Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവർക്ക് നേരെ ചീമുട്ടയെറിഞ്ഞില്ലല്ലോ എന്ന് പറഞ്ഞ് ഗണേശ്; കോടി കൊടുത്ത് കെട്ടിപ്പിടിച്ച് പത്മശ്രീ ജയറാം; അക്രമിക്കപ്പെട്ട നടി ഈ ഓണത്തിന് ഒറ്റയ്ക്കായിരുന്നു; കുറ്റാരോപിതനായ നടന്റെ ദർശനത്തിനായി ഭക്തജനപ്രവാഹവും; കുറ്റാരോപിതൻ ആപത്തിൽപെട്ടവനും നടി ഇരയുമാകുന്ന സിനിമാക്കാലം; സ്ത്രീപക്ഷത്തുനിന്ന് ഒരു എഴുത്ത്: മാതൃഭൂമിയുടെ ചിത്രഭൂമിയിലെ നിലീന അത്തോളിയുടെ ലേഖനം ചർച്ചയാകുമ്പോൾ

അവർക്ക് നേരെ ചീമുട്ടയെറിഞ്ഞില്ലല്ലോ എന്ന് പറഞ്ഞ് ഗണേശ്; കോടി കൊടുത്ത് കെട്ടിപ്പിടിച്ച് പത്മശ്രീ ജയറാം; അക്രമിക്കപ്പെട്ട നടി ഈ ഓണത്തിന് ഒറ്റയ്ക്കായിരുന്നു; കുറ്റാരോപിതനായ നടന്റെ ദർശനത്തിനായി  ഭക്തജനപ്രവാഹവും; കുറ്റാരോപിതൻ ആപത്തിൽപെട്ടവനും നടി ഇരയുമാകുന്ന സിനിമാക്കാലം; സ്ത്രീപക്ഷത്തുനിന്ന് ഒരു എഴുത്ത്: മാതൃഭൂമിയുടെ ചിത്രഭൂമിയിലെ നിലീന അത്തോളിയുടെ ലേഖനം ചർച്ചയാകുമ്പോൾ

ക്രമിക്കപ്പെട്ട നടി ഈ ഓണത്തിന് ഒറ്റയ്ക്കായിരുന്നു.. പൂക്കളമില്ല, ഓണസദ്യയില്ല, ആശംസ നേരാൻ കൂട്ടുകാരില്ല. ആക്രമിക്കപ്പെട്ട നടിക്ക് ഇത് ആഘോഷങ്ങളില്ലാത്ത ഓണക്കാലമായിരുന്നു. ''ഓണനാളുകളിൽ ആശംസകൾ നേരാനും സന്തോഷം പങ്കുവെക്കാനും വീട്ടിൽ അതിഥികൾ ആരും എത്തിയില്ല. ഒപ്പം അമ്മയും 

ചേട്ടനും മാത്രം. സാധാരണപോലൊരു ദിവസമായിരുന്നു ഈ ഓണം എനിക്ക്.'' 15 വർഷമായി
അവർ സിനിമാലോകത്തെത്തിയിട്ട്, ഇത്രയും നിറപ്പകിട്ടില്ലാത്ത ഓണം ഇതാദ്യം.

കുറ്റാരോപിതനായ നടൻ, ദർശനത്തിനായി ഭക്തജനപ്രവാഹം

ദിലീപിനുവേണ്ടി ശക്തമായി വാദിച് ഗണേശ്‌കുമാർ എംഎ‍ൽഎ.
''ദിലീപിന്റെ സഹായം സ്വീകരിച്ചവർ കൂടെ നിൽക്കേണ്ട സമയമാണിത്.
ഒരാളുടെ നല്ല സമയത്തല്ല മറിച്ച് ആപത്ത് വരുമ്പോഴാണ് സുഹൃത്തുക്കളും
സഹപ്രവർത്തകരും ഒപ്പം നിൽക്കേണ്ടത്. പൊലീസിനെയോ വിമർശകരെയോ ഭയന്ന്
അദ്ദേഹത്തെ പിന്തുണയ്ക്കാതിരിക്കരുത്.''

ഷേവിങ് സെറ്റും ക്രീമും ജയിലിൽ കിട്ടാത്തതൊന്നുമല്ല. പക്ഷേ, കള്ളക്കേസുകളിൽ കുടുക്കപ്പെട്ട് ജയിലിൽ നിന്നിറങ്ങുന്ന സിനിമയിലെ താടിവെച്ച നായകകഥാപാത്രങ്ങൾക്ക് ലഭിച്ച ഒരു പ്രേക്ഷക സ്വീകാര്യതയുണ്ട്. അത് ഉപയോഗപ്പെടുത്തിയുള്ള ഒരു സൈക്കോളജിക്കൽ മൂവ്, അതാണ് താടിവെച്ച ദിലീപ് രൂപം. ഔദാര്യം കൈപ്പറ്റിയവരെല്ലാം ജയിലിൽ സന്ദർശകരായി ഓടിയെത്തിയതോടെ ആ താടിരൂപത്തിന് കൂടുതൽ സ്വീകാര്യതയുണ്ടാക്കാൻ കഴിയും എന്ന് അണിയറക്കാർ ചിന്തിച്ചിരിക്കണം. ദിലീപിനൊപ്പമുള്ള ഓരോ ഫ്രെയിമിലും അമ്മയെയും മകളെയും ഒപ്പം കൊണ്ടുനടക്കുന്നതിലും ഇതേ സ്വീകാര്യത രൂപപ്പെടുത്തിയെടുക്കുന്ന അജൻഡയുണ്ടായിരിക്കണം. അങ്ങനെ സിനിമാമേഖലയിലെ അണിയറയിൽ രൂപപ്പെട്ട ഒരു ഗൂഢാലോചന നൈസായി ഇംപ്ലിമെന്റ് ചെയ്തുതുടങ്ങിയിരിക്കുന്നു. പി.സി. ജോർജ്ജിൽ തുടങ്ങിയ കരുനീക്കം അക്രമത്തെ അതിജീവിച്ചവളുടെയും അവളെ സഹായിച്ച പൊലീസിന്റെയും ഊർജംകെടുത്താൻ പരസ്യമായിത്തന്നെ ഉപയോഗിച്ചു തുടങ്ങി. സമൂഹത്തിൽ ആദരവും അംഗീകാരവും ലഭിച്ച കുറെയധികം പേർ റിമാൻഡിൽ കഴിയുന്ന ഒരാളെ അംഗീകരിക്കുന്നതിലൂടെ തങ്ങളെ പിന്തുടരുന്ന അനേകരുടെ പിന്തുണ പൊതുമധ്യത്തിൽ തേടുകയാണ്. അതിലൂടെ നാടിന്റെ തന്നെ പൊതുവായ വികാരം സൃഷ്ടിക്കാനുള്ള അണിയറ ശ്രമമാണ് ഓണനാളിൽ കേരളം കണ്ടത്.

''എത്രയോ കാലമായി ഞങ്ങൾ ഓണക്കോടി കൈമാറാറുണ്ട്. അതുപോലെയേഉള്ളൂ ഈ ഓണക്കോടി കൈമാറലും'' എന്നാണ് ദിലീപിനെ സന്ദർശിച്ച് മടങ്ങവെ ജയറാം പറഞ്ഞത്. ഇത്രനാളും ഓണക്കോടി കൊടുത്തപോലെയാണോ സഹപ്രവർത്തകയെ ക്വട്ടേഷൻ നൽകി ഉപദ്രവിച്ചുവെന്ന് പൊലീസും ഗൂഢാലോചനയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതിയും പറഞ്ഞ ഒരാൾക്ക് വീണ്ടും ഓണക്കോടി നൽകുന്നത്. വിപ്ലവപ്രവർത്തനം നടത്തിയതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട സ്വീകാര്യനായ തടവുപുള്ളിയല്ല ദിലീപ്. പക്ഷേ, അദ്ദേഹത്തെ കാണാൻ എത്തുന്നവരുടെ പട്ടിക നീളുകയാണ്. എംഎ‍ൽഎ. കൂടിയായ കെ.ബി. ഗണേശ് കുമാർ, പത്മശ്രീ ജേതാവായ ജയറാം, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവരുൾപ്പെടുന്ന സിനിമാരംഗത്തെ പ്രമുഖർ ദിലീപിനെ കാണാൻ വരിനിന്നു. മീനാക്ഷിയുമൊത്ത് കാവ്യാമാധവൻ ദിലീപിനെ കാണുന്നതു പോലെ ലളിതവത്കരിക്കാവുന്നതല്ല ആ സന്ദർശനങ്ങൾ. ഈ കാണലുകൾക്ക് സംഘടിത സ്വഭാവമുണ്ട്. ചില നയ പ്രഖ്യാപനങ്ങളാണ് ഈ ഓരോ സന്ദർശനവും.

'കടുത്ത മാനസികപ്രയാസത്തിലൂടെ കടന്നുപോകുന്ന സഹോദരിക്കൊപ്പം ഒറ്റക്കെട്ടായി ഞങ്ങൾ നിൽക്കുമെന്നും സർക്കാറും പൊലീസും ഇക്കാര്യത്തിൽ കാണിച്ച ജാഗ്രതയിൽ സന്തോഷമുണ്ടെന്നും'ആണ് അമ്മയെന്ന താരസംഘടന ദിലീപിനെ ഭാരവാഹിത്വത്തിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള പത്രക്കുറിപ്പിൽ പറഞ്ഞത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അമ്മയെന്ന് പറയുമ്പോഴും സംഘടനയുടെ താക്കോൽസ്ഥാനങ്ങളിലിരിക്കുന്നവരും പല പ്രമുഖ താരങ്ങളും ചേർന്ന് ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കുകയാണ്.

ദിലീപിനെ അറസ്റ്റു ചെയ്ത സാഹചര്യങ്ങളിൽ മാറ്റമൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ല. പകരം പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നിലവിലെ സാഹചര്യങ്ങളിൽ മാറ്റമില്ലെന്നും പറഞ്ഞ് കോടതി രണ്ടുതവണ ജാമ്യം നിഷേധിക്കുകയും ചെയ്തു. പക്ഷേ, അമ്മ കുട്ടിക്കരണം മറഞ്ഞിരിക്കുന്നു. കള്ളക്കേസിൽ കുടുക്കപ്പെട്ട നായകനാണ് അമ്മയെന്ന സംഘടനയ്ക്ക് ഇന്ന് ദിലീപ്. മറിച്ചായിരുന്നെങ്കിൽ സംഘടനയുടെ വൈസ് പ്രസിഡന്റായ ഗണേശ്‌കുമാർ പ്രതിക്കനുകൂലമായും നിയമത്തിനും പൊലീസിനുമെതിരായും വിളിച്ചു കൂവിയപ്പോൾ അദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന് നീക്കിയേനെ. ചുരുങ്ങിയപക്ഷം അത് അമ്മയുടെ നിലപാടല്ല എന്നെങ്കിലും സംഘടന അറിയിക്കുമായിരുന്നു.

സുഹൃത്തിനെ സ്‌നേഹിക്കുമ്പോൾ

ദിലീപിൽനിന്ന് ഔദാര്യം കൈപ്പറ്റിയവർ ദിലീപ് ഒരു പ്രതിയാണെങ്കിൽപോലും അദ്ദേഹത്തോട് ഐക്യപ്പെടണം എന്നാണ് സാക്ഷരകേരളത്തിലെ എംഎ‍ൽഎ. ഗണേശ്‌കുമാർ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലെ അഭിനയത്തിനാണ് ദിലീപിന് സംസ്ഥാന അവാർഡ് ലഭിച്ചത്. അന്ന് സിനിമാമന്ത്രിയായിരുന്ന ഇതേ എംഎ‍ൽഎ.യുടെ ഉപകാരസ്മരണയാണതെന്ന ആക്ഷേപം ഉണ്ടായത് ജനം ഇനിയും മറന്നിട്ടില്ല. ഇതുകൊണ്ടൊന്നും ഉപകാരസ്മരണ അടങ്ങിയിട്ടില്ലെന്ന് തോന്നുന്നു. ഇപ്പോൾ ഔദാര്യം കൈപ്പറ്റിയവരെല്ലാം പിന്തുണ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ദിലീപ് കുറ്റവാളിയാണെന്ന് ഞാൻ വിശ്വസിക്കില്ല, നമ്മൾ വിശ്വസിക്കരുത് എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതിലൂടെ പ്രമുഖനെതിരെ ശബ്ദമുയർത്തുന്ന ഒരു നടിയെയും ഇനി സൃഷ്ടിക്കരുതെന്നാണ് ഈ ജയിൽസന്ദർശനങ്ങൾ നൽകുന്ന സന്ദേശം.

ആപത്തിൽപെടുമ്പോൾ കൈയൊഴിയുന്നവൻ സുഹൃത്തല്ല എന്ന തിരിച്ചറിവാണ് തന്റെ സന്ദർശനത്തിന്റെ കാരണമെന്നാണ് ഗണേശ്‌കുമാർ മാധ്യമങ്ങളോട് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ടതാണ് കേസ്. എന്നാൽ ആപത്തിലായത് പൊലീസ് കുറ്റക്കാരനെന്ന് കണ്ടെത്തിയ നായകനാണത്രെ! എത്ര വിരോധാഭാസം. ആപത്തിൽപെട്ടത് നായകനെങ്കിൽ അതിന് കാരണം ആക്രമിക്കപ്പെട്ട നടിയാണെന്ന് പറയാതെ പറയുകയല്ലേ ഗണേശ് കുമാർ.

'പൊലീസുകാർ കള്ളക്കേസെടുക്കുമെന്നും ഫോൺ ചോർത്തുമെന്നും പേടിച്ച് നിങ്ങൾ പിന്തുണയ്ക്കാതിരിക്കരുത്. നിങ്ങൾക്ക് ഉപകാരം ചെയ്തിട്ടുണ്ടെങ്കിൽ, ഔദാര്യം ലഭിച്ചിട്ടുണ്ടെങ്കിൽ പൊലീസ് തീർപ്പുകല്പിച്ച കുറ്റവാളിയെപോലും നിങ്ങൾ സഹായിക്കേണ്ടതുണ്ട്. അവർക്ക് തിരിച്ച് നന്ദി രേഖപ്പെടുത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറയുന്നു. വിധി വരും വരെ പൊലീസ് കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്കൊപ്പം നിൽക്കുമ്പോൾ സ്വന്തം മുന്നണിയുടെ സർക്കാരിനെയും പൊലീസിനെയും നാട്ടിലെ നിയമ വ്യവസ്ഥിതിയെയും എല്ലാം ഒന്നടങ്കം പ്രതിസ്ഥാനത്ത് നിർത്തുകയല്ലേ ഗണേശ്‌കുമാർ.

രാജ്യവിരുദ്ധപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്ന തീവ്രവാദികളെ കോടതിവിധി വരുംമുൻപ് അമ്മമാർപോലും തള്ളിപ്പറയുന്ന ഈ കാലത്താണ് സുഹൃദ് സ്‌നേഹത്തിന്റെ പേരിൽ നീചകൃത്യത്തിന്റെ പേരിൽ കുറ്റാരോപിതനായ നടന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. അതും സഹപ്രവർത്തകയെ ആക്രമിച്ച കേസിൽ. സ്‌നേഹബന്ധങ്ങളെ തകർക്കാൻ വാർത്തകൾക്ക് കഴിയില്ല എന്ന പടുന്യായത്തിലൂടെ ക്വട്ടേഷൻ കൊടുത്തത് ദിലീപാണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പറഞ്ഞ കോടതിയെവരെ പ്രതിസ്ഥാനത്ത് നിർത്തുകയായിരുന്നില്ലേ ഗണേശ് കുമാർ. ക്വട്ടേഷൻ നൽകിയെന്നത് വാർത്തയാണെന്ന് പറയുന്നതിൽ നിന്ന് നടി ആക്രമിക്കപ്പെട്ടതു പോലും വാർത്ത മാത്രമാണെന്ന് പറയുന്ന ഉളുപ്പില്ലായ്മയിലേക്ക് ഈ പബ്ലിക് ഇമേജുകൾ വഴിമാറില്ലെന്ന് ആര് കണ്ടു.

ദിലീപിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കണം. പക്ഷേ, ദിലീപിനെതിരെ പൊലീസ് ഗൂഢാലോചന നടത്തിയെന്നാണ് ഗണേശ് കുമാർ പറഞ്ഞത്. അദ്ദേഹം പിന്തുണയ്ക്കുന്ന സർക്കാരിന്റെ പൊലീസന്വേഷണത്തിൽ അതൃപ്തിയുണ്ടെങ്കിൽ ഒരു എംഎ‍ൽഎ എന്ന നിലയ്ക്ക് അത് കോടതിയെ അറിയിക്കണം, അല്ലെങ്കിൽ അന്വേഷണസംഘത്തലവനെ അതറിയിക്കണം. ഇതിനൊന്നും മുതിരാതെ ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നല്ല, പകരം ദിലീപ് നിരപരാധിയാണെന്നുള്ള പ്രഖ്യാപനമാണ് ഗണേശ്‌കുമാർ നടത്തിയത്. ആ പറച്ചിൽകൊണ്ടും അടങ്ങിയില്ല. ദിലീപിനെ അനുകൂലിക്കുന്നവർ ഭയപ്പെടരുതെന്നും ദിലീപിനെ അനുകൂലിച്ച് സംസാരിച്ചാൽ പൊലീസ് നിങ്ങളെ കള്ളക്കേസിൽ കുടുക്കുമെന്ന പേടി വേണ്ടെന്നും എംഎ‍ൽഎ പദവിയിലിരിക്കുന്ന ഗണേശ് കുമാർ വിളിച്ചു കൂവുന്നു. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തിരുന്ന് ഗണേശ്‌കുമാർ ഇതു പറയുമ്പോൾ അമ്മയുടെ നിലപാടിൽ മാറ്റം വന്നുവെന്നല്ലേ ഏവരും കരുതൂ. സിനിമയുടെ വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖരുടെ ജയിലിലേക്കുള്ള കുത്തൊഴുക്ക് മറ്റേതു തരത്തിൽ വായിക്കണമെന്നാണ് സംഘടന പറയുന്നത്. ഇല്ലായിരുന്നെങ്കിലും ഈ മൂന്നു ദിവസംകൊണ്ട് അമ്മ സംഘടനാപ്രതിനിധികളിൽ ആരെങ്കിലും ഗണേശ് കുമാറിന്റെ പ്രസ്താവനയ്‌ക്കൊപ്പമല്ല ഞങ്ങൾ എന്ന പരസ്യ നിലപാടെടുത്തേനെ.

പോരാടുന്നവളുടെ പ്രതീകം

ആരവങ്ങളുടെ നടുവിലല്ലായിരുന്നു ഈ ഓണക്കാലത്ത് അവൾ. വാട്‌സാപ്പ് പോലും രണ്ട് മാസമായി ഉപയോഗിച്ചിട്ട്. ഒരു പ്രതിക്ക് തന്നോടടുപ്പമുള്ളവരെ ജയിലിൽ കാണാൻ ജനാധിപത്യ സംവിധാനത്തിൽ അവസരം നൽകുന്നത് മനുഷ്യാവകാശ നയങ്ങളുടെ ഭാഗമായാണ്. പക്ഷേ, ഓണപ്പിറ്റേന്ന് ദിലീപിനെ കാണാൻ ചെന്നത് ആ നിഷ്‌കളങ്ക സൗഹൃദത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. അതിന് ഒരു സംഘടിത സ്വഭാവമുണ്ടെന്നതു തന്നെ കാരണം. സംഘടന വേട്ടക്കാരനൊപ്പം നീങ്ങുമ്പോൾ പോരാടുന്നവളുടെ ഒപ്പം നിൽക്കാനുള്ള ബാധ്യതയും ഉത്തരവാദിത്വവും സമൂഹത്തിന് വർധിക്കുകയാണെന്ന് സാരം. ഈ നായിക കേരളത്തിലാകമാനമുള്ള സ്ത്രീകളുടെ ഇനിയങ്ങോട്ടുള്ള ശക്തിസ്രോതസാണ്. കാരണം എതിരാളി എത്രമാത്രം ശക്തനാണെന്ന് ഈ ഓണക്കാലത്ത് മലയാളികൾ നേരിൽ കണ്ടിരിക്കുന്നു. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് ഔദാര്യം കൈപ്പറ്റിയതിന്റെ നന്ദി പ്രകടിപ്പിക്കാൻ അവൾകൂടി ഭാഗഭാക്കായ സംഘടനയുടെ അധികാരസ്ഥാനത്തിരിക്കുന്നവരാണ് പരസ്യമായി പ്രഖ്യാപിച്ചത്.

നായകനോടുള്ള ദേഷ്യം തീർക്കാൻ നായികയെ അപമാനിക്കാനും ആക്രമിക്കാനും ശ്രമിക്കുന്ന വില്ലൻ കഥാപാത്രങ്ങൾ പലപ്പോഴും സിനിമകളിലേ കണ്ടിട്ടുള്ളൂ. തോൽപ്പിക്കാനായി സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന സീനുകൾ സിനിമകളിലേ പരിചയമുള്ളൂ. ദിലീപ് തന്നെ അഭിനയിച്ച സിഐഡി. മൂസ, പാപ്പി അപ്പച്ചാ പോലുള്ള അനേകം സിനിമകളിൽ അക്രമങ്ങൾക്കിരയാവുന്ന നായികയെ ദിലീപ് എന്ന നായകൻ രക്ഷിച്ചുകൊണ്ടുപോകുന്ന സീനുകളുണ്ട്. നായകന് രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവളെ വിധിക്ക് വിട്ടുകൊടുക്കുക. നായകന് ഹീറോയാകാൻ മാത്രമേ നായികയെ രക്ഷിച്ച് സിനിമയ്ക്ക് ശീലമുള്ളൂ. സ്വയം പ്രതിസന്ധികളെ തരണംചെയ്ത് സ്വയം സംരക്ഷിക്കാൻ കെല്പുള്ള നായികകഥാപാത്രങ്ങൾ മലയാള സിനിമയിൽ വിരളം. അതുതന്നെയാണ് നടി ആക്രമിക്കപ്പെട്ട കേസിൽ നിന്നും സിനിമാലോകം പ്രതീക്ഷിക്കുന്ന ക്ലൈമാക്സും. സംരക്ഷിക്കാൻ പ്രഖ്യാപിത നായകന്മാരില്ലെങ്കിൽ പോരാടുന്നവൾ സ്വയമേവ പിൻവാങ്ങിയേക്കുമെന്ന് അവർ വൃഥാ മോഹിച്ചിരിക്കണം. അത്തരത്തിൽ ഒരു ശ്രമത്തിന്റെ തിരക്കഥയുടെ ഭാഗമാണ് ജയിലിലേക്കുള്ള കുത്തൊഴുക്ക്.

കോടതി കുറ്റവാളിയെന്ന് പറഞ്ഞിട്ടില്ല. പക്ഷേ, കോടതി നിരപരാധിയെന്നും പറഞ്ഞിട്ടില്ല എന്ന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ മനഃപൂർവം തമസ്‌കരിക്കുന്നതെന്തേ? പൊലീസ് കുറ്റവാളിയെന്ന വിധിയെഴുതി ജാമ്യം പോലുമില്ലാതെ റിമാൻഡിൽ കഴിയുന്നയാൾ നിരപരാധി ആണെന്ന് സ്വയം തെളിയിക്കുന്നതുവരെ അദ്ദേഹം കുറ്റാരോപിതൻ തന്നെയാണ്. ആ തീർപ്പ് വരുന്നതിനു മുൻപ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുക എന്നു പറഞ്ഞാൽ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് എന്ന് ഈ താരസംഘങ്ങളോടും ഇനിയും പറയണമെന്നുണ്ടോ?

നടനെ അറസ്റ്റ് ചെയ്തതിന്റെ പിറ്റേ ദിവസം അമ്മ എന്ന സംഘടന ഔദ്യോഗികമായി ആക്രമിക്കപ്പെട്ട സഹോദരിക്കൊപ്പംതന്നെയാണ് എന്നാണ് പറഞ്ഞത്. പക്ഷേ, 60 ദിവസങ്ങൾ പിന്നിടുമ്പോൾ അവർ പിന്നാമ്പുറങ്ങളിൽ സംഘടിക്കുകയാണ്. രഹസ്യ പ്രഖ്യാപനങ്ങളിലൂടെ അവർ ജയിലിൽ കഴിയുന്ന നടന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്.

ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനു മുൻപ് അമ്മയ്ക്ക് രണ്ട് പേരും മക്കളാണെന്നാണ് അമ്മ ജനറൽ ബോഡി യോഗത്തിനുശേഷം ഗണേശ്‌കുമാർ എംഎ‍ൽഎ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞത്. ഇരക്കാപ്പമോ വേട്ടക്കാരനാപ്പമോ എന്നു ചോദിചപ്പോൾ അവൾക്ക് നേരെ ചീമുട്ടയെറിഞ്ഞില്ലല്ലോ താൻ എന്നാണ് ഗണേശ് ചോദിച്ചത്. മക്കൾ ഒരുപോലെയാവുമ്പോഴും അമ്മ പരസ്യമായി പ്രകടിപ്പിച്ച അമിത പുത്രവാത്സല്യം തുടരുകയാണ്. ദിലീപിനെ സംഘടനയിൽനിന്ന് പുറത്താക്കിയ ശേഷവും ആ പുത്രവാത്സല്യത്തിൽ ഇനിയും മാറ്റമുണ്ടായിട്ടില്ല എന്നുതന്നെവേണം പറയാൻ.

ലൈംഗികമായി ആക്രമിക്കപ്പെടുന്ന സ്ത്രീയെ അപഹസിച്ചുകൊണ്ട് ഒരു നടൻ സംസാരിക്കുമ്പോൾ അത് ഇരുവർക്കുമിടയിലെ വ്യക്തിപരമായ കാര്യം എന്ന് എംപി. കൂടിയായ ഇന്നസെന്റിന്റെ അമിത ലളിതവത്കരണം ജനം ഇനിയും മറന്നിട്ടില്ല. അതിൽനിന്ന് മാറിയൊരു ചങ്കൂറ്റം ഇനി കാണിക്കാനും തരമില്ല. ദിലീപിന് കൂറ് പ്രഖ്യാപിച്ചു കൊണ്ട് അമ്മ നടത്തിയ ജനറൽ ബോഡി മീറ്റിങ് ഓർത്തു പോവുകയാണ്. ഇടത്തേയറ്റം മുതൽ വലത്തേയറ്റംവരെ നീണ്ട താരനിരയിൽ സീറ്റുപോലുമില്ലാതെ നിന്ന ആ വനിതാഭാരവാഹിയെ ജനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. ആ ദൃശ്യം തന്നെ സംഘടനയുടെ നിലപാടാണ്. ആ നിലപാട് സംഘടന തിരുത്തിയിട്ടില്ലെന്ന് നിങ്ങൾ പറയാതെ ആവർത്തിക്കുകയാണ്. മാത്രമല്ല ജയിൽ ശിക്ഷ അനുഭവിച്ചാലും പീഡനക്കുറ്റത്തിന് അറസ്റ്റിലായാലും, നായകൻ നായകൻ തന്നെ എന്ന് സിനിമാലോകം മാലോകരോട് വിളിച്ചുകൂവുകയാണ്.

കടപ്പാട്: മാതൃഭൂമി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP