Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയുടെ ജനപ്രീതിയും അമിത് ഷായുടെ തന്ത്രങ്ങളും ഇന്ത്യയെ വീണ്ടും കാവി പുതപ്പിച്ചു; മോദി അധികാരത്തിൽ എത്തിയപ്പോൾ 7 സംസ്ഥാനങ്ങൾ മാത്രം ഭരിച്ചിരുന്ന ബിജെപി മൂന്ന് കൊല്ലം കൊണ്ട് പിടിച്ചത് 7 സംസ്ഥാനങ്ങളുടെ ഭരണംകൂടി; എൻഡിഎ ഇപ്പോൾ ഭരിക്കുന്നത് 18 സംസ്ഥാനങ്ങൾ; പാർട്ടിക്കുള്ളിലെ എതിരാളികളെ നിഷ്പ്രഭരാക്കിയുള്ള മുന്നേറ്റത്തിൽ പകച്ച് ബിജെപി-ആർഎസ്എസ് വിഭാഗങ്ങളും; അടുത്ത ലക്ഷ്യം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും ദക്ഷിണേന്ത്യയും

മോദിയുടെ ജനപ്രീതിയും അമിത് ഷായുടെ തന്ത്രങ്ങളും ഇന്ത്യയെ വീണ്ടും കാവി പുതപ്പിച്ചു; മോദി അധികാരത്തിൽ എത്തിയപ്പോൾ 7 സംസ്ഥാനങ്ങൾ മാത്രം ഭരിച്ചിരുന്ന ബിജെപി മൂന്ന് കൊല്ലം കൊണ്ട് പിടിച്ചത് 7 സംസ്ഥാനങ്ങളുടെ ഭരണംകൂടി; എൻഡിഎ ഇപ്പോൾ ഭരിക്കുന്നത് 18 സംസ്ഥാനങ്ങൾ; പാർട്ടിക്കുള്ളിലെ എതിരാളികളെ നിഷ്പ്രഭരാക്കിയുള്ള മുന്നേറ്റത്തിൽ പകച്ച് ബിജെപി-ആർഎസ്എസ് വിഭാഗങ്ങളും; അടുത്ത ലക്ഷ്യം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും ദക്ഷിണേന്ത്യയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗുജറാത്തിൽ ഭരണം നിലനിർത്താൻ കഴിഞ്ഞതും ഹിമാചലിൽ ഭരണം പിടിക്കാൻ കഴിഞ്ഞതും രാഷ്ട്രീയമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ നേട്ടമാകും. രണ്ട് സംസ്ഥാനങ്ങളിലും മോദി തന്നെയായിരുന്നു പ്രധാന താര പ്രചാരകൻ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി ഭരണം തുടരാനുള്ള ജനഹിതമായി കൂടി ഇതിനെ ബിജെപി ഉയർത്തിക്കാട്ടും. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടാനായി എന്നത് മാത്രമാണ് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും അല്പമെങ്കിലും ആശ്വാസമാകുന്നത്.

ഗുജറാത്തിൽ വിജയിക്കുന്നത് മോദിയുടെ ജനകീയ മുഖമാണ്. ഒപ്പം അമിത് ഷായുടെ തന്ത്രങ്ങളും. 150 സീറ്റെന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാനായില്ലെങ്കിലും ബിജെപിയെ അഞ്ചാം തവണയും വിജയത്തിലെത്തിക്കാൻ പാർട്ടി അധ്യക്ഷന്റെ കരുതലുകൾക്കാകുന്നു. ഗുജറാത്തിൽ ബിജെപി തോൽക്കുമെന്ന് ആർ എസ്് എസ് സർവ്വേ പോലും കണ്ടെത്തിയിരുന്നു. മോദിയേയും അമിത് ഷായേയും തളയ്ക്കാൻ ഗുജറാത്തിലെ തിരിച്ചടി തേടിയെത്തുമെന്ന് ബിജെപിയിലെ അദ്വാനി പക്ഷവും കരുതി. ശത്രുഘനൻ സിൻഹയും യശ്വന്ത് സിൻഹയും ഇത്തരം പ്രതീക്ഷകൾ പരസ്യമായി തന്നെ പ്രകടിപ്പിച്ചു. ഇതെല്ലാം അസ്ഥാനത്തായി. ജിഎസ്ടിയും നോട്ട് നിരോധനവും മോദിയെ തളർത്തിയില്ല. ശക്തനാക്കുകയും ചെയ്തു. ഇനി ബിജെപിക്ക് ഒറ്റ നേതൃത്വമേ ഉള്ളൂ. മോദിയുടെ നേതൃത്വം. മോദിക്കായി അമിത് ഷാ കരുനീക്കം നടത്തും. അടുത്ത ലക്ഷ്യം മേഘാലയയും മിസ്സോറാമുമാണ്. അതിനൊപ്പം കർണ്ണാടകയും. ഈ മൂന്ന് സംസ്ഥാനങ്ങളിലെയും കോൺഗ്രസ് ഭരണം തൂത്തെറിയുകയെന്നതാണ് അടുത്ത അജണ്ട.

ഗുജറാത്തിൽ പട്ടീദാർ നേതാവ് ഹാർദ്ദിക് പട്ടേൽ, ദളിത് നേതാവ് ജിഗ്നേഷ് മേവാനി, ആദിവാസ് നേതാവ് അൽപേഷ് ഠാക്കൂർ എന്നിവരെ ഒപ്പം നിർത്തിയിട്ടും ഭരണം പിടിക്കാൻ പറ്റാത്തത് കോൺഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ബിജെപിക്ക് ഇരട്ടി മധുരം നൽകുന്നതും ഇതു തന്നെയാണ്. ഇതിലുപരി ഇന്ത്യ മുഴുവൻ മോദി പ്രഭാവം വളരുകയാണ്. രാജ്യസഭയിലും ഏറ്റവും വലിയ കക്ഷിയായി താമസിയാതെ ബിജെപി മാറും. ഇതോടെ ആഗ്രഹിക്കുന്നതെല്ലാം നിയമമാക്കാൻ മോദി സർക്കാരിന് കഴിയും. ഗുജറാത്തിലും ഹിമാചലിലും നേടുന്ന വിജയം ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയെ ശക്തരാക്കുന്നത് രാജ്യസഭയിലെ ബലാബലത്തിൽ കൂടിയാണ്. കർണാടക, ബംഗാൾ തുടങ്ങിയ വലിയ സംസ്ഥാനങ്ങളും കേരളം, ത്രിപുര പോലുള്ള ഏതാനും ചില സംസ്ഥാനങ്ങളും ഒഴിച്ചാൽ ഇന്ത്യയുടെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ഫലങ്ങൾ കൂടി പുറത്തു വന്നതോടെ ഇന്ത്യയിൽ ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്ന സംസ്ഥാനങ്ങൾ 14 ആകും.

ഗുജറാത്തിൽ 22വർഷമായി അടക്കി ഭരിക്കുന്ന ബിജെപി ആറാം തവണയും അധികാരം നിലനിർത്തിയപ്പോൾ ഹിമാചൽ പ്രദേശ് ബിജെപി കോൺഗ്രസ്സിൽ നിന്ന് തിരിച്ചു പിടിക്കുകയായിരുന്നു.രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ 18ഉം ബിജെപിയോ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയോയാണ് ഭരിക്കുന്നത്. ഇതിൽ 14 സംസ്ഥാനങ്ങളിൽ ബിജെപി ആരുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്കാണ് ഭരണത്തിലിരിക്കുന്നത്. അരുണാചൽ പ്രദേശ്, ആസ്സാം, ചത്തീസ്ഗഡ്, ഗോവ, ഹരിയാന, ഗുജറാത്ത്, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്,ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ബിജെപി ഭരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യഭരണമാണുള്ളത്. ആന്ധ്രാപ്രദേശ്, ബീഹാർ, ജമ്മുകശ്മീർ, നാഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണം നിലനിൽക്കുന്നത്.

മോദി അധികാരത്തിലെത്തുമ്പോൾ ഗുജറാത്തും ജാർഖണ്ഡും മധ്യപ്രദേശും രാജസ്ഥാനും ഉത്തരാഖണ്ഡും ചത്തീസ് ഗഡും ഗോവയും മാത്രമാണ് ബിജെപി പക്ഷത്തുണ്ടായിരുന്നത്. അതിന് ശേഷമാണ് അരുണാചലിലും അസമിലും യുപിയിലും ഹിമാചലിലും ഝാർഖണ്ഡിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ഭരണം പിടിച്ചത്. ഇത് മോദി പ്രഭാവത്തിന്റെ സൂചനയായിരുന്നു. ഇതിൽ മഹാരാഷ്ട്രയിൽ ശിവസേനയിൽ നിന്ന് അകന്ന് ബിജെപി ഒറ്റയ്ക്കാണ് മത്സരിച്ചത്. എന്നിട്ടും മഹാരാഷ്ട്ര ജയിക്കാനായി. യുപി പിടിച്ചതും അവിസ്മരണീയമായിരുന്നു. മൂന്നൂറിലധികം സീറ്റുകളിലാണ് ബിജെപി അവിടെ വിജയിച്ചത്. എക്സിറ്റ്പോൾ പ്രവചനങ്ങൾക്ക് അപ്പുറത്തേക്ക് പോയ വിജയം.

വർഷങ്ങളായി ചത്തീസ്ഗഡിലും ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപി അധികാരത്തിലുണ്ടായിരുന്നെങ്കിലും ഗോവയിലും രാജസ്ഥാനിലും അധികാരം പിടിച്ചെടുത്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പാർട്ടി നിയമ സഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി തരംഗത്തിന് തുടക്കമിട്ടത്. മോദി പ്രധാനമന്ത്രിയായ ശേഷം ഡൽഹിയിലാണ് ബിജെപിക്ക് വമ്പൻ തിരിച്ചടിയുണ്ടായത്. ഇവിടെ ആംആദ്മി പാർട്ടി വലിയ വിജയം നേടി. ബീഹാറിലും നിതീഷ് കുമാറിന് മുമ്പിൽ അടിതെറ്റി. പക്ഷേ ഇപ്പോൾ നിതീഷ് മോദിക്കൊപ്പമാണ്. പഞ്ചാബിൽ ബിജെപിക്ക് വലിയ കരുത്തില്ല. ശിരോമണി അകാലിദള്ളാണ് അവിടെ എൻഡിഎയിലെ വമ്പൻ. ഇവിടേയും കോൺഗ്രസിനോട് ബിജെപി സഖ്യം തോറ്റു. ഇവിടെ മാത്രമാണ് മോദിക്ക് കോൺഗ്രസിൽ നിന്ന് തിരിച്ചടി നേരിടേണ്ടി വന്നത്.

ഡൽഹി, കർണാടക എന്നിവിടങ്ങളിൽ ബിജെപി മുൻപ് ഭരണത്തിലിരുന്നിട്ടുണ്ട്. മോദി പ്രഭാവം എന്ന ഒരൊറ്റ തുറുപ്പ് ചീട്ട് മുതലെടുത്തുകൊണ്ട് ഇന്ത്യയുടെ സിംഹഭാഗവും ബിജെപിക്ക് കയ്യടക്കാനായെങ്കിലും കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മിസ്സോറാം, മേഘാലയ, ത്രിപുര, തുടങ്ങിയ സംസ്ഥാനങ്ങൾ ഒരിക്കൽ പോലും ബിജെപിയെ അധികാരത്തിലേറ്റിയിട്ടില്ല. ഇവ പിടിക്കുകയെന്ന ദൗത്യമാണ് മോദിക്ക് മുന്നിൽ ഇനിയുള്ളത്. ഇതിൽ കേരളവും തമിഴ്‌നാടും പശ്ചിമ ബംഗാളും ത്രിപുരയും കടുത്ത വെല്ലുവിളിയാണ്. നോർത്ത് ഈസ്റ്റിൽ ബിജെപി ചുവടുറപ്പിച്ചു കഴിഞ്ഞു. മേഘാലയയിലും മിസ്സോറാമിലും കോൺഗ്രസ് സർക്കാരാണ് നിലവിലുള്ളത്. അടുത്ത വർഷമാധ്യം നടക്കുന്ന തെരഞ്ഞെടുപ്പിൽ മേഘാലയയും മിസ്സോറാമും പിടിക്കാനുള്ള തന്ത്രങ്ങൾ ബിജെപി ഒരുക്കുന്നുണ്ട്. ഇത് വിജയിക്കുമെന്നാണ് അമിത് ഷായും മോദിയും കണക്ക് കൂട്ടുന്നത്.

ദക്ഷിണേന്ത്യയിൽ കർണ്ണാടകത്തിൽ അടുത്ത വർഷം വിജയം നേടാമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. ബിഎസ് യദൂരിയപ്പയും സദാനന്ദ ഗൗഡയുമാണ് ഇവിടെ രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നത്. ഇവർ ഒത്തൊരുമയോടെ നിന്നാൽ ജയം ഉറപ്പാണെന്ന് ബിജെപി കരുതുന്നു. എന്നാൽ തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിൽ ബിജെപിക്ക് വലിയ റോളില്ല. രജനി കാന്തിനെ രാഷ്ട്രീയത്തിലിറക്കി തമിഴ് നാട് പിടിക്കുകയാണ് തന്ത്രം. അപ്പോഴും കേരളം കിട്ടാക്കനിയായി തുടരും. ത്രിപുരയിൽ മണിക് സർക്കാരാണ് സിപിഎം സർക്കാരിനെ നയിക്കുന്നത്്. അവിടെ ചെറിയ പ്രതീക്ഷ ബിജെപിക്കുണ്ട്. എന്നാൽ കേരളത്തെ പോലെ ബംഗാളിലെ മമതാ തരംഗം ബിജെപി പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ്. അതുകൊണ്ട് കൂടിയാണ് കോൺഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം ബിജെപി സജീവമാക്കുന്നത്.

അടുത്ത വർഷം രാജസ്ഥാനും മധ്യപ്രദേശിലും തെരഞ്ഞെടുപ്പുണ്ട്. ഇത് രണ്ടും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. ഇവിടെ അധികാരം നിലനിർത്തുകയെന്നത് ബിജെപിക്ക് നിർണ്ണായകമാണ്. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന്റെ വ്യക്തിപരമായ മികവിൽ ബിജെപിക്ക് ജയിക്കാനാകുമെന്ന് ഏവരും കരുതുന്നു. എന്നാൽ രാജസ്ഥാനിൽ കാര്യങ്ങൾ അത്ര പിന്തയില്ല. സർക്കാർ വിരുദ്ധ വികാരം ശ്കമാണ്. ഇത് വസുന്ധരാ രാജ സന്ധ്യയുടെ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട്. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങളാകും അമിത് ഷായിലൂടെ മോദി ഉടനടി നടപ്പാക്കുക. രാജസ്ഥാനും മധ്യപ്രദേശം നിലനിർത്തിയാൽ പിന്നെ ഉറച്ച ആത്മവിശ്വാസത്തോടെ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ മോദിക്ക് കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP