Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എങ്ങനെ മോദിയെ തോൽപിക്കാം എന്നല്ല, എങ്ങനെ മോദിയെക്കാൾ മികച്ച ഒരു മാതൃകയാവാം എന്നു ചിന്തിച്ചു തുടങ്ങട്ടെ; ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലം കണ്ട് പൊട്ടിക്കരയുകയും ഇന്ത്യൻ ജനാധിപത്യത്തിന്റെ അവസ്ഥ കണ്ടു മരവിപ്പ് തോന്നുയും ചെയ്ത ഷാനി പ്രഭാകർ അറിയാൻ

എങ്ങനെ മോദിയെ തോൽപിക്കാം എന്നല്ല, എങ്ങനെ മോദിയെക്കാൾ മികച്ച ഒരു മാതൃകയാവാം എന്നു ചിന്തിച്ചു തുടങ്ങട്ടെ; ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലം കണ്ട് പൊട്ടിക്കരയുകയും ഇന്ത്യൻ ജനാധിപത്യത്തിന്റെ അവസ്ഥ കണ്ടു മരവിപ്പ് തോന്നുയും ചെയ്ത ഷാനി പ്രഭാകർ അറിയാൻ

നോരമ ന്യൂസിലെ ഷാനി പ്രഭാകരന്റെ ഒരു പ്രസംഗത്തിന്റെ വീഡിയോ ഇന്നലെ കണ്ടു. വളരെ ദുഃഖത്തോടെ അവർ സംസാരിക്കുന്നു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ഫലം ആണ് വിഷയം. വോട്ടെണ്ണൽ ദിവസം എത്രത്തോളം വിഷമത്തോടെയാണ് താൻ ആ വാർത്ത വായിച്ചതെന്ന് അവർ തുറന്ന് പറയുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ അവസ്ഥ കണ്ട് 'മരവിപ്പ്' തോന്നിയെന്നും ജനാധിപത്യത്തിൽ ഉണ്ടായിരുന്ന വിശ്വാസം യുപി ഫലം തകർത്തുകളഞ്ഞതായും വളരെ വിഷമത്തോടുകൂടി അവർ പറയുന്നു!

മലയാള ദൃശ്യമാധ്യമരംഗത്ത് പ്രവർത്തിക്കുന്ന നിരവധി സുഹൃത്തുക്കൾ എനിക്കുണ്ട്. ഷാനിയെപ്പോലെ തന്നെ ചിന്തിക്കുന്നവരാണ് അവരിൽ വലിയൊരു വിഭാഗം. വാക്കുകൾ ആണെങ്കിലും ഷാനി എന്ന വ്യക്തിയുടെതാണെങ്കിലും അവ പ്രതിനിധീകരിക്കുന്നത് മലയാള മാധ്യമപ്രവർത്തകർക്കിടയിലെ ഈ വലിയ വിഭാഗത്തിനെയാണ്. ബിജെപി സമം വർഗ്ഗീയത എന്ന് മനസ്സിൽ ആണിയടിച്ചുറപ്പിക്കപ്പെട്ട അവർക്ക് ബിജെപിയുടെ വിജയങ്ങളെ വർഗ്ഗീയതയുടെ വിജയങ്ങളായി മാത്രമെ കാണാൻ സാധിക്കൂ. തങ്ങളുടെ ചിന്തകളെ തളച്ചിടുന്ന ആ വിശ്വാസത്തിനപ്പുറത്തേക്ക് അവരുടെ യുക്തിക്ക് വ്യാപനം ചെയ്യാൻ ആവുന്നില്ല. അതുകൊണ്ടുതന്നെ, ബിജെപിയുടെ വിജയങ്ങൾ അവരുടെ മനസ്സിൽ രാജ്യത്തിന്റെ മതേതരഭാവിയെപ്പറ്റി കടുത്ത ആശങ്കകൾ ജനിപ്പിക്കുന്നു, സ്വാഭാവികമായും.

എന്തുകൊണ്ട് ബിജെപിക്ക് തുടർച്ചയായ വിജയങ്ങൾ ഉണ്ടാകുന്നു എന്നതിനെപ്പറ്റി വിശകലനം ചെയ്യുമ്പോൾ 'വർഗ്ഗീയത' എന്ന ഏക ഘടകത്തിൽ ചിന്തകൾ കെട്ടിയിടാതെ ഷാനിയെപ്പോലെയുള്ളവർ കുറച്ച് out of the box ചിന്തിക്കേണ്ടതായുണ്ട്. നിങ്ങൾ വിശ്വസിക്കുന്നത് പോലെ ഹിന്ദുത്വ രാഷ്ട്രീയം പ്രയോഗിച്ചാൽ ഇന്ത്യയിൽ അനായാസം വർഗ്ഗീയ ധ്രുവീകരണം നടത്തി ഇത്രവലിയ വിജയങ്ങൾ ഇന്ത്യയിൽ നേടാം എന്നായിരുന്നെങ്കിൽ ബിജെപി ഇതിലും വലിയ വിജയങ്ങൾ പണ്ടേ നേടിയിരുന്നേനേ. 1990കളിൽ ഇല്ലായിരുന്ന എന്ത് ഹിന്ദുത്വ രാഷ്ട്രീയ തീവ്രതയാണ് ഇന്ന് ബിജെപികുള്ളത്?

പിന്നെ എന്താവും ഈ വിജയങ്ങൾക്ക് പിന്നിൽ? ഇവിടെ ശ്രദ്ധിക്കേണ്ടത് ഇന്ത്യൻ ജനതയുടെ രൂപത്തിനു വന്നതും വന്നുകൊണ്ടിരിക്കുന്നതുമായ മാറ്റമാണ്. മിക്ക വികസിത രാജ്യങ്ങളുടെയും ജനതയ്ക്ക് നരബാധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനു നേർ വിപരീതമായി ലോകത്തിലെ ഏറ്റവും യൗവനം തുളുമ്പുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ന് ഇന്ത്യ. ഇന്ത്യൻ ജനസംഘ്യയുടെ പകുതിയോളം പേരും ഇന്ന് 26 വയസ്സിൽ താഴെ മാത്രം പ്രായമുള്ളവരാണ്. 2020ഓടെ ഇന്ത്യൻ ജനസംഖ്യയുടെ ശരാശരി പ്രായം വെറും 29 ആയിരിക്കും, അതായത് ലോകത്തെ ഏറ്റവും ചെറുപ്പമാർന്ന രാജ്യങ്ങളുടെ മുൻപന്തിയിൽ നിൽക്കും ഇന്ത്യ. 2025ഓടെ ലോകജനസഖ്യയിലെ തൊഴിൽ ചെയ്യുന്ന പ്രായത്തിൽ ഉള്ളവരിൽ 20 ശതമാനവും ഇന്ത്യയിലാവും!

ജനസംഖ്യയിലെ വലിയൊരു ശതമാനവും വർക്കിങ് ഏജിൽ ആവുന്ന, Demographic Dividend എന്നു അറിയപ്പെടുന്ന, ഈ സാഹചര്യം ഒരു രാജ്യത്തെ സംബന്ധിച്ചടത്തോളം വളരെ അധികം നിർണായകമാണ്. ഇത്രയധികം ചെറുപ്പക്കാർ എന്നത് അത്രയധികം ഊർജ്ജം ആണ്, അത്രയധികം ആഗ്രഹങ്ങങ്ങളാണ്, അത്രയധികം സ്വപ്നങ്ങളാണ്. ഒപ്പം, അത്രയധികം ഉദ്യോഗാർത്ഥികളാണ്, അത്രയധികം കോമ്പേറ്റെഷനാണ്, വേണ്ടിവരുന്നത് അത്രയധികം തൊഴിലവസരങ്ങളാണ്.

കണ്ണഞ്ചിപ്പിക്കും വേഗമുള്ള സാങ്കേതിക വിദ്യയുടെ പുരോഗതി ലോകത്തെ അടിമുടി മാറ്റിക്കൊണ്ടിരിക്കുകയാണ്. പഴയ തൊഴിൽ മോഡലുകൾ മാറുന്നു. ഹൈസ്പീഡ് ബ്രോഡ്ബാന്റും ക്ലൗഡ് കമ്പ്യൂട്ടിങ്ങും ബിഗ് ഡാറ്റാ അനലിറ്റിക്‌സുമൊക്കെ ഈ കാലത്ത് പുതിയ ഒരു സംരംഭം തുടങ്ങുക എന്നത് പഴയത് പോലെ ദുഷ്‌കരമോ ചിലവുവരുന്നതോ അല്ല. നൂതനങ്ങളായ നല്ല ആശയങ്ങൾ ഉണ്ടെങ്കിൽ അത് പ്രാവർത്തികമാക്കാൻ നിങ്ങൾക്ക് ഇന്നത്തെ ലോകത്ത് അനായാസമായി സാധിക്കും. ഊബറിനെയും എയർബിഎൻബിയും അലിബാബയെയും സൊമാറ്റൊയെയും പോലെ, അത്തരത്തിൽ പ്രാവർത്തികമാക്കപ്പെട്ട ആശയങ്ങൾ ലോകത്തെ ഒട്ടുമിക്ക തൊഴിൽ മേഖലകളെയും അവിടങ്ങളിലെ പരമ്പരാഗത തൊഴിൽ മോഡലുകളെയും ആശ്ചര്യകരമാം വിധം മാറ്റിമറിച്ചുകൊണ്ടിരിക്കയാണ്. അത്തരം 'Disruptors'ന്റെ ഈ കാലത്ത് തൊഴിൽ എന്നത് സ്വയം നിർമ്മിച്ചെടുക്കേണ്ട ഒന്ന് എന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കയാണ്. ഈ മാറ്റങ്ങളും അതോടൊപ്പം ഓട്ടൊമേഷനും കൂടെയാകുമ്പോൾ തൊഴിൽ രംഗം കലങ്ങിമറിയും സമീപഭാവിയിൽ. തൊഴിലിനായുള്ള മത്സരം ശക്തമാവും, പ്രത്യേകിച്ചും ഇത്രയധികം അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാർ ഉള്ള ഇന്ത്യപോലെയുള്ള ഒരു രാജ്യത്ത്.

ഈ മാറുന്ന സാഹചര്യങ്ങളിൽ ചെറുപ്പക്കാരുടെ ഈ പുതിയ ഇന്ത്യ രാഷ്ട്രീയ നേതാക്കന്മാരിൽ നിന്ന് ആഗ്രഹിക്കുന്നത് പഴയ പോലെയുള്ള ജാതിരാഷ്ട്രീയമോ മതപ്രീണനങ്ങളോ , സാമ്പത്തിക ഔദാര്യങ്ങളോ അല്ല. പുതിയ സാഹചര്യങ്ങളിൽ കൊണ്ടുവരുന്ന മാറ്റങ്ങളുടെ ഈ കുത്തൊഴുക്കിലും ഒലിച്ചുപോവാതെ പിടിച്ചുനിൽക്കാൻ അവർക്ക് വേണ്ടുന്ന സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന Political Enablersനെയാണ്. ലോകത്തുണ്ടാകുന്ന മാറ്റങ്ങൾ സ്വാഭാവികമായും രാഷ്ട്രീയ രംഗത്തും പ്രതിഫലിക്കുന്നു. പരമ്പരാഗത രാഷ്ട്രീയ മോഡലുകൾക്ക് ഇനി പ്രസക്തിയില്ല. മറ്റു രംഗങ്ങളിലും സംഭവിക്കുന്നതുപോലെ അവയ്ക്ക് അനുരൂപ്യമായി രാഷ്ട്രീയരംഗത്തും വലിയ മാറ്റങ്ങൾ സംഭവിക്കും. അത്തരത്തിൽ, മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ ഉൾക്കൊള്ളുന്ന പുതിയ ആശയങ്ങളും വ്യക്തമായ ലക്ഷ്യങ്ങളുമായി ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന 'Political Disruptor' ആണ് നരേന്ദ്ര മോദി. ഇന്ത്യയുടെ ശക്തികളെയും ദൗർബല്യങ്ങളെയും അവസരങ്ങളെയും തടസ്സങ്ങളെയും പറ്റി വ്യക്തമായ ബോധ്യമുണ്ട് അദ്ദേഹത്തിന്ന്. തത്കാലം വോട്ട് കിട്ടാനുള്ള ഷോർട് ടേം പ്ലാനുകളല്ല അദ്ദേഹത്തിന്റെത്. മാറുന്ന സാഹചര്യങ്ങളെ പൂർണമായി പ്രയോജനപ്പെടുത്തിക്കൊണ്ട് ലോകരാഷ്ട്രങ്ങൾക്കിടയിൽ എങ്ങനെ ഇന്ത്യയെമുൻപന്തിയിൽ എത്തിക്കാം എന്നതിനെപ്പറ്റി കൃത്യമായ വിഷനോടുകൂടിയാണ് അദ്ദേഹം മുൻപോട്ടു പോവുന്നത്.

വളരെ കൃത്യമായി, അതിന്റെതായ സമയം എടുത്ത്, അടിത്തറ ശക്തിപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രയോറിറ്റി. അതിനായി ഡിജിറ്റൽ ഇന്ത്യ, സ്‌കിൽ ഇന്ത്യ തുടങ്ങിയ പദ്ധതികൽ തുടങ്ങി. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന 'മേക്ക് ഇൻ ഇന്ത്യ' പോലെയുള്ള പദ്ധതികൾ. സംരഭകത്വം പ്രോൽസാഹിപ്പിക്കാനായി മുദ്ര ബാങ്ക് പോലെയുള്ള പദ്ധതികൾ തുടങ്ങി. അടിസ്ഥാന സൗകര്യ വികസനത്തിൽ റോഡുകളും തുറമുഖങ്ങളും വഹിക്കുന്ന പങ്ക് വ്യക്തമായി തിരിച്ചറിഞ്ഞ് ഭാരത്മാല, സാഗർമാല തുടങ്ങിയ പദ്ധതികൾ. സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിലെ വിവേചനങ്ങൾ മൂലം പിന്തള്ളപ്പെട്ടുപോകുന്ന പെൺകുട്ടികളുടെ ദുരവസ്ഥയ്ക്ക് തടയിട്ടുകൊണ്ട് അവർക്കും തുല്യ അവസരങ്ങൾ നൽകി രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളുകളാക്കസ്‌നായി 'ബേടി ബചാവോ, ബേട്ടി പഠാവോ' പോലെയുള്ള പദ്ധതികൾ. ശുദ്ധജലത്തിന്റെയും ശുചിത്വത്തിന്റെയും അഭാവം മൂലം പ്രതിവർഷം ആറു ലക്ഷത്തിൽ അധികം കുഞ്ഞുങ്ങൾ മരിക്കുകയും നാലിലൊന്നു പെൺകുട്ടിൽ സ്‌കൂൾ വിടുകയും ചെയ്യുന്ന അവസ്ഥയിൽ നിന്നുള്ള മോചനത്തിനായി 'സ്വച്ഛ് ഭാരത്' പോലെയുള്ള പദ്ധതികൾ. അത്തരത്തിൽ, ഇന്ത്യയുടെ ഡെമൊഗ്രാഫിക് ഡിവിഡെന്റിനെ പൂർണമായും പ്രയോജനപ്പെടുത്തിക്കൊണ്ട് മാറുന്ന ലോകത്ത് മുൻനിരയിൽ നിൽക്കാൻ രാജ്യത്തെ ജനങ്ങളെ പ്രാപ്തരാക്കുവാൻ വേണ്ടുന്ന കൃത്യമായ ചുവടുകളുമായി ആണ് അദ്ദേഹം ഭരണം നടത്തുന്നത്.

സബ്‌സിഡികളും സൗജന്യങ്ങളും നൽകി ഒരു ക്ഷേമരാഷ്ട്ര പ്രതീതി സൃഷ്ടിച്ചു വോട്ടു നേടി ഭരണം നിലനിർത്തുക എന്ന പരമ്പരാഗത തന്ത്രത്തിൽനിന്ന് കൃത്യമായ വിഷനോടുകൂടിയ രാഷ്ട്രനിർമ്മാണം എന്ന ഒരു പുതിയ മോഡൽ മോദി ഇന്ത്യൻ രാഷ്ട്രീയത്തിൽ അവതരിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ നയങ്ങളുടെ പ്രസക്തിയും പ്രവൃത്തികളിലെ ഉദ്ദേശശുദ്ധിയും അവകൊണ്ട് തങ്ങളുടെ ജീവിതത്തിന് ഉണ്ടാവാൻ പോകുന്ന ഗുണങ്ങളും ജനങ്ങൾക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് ബോദ്ധ്യമായതുകൊണ്ടാണ് ഭരണത്തിലേറി മൂന്നുവർഷങ്ങൾക്ക് ശേഷവും നരേന്ദ്ര മോദി എന്ന നേതാവിനു പിന്നിൽ ജനങ്ങൾ അണിനിരന്നുകൊണ്ടേയിരിക്കുന്നത്. അത് ജാതിക്കും മതത്തിന്നുമൊക്കെ അതീതമായുള്ള പിന്തുണയാണ്. യുപിയിലെ തിരഞ്ഞെടുപ്പ് ഫലം അതിന്റെ വ്യക്തമായ ഉദാഹരണമാണ്. തങ്ങൾക്ക് വേണ്ടി, തങ്ങളുടെ ആഗ്രഹങ്ങൾക്കൊത്ത് പ്രവർത്തിക്കുന്ന ഒരു നേതാവിന് ജനങ്ങൾ നൽകിയ അകമഴിഞ പ്രൊൽസാഹനമാണ് യുപി തിരഞെടുപ്പിൽ കണ്ടത്. അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ 'വർഗ്ഗീയത' എന്ന പ്രിസത്തിലൂടെ മാത്രം ബിജെപിയെ നോക്കിക്കാണാൻ മാത്രം പഠിച്ചിട്ടുള്ളതുകൊണ്ടാണ് ഷാനിയെപ്പോലെയുള്ളവർക്ക് അത് മനസ്സിലാവാത്തത്.

ഇന്നത്തെ അവസ്ഥയിൽനിന്ന് കരകയറാൻ പ്രതിപക്ഷം പ്രധാനമായും ചെയ്യേണ്ടത് മൂന്ന് കാര്യങ്ങളാണ്. ആദ്യം വേണ്ടത്, ബിജെപിയുടെ വിജയങ്ങളെ വർഗ്ഗീയതയുടെ വിജയങ്ങളായി വിലയിരുത്തുന്നത് നിർത്തുക. തെറ്റായ നിഗമനങ്ങൾക്കുമേൽ നിന്ന് എടുക്കുന്ന തീരുമാനങ്ങൽ കൂടുതൽ അബദ്ധങ്ങളിലേക്ക് മാത്രമേ നയിക്കൂ. എന്തുകൊണ്ട് നരേന്ദ്ര മോദിക്കു പിന്നിൽ ജനം അണിനിരക്കുന്നു എന്നത് വ്യക്തമായി മനസ്സിലാക്കുക.

രണ്ടാമതായി വേണ്ടത് മനോഭാവത്റ്റ്ജിലെ മാറ്റമാണ്. ഇത് പോസിറ്റിവ് പൊളിറ്റിക്‌സിന്റെ കാലമാണ്. എങ്ങനെ മോദിയെ തോൽപിക്കാം എന്നല്ല, എങ്ങനെ മോദിയെക്കാൾ മികച്ച ഒരു മാതൃകയാവാം എന്നാവണം ചിന്തിക്കേണ്ടത്. എപ്പോൾ അത്തരം ഒരു മാതൃകയുമായി ജനങ്ങൾക്കുമുൻപിൽ എത്തുന്നുവോ അപ്പോൾ മുതൽ അവർ മാറ്റം അനുഭവിച്ചു തുടങ്ങും. അതല്ലാതെ, 'മതേതര സഖ്യം' എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന പഴയ മോഡൽ കുറുക്കുവഴികൾ ഒന്നും ഇനി ചെലവാകില്ല എന്ന് അവർ മനസ്സിലാക്കണം.

മൂന്നാമതായി വേണ്ടത് ഇന്നത്തെ അവസ്ഥയിൽ പ്രതിപക്ഷത്തെക്കൊണ്ട് സാധിക്കാനാവാത്ത ഒന്നാണ് - വ്യക്തിപ്രഭാവത്തിലും കഴിവിലും നരേന്ദ്ര മോദിയോട് കിടപിടിക്കാനാവുന്നൊരു നേതാവ്. പ്രതിപക്ഷത്തിന്റെ ഇന്നത്തെ അവസ്ഥയിൽ അവരുടെ ഈ തലമുറയിലും അടുത്ത തലമുറയിലും അസാദ്ധ്യമായ ഒന്ന്.

ഷാനിയെപ്പോലെയുള്ള മാധ്യമപ്രവർത്തകർ വികാരങ്ങൾക്ക് അടിപ്പെടാതെ കാര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തി വേണം നിഗമനങളിൽ എത്തുവാൻ. മാറുന്ന സാമൂഹിക സാഹചര്യങ്ങൾക്ക് അനുസരിച്ച് ഓരോ രാഷ്ട്രീയ പാർട്ടിയെയും പ്രവർത്തകനെയും സ്വയം re-invent ചെയ്യാൻ എത്ര കാര്യക്ഷമമായാണ് ജനാധിപത്യം നിർബന്ധിതനാക്കുന്നത് എന്നത് നിരീക്ഷിക്കൂ. അപ്പോൾ മനസ്സിലാവും, നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ഷാനി വിലയിരുത്തിയതുപോലെ ഇന്ത്യൻ ജനാധിപത്യത്തിന്റെ പരാജയമല്ല, മറിച്ച് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവുമാണെന്നത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP