Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചോരക്കുഞ്ഞുങ്ങളെ മാറത്തടുക്കി പലായനം ചെയ്യുന്ന ഒരായിരം മറിയമുമാർ ഇവിടെയുണ്ട്.. സിറിയയിൽ, ഇറാഖിൽ, ഫലസ്തീനിൽ, ആഫ്രിക്കയിൽ...; ഉണ്ണികളുമായി നാടും വീടും വിട്ടോടേണ്ടി വരുന്ന അമ്മമാരുടെ കണ്ണീരുകൂടിയുണ്ട് ഓരോ ക്രിസ്മസിലും

ചോരക്കുഞ്ഞുങ്ങളെ മാറത്തടുക്കി പലായനം ചെയ്യുന്ന ഒരായിരം മറിയമുമാർ ഇവിടെയുണ്ട്.. സിറിയയിൽ, ഇറാഖിൽ, ഫലസ്തീനിൽ, ആഫ്രിക്കയിൽ...; ഉണ്ണികളുമായി നാടും വീടും വിട്ടോടേണ്ടി വരുന്ന അമ്മമാരുടെ കണ്ണീരുകൂടിയുണ്ട് ഓരോ ക്രിസ്മസിലും

ന്റെ കുഞ്ഞിനു വേണ്ടിയുള്ള അവസാനിക്കാത്ത ഓട്ടമായിരുന്നു മറിയത്തിന്റെ ജീവിതം. നിറവയറുമായി ബെത്‌ലഹേമിലേക്കുള്ള ഓട്ടം, പിന്നെ സ്വപ്നത്തിലെ മാലാഖയുടെ മുന്നറിയിപ്പ് കേട്ട് പാതിരയിലെ ആ ഓട്ടം, ഈജിപ്തിലേക്ക്. മാറത്തടക്കിപ്പിടിച്ചൊരു ചോരക്കുഞ്ഞുമായി...

പിന്നെ, ഹെറോദേസ് മരിച്ചപ്പോൾ വീണ്ടും ഇസ്രായിലിലേക്ക്,
പിന്നീട് നസ്രേത്തിലേക്ക്..
അങ്ങനെയങ്ങനെ, അവസാനം കാൽവരിയിലെ ആ കുരിശിന്റെ ചുവടുവരെ, അതിനും ശേഷവും മറിയം മകനുവേണ്ടി ഓടിക്കൊണ്ടേയിരുന്നു...

ആ പിറവിയുടെ യാതനയും വേദനയും കൂടുതൽ തീവ്രതയോടെ ഖുർആനിൽ വിവരിക്കുന്നുണ്ട്,
ബൈബിളിൽനിന്നു അല്പം വ്യത്യസ്തമായി.
വീട്ടുകാരിൽനിന്നും നാട്ടുകാരിൽനിന്നും അകന്നു വിജനമായൊരു മരുഭൂമിയിൽ കഴിയവെയാണ് അവൾക്കു ആ വെളിപാട് ലഭിക്കുന്നത്, ദൈവം അയച്ച മാലാഖയുടെ സന്ദേശം.
'പരിശുദ്ധനായ ഒരു കുഞ്ഞിനെ നിനക്ക് തരുന്ന വിവരം അറിയിക്കാൻ നാഥൻ അയച്ച ദൂതനാണ് ഞാൻ'
മറിയം വല്ലാതെ ഭയന്നുപോകുന്നുവെന്ന സൂചനകളുണ്ട് ബൈബിളിലും ഖുർആനിലും. ' പുരുഷനെ അറിയാത്ത എനിക്ക്, ദുർന്നടത്തക്കാരിയല്ലാത്ത എനിക്ക് എങ്ങനെ ഗർഭമുണ്ടാകും?' എന്നു മറിയം ഉറക്കെ ചോദിക്കുന്നുണ്ട്.

പക്ഷെ, പിന്നീട് എല്ലാ അമ്മമാരെയും പോലെ ഉള്ളിലെ ആ കുരുന്നുജീവന്റെ മധുരം അവൾ ആസ്വദിച്ചതായി ബൈബിൾ പറയുന്നു. നിർമല ഗർഭത്തെക്കുറിച്ചുള്ള അറിവ് കിട്ടിയ ശേഷം എലിസബത്തിനെ കാണുമ്പോൾ 'എന്റെ കർത്താവിന്റെ അമ്മ എന്റെയടുക്കൽ വരുവാനുള്ള ഭാഗ്യം എനിക്ക് എങ്ങനെ ലഭിച്ചു?' എന്നാണു എലിസബത്ത് ആഹ്ലാദത്തോടെ ചോദിക്കുന്നത്. ഗർഭിണിയായതോടെ കൂടുതൽ ഒറ്റപ്പെട്ട ഒരിടത്തേക്ക് മറിയം മാറി താമസിച്ചതായി ഖുർആൻ പറയുന്നു.

ഉണ്ണിയേശുവിന്റെ ജനനം ബൈബിളിൽനിന്നു വ്യത്യസ്തമായി കൂടുതൽ വേദന നിറഞ്ഞതാണ് ഖുർആനിൽ. മരുഭൂമിയിൽ ഒറ്റയ്ക്ക്, കൊടിയ പിറവിവേദനയാൽ പുളഞ്ഞ് ഒരുവേള മരണംപോലും ആഗ്രഹിച്ചുപോകുന്നു മറിയം.
പേറ്റുനോവിന്റെ കൊടുമുടിയിൽ അവൾ ഒരു ഈന്തപ്പന ചുവട്ടിൽ വിലപിക്കുന്നുണ്ട്: 'ഞാൻ മുമ്പുതന്നെ മരിച്ചു പോയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേനേ!'
അപ്പോൾ ദൈവദൂതൻ അവളെ ആശ്വസിപ്പിക്കുന്നു: 'വ്യസനിക്കേണ്ട, നിന്റെയരികിൽ ദൈവം ഒരു അരുവി ഉണ്ടാക്കിതന്നിരിക്കുന്നു. ഈന്തപ്പനമരം നിനക്ക് ഈന്തപ്പഴം വീഴ്‌ത്തിത്തരും..'

കുഞ്ഞുമായി മടങ്ങിയെത്തിയ മറിയത്തെ പൊതുജനം വേണ്ടുവോളം അപഹസിക്കുന്നുണ്ട്. 'മറിയമേ, ആക്ഷേപകരം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്'
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായി മറിയം അവളുടെ കുഞ്ഞിനെ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്യുന്നത്. എല്ലാ ചോദ്യങ്ങൾക്കും എല്ലാ കാലത്തും അമ്മമാർക്ക് ഒറ്റ ഉത്തരമേയുള്ളൂ, കുഞ്ഞ് !

പിൽക്കാലത്ത്, മറിയം ജീവിതത്തിൽ പലപ്പോഴും മകന് ഗുരുവാകുന്നുണ്ട്. കാനായിലെ കല്യാണത്തിൽ യേശുവിന്റെ ആ ആദ്യ അത്ഭുതംപോലും അമ്മയുടെ നിർദേശമായിരുന്നു എന്ന് ബൈബിൾ പറയുന്നു. ജീവിതത്തിൽ ഉടനീളം യേശു പെണ്ണിനോട് കാട്ടിയ അപാരമായ ആ അനുകമ്പയിൽ നിശ്ചയമായും ആ അമ്മയുടെ ഉപദേശമുണ്ട്. ആ അമ്മയുടെ മകൻ ആയതുകൊണ്ടാണ് വേശ്യകളെയും പാപികളെയും യേശു ചേർത്തുപിടിച്ചത്.

പിന്നീട് മറിയം മകന്റെ ശിഷ്യ ആവുന്നുണ്ട്. പലയിടത്തും മകനുവേണ്ടി അപമാനിതയാകുന്നുണ്ട്. മകന് ഭ്രാന്തെന്ന് ജനം പറയുന്നത് ആ അമ്മ കേട്ടു നിൽക്കുന്നുണ്ട്. മറിയം മകന്റെയൊപ്പം എല്ലാ കഷ്ടതകളും അനുഭവിക്കുകയും എല്ലാ വിപ്ലവങ്ങളും നയിക്കുകയും ഒടുവിൽ ആ കുരിശിന് താഴെ നിന്ന് മകന്റെ മരണംപോലും അനുഭവിക്കുകയും ചെയ്തു!

മറിയം കന്യകയായിരുന്നു,
പുരുഷനെ അറിയാതെ ഗർഭിണിയായി,
പ്രസവിച്ചു, അമ്മയായി.
അമ്മയായിട്ടും കന്യകയായി തുടർന്നു.
തന്റെ കുഞ്ഞിന്റെ പിതാവ് അല്ലാത്തയാളാൽ അവൾ സംരക്ഷിക്കപ്പെട്ടു, വിശ്വസിക്കപ്പെട്ടു.
തന്റെ മകന്റെ സംരക്ഷകയായി,
ഗുരുവായി, പിന്നീട് മകന്റെ ശിഷ്യയായി.
ഒരു ജീവിതത്തിന്റെ സമസ്ത വൈരുധ്യങ്ങളെയും മറിയം ഉൾക്കൊണ്ടു. അതുകൊണ്ടാവാം, രണ്ടായിരം വർഷങ്ങൾക്കു ശേഷവും വിപ്ലവത്തിൽ പൊതിഞ്ഞ പൊള്ളയായ സദാചാരം മറിയത്തെത്തന്നെ ചുവരെഴുത്തു ആക്കുന്നത്.

യേശുവിനു ശേഷം മറിയത്തിന് എന്ത് സംഭവിച്ചുവെന്ന് ബൈബിളോ ഖുർആനോ അധികമൊന്നും പറയുന്നില്ല. ചരിത്രത്തിലെ ഒത്തിരിയൊത്തിരി അമ്മമാരെപ്പോലെ അടയാളങ്ങളൊന്നും ബാക്കിവെക്കാതെ മറിയം വിശുദ്ധവരികളിൽ എവിടെയോ മറഞ്ഞു, മാഞ്ഞു പോകുന്നു...

രണ്ടായിരം വർഷങ്ങൾ...
യേശുക്രിസ്തുമാർ ഭൂമിയിൽ ഇന്നുണ്ടോ എന്നറിയില്ല. പക്ഷെ മറിയം.
അവൾ എവിടെയുമുണ്ട്.

ചോരക്കുഞ്ഞുങ്ങളെ മാറത്തടുക്കി പലായനം ചെയ്യുന്ന ഒരായിരം മറിയമുമാർ. സിറിയയിൽ, ഇറാഖിൽ, ഫലസ്തീനിൽ, ആഫ്രിക്കയിൽ...
സദാചാരവാദത്തിന്റെ ചോദ്യമുനയിൽ നിൽക്കുന്ന പാവം മറിയമുമാർ, ഇന്ത്യയിൽ, പാക്കിസ്ഥാനിൽ, അഫ്ഗാനിൽ.

എല്ലാ അമ്മമാരിലും മറിയം ഉണ്ട്. അല്ലെങ്കിൽ ലോകത്തെ എല്ലാ അമ്മമാരുടെയും ജീവിതമാണ് മറിയം ജീവിച്ചത്. ഉണ്ണിയുടെ പിറവിയുടെ ആനന്ദം മാത്രമല്ല, ഉണ്ണികളുമായി നാടും വീടും വിട്ടോടേണ്ടി വരുന്ന അമ്മമാരുടെ കണ്ണീരുകൂടിയുണ്ട് ഓരോ ക്രിസ്മസിലും.

അമ്മേ, തിരുപ്പിറവിയോർമ്മയിൽ ഞാൻ തെളിക്കുന്ന ആ നക്ഷത്രമുണ്ടല്ലോ, അത് നീയാണ്..! നീ മാത്രമാണ്..!

ഹാപ്പി ക്രിസ്മസ് !!!

( ചിത്രങ്ങൾ: യുദ്ധഭൂമിയായ സിറിയയിൽനിന്ന് കൈക്കുഞ്ഞുമായി പലായനം ചെയ്യുന്ന അമ്മമാർ, മദർ മേരി ചുവർചിത്രം. കുറിപ്പിലെ ചില നിരീക്ഷണങ്ങൾക്ക് കടപ്പാട്: മധുരം നിന്റെ ജീവിതം/ കെ. പി അപ്പൻ.)

(എം അബ്ദുൾ റഷീദ ഫേസ്‌ബുക്കിൽ എഴുതിയത്.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP