Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോട്ടയ്ക്കും പിറകിൽ ഇടതുപക്ഷം; മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണത്തിന്റെ അന്ത്യം ആരംഭിച്ചുകഴിഞ്ഞു; ബിഹാറിൽ നിന്നുള്ള പാഠങ്ങൾ ഇവയെന്ന് മുഖ്യമന്ത്രി

നോട്ടയ്ക്കും പിറകിൽ ഇടതുപക്ഷം; മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണത്തിന്റെ അന്ത്യം ആരംഭിച്ചുകഴിഞ്ഞു; ബിഹാറിൽ നിന്നുള്ള പാഠങ്ങൾ ഇവയെന്ന് മുഖ്യമന്ത്രി

ർഗീയ ഫാസിസത്തിനെതിരേ അതിശക്തമായ ജനാധിപത്യ പോരാട്ടത്തിലൂടെ വമ്പിച്ച വിജയം കൈവരിച്ച മഹാസഖ്യത്തിന്റെ മന്ത്രിസഭ ബിഹാറിൽ അധികാരമേൽക്കുന്ന സുദിനമാണ് നവംബർ 20. ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന നിതീഷ് കുമാറിനും മന്ത്രിസഭയ്ക്കും കേരള ജനതയുടെ അഭിനന്ദനങ്ങളും ആശംസകളും.

കഴിഞ്ഞ ഒന്നരവർഷമായി ഇന്ത്യയിൽ വർഗീയതയും അസഹിഷ്ണുതയും ആളിക്കത്തിയപ്പോൾ ബിഹാറിൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പിനെ ഉത്കണ്ഠയോടെയാണ് ലോകം ഉറ്റുനോക്കിയത്. മതസ്പർധ ശക്തമാക്കുന്ന വർഗീയ പ്രചരണങ്ങളും സംഘപരിവാർ സംഘടനകൾ നടത്തിയ അരുംകൊലകളും മതേതരത്വത്തിനും ബഹുസ്വരതയ്ക്കും ഗുരുതരമായ വെല്ലുവിളികൾ ഉയർത്തുന്നതിനിടയ്ക്കാണ് ബിഹാർ തെരഞ്ഞെടുപ്പു നടന്നത്. ന്യൂനപക്ഷങ്ങളോടും വ്യത്യസ്ത അഭിപ്രായമുള്ളവരോടും യുദ്ധപ്രഖ്യാപനം നടത്തുന്ന സമീപനം കുറച്ചുനാളുകളായി രാജ്യത്തു നടന്നുവരുന്നു. വർഗീയതയേയും വിദ്വേഷത്തെയും വിമർശിച്ച കലാസാംസ്‌കാരിക ലോകത്തോടു പകയോടെ പെരുമാറുന്നതു നാം കണ്ടു. പ്രഫ. എം.എം. കൽബുർഗിയെപ്പോലെയുള്ള പുരോഗമനവാദികളെ കൊലപ്പെടുത്തി. ജനപ്രിയതാരവും സ്വാതന്ത്ര്യസമര പോരാളിയുടെ പുത്രനുമായ ഷാരൂഖ് ഖാൻ വരെ വിദ്വേഷ രാഷ്ട്രീയത്തിന് ഇരയായി. ഗാന്ധി ഘാതകനായ ഗോഡ്‌സെയെ രക്തസാക്ഷിയാക്കിയതും മദർ തെരേസയെ ഇകഴ്‌ത്തിയതും മതേതരഭാരതത്തെ വേദനിപ്പിച്ചു. രാജ്യത്തിന്റെ ബഹുസ്വരത തകർക്കപ്പെടുന്നതിനും അസഹിഷ്ണുത അതിരുകടക്കുന്നതിനുമെതിരെ ഭരണഘടനയുടെ കാവലാളായ രാഷ്ട്രപതി നാലുവട്ടം മുന്നറിയിപ്പ് നൽകി. ആശങ്കകൾക്ക് പരിഹാരമുണ്ടാക്കാനോ, മതേതരത്വത്തിനു നേരെ ഉയർന്ന വെല്ലുവിളികളോട് പ്രതികരിക്കാനോ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറായില്ല.

ഈ പശ്ചാത്തലത്തിൽ നടന്ന ബിഹാർ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിൽ മതേതരഭാരതത്തിന് ആഹ്ലാദിക്കാനും അഭിമാനിക്കാനും ഏറെയുണ്ട്. വ്യത്യസ്ത ധ്രുവങ്ങളിൽ നിന്ന നിതീഷ്‌കുമാറിനെയും ലാലുപ്രസാദ് യാദവിനെയും തമ്മിൽ കോർത്തിണക്കുകയും അവരോടൊപ്പം കോൺഗ്രസ് ചേരുകയും ചെയ്തപ്പോൾ രൂപമെടുത്ത മഹാസഖ്യത്തിന്റെ വിജയം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമായിരുന്നു. ആർആർഎസിന്റെ നേതൃത്വത്തിലുള്ള വർഗീയ ഫാസിസത്തെയും മോദിഭരണത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭിന്നിപ്പിക്കൽ തന്ത്രത്തെയും ഒരളവുവരെ തടുത്തു നിർത്താൻ ഇത് ഉപകരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ 36 തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്ത് ജനലക്ഷങ്ങളെ അഭിസംബോധന ചെയ്തു. ബിഹാറിന് ഒന്നേകാൽ ലക്ഷം കോടി രൂപയുടെ വികസന പാക്കേജ് വാഗ്ദാനം ചെയ്ത് ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചു. ബിഹാറിൽ മഹാസഖ്യം ജയിച്ചാൽ പാക്കിസ്ഥാനിൽ പടക്കം പൊട്ടുമെന്നുപോലും ബിജെപി അധ്യക്ഷൻ അമിത് ഷാ തെരഞ്ഞെടുപ്പുവേളയിൽ പറഞ്ഞത് വർഗീയവികാരം ആളിക്കത്തിച്ച് വോട്ടു നേടാനുള്ള തന്ത്രമായിരുന്നു.

ബിഹാറിൽ ബിജെപി ഇക്കളിയെല്ലാം കളിച്ചിട്ടും ദയനീയമായി തോറ്റു. ഡൽഹിക്കു പിറകേ ബിഹാറും വിധി എഴുതിയതോടെ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണത്തിന്റെ അന്ത്യം ആരംഭിച്ചുകഴിഞ്ഞു. ബിഹാറിൽ നിന്നും മാറ്റത്തിന്റെ കാറ്റ് രാജ്യമാകെ വീശിയടിക്കും എന്നാണു ലാലു പ്രസാദ് യാദവ് പ്രതികരിച്ചത്. ബിഹാറിലെ മതേതര ജനാധിപത്യ വിശ്വാസികളുടെ ഈ വിധിയെഴുത്ത് മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാകും.

ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ കക്ഷികൾക്കും അതിനു നേതൃത്വം നൽകുന്ന മാർക്‌സിസ്റ്റു പാർട്ടിക്കും അത്യാവശ്യം വേരോട്ടമുള്ള സ്ഥലമാണു ബിഹാർ. മഹാസഖ്യത്തിന്റെ വിജയത്തെ അവർ അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ ഈ വിജയത്തിൽ അവർക്ക് ഒരു പങ്കുമില്ലെന്നു മാത്രമല്ല, ബിജെപിയെ പരോക്ഷമായി സഹായിക്കുകയും ചെയ്തു. ബിജെപി ഉയർത്തിയ വർഗീയ ഫാസിസത്തെ ചെറുത്തുതോൽപ്പിക്കാൻ ബിഹാറിൽ രൂപമെടുത്ത മഹാസഖ്യത്തിൽ ചേരാൻ മാർക്‌സിസ്റ്റു പാർട്ടിയോ ഇടതുപക്ഷപാർട്ടികളോ തയാറായില്ല. സിപിഐ(എം), സിപിഐ, സിപിഐ എംഎൽ, ആർഎസ്‌പി, ഫോർവേഡ് ബ്ലോക്ക്, എസ്‌യുസിഐ എന്നീ ആറു പാർട്ടികൾ ചേർന്ന് ഇടതുമുന്നണി ഉണ്ടാക്കിയാണു മത്സരിച്ചത്.

243 സീറ്റുകളിൽ 221 ലും ഇടതുമുന്നണി മത്സരിച്ചു. ആകെ കിട്ടിയ മൂന്നു സീറ്റും സിപിഐ എംഎല്ലിന്. വർഗീയതയെ ചെറുത്തു തോൽപ്പിക്കാനുള്ള ചരിത്രപരമായ ദൗത്യം നിറവേറ്റുന്നതിന് ഇടതുപക്ഷത്തിന് മഹാസഖ്യവുമായി തെരഞ്ഞെടുപ്പ് ധാരണയെങ്കിലും ഉണ്ടാക്കാമായിരുന്നു. സിപിഎമ്മിനും സിപിഐക്കും ഒരൊറ്റ സീറ്റിലും ജയിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല നോട്ടയ്ക്കു ലഭിച്ചതിനേക്കാൾ കുറഞ്ഞ വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ആദിവാസികളും പിന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ഏറെയുള്ള ബിഹാറിൽ നിന്ന് ഇടതുപക്ഷം തൂത്തെറിയപ്പെട്ടു.

ഇടതുപക്ഷ പാർട്ടികൾ സ്വന്തമായി മത്സരിച്ചപ്പോൾ പത്തിലധികം സീറ്റുകളെങ്കിലും മതേതരമുന്നണിക്ക് നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. 53 സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. അതിൽ പത്തെണ്ണമെങ്കിലും ഇടതുമുന്നണിയുടെ പരോക്ഷമായ സഹായത്തോടെയായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ചേൻപൂർ മണ്ഡലത്തിൽ ബിജെപി ജയിച്ചത് 671 വോട്ടിന്. സിപിഐ(എം) സ്ഥാനാർത്ഥി പിടിച്ചത് 2573 വോട്ട്. പിപ്ര മണ്ഡലത്തിൽ ബിജെപി ജയിച്ചത് 3930 വോട്ടിന്. സിപിഎമ്മിനു കിട്ടിയത് 8366 വോട്ട്. ഇതാണ് ബിജെപി ജയിച്ച നിരവധി മണ്ഡലങ്ങളിലെ അവസ്ഥ. മതേതര മുന്നണിയുടെ വോട്ടുകൾ ഭിന്നിപ്പിക്കാനും അതുവഴി ബിജെപയെ സഹായിക്കാനുമാണ് ഇടതുപക്ഷപാർട്ടികൾ ശ്രമിച്ചത്. വർഗീയ ഫാസിസത്തെ തടഞ്ഞുനിറുത്തുന്നതിൽ സിപിഐ(എം) ചരിത്രപരമായ വിഡ്ഢിത്തമാണ് കാണിച്ചതെന്ന് ഭാവിയിൽ അവർക്ക് വിലയിരുത്തേണ്ടിവരും. ഇടതുപക്ഷമുന്നണിയിലുള്ളവർ പലയിടത്തും പരസ്പരം മത്സരിക്കുകവരെ ചെയ്തു.

രാജ്യത്ത് വലതുപക്ഷ വർഗീയശക്തികൾക്കെതിരായ പോരാട്ടത്തെ ബിഹാർ തെരഞ്ഞെടുപ്പുഫലം ശക്തിപ്പെടുത്തും എന്നു സിപിഐ(എം) പൊളിറ്റ്ബ്യൂറോയും രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ അടിത്തറയെ തകർക്കാൻ ശ്രമിച്ച ബിജെപിക്കുള്ള തിരിച്ചടിയാണ് ബിഹാറിൽ ലഭിച്ചതെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വിലയിരുത്തി. ബിജെപിയെ സഹായിക്കാൻ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടതിന്റെ ജാള്യം മറച്ചുവയ്ക്കാനുള്ള ശ്രമമായി മാത്രം ഇതിനെ കണ്ടാൽ മതി. സ്വന്തം നിലപാടുകൾ ജനം തൂത്തെറിഞ്ഞപ്പോഴാണ് അവർക്കീ ബോധോദയം ഉണ്ടായത്.

മതനിരപേക്ഷ ജനാധിപത്യത്തിന്റെ അടിത്തറ തകർക്കാൻ ബിജെപി നടത്തിയ ശ്രമങ്ങളെ സഹായിച്ച സിപിഎമ്മിന്റെ നിരുത്തരവാദപരമായ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് കേരളത്തിലെ സിപിഐ(എം) നേതാക്കളുടെ മറുപടി എന്താണെന്നറിയാൻ താൽപര്യമുണ്ട്. 1977ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന മൊറാർജി ദേശായി മന്ത്രിസഭയ്ക്കും 1989ൽ അധികാരത്തിൽ വന്ന വി.പി. സിങ് മന്ത്രിസഭയ്ക്കും ബിജെപിയോടൊപ്പം ചേർന്നു പിന്തുണ നൽകിയ മാർക്‌സിസ്റ്റു പാർട്ടിയുടെ ചരിത്രം ജനങ്ങൾ മറന്നിട്ടില്ല. ഒന്നാം യുപിഎ സർക്കാരിനെ താഴെയിറക്കാൻ ബിജെപിയോടൊപ്പം ചേർന്ന് അവർ പാർലമെന്റിൽ വോട്ടുചെയ്തു. ദീർഘകാലമായി തുടരുന്ന ബിജെപി ബാന്ധവത്തിന്റെ മറ്റൊരു ഏടാണ് ബിഹാറിൽ കണ്ടത്. വർഗീയ ഫാസിസത്തെ എതിർക്കാനുള്ള ധാർമിക ശക്തി നഷ്ടപ്പെട്ട പാർട്ടിയാണു സിപിഎമ്മെന്ന് അവരുടെ ഭൂതകാലവും വർത്തമാന കാലവും വ്യക്തമാക്കുന്നു.

ബിജെപിക്കെതിരെ ദേശീയതലത്തിലും സംസ്ഥാനത്തും അതിശക്തമായ നിലപാടാണ് കോൺഗ്രസും യുഡിഎഫും എക്കാലവും എടുത്തിട്ടുള്ളത്. വർഗീയ ഫാസിസത്തെ നേരിടാനും അതിനു നേതൃത്വം നൽകാനും കോൺഗ്രസിനല്ലാതെ മറ്റൊരു പാർട്ടിക്കും സാധിക്കില്ല. ബിജെപിക്ക് ഒളിസേവ ചെയ്യുന്ന സിപിഎമ്മിന് ബിഹാറിൽ നിന്നും പലതും പഠിക്കാനുണ്ട്. കേരളത്തിൽ ബിജെപിക്കും വർഗീയ ഫാസിസത്തിനുമെതിരെ സിപിഐ(എം) നടത്തുന്ന സമരങ്ങളും പ്രചരണങ്ങളും വെറും ഇരട്ടത്താപ്പാണെന്നു ബിഹാറിന്റെ അനുഭവം വ്യക്തമാക്കുന്നു. ന്യൂനപക്ഷ കാർഡുകളും ഭൂരിപക്ഷ കാർഡുകളും തരാതരം പോലെ ഉപയോഗിക്കുന്ന രാഷ്ട്രീയചരിത്രമാണ് സിപിഎമ്മിനുള്ളത്.

ദേശീയതലത്തിൽ ബിജെപിയെ പ്രതിരോധിക്കാൻ മതേതര ശക്തികൾ ഒന്നിച്ചുനില്‌ക്കേണ്ട കാലഘട്ടമാണിത്. അസ്വസ്ഥതകൾ മൂലം രാജ്യം പുകയുന്നു. നരേന്ദ്ര മോദി അധികാരമേറ്റ് ഒന്നരവർഷം കഴിഞ്ഞപ്പോഴാണ് രാജ്യം ഇത്തരമൊരു അവസ്ഥയിലെത്തിയത്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും ആധാരശിലകൾക്കു നേരെയാണ് ആയുധങ്ങൾ ഉയരുന്നത്. ഈ സന്ദർഭത്തിലാണ് ബിഹാർ നമുക്കു വഴികാട്ടിയാകുന്നത്. അന്ധമായ കോൺഗ്രസ് വിരോധം വിട്ട് മതേതരശക്തികൾ ഒരുമിച്ചു നിൽക്കേണ്ട കാലഘട്ടത്തിന്റെ അനിവാര്യതയിലേക്കാണ് ബിഹാർ വിരൽചൂണ്ടുന്നത്.

(ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി നവംബർ 20നു അധികാരമേൽക്കുന്നതിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കാനായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തയ്യാറാക്കിയതാണ് ഈ ലേഖനം. നിതീഷ് കുമാറിന്റെ അധികാരമേൽക്കൽ ചടങ്ങിൽ ഉമ്മൻ ചാണ്ടിയും പങ്കെടുക്കും )

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP