Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദളിത് പീഡനം..... ബലാത്സംഗം.... കർഷക സമരം.... കത്തിയുയരുന്ന പെട്രോൾ വില.... കാവേരി തർക്കം..... രാജ്യം എങ്ങും പ്രക്ഷോഭത്തിലേക്ക് നീങ്ങിയതോടെ ആശങ്കയിലാകുന്നത് ഇന്ത്യയെ കാവി പുതപ്പിക്കാൻ ഇറങ്ങിയ മോദി-അമിത് ഷാ കൂട്ടുകെട്ടിന്; അവസരം നന്നായി വിനിയോഗിച്ച് സമരങ്ങളെ ഒരുമിപ്പിച്ച് യഥാർത്ഥ നേതാവായി രാഹുൽ രംഗത്തിറങ്ങിയതോടെ പ്രതിഷേധങ്ങളിൽ ശ്വാസം മുട്ടി ഇന്ത്യ; ഓർമിപ്പിക്കുന്നത് മന്മോഹൻ ഭരണത്തിന്റെ അവസാന നാളുകളെ

ദളിത് പീഡനം..... ബലാത്സംഗം.... കർഷക സമരം.... കത്തിയുയരുന്ന പെട്രോൾ വില.... കാവേരി തർക്കം..... രാജ്യം എങ്ങും പ്രക്ഷോഭത്തിലേക്ക് നീങ്ങിയതോടെ ആശങ്കയിലാകുന്നത് ഇന്ത്യയെ കാവി പുതപ്പിക്കാൻ ഇറങ്ങിയ മോദി-അമിത് ഷാ കൂട്ടുകെട്ടിന്; അവസരം നന്നായി വിനിയോഗിച്ച് സമരങ്ങളെ ഒരുമിപ്പിച്ച് യഥാർത്ഥ നേതാവായി രാഹുൽ രംഗത്തിറങ്ങിയതോടെ പ്രതിഷേധങ്ങളിൽ ശ്വാസം മുട്ടി ഇന്ത്യ; ഓർമിപ്പിക്കുന്നത് മന്മോഹൻ ഭരണത്തിന്റെ അവസാന നാളുകളെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മോദി സർക്കാർ അവസാന വർഷത്തിലേക്ക് കടക്കുകയാണ്. തുടർ ഭരണം ലക്ഷ്യമിട്ട് അധികാരം പിടിച്ചെടുത്ത മോദിക്ക് അവസാന നാളുകളിൽ പിഴയ്ക്കുകയാണ്. യുപിഎ സർക്കാർ രണ്ട് ടേം ഇന്ത്യയെ ഭരിച്ചു. മന്മോഹൻ സർക്കാരിന്റെ അവസാന നാളുകളിൽ യുപിഎയെ പിടിച്ചുലച്ചത് സമരങ്ങളായിരുന്നു.

നിർഭയയ്‌ക്കൊപ്പം ഉയർന്ന പ്രതിഷേധം. ലോക് പാലിനായി അണ്ണാ ഹസാരെ നടത്തിയ സമരം. ഇതിനൊപ്പം കർഷാത്മഹത്യകളും ചർച്ചയാക്കി. മന്മോഹനെ പിടിച്ചുലച്ച മറ്റൊരു സംഭവം അന്താരാഷട്ര വിപണയിലെ ക്രൂഡ് ഓയിൽ വിലയായിരുന്നു. ഇത് കാരണം ആഭ്യന്തര വിപണയിൽ പെട്രോളും ഡീസലും തൊട്ടാൽ പൊള്ളുന്ന അവസ്ഥയിലായിരുന്നു. അങ്ങനെ മന്മോഹനെ ജനം മാറ്റി. ഈ വിഷയമെല്ലാം മോദിക്കും തലവേദനയാവുകയാണ്.

2030വരെ താൻ തന്നെ പ്രധാനമന്ത്രി എന്ന് പ്രഖ്യാപിച്ചായിരുന്നു മോദി അധികാരത്തിലേക്ക് എത്തിയത്. ഗുജറാത്തിനെ തുടർച്ചയായി ഭരിച്ച ആത്മവിശ്വാസവും ഇതിന് കാരണമായി. എന്നാൽ ഗുജറാത്തിലെ തെരഞ്ഞെടുപ്പിൽ ഹാർദിക് പട്ടേൽ എന്ന എതിരാളി മോദിക്ക് കിട്ടി. അതിശക്തമായ പ്രചരണത്തിലൂടെ ഗുജറാത്തിൽ മോദിയുടെ ബിജെപിയെ ഹാർദിക് വെള്ളം കുടിപ്പിച്ചു. കഷ്ടിച്ച് അധികാരം നേടിയെങ്കിലും അതൊരു തുടക്കമായിരുന്നു.

ഇതിനിടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുൽ ഗാന്ധിയുമെത്തി. ഹാർദിക് പട്ടേലിന്റെ വഴിയേ മോദിക്കെതിരെ നിരന്തര വിമർശനവുമായി രാഹുൽ പ്രതിപക്ഷത്തിന്റെ നേതൃത്വം ഏറ്റെടുത്തു. സമരങ്ങളെ ഏകോപിപ്പിച്ചു. ഇതിനിടെയാണ് ബിജെപിയുടെ പിഴവ് മൂലം കത്തുവ-ഉന്നവ പീഡനങ്ങൾ പ്രതിപക്ഷത്തിന് കിട്ടിയത്. ഇതിനെ നിർഭയ മോഡലാക്കി മാറ്റാനും രാഹുലിന് കഴിഞ്ഞു.

കർഷക സമരത്തിന്റെ കരുത്ത് കണ്ടത് മഹാരാഷ്ട്രയിലാണ്. അവിടെ ലോങ് മാർച്ചിന് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. കർഷക സമരത്തിന് പിന്തുണയുമായി മുംബൈ നഗരവാസികളും ചേർന്നു. ഇതോടെ ഉത്തർപ്രദേശിലും മറ്റും കർഷക സമരങ്ങൾ സജീമായി. മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരം തുടങ്ങി കഴിഞ്ഞു. ദളിത് പീഡനവും രാഹുൽ ചർച്ചയാക്കുന്നു. അബേദ്കർ പ്രതിമ തരർക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ വീണു കിട്ടി. നോട്ട് നിരോധനവും ജിഎസ്ടിയും ഇപ്പോഴും ജനങ്ങളെ വലയ്ക്കുന്നു. മോദിയെ കടന്നാക്രമിച്ച് രാഹുൽ മുന്നേറുമ്പോൾ പ്രതിപക്ഷം കരുത്താർജ്ജിക്കുന്നു. മോദിക്കും കൂട്ടർക്കും വ്യക്തമായ മറുപടികൾ പോലുമില്ല.

മോദി അധികാരത്തിൽ ഏറിയ ശേഷമുള്ള തെരഞ്ഞെടുപ്പുകളിൽ എല്ലാം ബിജെപിക്കായിരുന്നു ജയം. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ സംഘടനാ പ്രവർത്തന ശേഷിയിൽ ത്രിപുര പോലും കാവി പുതച്ചു. ഇതോടെ വീണ്ടും അധികാരത്തിലെത്താമെന്ന പ്രതീക്ഷ മോദിയും സജീവമായി. ഇതിനെയാണ് രാജ്യത്തെ പിടിച്ചുലയ്ക്കുന്ന സമരങ്ങളിലൂടെ രാഹുൽ തകർക്കാൻ ശ്രമിക്കുന്നത്. അത് ഏതാണ്ട് വിജയത്തിലെത്തുന്നുവെന്ന വിലയിരുത്തൽ കോൺഗ്രസിനുണ്ട്. കർണ്ണാടക ഉപതെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് അനുകൂലമായാൽ ബിജെപി പ്രതിരോധത്തിലേക്ക് മാറും. ഇത് മറ്റൊരു ഭരണമാത്തിലേക്ക് കാര്യങ്ങളെത്തിക്കും

കുതിച്ചുയരുന്ന പെട്രോൾ വില

മന്മോഹൻ ഇന്ത്യ ഭരിക്കുമ്പോൾ ക്രൂഡോ ഓയിൽ ബാരലലിന് 135 ഡോളർ വരെയുണ്ടായിരുന്നു വില. സർവ്വകാല റിക്കോർഡിലേക്ക് വിലയ ഉയർന്നതോടെ പെട്രോളും ഡീസലും തൊട്ടാൽ പൊള്ളുന്ന അവസ്ഥയിലായി. 78രൂപയോളം പെട്രോൾ വിലയെത്തി. മന്മോഹൻ സർക്കാരിന്റെ കാലത്ത് വിലക്കയറ്റം അതിരൂക്ഷമായി. ഇതെല്ലാം മോദി തന്നെ ചർച്ചയാക്കി. നികുതിയിലെ അധിക ലാഭം കൊയ്യൽ ചർച്ചയാക്കി. നേതാക്കൾ കാളവണ്ടിയിൽ യാത്ര ചെയ്ത് പ്രതിഷേധിച്ചു. മന്മോഹൻ സർക്കാരിനെതിരെ ഇതിനെ വലിയൊരു ആയുധമാക്കി ബിജെപി അന്ന് മാറ്റിയിരുന്നു. പെട്രോൾ-ഡീസൽ വില നിയന്ത്രണാധികാരം പെട്രോളിയം കമ്പനിക്ക് കൊടുത്തതിനെ ബിജെപി വലിയ രീതിയിൽ വിമർശിക്കുകയും ചെയ്തു.

മോദി അധികാരത്തിലെത്തിയപ്പോൾ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ബാരലിന് 40 ഡോളർ വരെ വിലയെത്തി. പക്ഷേ ഇന്ത്യക്കാർക്ക് അതിന്റെ ആശ്വാസം കിട്ടിയില്ല. പെട്രോളിയം കമ്പനികൾ വില കുറയ്ക്കുമ്പോൾ നികുതി ഉയർത്തി അതിന്റെ നേട്ടം ധനമന്ത്രാലയം സ്വന്തമാക്കി. വില ചെറുതായി കൂടിയപ്പോൾ വലിയ തോതിൽ കൂട്ടി. അങ്ങനെ പാവപ്പെട്ടവരെ പിഴിഞ്ഞു. ഇന്ന് ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 66 ഡോളറാണ് വില. ഇപ്പോൾ ഇന്ത്യയിൽ പെട്രോളിന് 78 രൂപ കൊടുക്കണം. മന്മോഹൻ സർക്കാരിനെ കുറ്റം പറഞ്ഞവർ നിയന്ത്രണാധികാരം ഇപ്പോഴും എണ്ണ കമ്പനികളിൽ തന്നെ നിലനിർത്തിയിരിക്കുന്നു. ഇത് മൂലം വലിയ വിലക്കയറ്റവും. മോദിയെ പിടിച്ചുലയ്ക്കുന്ന അടിസ്ഥാന കാരണങ്ങളിലൊന്നായി വിലക്കയറ്റം മാറുമ്പോൾ ഇന്ധന വിലയിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല.

പ്രതിപക്ഷത്തിന് മാത്രമല്ല. ബിജെപിക്കാർക്കും ഇതിൽ പ്രതിഷേധമുണ്ട്. മോദി സർക്കാരിന്റെ വലിയ വീഴ്ചയായി ഇതിനെ സമൂഹം കാണുന്നു. ക്രൂഡ് ഓയിലിന് 66 ഡോളർ, അതായത് മന്മോഹൻ സർക്കാരിന്റെ കാലത്തെ വിലയുമായി താരതമ്യം ചെയ്താൽ 50 രൂപയ്ക്ക് പെട്രോൾ ലിറ്റർ ഒന്നിന് ഇന്ത്യയിൽ വിൽക്കണം. അയൽ രാജ്യങ്ങളിൽ എല്ലാം ഇതാണ് വില. പക്ഷേ ഇന്ത്യയിൽ മാത്രം കുറയുന്നില്ല. ഇത് മോദിക്ക് വലിയ തലവേദനായായി മാറും. ഈ വിഷയം വലിയ തോതിൽ പ്രതിപക്ഷം ചർച്ചയാക്കുന്നില്ല. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരും പെട്രോൾ വിലയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് ഇതിന് കാരണം.

പെട്രോളിനേയും ഡീസലിനേയും ജിഎസ്ടിയിൽ കൊണ്ടു വരുമെന്ന് പെട്രോളിയം മന്ത്രി പറയുന്നു. എന്നാൽ ധനമന്ത്രി തയ്യാറുമല്ല. ഈ ഒളിച്ചുകളി മോദിയെ വലിയ പ്രതിക്കട്ടിലാക്കുന്നു.

അന്ന് നിർഭയ... ഇന്ന് ആസിഫ

നിർഭയ സംഭവത്തോടെ പാതാളത്തോളം താഴ്ന്ന രാജ്യത്തിന്റെ അഭിമാനം, കത്തുവയിലെത്തിയതോടെ ഇനിയൊരിക്കലും വീണ്ടെടുക്കാൻ കഴിയാത്ത വിധം വ്രണപ്പെട്ടിരിക്കുന്നു. പ്രതികളിലൊരാൾ കുട്ടിയെ പീഡിപ്പിക്കാൻ മാത്രമായി 500 കിലോമീറ്റർ താണ്ടി യു.പിയിലെ മീററ്റിൽ നിന്ന് കത്തുവയിലെത്തി. നാടോടികളായ ആട്ടിടയ (ബക്കർവാൽ) വിഭാഗത്തിൽപ്പെട്ടയാളായിരുന്നു പെൺകുട്ടി. കാണാതായ ദിവസം വീടിനടുത്ത് കുതിരയെ മെയ്‌ക്കാൻ പോയതായിരുന്നു അവൾ. 17 നു പ്രദേശത്തെ ക്ഷേത്രത്തിൽനിന്ന് അധികം അകലെയല്ലാതെ ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തല കല്ലുകൊണ്ടുള്ള ഇടിയേറ്റ് തകർന്ന നിലയിലായിരുന്നു.

റവന്യൂവകുപ്പിൽ നിന്നു വിരമിച്ച സഞ്ജിറാമാണു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ഗൂഢാലോചന നടത്തിയതും നേതൃത്വം നൽകിയതും. പശുക്കളെ കൊല്ലുന്നവരും ലഹരിമരുന്നു കടത്തുകാരെന്നും ആരോപിക്കപ്പെടുന്ന ബക്കർവാലുകളെ പ്രദേശത്തുനിന്ന് തുരത്താൻ ലക്ഷ്യമിട്ടാണത്രെ സഞ്ജിറാം മകനും പ്രായപൂർത്തിയാകാത്ത മരുമകനുമടക്കമുള്ളവരെ കൂട്ടി ഈ കൊടുംക്രൂരതയ്ക്കു മുതിർന്നതത്രെ. കുതിരയെ തീറ്റാൻ പോയ പെൺകുട്ടിയെ സഞ്ജിറാമിന്റെ മരുമകനാണ് കാട്ടിലേക്കെത്തിച്ചത്. ശേഷം മയക്കുമരുന്നു നൽകി ക്ഷേത്രത്തിനുള്ളിൽ അടച്ചിട്ടു. ഇയാളാണു കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇയാൾ വിളിച്ചറിയിച്ചതനുസരിച്ചാണ് സഞ്ജിറാമിന്റെ മകൻ വിശാൽ ജംഗോത്ര യു.പിയിലെ മീററ്റിൽനിന്ന് 500 കിലോമീറ്റർ താണ്ടി പീഡനത്തിനായി മാത്രം കാത്തുവയിലെത്തിയത്. തുടർന്ന് ഇയാളും മരുമകന്റെ സുഹൃത്തുമടക്കം കുട്ടിയെ മാനഭംഗത്തിനിരയാക്കി.

അതിനിടെ, പൊലീസ് സ്ഥലത്തെത്തിയെങ്കിലും സഞ്ജിറാം പണം കൊടുത്തി മടക്കിയയച്ചു. 14 ന് സഞ്ജിറാമിന്റെ നിർദ്ദേശ പ്രകാരം വിശാലും മരുമകനും ചേർന്ന് കുട്ടിയെ ക്ഷേത്രത്തിന് സമീപത്തെ കലുങ്കിനടിയിൽ എത്തിച്ച് കല്ലുകൊണ്ട് രണ്ടു തവണ തലയ്ക്കടിച്ച് കൊലപ്പെടുത്തി. എട്ടുവയസുകാരി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കത്തുവയിൽ പ്രതഷേധത്തിലും വർഗീയച്ചുവ എത്തിയത് മോദിക്ക് വിനയായി. ന്യൂനപക്ഷ വിഭാഗമായ പെൺകുട്ടിക്കു നേരിടേണ്ടിവന്ന ദുരനുഭവത്തിനെതിരേ സ്വസമുദായക്കാരും രാജ്യത്തെ പ്രതിപക്ഷവും ഒറ്റക്കെട്ടായി രംഗത്തെത്തി. ഇതോടെ മന്മോഹന്റെ കാലത്ത് നിർഭ വീണ്ടും ചർച്ചായി. പ്രതികളെ പിന്തുണയ്ക്കാൻ ഹിന്ദു ഏകതാ മഞ്ച് എന്ന സംഘടനയ്ക്കു കീഴിൽ അണിനിരന്നവരെ പിന്തുണയ്ക്കാൻ ജമ്മു കശ്മീരിലെ മെഹ്ബൂബ മുഫ്തി സർക്കാരിലെ ബിജെപി, പ്രതിനിധികളായ രണ്ട് മന്ത്രിമാരുമുണ്ടായിരുന്നു. കുറ്റക്കാർക്ക് അനുകൂലമായി വാദിക്കാൻ ജമ്മു ബാർ അസോസിയേഷൻ അംഗങ്ങളായ അഭിഭാഷകരുമെത്തി. ഇത് മോദിയേയും ബിജെപിയേയും കൂടുതൽ വെട്ടിലാക്കി.

ആസിഫയെ കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ-ക്രമസമാധാന പ്രശ്നമായി വളരുന്നു. 'മകളെ രക്ഷിക്കൂ, മകളെ പഠിപ്പിക്കൂ' എന്ന മുദ്രാവാക്യം പ്രധാനമന്ത്രി 'ബിജെപിയിൽനിന്നു മകളെയും മകളുടെ അച്ഛനെയും രക്ഷിക്കൂ' എന്നാക്കണമെന്നു കത്തുവ, ഉന്നാവോ സംഭവങ്ങൾ പരാമർശിച്ച് പ്രതിപക്ഷം പരിഹസിച്ചു. നിർഭയയേക്കാൾ വലിയ പ്രതിഷേധമാണ് മോദി സർക്കാർ ഈ വിഷയത്തിൽ നേരിടുന്നത്.

ദളിത് പീഡനം... അംബേദ്കറിനെ അപമാനിക്കൽ

മോദി സർക്കാരിന്റെ ദളിത് വിരുദ്ധ നയങ്ങൾളെ ബിജെപി എംപിമാർ പോലും തുറന്നു കാട്ടി. ഭാരത് ബന്ദിന് ശേഷം ദളിതർ പൊലീസടക്കമുള്ളവരിൽ നിന്നും വലിയ പീഡനങ്ങൾ സഹിക്കേണ്ടിവരുന്നുണ്ടെന്ന് ഡൽഹിയിൽ നിന്നുള്ള ബിജെപി എംപി ഉദിത് രാജ് കുറ്റപ്പെടുത്തി. ഇത് തടയണമെന്നും ഉദിത് രാജ് ആവശ്യപ്പെട്ടു. മോദി സർക്കാർ ദളിത് വിഭാഗങ്ങൾക്കായി ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തി നഗിന എംപി യശ്വന്ത് സിങും യുപിയിലെ ദളിതർക്കെതിരെ കേസുകൾ ചമക്കുന്നതായി ആരോപിച്ച് ഇറ്റാവ എംപി അശോക് കുമാർ ദോറയും നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

കേന്ദ്രസർക്കാർ ദളിതർക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നാണ് ഉത്തർപ്രദേശിൽ നിന്നുള്ള ദളിത് എംപിയായ യശ്വന്ത് സിങിന്റെ ആരോപണം. സർക്കാരിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിലാണ് യശ്വന്ത് സിങ്ങ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇങ്ങനെ സ്വന്തം പാളയത്തിൽ നിന്ന് പോലും ദളിത് പീഡന ആരോപണങ്ങൾ മോദിക്ക് നേരിടേണ്ടി വരുന്നു. മന്മോഹന് സിങിന് ഈ വിഷയത്തിൽ ഇത്രയേറെ ആരോപണങ്ങളെ നേരിടേണ്ടി വന്നിരുന്നില്ല. ദളിതരടക്കമുള്ളവരെ ഹൈന്ദവരെന്ന ബാനറിൽ അണിനിരത്തിയാണ് ഉത്തരേന്ത്യയിൽ മോദി വിജയക്കൊടി പാറിച്ചതും അധികാരം നേടിയതും.

അംബേദ്കറിനെ സമർത്ഥമായി പ്രചരണത്തിൽ നിറച്ചു. എന്നാൽ ഇന്ന് രാജ്യമെങ്ങും ഭരണഘടനാ ശിൽപ്പിയുടെ പ്രതിമകൾ തകർക്കുന്നു. ബിജെപി അധികാരത്തിലുള്ള യുപിയിൽ പ്രതിമയെ കാവി പുതപ്പിക്കുന്നു. ചില ഇടങ്ങളിൽ ഇരുമ്പു മറ തീർത്ത് പ്രതിമകൾക്ക് സുരക്ഷയൊരുക്കുന്നു. യുപിയിലും ദളിത് പീഡനങ്ങൾ പ്രതിപക്ഷം ചർച്ചയാക്കി. ഇത് വിജയിക്കുകയും ചെയ്തു. ഇത് ഉൾക്കൊണ്ട് രാഹുൽ ഗാന്ധി ദളിത് പീഡനവും ദേശീയ തലത്തിൽ ചർച്ചയാക്കുമ്പോൾ മോദിയുടെ സർക്കാർ കൂടുതൽ പ്രതിസന്ധയിലാകുന്നു.

കർഷക സമരവും... കാവേരിയും

ഉത്തരേന്ത്യയിൽ എങ്ങും കർഷക സമരമാണ്. കർഷക ആത്മഹത്യകൾ സജീവമാക്കുന്ന സാഹചര്യത്തിലേക്ക് രാജ്യം നീങ്ങുകയാണ്. മഹാരാഷ്ട്രയിലെ സമരത്തോടെ പുതിയ ആവേശം കർഷകർക്ക് ലഭിക്കുന്നു. കാർഷികോൽപ്പനങ്ങൾക്ക് മതിയായ വില കിട്ടാനായി കർഷകർ തെരുവിലേക്ക് ഇറങ്ങുന്നു. ഇതിനൊപ്പമാണ് കാവേരി. കർണ്ണാടകയിലും തമിഴ്‌നാട്ടിലും ബിജെപി പ്രതീക്ഷകളെ വെട്ടിലാക്കുന്നതാണ് കാവേരി വിഷയം. ഇതിലൂടെ ദക്ഷിണേന്ത്യയിൽ മോദി വിരുദ്ധ തരംഗം ആഞ്ഞടിക്കുന്നു. കർണ്ണാടക തെരഞ്ഞെടുപ്പിൽ തോൽക്കാതിരിക്കാൻ തമിഴ്‌നാടിനെ പിണക്കുകയാണ് കേന്ദ്രം. ഇത് വലിയ കർഷക പ്രതിഷേധങ്ങളിലേക്ക് കാര്യങ്ങളെത്തിക്കും.

തമിഴ്‌നാട്ടിലെത്തിയ മോദിയെ കർഷക സമരങ്ങൾ പിടിച്ചുലച്ചിരുന്നു. മോദി ഗോ ബാക്ക് എന്ന മുദ്രാവാക്യമാണ് ചെന്നൈയിൽ നിറഞ്ഞതും. ഇതെല്ലാം ദേശീയ തലത്തിൽ ചർച്ചയാക്കി ഇന്ത്യയിൽ അച്ഛാ ദിൻ മോദി കൊണ്ടു വന്നില്ലെന്ന് സമർത്ഥിക്കാൻ രാഹുലിന് കഴിയുകയാണ്. പ്രാദേശിക പാർട്ടികൾ ബിജെപിക്ക് എതിരാകുന്നതും അടുത്ത പൊതു തെരഞ്ഞെടുപ്പിൽ ഭരണമാറ്റത്തിന്റെ സാധ്യത സജീവമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP