പിന്നീട് ഒരിക്കൽ പോലും എന്റെ അടുത്തേക്ക് വിട്ടില്ല. ഉയർന്ന ജാതി താഴ്ന്ന ജാതി എന്നോക്കെ അന്നാണ് ശരിക്കും പഠിച്ചത്. അമ്മ അറിയാതെയും ആഹാരം ചോദിച്ചപ്പോൾ എന്നെ കൊണ്ട് വീട്ടു ജോലികൾ ചെയ്യിച്ചിട്ടുണ്ട. രുചിയുള്ള ആഹാരം കഴിക്കാനുള്ള കൊതികാരണം അതും ചെയ്തിട്ടുണ്ട്.

അനിയാ നിനക്കു ഇന്ന് അനുഭവിക്കുന്ന സുഖങ്ങൾ ഒന്നും തന്നെ അന്ന് ഞങ്ങൾക്ക് ഇല്ലായിരുന്നു. ആ സാഹചര്യമൊന്നും ഇപ്പോഴും മാറിയിട്ടില്ല. പല വീടുകളിലും എനിക്കറിയാവുന്ന എത്രയോ വീടുകൾ ഇപ്പോഴും പൊതു സമൂഹം അറിയാതെ മുണ്ടു മുറുക്കി പട്ടിണി അറിയിക്കാതെ നടക്കുന്നു. സർക്കാർ ആനുകൂല്യങ്ങൾ നല്കുന്നുണ്ട്, പക്ഷെ കണക്കുകൾ എടുത്താൽ ഇപ്പോഴും അതിന്റെ ഒക്കെ ഫലം എത്തുന്നില്ല എന്ന് വേണം പറയുവാൻ. ഏറ്റവും കൂടുതൽ ഫണ്ടുകൾ ലാപ്പ്‌സാക്കി കളയുന്ന വകുപ്പാണ് പട്ടികജാതി വർഗ്ഗ വകുപ്പ.

എനിക്ക് നേരിട്ട് അറിയാവുന്ന പല കേസുകളുമുണ്ട്. നമ്മുടെ കോച്ചു കേരളത്തിൽ മെച്ചപ്പെട്ട ജീവിത സാഹചര്യമാണ് ഉള്ളത്. അത് അവരുടെ അധ്വാനത്തിന്റെ ഫലമാണ്. കേരളത്തിലെ ജീവിത സാഹചര്യം വെച്ച് ഒര് സമൂഹത്തെ അളക്കരുത്. അനിയന് അറിയുവോ ഏകദേശം 1000 വർഷങ്ങൾ ഈ സുഖങ്ങൾ അനുഭവിച്ചവരാണ് ഇവിടുത്തത്തെ സവർണ്ണ വർഗ്ഗം മനുഷ്യനായിട്ട് പോലും കരുതിയിരുന്നില്ല.

പട്ടിക്കും പൂച്ചക്കും സ്ഥാനം ഉള്ളടുത്ത പോലും അനുവാദം കൂടാതെ പ്രവേശിപ്പിക്കാൻ അനുവദിച്ചിരുന്നില്ല. 60 വർഷം ആയപ്പോഴേക്കും ഇത്ര ദുരിതമായിട്ട് തോന്നുന്നവർ ഇപ്പോഴും ആ ദുരിതം അനുഭവിക്കുന്നവരെ കുറിച്ച് ആലോചിച്ചു നോക്കിയിട്ടുണ്ടോ ? ഈ ദുരിതങ്ങൾ ഏറെ ആയപ്പോഴാണ് പലരും മതങ്ങൾ മാറ്റി ചിന്തിക്കാൻ തുടങ്ങിയതും നീ വിശ്വസിക്കുന്ന മതങ്ങൾക്ക് ആള് കൂടിയതും.

ഒന്ന് അന്വേഷിച്ചാൽ നിന്റെ പൂർവികർ പോലും ഈ വിഭാഗത്തിൽ പെട്ടവർ ആയിരിക്കും. സമൂഹത്തിലെ അവഗണയും വേർതിരിവും ആക്രമണവും കാരണം മാറി ചിന്തിച്ചവർ ആയിരിക്കും, അനിയാ നിന്റെ കോച്ചു മനസ്സിൽ പോലും ഉയർന്ന ജാതി താഴ്ന്ന ജാതി എന്ന് ചിന്തിച്ചു എങ്കിൽ നീയും അതിന്റെ ഭാഗമായി. അറിയാതയോ അറിഞ്ഞോ എന്നിരുന്നാലും, നിനക്ക് ഇതിനോടകം ഒരുപാട് ഓഫർ വന്നു കാണുവെന്നു വിശ്വസിക്കുന്നു, വിഷമത്തിൽ പങ്കു ചേരുന്നു നിന്റെ കൃഷി കാണുവാൻ ഞാനും വരുന്നുണ്ട് ഒരിക്കൽ എന്തായാലും പഠിക്കുവാൻ ഇനിയും സമയമുണ്ട് ഒരിക്കലെങ്കിലും സംവരണത്തെ കുറിച്ചും ആ സമൂഹത്തെ കുറിച്ചും ഒന്നുകൂടി പഠിക്കു നിനക്ക് എല്ലാ നന്മകളും നേരുന്നു...

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP