Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'ആരു ഞാനാകണം എന്നെന്നുണ്ണി ചോദിക്കിൽ...' ജിജോ കുര്യൻ എഴുതുന്നു...

'ആരു ഞാനാകണം എന്നെന്നുണ്ണി ചോദിക്കിൽ...'  ജിജോ കുര്യൻ എഴുതുന്നു...

ജിജോ കുര്യൻ

രു കുട്ടിയും ഇന്നോളം ഒരു മാതാപിതാക്കളോടും ചോദിച്ചുകാണില്ല: 'അപ്പാ/അമ്മേ, ഞാൻ ആരാകണം?' എന്നാൽ ഓരോ കുട്ടിയും നിശ്ചയമായും അവരുടെ ബാല്യത്തിൽ ഇങ്ങനെ ഒരു ചോദ്യത്തിന്റെ മുൾമുനയിൽ നിർത്തപ്പെട്ടിട്ടുമുണ്ട്: 'നിനക്ക് ഭാവിയിൽ ആരാകണം?' ഒന്നുമാകണം എന്ന് പറയാൻ അവനോ അവൾക്കോ മനസ്സിൽ തോന്നിയിട്ടുണ്ടാവില്ല.അപ്പോൾ പിന്നിൽ നിന്ന് അപ്പനോ അമ്മയോ അവന്റെ/അവളുടെ കാതിൽ എന്തൊക്കെയോ കിരുകിരാ ഓതിയിട്ടുണ്ടാവണം. വലിയ ബോധമൊന്നുമില്ലാതിരുന്ന എന്നെപ്പോലുള്ളവർ വായുംപൊളിച്ചു നിന്നിട്ടുണ്ടാവണം. കിരുകിരിപ്പിന്റെ ശബ്ദം പിടികിട്ടിയ ചിലർ ഡോക്ടർ, എഞ്ചിനീയർ, ഐഎഎസ്, ഐ പി എസ്.... ഇങ്ങനെ ഒരു തത്തയേപ്പോലെ പറഞ്ഞിട്ടുണ്ടാവും. ചിലർ അതൊക്കെ പിന്നീട് വെള്ളം തൊടാതെ വിഴുങ്ങിയിട്ടുണ്ടാവും. ശേഷം ചിലർ വിഴുങ്ങുന്നതായി അഭിനയിച്ചിട്ട് അപ്പുറത്ത് മാറി തുപ്പിക്കളഞ്ഞിട്ടുണ്ടാവും. ഇനിയും 'സാമാന്യബോധ'മില്ലാത്ത വേറെ ചിലർ അവിടെ വച്ചുതന്നെ നീട്ടിത്തുപ്പി വായിൽ വെള്ളവുമൊഴിച്ചു കളഞ്ഞ് പോന്നിട്ടുണ്ടാവണം. അപ്പോഴൊക്കെ ഒളിഞ്ഞുംതെളിഞ്ഞും മനസ്സ് മന്ത്രിച്ചു: 'എനിക്ക് ആരുമാവണ്ടാ. ഞാനായി അങ്ങ് സന്തോഷത്തോടെ ജീവിച്ചാ മതി.'

'ആയിരിക്കുക ആയിത്തീരുക' (being and becoming)

ജീവിതവും ചുറ്റുമുള്ള ലോകവും നിരന്തരം മാറ്റത്തിലൂടെ 'ആയിതീരുന്ന'താണെന്ന് പാശ്ചാത്യതത്വശാസ്ത്രത്തിൽ ആദ്യം പറഞ്ഞത് ഹെറാക്ലിറ്റസ് ആണ്. എന്നാൽ അതിനുമേറെ മുൻപ് മറ്റൊരു ചിന്തകനായ പാർമെനിടസ് പറഞ്ഞു: 'എവിടെ ആരംഭിക്കണം എന്ന കാര്യം എനിക്ക് അപ്രസക്തമാണ്. കാരണം എവിടെ ആരംഭിച്ചാലും അവസാനം ഞാൻ മടങ്ങിയെത്തുന്നത് ആരംഭിച്ചിടത്തുതന്നെയാണ്. മാറ്റം എന്നത് ഒരു മിഥ്യാധാരണയാണ്.' 'ആയിരിക്കുക-ആയിത്തീരുക' എന്ന രണ്ട് ദ്വന്ദങ്ങൾക്കിടയിൽ ആണ് ജീവിതം നിരന്തരം അശാന്തിനിറഞ്ഞതാകുന്നത്. ഒരാൾ ജന്മനാ 'ആയിരിക്കുന്ന' അവസ്ഥയിൽ സ്വാഭാവിക ശാരീരിക-മാനസീക-ബൗദ്ധീക വളർച്ചയ്ക്ക് ഒപ്പം വളരാൻ അനുവദിച്ചാൽ ആ വളർച്ച ഒരു പുഷ്പം വിരിയുന്നതുപോലെ സുന്ദരമായിരിക്കും. അവിടെ വ്യക്തി ആന്തരീകസമ്മർദ്ദങ്ങൾ അനുഭവിക്കുന്നില്ല. എന്നാൽ ഒരാൾ എന്തായി തീരണം എന്ന് ആദ്യമേ സ്വയമോ സമൂഹമോ നിർണ്ണയിച്ച ശേഷം അതായിതീരാൻ നടത്തുന്ന പരിശ്രമങ്ങൾ അയാളെ വലിയ സമ്മർദ്ദങ്ങളിൽ എത്തിക്കുന്നു. ഭാവിയെക്കുറിച്ച് ചിന്തിക്കാൻ കഴിവുള്ള മനുഷ്യർ മാത്രമാണ് ടെൻഷൻ അനുഭവിക്കുന്നത്. മൃഗങ്ങളെ നോക്കൂ, മരങ്ങളെ നോക്കൂ... അവരാരും സമ്മർദ്ദം അനുഭവിക്കുന്നില്ല. അവർ വെറുതെ ഓരോ നിമിഷത്തിലും ആയിരിക്കുന്നു, അവയ്ക്ക് ഒന്നും ആയിതീരേണ്ടതില്ല. എന്നാൽ വിശേഷബുദ്ധിയുള്ള മൃഗമായ മനുഷ്യൻ ഏതോ വലിയ ഉയരങ്ങളിലേക്ക് പോകാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവൻ നിരന്തരം ഭാവിയിൽ ജീവിക്കുന്നു, അത് അവനെ സമ്മർദ്ദത്തിലാക്കുന്നു. ഈ ശ്രമത്തിൽ നിന്നാണ് മനുഷ്യ ചരിത്രവും സംസ്‌കാരവും ഉണ്ടായത്. എന്നാലോ ചരിത്രം സൃഷ്ടിച്ചവരൊക്കെയും ചരിത്രത്തിൽ തന്നെ മണ്മറഞ്ഞു.

സത്യത്തിൽ ഒന്നാലോചിച്ചുനോക്കൂ- ഈ ലോകത്ത് ജീവിക്കുന്നവരും ഇന്നോളം ജീവിച്ചവരുമായ കോടാനുകോടി മനുഷ്യരിൽ എത്രപേർക്കാണ് ഉയരങ്ങൾ താണ്ടി സ്വന്തമായ ഒരു ഐഡന്റിറ്റി നേടിയെടുക്കാൻ ആയത്? ഒന്നോരണ്ടോ തലമുറയ്ക്ക് അപ്പുറം പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ പോലും ശേഷിച്ചവർ തുലോം കുറവ്. ഇവിടെ 95% പേരും സ്വന്തമായ ഐഡന്റിറ്റികൾ പണിതുയർത്തി ചരിത്രത്തിൽ ഇടംനേടിയവരല്ല. അവരാരും 'ആരെങ്കിലും' (somebody) ആയിത്തീർന്നില്ല, അവർ 'ആരു'മല്ലായിരുന്നു (They were nobody). 5%''ആരെങ്കിലുമൊക്കെ' ആയിതീർന്നവർക്ക് സംരക്ഷിക്കാൻ ഒരു വലിയ 'അഹം' (ego) ഉണ്ടായിരുന്നു. അത് സത്‌പ്പേരാകാം, പ്രശസ്തിയാകാം, സ്ഥാനമാനങ്ങൾ ആകാം. അവ നിലനിർത്താൻ 'ആയിതീർന്നവർക്ക്' ഏറെ പരിശ്രമിക്കേണ്ടിവന്നിട്ടുണ്ട്, സ്വയം നിയന്ത്രിക്കേണ്ടിവന്നിട്ടുണ്ട്, പലതും അടിച്ചമർത്തേണ്ടിവന്നിട്ടുണ്ട്, പൊയ്മുഖം അണിയേണ്ടിവന്നിട്ടുണ്ട്. 'ഒന്നുമല്ലാത്തവരു'ടെ (nobodys) ജീവിതം തുറന്നുകിടക്കുകയയാണ്, ലോകം വിശാലമായി കിടക്കുകയാണ്. അവർ പരിപൂർണ്ണ സ്വതന്ത്രരാണ്, ആരേയും ഒന്നും ബോധ്യപ്പെടുത്താൽ ശ്രമിക്കേണ്ടാത്തവരാണ് അവർ. അങ്ങനെ ജീവിച്ച പുരാതന ഗ്രീസിലെ ഒരു വിഭാഗം ആളുകൾ ആയിരുന്നു സിനിക്കുകൾ. പ്രകൃതിയുടെ താളമായിരുന്നു അവരുടെ ജിവിതതാളം. ഏദസിന്റെ തെരുവുകളിൽ പകൽവെളിച്ചത്തിൽ പന്തം കത്തിച്ചു 'മനുഷ്യനെ' തേടി നടന്ന ഡയോജെനീസ്, പൊതുവിടങ്ങളിൽ ലൈംഗികസമത്വം പ്രദർശിപ്പിച്ച ക്രേറ്റസും അദ്ദേഹത്തിന്റെ പ്രണയിനി ഹിപ്പാർച്ചയും, അടിമയുടെ സ്വാതന്ത്രവും ഉടമയുടെ അടിമത്വവും തുറന്നുകാട്ടി പരിഹസിച്ച അടിമയായ ബയോണും ഒക്കെ വായന അർഹിക്കുന്ന സിനിക്കുകൾ ആണ്.

'ആയിത്തീരാൻ' ആകാത്തവർ

'ആയിത്തീരൽ' വിജയവഴികൾ തുറക്കുന്നത് കഴിവുള്ളവന്റെ മുന്നിലാണ്. അത് മത്സരിക്കാൻ ഉള്ള കഴിവാണ്. ശാരീരികവും ബൗദ്ധികവുമായ കഴിവ് കുറഞ്ഞവർ അവിടെ പിന്തള്ളപ്പെട്ടുപോകുന്നു. 'കഴിവുകെട്ടവന്' വേണ്ടി ഇന്നോളം ആരും കരിയർ ഗൈടൻസ് നടത്തിയിട്ടില്ല. അതിന് നിശ്ചയമായും എന്തെങ്കിലും കഴിവ് ആവശ്യമുണ്ട്. മനുഷ്യൻ അവന്റെ കഴുവുകൾക്ക് അപ്പുറം എന്താണ് എന്ന ചോദ്യം സംതൃപ്തിയുടെ വഴിയിൽ പ്രസക്തമാണ്. പഠിപ്പിക്കുന്നവർക്ക് അവരുടെ സംസാരശക്തി നഷ്ടപ്പെട്ടാൽ, കായീകജോലി ചെയ്യുന്നവർക്ക് അവരുടെ ശരീരം തളർന്നാൽ, നൈപുണ്യം ആവശ്യപ്പെടുന്ന മേഖലകളിൽ ജോലിചെയ്യുന്നവർക്ക് അവരുടെ ഓർമ്മകൾ മങ്ങാൻതുടങ്ങിയാൽ.... പിന്നെ കരിയറിന് അപ്പുറം ജീവിതം എന്താണ്? ജീവിതത്തിന്റെ ആനന്ദം എന്താണ്? കരിയർ എന്നാൽ ഒരാളിലെ ക്രിയാത്മകഊർജ്ജത്തിന്റെ പ്രകടനോപാധി എന്നതിനപ്പുറം ഒരാളെ അയാൾ ആക്കിത്തീർക്കുന്ന മാന്ത്രീകവടിയാണെന്ന് കരുതുന്നിടത്ത് പ്രശ്‌നം ഉണ്ട്. അത്തരക്കാർ സ്‌കൂളിൽ അദ്ധ്യാപകരെങ്കിൽ വീട്ടിലും അദ്ധ്യാപകരായിമാറും. ഓഫീസിൽ ബോസാണെങ്കിൽ ദാമ്പത്യത്തിലും ബോസാകാൻ ശ്രമിക്കും. പൊതുജീവിതത്തിൽ രാഷ്ട്രീയക്കാരെങ്കിൽ സൗഹൃദങ്ങളിലും രാഷ്ട്രീയം കളിക്കും. സ്വന്തം മക്കൾക്ക് അപ്പനമ്മമാരാകാനോ, ജീവിതത്തിൽ ഭാര്യാഭർതൃബന്ധത്തിൽ പരസ്പരബഹുമാനം സൂക്ഷിക്കുന്ന ദമ്പതികളാകാനോ, പൊട്ടിച്ചിരിക്കുന്ന സൗഹൃദങ്ങളിൽ ഏർപ്പെടാനോ കഴിയാതെ വരുന്നു. ജീവിതം തൊഴിലിന് അപ്പുറമാണ്.

ജീവിക്കാൻ പഠിക്കാനാവണം വിദ്യാഭ്യാസം

ജീവിതം കടുത്ത ഒരു മത്സരമാണെന്ന് വളർച്ചയിലേയ്ക്ക് കടക്കുന്ന ഓരോ കുട്ടിയേയും ഇന്നത്തെ വിദ്യാഭ്യാസം പഠിപ്പിക്കുന്നു. ഈ മത്സരത്തില് വിജയിക്കുന്നവരും പരാജയപ്പെടുന്നവരുമുണ്ട്. ജയപരാജയങ്ങളെ വിലയിരുത്തുന്നതാകട്ടെ പുറത്തുള്ളവരും. എന്തുമാത്രം വൈരുദ്ധ്യങ്ങളാണ് നാം കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതെന്നൊന്ന് ആലോചിച്ചു നോക്കൂ. പരസ്പരം സനേഹിക്കണമെന്നും സഹകരണത്തിലും സമാധാനത്തിലും സമത്വത്തിലും ജീവിക്കണമെന്നും പഠിപ്പിച്ചിട്ട് മത്സരങ്ങളാണ് എല്ലായിടത്തും കുട്ടികള്ക്ക് സ്‌കൂള് ഒരുക്കിവയ്ക്കുന്നത്. വിദ്യാഭ്യാസം ഒരോട്ടപ്പന്തയം പോലെയാണെന്നും അതില് സതീര്ത്ഥരെ എങ്ങനെയെങ്കിലും പരാജയപ്പെടുത്തി ഒന്നാമാതാകുന്നവരാണ് മിടുക്കരെന്നും കുഞ്ഞുനാളിലെ കുരുന്നുമനസ്സുകളില് പതിയുന്നു. അങ്ങനെയുള്ള വിദ്യാര്ത്ഥികൾക്ക് അപരനെ സ്വന്തം നിലനില്പിന് ഭീഷണിയായെ പിന്നീട് കാണാനാവൂ. സഹപാഠികള് തോല്പിക്കപ്പെടേണ്ട ശത്രുക്കളല്ല, മറിച്ച് കൈപിടിച്ച് ഒപ്പം നടക്കേണ്ട, തളരുമ്പോള് താങ്ങേണ്ട സതീര്ത്ഥരാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള എന്ത് സംവിധാനമാണ് നമ്മുടെ സ്‌കൂളുകള്ക്കുള്ളത്? പള്ളിക്കൂടം ഫാക്ടറിയും അദ്ധ്യാപകന് തൊഴിലാളിയും വിദ്യാര്ത്ഥി ചരക്കും രക്ഷിതാവ് ചരക്കുദ്പാദകനുമായി മാറിയിരിക്കുന്ന ഇന്നത്തെ വിദ്യാഭ്യാസരീതിക്ക് നിശ്ചയമായും മാറ്റമുണ്ടാകണം. അദ്ധ്യാപകരും സ്‌കൂളും വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സാഹചര്യവും പ്രേരണയും ഉണ്ടാക്കിക്കൊടുക്കുന്നതേയുള്ളു; വിദ്യാഭ്യാസം വിദ്യാർത്ഥി സ്വയം ആര്ജ്ജിക്കുന്നതാണ്. തത്വശാസ്ത്രത്തിന്റെ പിതാവ് സോക്രട്ടീസ് പറഞ്ഞതിങ്ങനെയാണ്: ''എനിക്കാരേയും ഒന്നും പഠിപ്പിക്കാനാവില്ല, എന്റെയടുത്തുവരുന്നവരെ സ്വയം ചിന്തിക്കാന് പ്രേരിപ്പിക്കാനാവും.'' യഥാർത്ഥ അദ്ധ്യാപകന്റെ ഉത്തരവാദിത്വം സത്യത്തില് അതുമാത്രമാണ്. (എന്നെങ്കിലും സമയം കിട്ടിയാല് ഇങ്ങനെ ചില ചലച്ചിത്രങ്ങള് കാണണം - താരേ സെമീൻ പർ, ത്രീ ഇടിയറ്റ്‌സ്, എലഫെന്റ്. ഒപ്പം പറ്റുമെങ്കില് 'ടോട്ടോചാനും' 'മര്ദ്ദിതരുടെ ബോധനശാസ്ത്രവും' 'സ്‌കൂളിലേയ്ക്ക് തിരിച്ചുപോകരുത്' എന്ന കിയോ സ്റ്റാര്ക്കിന്റെ പുസ്തകവും വായിക്കണം).

'ആരു ഞാനാകണം' എന്നെന്നുണ്ണി ചോദിക്കിൽ
'നീ നീയാകണം' എന്നുത്തരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP